പുഴ.കോം > നാട്ടറിവ് > പാട്ട് > കൃതി

ഉത്തരകേരളത്തിലെ വിത്തുപാട്ടുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

നാടൻ പാട്ട്‌

തയ്യാറാക്കിയത്‌ - എം.വി. വിഷ്‌ണുനമ്പൂതിരി

‘നൂറ്റൊന്നു വിത്തിനങ്ങളുടെ പേരുകൾ പുളളുവർ പാടാറുണ്ട്‌ ’

മാനവസംസ്‌കൃതിയുടെ ഒരു ഭാഗമാണ്‌ ഉല്പാദന പ്രക്രിയ. ജീവസന്ധാരണത്തിന്‌ ആവശ്യമായ വസ്‌തുക്കളുടെ ഉല്പാദനവും ശേഖരണവും എല്ലാ കാലത്തും ഒരേ വിധമായിരുന്നില്ല. കായ്‌കനികളും കിഴങ്ങുകളും ശേഖരിച്ചും നായാടിയും ജീവിച്ചിരുന്ന മനുഷ്യർ കാർഷികവൃത്തിയിലേയ്‌ക്കു നീങ്ങിയത്‌ പുതിയൊരു സംസ്‌കാരത്തിന്റെ ഉദയത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. നവശിലായുഗത്തിലാണ്‌ കാർഷികവൃത്തിയുടെ തുടക്കമെന്നാണ്‌ നരവംശശാസ്‌ത്രജ്‌ഞ്ഞൻമാരുടെ അഭിപ്രായം.

കാർഷികവൃത്തിയുടെ പുനംകൃഷിയാണ്‌ പ്രാക്തനമായത്‌. സ്‌ഥലം മാറിമാറി താമസിക്കേണ്ടി വന്നിരുന്ന കാലങ്ങളിൽ പുനംകൃഷി നടത്തുവാൻ പ്രയാസമുണ്ടായിരുന്നില്ല. പുതിയ സ്‌ഥലങ്ങളിൽ മാറിമാറി കൃഷി നടത്തുന്ന സമ്പ്രദായമാണ്‌ പുനംകൃഷി. സ്‌ഥിരമായ കൃഷിഭൂമിയും വയലുകളും ഉരുത്തിരിഞ്ഞത്‌ പിൽക്കാലത്തത്രെ. വനപ്രദേശങ്ങളിൽ ഇന്നും പുനംകൃഷി നടത്തിവരുന്നുണ്ടെന്നത്‌ ശ്രദ്ധേയമാണ്‌. തിന, ചാമ, മുത്താറി, ചോളം, തുവര തുടങ്ങിയ പല ധാന്യങ്ങളും ഇപ്രകാരം കൃഷിചെയ്യാറുണ്ട്‌.

കലയും സാഹിത്യവുമൊക്കെ ഉല്പാദന പ്രക്രിയയുമായി എന്നും ബന്ധപ്പെട്ടിരിക്കും. ഉർവ്വരതാസാംസ്‌കാരത്തിന്റെ പ്രതിഫലനം നാടൻപാട്ടുകളിലും കലകളിലും അനുഷ്‌ഠാനമുറകളിലും മറ്റും കാണുന്നത്‌ അതുകൊണ്ടത്രെ. ധാന്യങ്ങൾക്ക്‌ ദേവതാ സങ്കല്പം ചെയ്യുന്ന പതിവ്‌ എല്ലായിടത്തുമുളളതാണ്‌. നാം നെൽക്കതിരിനെ ശ്രീഭഗവതിയായി ആരാധിക്കുന്നു. റൈസ്‌മദർ, കാൺമദർ, ബാർലിമദർ തുടങ്ങിയ ഉർവരദേവതാസങ്കല്പങ്ങൾ പ്രാചീനപാശ്ചാത്യ സംസ്‌കാരത്തിലും കാണാം. കൃഷിയുടെയും ഗോസംരക്ഷണത്തിന്റെയും പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്ന പ്രാക്തനഗാനങ്ങൾ ഭാഷയിൽ കുറവല്ല. കാർഷികവൃത്തിയുടെ വിവിധഘട്ടങ്ങളെ വർണ്ണിക്കുന്നവയും വിത്തിനങ്ങളെപ്പറ്റി പ്രതിപാദിക്കുന്നവയുമായ നാടൻ പാട്ടുകളുണ്ട്‌.

