തൃശൂരിൽ നിന്നും പാലക്കാട്ടേയ്‌ക്ക് യാത്ര ചെയ്യുമ്പോൾ റോഡ് എന്ന സാധനം കണികാണാൻ കൂടി കഴിയുന്നില്ലെന്ന് ഹൈക്കോടതി. കഴിഞ്ഞ മാസം 31ന് മുമ്പ് സംസ്ഥാനത്തെ മുഴുവൻ റോഡുകളും നന്നാക്കുമെന്ന് സർക്കാർ രേഖാമൂലം നൽകിയ ഉറപ്പിനെ പരാമർശിച്ചാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാർ അഴിമതിക്കാരാണെന്ന് മന്ത്രി പറഞ്ഞുകൊണ്ടേ ഇരിക്കുന്നുണ്ടെങ്കിലും അതിനെതിരെ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മറുപുറം ഃ
പണ്ടൊരു വിപ്ലവകവി ‘കാടെവിടെ മക്കളേ കൂടെവിടേ മക്കളേ കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ“ എന്നു പാടി നടന്നിരുന്നു. അതുപോലെ ഹൈക്കോടതി ജസ്‌റ്റിസ് എസ്. സിരിജൻ ”റോഡെവിടെ മക്കളേ... തോടെവിടെ മക്കളേ...“ എന്നു പാടിയാണ് തൃശൂരിൽ നിന്നും പാലക്കാട്ടേയ്‌ക്ക് പോകുന്നത്. പിന്നെ ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്നു പറഞ്ഞ് വിലപിക്കുന്നത് പാവം മന്ത്രിയുടെ അസൂയയും കുശുമ്പും കൊണ്ടായിരിക്കും. ഇനിയും ഉദ്യോഗസ്ഥരുടെ തലയിൽ കയറി ചെവികടിച്ചാൽ മെർക്കിസ്‌റ്റണിൽ തൂങ്ങിയ ബിനോയ് വിശ്വം പോലെയാകും പൊതുമരാമത്തിന്റെ ചുമതലയുള്ള ധനകാര്യൻ ഐസക്ക്. ഇതിലും ഭേദം മഴമാറുമ്പോൾ കുഴി കാണുമെന്നും, അപ്പോൾ കുഴി ഒഴിവാക്കി യാത്ര സുഖമാക്കാമെന്നും പറഞ്ഞ് നാരായണം ഭജേ നാരായണം പാടി ഇരുന്നാൽ മതിയല്ലോ... ഭരണമെന്നാൽ ഇങ്ങനെ വേണം... കൊച്ചി കണ്ട പൊട്ടനെപോലെ...