സുനാമി ദുരന്തം കേരളത്തീരത്തെ വലയ്‌ക്കുമ്പോൾ എറണാകുളം നഗരത്തിൽ ഒരു മന്ത്രിപുത്രന്റെ വിവാഹച്ചടങ്ങിനെത്തിയ മന്ത്രിപ്പട അനങ്ങിയില്ലെന്ന് ആരോപണം. രാവിലെ പത്തരയ്‌ക്കുശേഷം കടൽക്ഷോഭം തുടങ്ങിയെങ്കിലും വൈകിട്ട് മൂന്നരയ്‌ക്കുശേഷമാണ് മന്ത്രിമാരിൽ പലരും ദുരന്തസ്ഥലങ്ങളിലെത്തിയത്. വേണ്ടത്ര പോലീസ്, അഗ്നിശമന ജീവനക്കാർ ആവശ്യസമയത്ത് എത്തിയില്ല. കേരളത്തീരം കടൽക്ഷോഭത്തിൽ തകർന്നു കൊണ്ടിരിക്കുമ്പോൾ പോലീസ് ജീപ്പുകൾ മന്ത്രിപുത്രന്റെ വിവാഹത്തിനായി എത്തിയ വി.ഐ.പികൾക്ക് അകമ്പടിയായി പായുകയായിരുന്നു.
മറുപുറംഃ- റോം നഗരം കത്തുമ്പോൾ നീറ ചക്രവർത്തി വീണ വായിച്ചതായി കേട്ടിട്ടുണ്ട്. അതുപോലൊന്ന് എറണാകുളത്തുകാർ ഇപ്പോൾ കണ്ടു. ഏതായാലും സദ്യയും കഴിഞ്ഞ് നീണ്ടൊരു ഏമ്പക്കവും വിട്ട് സ്ഥലത്ത് എത്തിയ മന്ത്രിയജമാനന്മാരെ നാട്ടുകാർ കൈവച്ചില്ലല്ലോ ഭാഗ്യം.... ഏതായാലും ചില മന്ത്രിമാർക്കെതിരെ ഉയർന്ന ചില സുനാമികൾ ഈ ഒറിജിനൽ സുനാമിയോടെ ഇല്ലാതാകുമോ എന്ന പേടി ചിലർക്കുണ്ട്.