കറ്റപ്പാട്ട്‌ഃ കാർഷിക സംസ്‌കാരത്തിന്റെ പഴയ മുഖച്ഛായകൾ മങ്ങി മറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും, ഉത്തരകേരളത്തിലെ പുളളുവരുടെ ഗാനമാധുരി കൃഷിപ്പാടങ്ങളിൽ ഇന്നും ഒഴുകാറുണ്ട്‌. കന്നി വിളക്കൊയ്‌ത്തു കാലത്ത്‌ പുളളുവർ വീണയുമായി വയലുകൾതോറും സഞ്ചരിച്ച്‌ പാടുന്ന പാട്ടിനെ ‘കറ്റപ്പാട്ട്‌’ എന്നാണ്‌ പറയുക. നെൽക്കറ്റയ്‌ക്കുവേണ്ടിയാണ്‌ അവർ പാടുന്നത്‌. ഭൂലോകത്ത്‌ കാർഷികവൃത്തി ആരംഭിച്ചതിനെ സംബന്ധിച്ച ഒരു പുരാവൃത്ത കഥനത്തോടെയാണ്‌ കറ്റപ്പാട്ട്‌ ആരംഭിക്കുന്നത്‌. വിവിധഇനം നെൽവിത്തുകളെപ്പറ്റി പരാമർശമുണ്ട്‌. ശ്രീഭഗവതി കൈയാൽ വാരി വിതച്ചുവെന്ന പുരാസങ്കല്പവും അതിൽ കാണാംഃ

“മുമ്പിൽ പിറന്നു ജനിച്ചു വരിനെല്ല്‌

കാരാരിയൻ നല്ല പോരാരിയൻ വിത്ത്‌

കാസ്‌തകൻ മോടകൻ ചെന്നൽ കരിം ചെന്നൽ

കാത്തക പൂത്താട നാളികൻ വിത്തുമേ

കാഞ്ഞിരക്കൊട്ടൻ കടിഞ്ചോല നാരനും

പേരാടൻ കരിഞ്ചോരൻ വെളിയനും വായകൻ

നല്ലകവുങ്ങിൻ പൂത്താടയുമങ്ങനെ

എണ്ണക്കുഴമ്പനും പൊൻ കിളിവാലനും

പൊന്നിന്നിടയോൻ പൊന്നാരിയൻ വിത്ത്‌ ”

എന്നിങ്ങനെ അനേകം വിത്തിനങ്ങളുടെ പേരുകൾ കറ്റപ്പാട്ടിലുണ്ട്‌. നാരോൻ, നഗരി, തൊണ്ണൂറാൻ, ഓടച്ചൻ, പാൽക്കഴമ, ഉണ്ണിക്കറുക, ഉണിക്കുറുക, തഴുവൻ, ചെന്നെല്ല്‌, ചോവാല, ഇട്ടുഴിച്ചെന്നല്ല്‌, കിളികാരിച്ചെന്നെല്ല്‌, പാണ്ടിനെൽ, പച്ചനെൽ, പാണ്ടിക്കുറുക, ബാലക്കുറുക, പരന്നെൽ വിത്ത്‌, കവുങ്ങിൻ പൂത്താട, പൊന്നാരിയൻ, തവളക്കണ്ണൻ, ചിത്തിരത്തണ്ടൻ, ചെമ്പൻ, ആമ്പൻ, ഇരിമ്പൻ, ചെറു വെളളരി, ചൗവ്വേരിയൻ, മുല്ലരി, പാൽക്കണ്ണി, നീർക്കണ്ണിച്ചെന്നെല്ല്‌, പാൽക്കുറുക, പഴുക്കുത്തുവീരൻ, കൈരളി, ചിറ്റേനി, കുട്ടനാടൻ, കോഴിവാലൻ, ജീരകശാല, ഗന്ധകശാല തുടങ്ങി നൂറ്റൊന്ന്‌ വിത്തിനങ്ങളുടെ പേരുകൾ പുളളുവർ പാടിപ്പൊലിക്കാറുണ്ട്‌. ഇന്നയിന്ന വിത്തുകൾ ഇന്നയിന്ന പരിതഃസ്‌ഥിതിയിലാണ്‌ നന്നാവുകയെന്നുളളതിനും സൂചനകൾ ഇല്ലാതില്ലഃ

“വേനിലേ നീരങ്ങു വറ്റാതെ ദിക്കില-

ങ്ങേറെ വിളയുമാ മുണ്ടവൻ നെൽവിത്ത്‌

മലയിൽ വിളയും മലയൊടമ്പൻ വിത്ത്‌

നീരിൽ വിളയുന്ന നീർക്കഴമ വിത്ത്‌”

തുടങ്ങിയ വരികൾ നോക്കുക. നെല്ലും തെങ്ങും അവരവരുടെ മേന്‌മ ചൊല്ലി പരസ്പരം തർക്കിക്കുന്നതായി ഭാവന ചെയ്യുന്ന ഭാഗമാണ്‌ ‘കറ്റപ്പാട്ടി’ന്റെ ഒടുവിൽ അടങ്ങിയിട്ടുളളത്‌.

