ശബരിമല തീർത്ഥാടനത്തിൽ നിന്നും സി.പി.എമ്മുകാർ വിട്ടുനിന്നാൽ ദർശനത്തിന് ആളു കുറയുമെന്ന് കേന്ദ്ര സഹമന്ത്രി ഒ.രാജഗോപാൽ. നവോത്ഥാന പ്രക്രിയയുടെ ഭാഗമായി മതചടങ്ങുകളിൽനിന്നും വിട്ടുനില്‌ക്കുമെന്നുളള സി.പി.എം തീരുമാനത്തെ വിമർശിച്ചാണ് രാജഗോപാൽ ഇങ്ങനെ പറഞ്ഞത്. ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണജയന്തിയാഘോഷ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാജഗോപാൽ. ബംഗാളിൽ കാളീപൂജയും സി.പി.എമ്മുകാരുടെ നേതൃത്വത്തിൽ നടത്താറുണ്ട്. ധർമ്മത്തിലധിഷ്‌ഠിതമായ ചിന്താധാര രൂപപ്പെട്ടുവരേണ്ട ആവശ്യകതയെക്കുറിച്ചു രാജഗോപാൽ സൂചിപ്പിച്ചു.
മറുപുറംഃ - ഈ പോക്ക് മാക്രി കരഞ്ഞ് പാമ്പിനെ വരുത്തും പോലെയാണ്. കാര്യം സി.പി.എമ്മുകാർ മതത്തേയും വിശ്വാസത്തേയും തളളിപറയുമെങ്കിലും ഈ നിരീശ്വരവാദ ഉടുപ്പ് എങ്ങിനെയെങ്കിലും ഊരിക്കളയാനുളള പെടാപ്പാടിലാണ് അവർ. രാജഗോപാൽസാറായിട്ട് അതിനു വളംവച്ചു കൊടുക്കല്ലേ.. ജാതീം മതോം രാമനും കൃഷ്ണനുമൊക്കെ പറഞ്ഞാലെ ഇവിടെ ബി.ജെ.പിയ്‌ക്ക് പത്ത് വോട്ടു കിട്ടൂ. അതിന്റെ അവകാശമെല്ലാം സി.പി.എമ്മിനു കൊടുത്താൽ എക്കാലവും കേരളത്തിനു പുറത്തു പോയി കേന്ദ്രമന്ത്രിയാകുകയേ നിവൃത്തിയുളളൂ.... ഇത് കേൾക്കേണ്ട താമസം ഏരിയാ കമ്മറ്റി വക ഓരോ ക്ഷേത്രങ്ങൾ നിർമ്മിക്കാൻ സി.പി.എം തീരുമാനമെടുത്തു കളയും കേട്ടോ..