പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കവിതയും കവിയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വീണപൂവ്‌

ആധുനിക കവിത്രയങ്ങളിൽ അഗ്രിമസ്ഥാനീയൻ. നിയോക്ലാസിസത്തിന്റെ സാങ്കേതിക ജഡിലതകളിൽ നിന്ന്‌ മലയാളകവിത മുക്തമാകുന്നത്‌ ആശാന്റെ രംഗപ്രവേശത്തോടെയാണ്‌. ആശയഗംഭീരൻ, തത്വചിന്തകനായ കവി, സ്നേഹഗായകൻ എന്നീ വിശേഷണങ്ങൾക്കപ്പുറം മലയാള നവഭാവുകത്വത്തിന്‌ ബീജാവാപം ചെയ്യുകയും വികാസ പരിണാമങ്ങളിൽ നായകത്വം വഹിക്കുകയും ചെയ്തത്‌ ആശാനാണ്‌. 1919-ൽ കുമാരനാശാന്റെ വീണപൂവ്‌ പ്രസിദ്ധീകൃതമായതോടെയാണ്‌, മലയാളകവിതയിൽ കാൽപനിക പ്രസ്ഥാനത്തിന്‌ തുടക്കം കുറിക്കുന്നത്‌. മലയാളകവിതയുടെ വസന്താരാമത്തിൽ വിരിഞ്ഞ കാൽപനികതയുടെ ആദ്യപുഷ്‌പമായി വീണപൂവ്‌ വിലയിരുത്തപ്പെടുന്നു.

അനന്യസാധാരണമായ സൗന്ദര്യാത്‌മകതയും മിസ്‌റ്റിസിസത്തിന്റെ ആഴങ്ങളിലേക്ക്‌ വേരുകളാഴ്‌ത്തുന്ന കാവ്യരീതിയും പുലർത്തുമ്പോൾ തന്നെ സാമൂഹ്യപരിണാമത്തിന്റെ അഗ്‌നിവാഹകനാവാനും ആശാന്‌ കഴിഞ്ഞു. തീഷ്‌ണ സൗന്ദര്യമുളള അഗ്‌നിനക്ഷത്രങ്ങളായിരുന്നു ആശാന്റെ വാക്കുകൾ.

എഴുത്തച്ഛനുശേഷം മലയാളകവിതയിൽ ദർശന സൗരഭ്യം പടർത്തുന്നത്‌ ആശാനാണ്‌. വീണപൂവ്‌, ചണ്‌ഡാലഭിക്ഷുകി, ചിന്താവിഷ്‌ടയായ സീത, നളിനി, ലീല, ദുരവസ്ഥ എന്നിങ്ങനെ നിരവധി കാവ്യഗ്രന്ഥങ്ങൾ ആശാന്റേതായി മലയാളത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

സ്നേഹത്തിന്റെ നിത്യ ഉപാസകനായിരുന്നു ആശാൻ. ബൗദ്ധദർശനത്തിന്റെ അടിസ്ഥാന ആശയങ്ങളെ കാവ്യവത്‌കരിക്കുമ്പോഴും “സ്നേഹമാണഖിലസാരമൂഴിയിൽ” എന്ന്‌ അസന്നിഗ്‌ദമായ പ്രഖ്യാപനം ആശാൻ കവിതകൾ നടത്തുന്നുണ്ട്‌.

തത്വചിന്താനിർഭരമായ കവിമനസ്സോടെ ജീവിതത്തെക്കുറിച്ച്‌, ഭാഷയെക്കുറിച്ച്‌, മനുഷ്യനെക്കുറിച്ച്‌ സൗന്ദര്യത്തെക്കുറിച്ച്‌ എല്ലാം മൗലീകമായ അന്വേഷണങ്ങൾ നടത്താൻ ആശാൻ ശ്രമിച്ചിട്ടുണ്ട്‌.

മഹാകാവ്യങ്ങളെഴുതാതെ മഹാകവിയായ ആശാൻ കുറിച്ചിട്ട ഓരോ വരിയും മഹാകാവ്യങ്ങളായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഹാ! പുഷ്‌പമേ, അധികതുംഗപദത്തിലെത്ര

ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ

ശ്രീ ഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ-

യാ ഭൂതിയെങ്ങു, പുനരെങ്ങു കിടപ്പിതോർത്താൽ. 1

ലാളിച്ചുപെറ്റ ലതയൻപൊടുശൈശവത്തിൽ

പാലിച്ചു പല്ലവപുടങ്ങളിൽവെച്ചു നിന്നെ

ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-

ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ. 2

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും

ബാലാതപത്തിൽ വിളയാടിയുമാടലെന്യേ

നീ ലീലപൂണ്ടിളയമൊട്ടുകളോടുചേർന്നു

ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ. 3

ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി-

ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ

ഈ ലോകതത്വവുമയേ, തെളിവാർന്ന താര-

ജാലകത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ. 4

ഈവണ്ണമൻപൊടു വളർന്നഥ നിന്റെയംഗ-

മാവിഷ്‌ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ,

ഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു,

പൂവേ! അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു. 5

ആരോമലാമഴകു, ശുദ്ധി, മൃദുത്വ, മാഭ

സാരള്യമെന്ന സുകുമാരഗുണത്തിനെല്ലാം

പാരിങ്കലേതുപമ? ആ മൃദുമെയ്യിൻ നവ്യ-

താരുണ്യമേന്തിയൊരു നിൻനില കാണണംതാൻ 6

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ

വൈരിക്കു മുമ്പുഴറിയോടിയ ഭീരുവാട്ടെ,

നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-

യാരാകിലെന്തു?- മിഴിയുളളവർ നിന്നിരിക്കാം! 7

മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-

മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ

തെല്ലോ കൊതിച്ചനുഭവാർത്ഥികൾ? ചിത്രമല്ല-

തില്ലാർക്കുമിഗ്ഗുണവുമേവമകത്തു തേനും. 8

ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ-

ളേതും സമാനമഴകുളളവയെങ്കിലും നീ

ജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ-

മേതോ വിശേഷസുഭഗത്വവുമാർന്നിരിക്കാം. 9

“കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം,

മാലേറെയെങ്കിലുമതീവ മനോഭിരാമം

ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ-

യീ ലോലമേനി പറയുന്നനുകമ്പനീയം. 10

അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-

യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം.

എന്നല്ല, ദൂരമതിൽനിന്നനുരാഗമോതി-

വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജൻ. 11

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു

തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ

അല്ലെങ്കിൽ നിന്നരികിൽ വന്നിഹ വട്ടമിട്ടു

വല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം. 12

“എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാ-

നെന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?

ഇന്നോമലേ! വിരവിലെന്നെ വെടിഞ്ഞിടല്ലേ”

എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു? 13

ഹാ! കഷ്‌ട, മാ വിബുധകാമിതമാം ഗുണത്താ-

ലാകൃഷ്‌ടനായ്‌, അനുഭവിച്ചൊരു ധന്യനീയാൾ

പോകട്ടെ നിന്നോടൊരുമിച്ചു മരിച്ചു; നിത്യ-

ശോകാർത്തനായിനിയിരിപ്പതു നിഷ്‌ഫലംതാൻ! 14

ചത്തീടുമിപ്പൊഴിവനല്‌പവികല്‌പമില്ല

തത്താദൃശം വ്യസനകുണ്‌ഠിതമുണ്ടു കണ്ടാൽ

അത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ്‌

പ്രത്യക്ഷമാഞ്ഞു തലതല്ലുകയല്ലി ഖിന്നൻ? 15

ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഢാനുരാഗ-

മന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നു

വന്നീയപായമഥ കണ്ടളി ഭാഗ്യഹീനൻ

ക്രന്ദിക്കയാം; കഠിനതാൻ ഭവിതവ്യതേ! നീ. 16

ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു

നന്ദിച്ച വണ്ടു കുസുമാന്തരലോലനായി

‘എന്നെച്ചതിച്ചു ശഠൻ’ എന്നതു കണ്ടു നീണ്ടു

വന്നേറുമാധിയതു നിന്നെ ഹനിച്ചു പൂവേ! 17

ഹാ! പാർക്കിലീ നിഗമനം പരമാർത്ഥമെങ്കിൽ

പാപം നിനക്കു ഫലമായഴൽപൂണ്ട വണ്ടേ!

ആപത്തെഴും തൊഴിലിലോർക്കുക മുമ്പു; പശ്ചാ

ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം. 18

പോകട്ടതൊക്കെ,യഥവാ യുവലോകമേലു-

മേകാന്തമാം ചരിതമാരറിയുന്നു പാരിൽ?

ഏകുന്നു വാക്‌പടുവിനാർത്തി വൃഥാപവാദം,

മൂകങ്ങൾ പിന്നിവ-പഴിക്കുകിൽ ദേഷമല്ലേ? 19

പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞു

സാകൂതമാംപടി പറന്നു നഭഃസ്ഥലത്തിൽ

ശോകാന്ധനായ്‌ കുസുമചേതന പോയ മാർഗ്ഗ-

മേകാന്തഗന്ധമിതു പിന്തുടരുന്നതല്ലീ? 20

ഹാ പാപമോമൽമലരേ, ബത! നിന്റെമേലും

ക്ഷേപിച്ചിതേ കരുണയറ്റ കരം കൃതാന്തൻ!

