എം.എ.ഉണ്ണിരിക്കുട്ടി എസ്.എൻ ട്രസ്‌റ്റ് ചെയർമാൻ സ്ഥാനം രാജിവച്ചു. ട്രസ്‌റ്റ് സെക്രട്ടറിയും എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയുമായ വെളളാപ്പിളളി നടേശൻ ശ്രീനാരായണ പ്രസ്ഥാനത്തെ മദ്യലോബിയ്‌ക്ക് അടിയറവെയ്‌ക്കുന്നതിൽ മനംനൊന്ത് പ്രതിഷേധിച്ചാണിതെന്ന് അദ്ദേഹം പറഞ്ഞു.
മദ്യം ഉണ്ടാക്കരുത്, വിൽക്കരുത്, കുടിക്കരുത് എന്നാണ് ശ്രീനാരായണഗുരു ഉദ്‌ബോധിപ്പിച്ചത്. എന്നാലിന്ന് മദ്യം ഉണ്ടാക്കുക, വിൽക്കുക, കുടിക്കുക എന്നതാണ് വെളളാപ്പിളളിയുടെ നയം. ഇത്തരം ഇടപാടുകളോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് ശ്രീ ഉണ്ണിരിക്കുട്ടി പ്രസ്താവിച്ചു. ഇത്തരം നേതാക്കൾ ഈഴവസമുദായത്തിന് കളങ്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈഴവരുടെ ‘പോപ്പ്’ ആയി വിലസാമെന്നു കരുതേണ്ടന്നും വെളളാപ്പിളളിയോട് ഉണ്ണീരിക്കുട്ടി പറഞ്ഞു.
സത്യത്തിൽ വെളളാപ്പിളളിയുടെ മദ്യനയം അദ്ദേഹത്തിന്റെ ജനനംതൊട്ടെ ഒന്നുതന്നെയാണ്. അദ്ദേഹം അത് പലവേദികളിലും, പറയുകയും പ്രവർത്തിക്കുകയും ചെയ്‌തിട്ടുണ്ട്. പക്ഷെ ഉണ്ണീരിക്കുട്ടിക്ക് ഇപ്പോഴിങ്ങനെ വെളളാപ്പിളളിയെക്കുറിച്ച് ബോധോദയമുണ്ടാകാൻ കാരണം അടുത്തമാസം നടക്കാനിരിക്കുന്ന എസ്.എൻ.ട്രസ്‌റ്റ് ഭരണസമിതി തെരഞ്ഞെടുപ്പാണെന്ന് എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റ് സി.കെ.വിദ്യാസാഗർ സംശയം പ്രകടിപ്പിച്ചു. എന്തായാലും ഇതൊക്കെ കേൾക്കാനും കാണാനും ഗുരുദേവനില്ലാത്തത് മലയാളികളുടെ (ഈഴവരുടെയല്ല) ഭാഗ്യം. ഒപ്പം ഗുരുവിന്റെയും..