വിത്തുപൊലിപ്പാട്ട്‌ഃ കാർഷിക വൃദ്ധിക്കും ഗോസമൃദ്ധിക്കും വേണ്ടി തുലാമാസം പത്താമുദയം മുതൽ നടത്തുന്ന, നാടകീയത കലർന്ന, ഒരുനുഷ്‌ഠാനകലാ നിർവ്വഹണമാണ്‌ ‘കോതാമൂരിയാട്ടം’. ഗോദാവരി എന്ന ദിവ്യധേനുവിന്റെ സങ്കല്പത്തിലുളള ഒരു വേഷവും, അതിന്റെ സംരക്ഷകരെന്ന നിലയിലുളള രണ്ട്‌ ‘പനിയന്‌മാരും’ (ഹാസ്യാത്‌മകവേഷങ്ങൾ) ആണ്‌ അതിൽ ആടുക. ഗോദാവരിയാട്ടത്തിന്‌ പാടുന്ന ഗാനങ്ങളിൽ ‘വിത്തുപൊലിപ്പാട്ടും’ അടങ്ങുന്നു.

“ചെന്നെല്ല്‌ വിത്ത്‌ പൊലികപൊലി ചെന്നെല്ല്‌ വിത്ത്‌ പൊലിക

കുഞ്ഞിക്കഴമ പൊലിക പൊലി കുഞ്ഞിക്കഴമ പൊലിക

തൃച്ചെണ്ടൻ വിത്ത്‌ പൊലിക പൊലി തൃച്ചെണ്ടൻ വിത്ത്‌ പൊലിക”.

എന്നിങ്ങനെ ആവർത്തന സ്വഭാവമുളളതാണ്‌ ആ പാട്ട്‌. എണ്ണക്കുഴമ്പൻ, നാരകൻ, മുണ്ടവൻ, പൊൻകിളിവാലി, നവര, കവിങ്ങിൻ പൂത്താട, ചിറ്റേനി, തഴുവൻ, നാളികൻ, പാൽക്കഴമ, ഉണ്ണിക്കുറുവ, കോയിവാലൻ, ജീരകശാല, ഗന്ധകശാല തുടങ്ങി പതിനെട്ടു വിത്തുകളുടെ പേരുകൾ ചൊല്ലി പൊലിക്കണമെന്നുണ്ട്‌.

‘പളള്‌ പാട്ടി’ലെ വിത്തുകൾഃ അത്യുത്തരകേരളത്തിലെ കാവുകളിലും ദേവീക്ഷേത്രങ്ങളിലും മീനപ്പൂരത്തിന്‌ സമാപിക്കത്തക്കവിധം ഒൻപതു നാളുകളിലായി നടത്താറുളള അനുഷ്‌ഠാനനർത്തനമാണ്‌ പൂരക്കളി. അതിൽ വന്ദന, പൂരമാല, വൻകളികൾ, അങ്കം, പട, ചായൽ, ശൈവനാടകം, ശക്‌തിനാടകം, യോഗി, ആണ്ട്‌, പളള്‌ എന്നിങ്ങനെ വിവിധ ഇനം കളികളുണ്ട്‌. പൂരക്കളി സമാപിക്കുന്ന പൂരം നാളിൽ ആടിപ്പാടിക്കളിക്കുന്നതാണ്‌ ‘പളള്‌’. പരമേശ്വരനും പാർവ്വതിയും പളളന്റെയും പളളത്തിയുടെയും നിലയിൽ കൃഷിപ്പണിയിൽ ഏർപ്പെടുന്നതാണ്‌ ‘പളളി’ന്റെ പശ്ചാത്തലമായ പുരാവൃത്തം. പാട്ടിൽ കൃഷിയുടെ വിവിധ ഘട്ടങ്ങൾ വർണ്ണിക്കുന്നുണ്ട്‌. ദേവേന്ദ്രൻ പളളന്‌ നൽകിയവയും പളളൻ ‘പളളിവയലി’ൽ വിതച്ചതുമായ വിത്തിനങ്ങളുടെ പേരുകൾ അതിൽ പ്രസ്‌താവിച്ചിരിക്കുന്നുഃ

“വിതൈത്ത വിത്താണ്ട ചെന്നൽ കഴമ കുറു

വെളളരിയൻ പെന്തൻ പൂത്താട ചെമ്പ

ആരിയനഴകനാദിത്യ നല്ലിക്കണ്ണൻ

അലയിരിതം പേരാടൊൻ മലയുടുമ്പൻ

മധുമൊഴിയൻ പല്ലികൻ ചിരൊച്ചാല

മറ്റു മിപ്പടിയിതോരോ വിത്തിതെല്ലാം.” എന്നാണ്‌ ഒരു പാട്ടിൽ കാണുന്നത്‌.

