പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

പ്രണയത്തിന്റെ അംലലായനി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുധാ ബാലചന്ദ്രൻ

വായനയുടെ ലോകം

സമകാലിക മലയാള സാഹിത്യത്തിൽ ഏറ്റവും പുഷ്‌ക്കലമായ ശാഖ ചെറുകഥയുടേതാണെന്ന കാര്യത്തിൽ നിരൂപകർക്കും വായനക്കാർക്കും എതിരഭിപ്രായമുണ്ടാവില്ല. സമകാലിക ജീവിതയാഥാർത്ഥ്യങ്ങളോടും അവസ്ഥാവിശേഷങ്ങളോടും തനതായ ശൈലിയിൽ പ്രതികരിക്കുന്ന മൗലികപ്രതിഭയുളള എഴുത്തുകാർ ഇന്നു ചെറുകഥാമേഖലയിലുണ്ട്‌. പണ്ടൊരിക്കലുമില്ലാത്തവിധം സ്‌ത്രീപ്രാതിനിധ്യവും ഈ രംഗത്തു കാണാം. എഴുതിത്തെളിഞ്ഞവരും അവർക്കൊപ്പം നിൽക്കുകയും പ്രതീക്ഷയുയർത്തുകയും ചെയ്യുന്ന പുതുതലമുറയും ചെറുകഥാകാരികളിലുണ്ട്‌.

ഗഹനമായ ജീവിതവീക്ഷണവും ഭാവതീഷ്ണതയാർന്ന ഭാഷാശൈലിയും വിശാലമായ അനുഭവസമ്പത്തും അപൂർവ്വതയുളള ഇതിവൃത്തങ്ങളുമൊക്കെക്കൊണ്ട്‌ ശ്രദ്ധേയയായ ഒരു കഥാകാരിയാണ്‌ കെ.ആർ. മീര. പത്രപ്രവർത്തനത്തിന്റെ അനുഭവസമ്പത്ത്‌ മീരയുടെ കഥാലോകത്തെ ഒട്ടൊന്നുമല്ല പോഷിപ്പിച്ചിട്ടുളളത്‌. ഓർമ്മയുടെ ഞരമ്പ്‌, മോഹമഞ്ഞ, കരിനീല തുടങ്ങിയ കൃതികൾക്കുശേഷം മീര എഴുതിയ “മീരാസാധു” നോവലെന്നാണ്‌ പ്രസാധകർ (ഡിസി ബുക്‌സ്‌ 2008 ഫെബ്രു.) അവകാശപ്പെടുന്നതെങ്കിലും ഒരു നീണ്ടകഥയോ നോവലെറ്റോ ആണ്‌.

മീരയുടെ ചെറുകഥകളിൽ വലിയൊരുപങ്ക്‌ ഇതിവൃത്തത്തിന്റെ അപൂർവ്വത കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടവയാണ്‌. അഥവാ ഇതിവൃത്തത്തിന്‌ അപൂർവ്വത അവകാശപ്പെടാനില്ലെങ്കിൽ ആഖ്യാനത്തിൽ കൈവരിക്കുന്ന അപൂർവ്വത കൊണ്ട്‌ ചില കഥകൾ ശോഭിക്കുന്നു. ‘മീരാസാധു’വിന്റെ കാര്യത്തിലാവട്ടെ, വിഷയത്തിന്റെ അപൂർവ്വതയും ആഖ്യാനത്തിന്റെ സവിശേഷതയും ഹൃദ്യമായി സമ്മേളിക്കുന്നു.

വൃന്ദാവനത്തിൽ 5000 ക്ഷേത്രങ്ങളും പതിനായിരത്തോളം അഗതികളായ സ്‌ത്രീകളുമുണ്ടത്രേ. തല മുണ്ഡനം ചെയ്‌ത്‌ വെളളസാരിയുടുത്ത്‌ വടിയും ഭിക്ഷാപാത്രവുമായി പകലിരവോളം ഭജനമണ്ഡപത്തിൽ നാമം ജപിക്കുകയും പിച്ചത്തെണ്ടുകയും ചെയ്യുന്നവർ. ടെമ്പിൾ ട്രസ്‌റ്റിൽ നിന്ന്‌ ദിവസവും റേഷനായി 10 ഗ്രാം വീതം അരിയും പരിപ്പും പിന്നെ 10 രൂപ അലവൻസും ലഭിക്കുന്നവർ. ആർക്കും വേണ്ടാത്ത കുറേ ജന്മങ്ങൾ. മീരാസാധുക്കൾ എന്നാണവർ അറിയപ്പെടുന്നത്‌. അത്തരമൊരു സ്‌ത്രീയാണ്‌ ഈ കൃതിയിലെ കേന്ദ്രകഥാപാത്രം.