വ്യാപാരമേ ഹനനമാം വനവേടനുണ്ടോ

വ്യാപന്നമായ്‌കഴുകനെന്നു, കപോതമെന്നും? 21

തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു

ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു

മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ

വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി. 22

ഞെട്ടറ്റു നീ മുകളിൽനിന്നു നിശാന്തവായു

തട്ടിപ്പതിപ്പളവുണർന്നവർ താരമെന്നോ

തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം

വിട്ടാശു ഭൂവിലടിയുന്നൊരു ജീവനെന്നോ. 23

അത്യന്തകോമളതയാർന്നൊരു നിന്റെ മേനി-

യെത്തുന്നകണ്ടവനിതന്നെയധീരയായി

സദ്യഃസ്‌ഫുടം പുളകിതാംഗമിയന്നുപൂണ്ടോ-

രുദ്വേഗമോതുമുപകണ്‌ഠതൃണാംകുരങ്ങൾ. 24

അന്യൂനമാം മഹിമതങ്ങിയൊരാത്മസത്ത്വ-

മെന്യേ നിലത്തു ഗതമൗക്തികശുക്തിപോൽ നീ

സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു

മിന്നുന്നു നിൻ പരിധിയിപ്പൊഴുമെന്നു തോന്നും. 25

ആഹാ! രചിച്ചു ചെറുലൂതകളാശു നിന്റെ

ദേഹത്തിനേകി ചരമാവരണം ദുകൂലം

സ്‌നേഹാർദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേൽ

നീഹാരശീകരമനോഹരമന്ത്യഹാരം. 26

താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ! ക-

ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു

നേരായി നീഡതരുവിട്ടു നിലത്തു നിന്റെ

ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു. 27

ആരോമലാം ഗുണങ്ങളിണങ്ങി, ദോഷ-

മോരാതുപദ്രവവുമൊന്നിനു ചെയ്‌തിടാതെ,

പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര-

മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ? 28

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ-

കൊണ്ടാശു ദിങ്ങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു

തണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ്‌ നി-

ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു. 29

എന്തിന്നലിഞ്ഞു ഗുണധോരണി വച്ച നിന്മേ-

ലെന്തിന്നതാശു വിധിയേവമപാകരിച്ചു?

ചിന്തിപ്പതാരരിയസൃഷ്‌ടിരഹസ്യം? മാല-

തെന്തുളളു! - ഹാ! ഗുണികളൂഴിയിൽ നീണ്ടുവാഴാ. 30

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം

സാധിഷ്‌ഠർ പോട്ട്‌-ഇഹ സദാ നിശി പാന്ഥപാദം

ബാധിച്ചു രൂക്ഷശില വാഴ്വതിൽനിന്നു മേഘ-

ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം? 31

എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും

ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും

ഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ!

ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം? 32

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-

ന്നൊന്നായ്‌ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം

ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-

മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ. 33

അംഭോജബന്ധുവിത! നിന്നവശിഷ്‌ടകാന്തി-

സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി;

ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു

സമ്പൂർണ്ണമായഹഹ! നിന്നുടെ ദായഭാഗം. 34

“ഉല്‌പന്നമായതു നശിക്കും; അണുക്കൾ നില്‌ക്കും;

ഉല്‌പന്നനാമുടൽവെടിഞ്ഞൊരു ദേഹി വീണ്ടും;

ഉല്‌പത്തി കർമ്മഗതിപോലെ വരും ജഗത്തിൽ”

കല്‌പിച്ചിടുന്നിവിടെയിങ്ങനെയാഗമങ്ങൾ. 35

ഖേദിക്കകൊണ്ടു ഫലമില്ല; നമുക്കതല്ല

മോദത്തിനും ഭൂവി വിപത്തുവരാം ചിലപ്പോൾ;

ചൈതന്യമറ്റ ജഡവുമായ്‌ കലരാം ജഗത്തി-

ലേതെങ്കിലും വടിവിലീശ്വരവൈഭവത്താൽ. 36

ഇപ്പശ്ചിമാബ്‌ധിയിലണഞ്ഞൊരു താരമാരാ-

ലുല്‌പന്നശേഷമുദയാദ്രിയിലെത്തിടുമ്പോൾ

സൽപുഷ്‌പമേയിവിടെ മാഞ്ഞു സുമേരുവിന്മേൽ

കല്‌പദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ. 37

സംഫുല്ലശോഭമതുകണ്ടു കുതൂഹലം പൂ-

ണ്ടമ്പോടടുക്കുമളിവേണികൾ ഭൂഷയായ്‌ നീ

ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-

സമ്പത്തെയും സമധികം സുകൃതം ലഭിക്കാം. 38

അല്ലെങ്കിലാദ്യുതിയെഴുന്നമരർഷിമാർക്കു

ഫുല്ലപ്രകാശമിയലും ബലിപുഷ്‌പമായി

സ്വർല്ലോകവും സകലസംഗമവും കടന്നു

ചെല്ലാം നിനക്കു ‘തമസഃപരമാം’ പദത്തിൽ. 39

ഹാ! ശാന്തിയൗപനിഷദോക്തികൾതന്നെ നല്‌കും

ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;

ആശാഭരം ശ്രുതിയിൽ വയ്‌ക്കുക നമ്മൾ, പിന്നെ-

യീശാജ്ഞപോലെ വരുമൊക്കെയുമോർക്ക പൂവേ! 40

കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു

മണ്ണാകുമീ മലരു വിസ്‌തൃതമാകുമിപ്പോൾ

എണ്ണീടുകാർക്കുമിതുതാൻ ഗതി, സാദ്ധ്യമെന്തു

കണ്ണീരിനാൽ? അവനിവാഴ്‌വു കിനാവു, കഷ്‌ടം! 41





Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.