പാർട്ടി അച്ചടക്കം ലംഘിച്ച പി.ഗോവിന്ദപ്പിളളയ്‌ക്ക് നല്‌കിയ ശിക്ഷ പേരെന്ന് സി.പി.എം നേതാക്കൾ. അദ്ദേഹത്തിന് അർഹിക്കുന്ന ശിക്ഷ കൊടുത്തിട്ടില്ലെന്ന് പിണറായി വിജയനും, പാർട്ടി അച്ചടക്കം ലംഘിച്ചാൽ പടച്ചോനായാലും നടപടി നേരിടേണ്ടി വരുമെന്ന് നായനാരും വ്യക്തമാക്കി.
പി.ജി. ചെയ്ത തെറ്റിന്റെ കാഠിന്യമനുസരിച്ച് പരമാവധി ശിക്ഷ പാർട്ടിയിൽനിന്നും പുറത്താക്കലാണ്. എന്നാൽ ഒരു സഖാവിനേയും നശിപ്പിക്കാൻ പാടില്ല എന്ന പാർട്ടി നിലപാടനുസരിച്ചാണ് ശിക്ഷ കുറച്ചിരിക്കുന്നത്. പിണറായി പറഞ്ഞു. ഭാഷാപോഷിണിയിൽ വന്ന പി.ജിയുമായുളള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. ഇതനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും പി.ജിയെ ഒഴിവാക്കിയിരുന്നു.
മറുപുറംഃ- ഇ.എം.എസ് പരലോകം പൂകിയത് നന്നായി. സ്വയവിമർശനവും പാർട്ടിയുടെ തെറ്റുകളും ഏറ്റുപറയാനുളള ശേഷിയുളളതിനാൽ, ഇന്നദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഗ്രഹണ സമയത്തെ ഞാഞ്ഞൂലുകൾ പത്തിവിടർത്തി ആടിയേനെ. കേരളം സമരച്ചൂടിൽ തിളയ്‌ക്കുമ്പോൾ സിംഗപ്പൂരിലേയ്‌ക്ക് പറന്നവരും, ഫ്ലാറ്റ് ജീവിതം നയിച്ച് പട്ടിയെ ഓമനിച്ച് ജീവിക്കുന്നവരും മക്കൾക്ക് തോളെല്ലൊടിയുംവിധം സ്വർണ്ണം സ്‌ത്രീധനം വാങ്ങിയും കൊടുത്തും കല്യാണം നടത്തുന്നവരും ഞെളിഞ്ഞിരിക്കുമ്പോൾ സാധാരണക്കാരോട് പാർട്ടി എന്ത് അച്ചടക്കം പറയും.... പി.ജിയും കൊളളാം പി.ജിയെ ഊതിയവരും കൊളളാം.... ഈ നരകത്തീന്നെന്നെ കരകേറ്റീടണേ എന്നു പ്രാർത്ഥിക്കുന്ന ചില ഗതികിട്ടാത്ത സഖാക്കൾ ഇപ്പോഴും ഇവിടുണ്ട് എന്നതുമാത്രം ആശ്വാസം.