ഹൈക്കമാന്റിനെയും മുഖ്യമന്ത്രി എ.കെ.ആന്റണിയെയും എതിർത്ത് പാർട്ടിവിടാൻ വയ്യാത്തതിനാലാണ് മന്ത്രിസ്ഥാനം താൻ സ്വീകരിച്ചതെന്ന് കെ.മുരളീധരൻ. കാര്യങ്ങൾ ഇങ്ങനെയൊക്കെ എത്തിയതിൽ ആരെയും കുറ്റം പറയുന്നില്ല. ആരെയും അഭിനന്ദിക്കുന്നുമില്ല. കിട്ടിയ വകുപ്പ് നന്നായി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കും.
വൈദ്യുതി മന്ത്രിയായി ചുമതല ഏറ്റശേഷം തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ.
മറുപുറംഃ- അങ്ങിനെ തൊഴുത്തിൽ കെട്ടിയപ്പോൾ മച്ചിപശു പെറ്റു.
അന്നൊക്കെ എന്തായിരുന്നു പുകില്. വാളെടുക്കുന്നു, യുദ്ധത്തിന് കാഹളമോതാൻ വലംപിരി ശംഖെടുക്കുന്നു. ഡൽഹി ഇവിടെ വരട്ടെയെന്ന് അപ്പനും മകനും പുച്ഛത്തോടെ പറഞ്ഞ് നെഗളിപ്പ് കാട്ടുന്നു.
ഒടുവിൽ അന്തോണി പറഞ്ഞു, ഞാൻ കുറച്ചുകൂടി നന്നാവാം...പോരെന്ന് അപ്പനും മകനും. കസേരമാറണമെന്ന് ഒരുകൈ സഹായത്തോടെ പെങ്ങൾ... ഒടുവിൽ ‘ഉമ്മൻ’ വരട്ടെയെന്ന് ചിലർ....തൊഴുത്തിൽ കെട്ടിയാൽ മച്ചിപ്പശു പെറില്ലെന്ന് മുരളി....
ഒടുവിൽ കാറ്റുപോകുമെന്നായപ്പോൾ നല്ല മച്ചിയായ മുരളി തൊഴുത്തിൽ കയറി...നല്ല സുന്ദരൻ വൈദ്യുതവകുപ്പിനെ തന്നെ പെറ്റു. പ്രസവവേദന കടവൂരിനാണെന്നു മാത്രം.