“കൊടുമ മിക്കാനക്കോടെനഴകൻ

ആരിയനാദിത്യൻ മുണ്ടകൻ വിത്തും

മുരികുറുവെയും പഞ്ചാമുരിക്കൻ

വാനിൽ കുറുവെയും തൊണ്ടാവെളുത്തോൻ

നീരിൽ നീന്തും തുളുങ്കെനും പിന്നെ

മൈയഴകൻ മണക്കേളനരിൻ.....”

എന്നിങ്ങനെ എണ്ണമില്ലാതുളള വിത്ത്‌ നൽകപ്പെട്ടുവെന്നാണ്‌ മറ്റൊരു ‘പളളുപാട്ടി’ൽ പ്രസ്‌താവിച്ചിരിക്കുന്നത്‌.

മറ്റു പാട്ടുകളിലൂടെഃ ഉത്തരകേരളത്തിലെ അനുഷ്‌ഠാന കലാ നിർവ്വഹണമായ തെയ്യാട്ടത്തിന്‌ പാടാറുളള ചില തോറ്റങ്ങളിൽ കാർഷിക സംസ്‌കാരത്തെയും വിത്തുകളെയും കുറിച്ചുളള പരാമർശം കാണാം. ആലയിൽ നിന്നും കാളകളെ തെളിച്ച്‌ വയലിൽച്ചെന്ന്‌ നിലമുഴുത്‌ പുഞ്ച വിതയ്‌ക്കുന്നതിനെപ്പറ്റി ‘പൊട്ടൻ തെയ്യത്തോറ്റ’ത്തിൽ വർണ്ണനയുണ്ട്‌. ‘താനേ വിളയുന്ന വൈനാടോൻ പുഞ്ച’ എന്നൊരു നിഗൂഢത അതിൽ സൂചിപ്പിച്ചിട്ടുണ്ടെന്നു മാത്രം.

‘മലാരമ്പത്ത്‌ മലപ്പിലവൻതോറ്റ’ത്തിൽ പുനംകൃഷിയുടെ വിവിധ ഘട്ടങ്ങളെ വർണ്ണിക്കുന്നുണ്ട്‌. ആ പാട്ടിലുളള

‘കോരിവിതച്ചാലും വകഞ്ഞതേ വിളയൂ

വാരി വിതച്ചാലും വകഞ്ഞതേ വിളയൂ’

എന്ന ഈരടി ഒരു ലോകോക്തിയുടെ സ്വഭാവം ഉൾക്കൊളളുന്നതാണ്‌. ഉത്തര കേരളത്തിലെ വണ്ണാൻമാർ കെന്ത്രോൻ പാട്ടിന്‌ (ഗന്ധർവ്വൻ പാട്ടിന്‌) പാടാറുളള ‘കന്നൽപ്പാട്ടി’ൽ ഗോദാവരിപ്പശുവിനെ ആനയിക്കുവാനായി ചൂതുവൻ കണ്ടെത്തിയ മാർഗ്ഗം, ചില വിത്തിനങ്ങൾ മുളപ്പിക്കലായിരുന്നുവെന്ന്‌ പറയുന്നുഃ

“ചൂതുവനാര്‌ പിടിച്ചുപോയ കൊടപ്പുറത്ത്‌

ചേറിട്ടും ചെമ്മണ്ണിട്ടും മെഴുകിത്തേച്ച്‌

വാരിവിതച്ചു ചിറ്റെളളും ചെറുപയറും”

വിത്തുകൾ മുളച്ചതു കണ്ട ഗോദാവരി, ചൂതുവനോടൊപ്പം ഇറങ്ങിവന്നു.

വാങ്ങ്‌മയങ്ങളിൽ ഃ നാടൻ പാട്ടുകളുമായി രൂപഭാവങ്ങളിൽ ഏറെ ബന്ധമുളളവയാണ്‌ പഴമൊഴികളും കടംകഥകളും. “അരി വിതച്ചാൽ നെല്ലാവില്ല”, “ആരിയൻ നെല്ലിന്റെ ഓലമൂത്താലേ കുങ്കൻ പുണ്ണ്‌ ഉണങ്ങൂ”, “ഒരു വിത്ത്‌ വിതച്ചാ പല വിത്ത്‌ വിതയാ”, തുടങ്ങിയ പഴഞ്ചൊല്ലുകളിലും “ഇല്ലിക്കൊമ്പിൽ മഞ്ഞപ്പക്ഷി” (കശുമാങ്ങയും അണ്ടിയും), “എല്ലില്ലാപ്പക്ഷിക്ക്‌ വാല്‌മ്മലെല്ല്‌ ” (വഴുതിനങ്ങ), “ഒരകംപിറയെ ഇരുളിരുള്‌ ” (എളള്‌), തുടങ്ങിയ കടങ്കഥകളിലും വിത്തുസംബന്ധമായ വാങ്ങ്‌മയങ്ങൾ കണ്ടെത്താം.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.