കേരളം ജമ്മുകാശ്‌മീരിനെപോലെ പ്രശ്‌ന സംസ്ഥാനമായി മാറുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര വൈസ് പ്രസിഡന്റ് ഗിരിരാജ് കിഷോർ വെളിപ്പെടുത്തി. കൊച്ചിയിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കാശ്‌മീരിലും വ്യവസായ സ്ഥാപനങ്ങളും സർക്കാരാഫീസുകളും നിയന്ത്രിക്കുന്നത് തീവ്രവാദികളാണ്. ഹിന്ദുക്കൾ രണ്ടാംതരം പൗരന്മാരായി മാറുന്നു. ഈ രീതിയിൽ മുന്നോട്ടുപോയാൽ വിഭജനകാലഘട്ടത്തിനു തുല്ല്യമായ അവസ്ഥയുണ്ടാകും. ഇതൊഴിവാക്കാൻ ഹിന്ദുക്കൾ ഒന്നിച്ചു നിൽക്കണം. ഗിരിരാജ് കിഷോർ വ്യക്തമാക്കി.
മറുപുറംഃ- കേരളം കാശ്‌മീരും മഹാരാഷ്‌ട്രയുമാകേണ്ട എന്നാണ് ഞങ്ങൾ പാവങ്ങളുടെ പ്രാർത്ഥന. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചപോലെയാണ് സാറും സാറിന്റെ പരിവാരങ്ങളുടേയും വരവ്. ത്രിശൂല വിതരണം, വടിവാൾ വിതരണം എന്നിങ്ങനെ ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കില്ലല്ലോ. മാറാട് മഹാപുണ്ണാക്കി മാറ്റിയതിനും സന്തോഷം. സിനിമാനടൻ മാമുക്കോയ പറഞ്ഞതാണ് ശരി. “മാറാട് തമ്മിൽ തല്ല് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ട് തല്ലുകഴിഞ്ഞ് കുറച്ചുനേരം കഴിയുമ്പോൾ അവിടുത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും തോളിൽ കൈയ്യിട്ട് ആടിപ്പാടി പോകുന്നതു കാണാം. നിങ്ങളെപ്പോലുളള രാഷ്‌ട്രീയക്കാരാണ് ഈ നന്മ നിറഞ്ഞ തല്ല് ഇല്ലാതാക്കി മനസ്സിൽ വിഷം കുത്തിവച്ചത്.” മാമുക്കോയയ്‌ക്ക് സ്‌തുതി.....