വൃന്ദാവനം എന്നു കേൾക്കുമ്പോൾ ശരാശരി ഭാരതീയന്റെ മനസ്സിലുണരുന്ന കാല്പനിക മനോഹരവും ഭക്തിനിർഭരവുമായ ചില ചിത്രങ്ങളുണ്ട്‌. ഘനശ്യാമകോമളമായ വനാവലിയും പൈക്കൾ മേയുന്ന യമുനാതീരവും ഗോപീഹൃദയവിധുരതയറിയുന്ന ലതാനികുഞ്ജങ്ങളും നിറഞ്ഞ വൃന്ദാവനത്തിലെ മണൽത്തരിയും പുൽക്കൊടിയും പോലും കൃഷ്‌ണസ്‌മരണയാൽ പുളകം കൊണ്ടുനിൽക്കുന്നുവെന്നാണ്‌ പറഞ്ഞു കേൾക്കാറ്‌. മഹാഭാരതവും ഭാഗവതവും ജയദേവഗീതികളുമൊക്കെക്കൂടി വിരയിച്ചു തരുന്ന ഭാവോജ്ജ്വലമായ സങ്കല്പചിത്രങ്ങളെയൊക്കെ തകർത്തു തരിപ്പണമാക്കിക്കൊണ്ട്‌ കെ.ആർ.മീര, കേരളത്തിലെ ഐജിയായിരുന്ന ഒരാളുടെ മകളായി സമ്പന്നകുടുംബത്തിൽ പിറന്ന്‌ ചെന്നൈ ഐ.ഐ.റ്റിയിൽ നിന്ന്‌ റാങ്കുവാങ്ങി എഞ്ചിനീയറിംഗ്‌ പാസായ തുളസി വൃന്ദാവനത്തിലെ അഗതികളായ മീരാസാധുക്കളിലൊരുവളായതെങ്ങനെ എന്നു കാണിച്ചുതരുന്നു.

വിഷയം പ്രേമം തന്നെ. പക്ഷേ ഭീകരമായ, അക്ഷരാർത്ഥത്തിൽ ഭ്രാന്തു പിടിപ്പിക്കുന്ന പ്രേമം. ഐ.ഐ.ടിയിൽ സീനിയറായിരുന്ന അമേരിക്കയിൽ ജോലിയുളള വിനയനുമായി നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിനു തലേന്ന്‌ മാധവനുമൊത്ത്‌ ഒളിച്ചോടാൻ തുളസിയെ പ്രാപ്‌തയാക്കിയത്‌ പ്രേമമായിരുന്നോ? അവസാന നിമിഷം വരെ മാധവന്റെ പ്രണയാഭ്യർത്ഥന നിരസിച്ചുനിന്ന തുളസി മാധവൻ ആദ്യമായി സ്പർശിച്ച മാത്രയിൽ സ്വബോധം നഷ്‌ടപ്പെട്ടവളായിക്കഴിഞ്ഞു (“അയാൾ എന്റെ ശരീരത്തിൽ എന്തോ ദുർമ്മന്ത്രവാദം ചെയ്‌തു”) തന്റെ ഡൈലമ മനസ്സിലാക്കാനോ എതിർത്തു നിൽക്കാനുളള ശക്തി പകർന്നു തരാനോ വിനയനും അച്ചനമ്മമാർക്കും കഴിയാതെ വന്നപ്പോൾ തുളസി അതു ചെയ്‌തു. ‘മരിക്കാറായ എന്റെ അമ്മയെയും ആരുടെയും മുമ്പിൽ തലകുനിക്കാത്ത അച്‌ഛനെയും രണ്ടനിയത്തിമാരെയും വിനയനെയും ക്രൂരമായി പരിഹസിച്ച്‌’ ഒളിച്ചോടി. സ്വന്തം വാൽ വിഴുങ്ങിയ സർപ്പത്തെപ്പോലെയായി അവളുടെ പ്രേമം. സ്വയം വായിലാക്കാൻ ശ്രമിച്ച്‌ വിശപ്പു ശമിക്കാതെ അതു വട്ടം കറങ്ങി.

മാധവന്റെ ജീവിതത്തിലേക്ക്‌ 27 കാമുകിമാർക്കുശേഷം (“ആരെയും ഞാൻ തേടിച്ചെന്നില്ല. എല്ലാവരും എന്നെത്തേടി വരികയായിരുന്നു”- മാധവൻ) എത്തിയ തുളസി താനാണയാളുടെ അവസാന ലക്ഷ്യമെന്നു വിശ്വസിച്ചു. പക്ഷേ അവൾ 2 കുഞ്ഞുങ്ങളുടെ അമ്മയാവുന്നതിനിടെ മാധവന്റെ ജീവിതത്തിൽ ‘ഒരു യുവനടിയും അവർക്കു പിന്നാലെ ഒരു രാഷ്‌ട്രീയനേതാവും ഒരു പത്രപ്രവർത്തകയും അതിനു പിന്നാലെ ഒരെഴുത്തുകാരിയും പിന്നാലെ ഒരു ചാനൽ അവതാരകയും ഒടുവിലൊരു നർത്തകിയും“ പ്രവേശിച്ചു കഴിഞ്ഞിരുന്നു. ആദ്യകാലത്ത്‌ ഭ്രാന്തുപിടിപ്പിക്കുന്ന പ്രേമലാളനകളും രതിസുഖവും കോരിച്ചൊരിഞ്ഞ്‌ അവളുടെ സംശയങ്ങൾ അയാൾ അലിയിച്ചുകളഞ്ഞു. മിടുക്കനായ ജേണലിസ്‌റ്റിന്റെ വളർച്ചയും ഉയർച്ചയും സമ്മാനിച്ച തിരക്കുകൾ, പ്രശസ്തി.... ചാനലിലേക്കുളള മാറ്റം... തുളസിയും മക്കളും വിസ്‌മൃതരായിക്കൊണ്ടിരുന്നു. പിണക്കവും പരിഭവവും ശകാരവും മാധവനെ കൂടുതൽ അകലെയാക്കി. വീട്ടിലേക്ക്‌ വരവുതന്നെ വല്ലപ്പോഴുമായി. ഒടുവിലത്തെ കാമുകി, നർത്തകി, ഗർഭിണിയായപ്പോൾ അവൾക്കു മാധവനെ വിവാഹം കഴിക്കണമെന്നു നിർബന്ധം. അതിന്‌ തുളസി ഒഴിഞ്ഞുകൊടുക്കണം. അവൾ ഒഴിഞ്ഞു കൊടുത്തു. മാധവനും കാമുകിക്കും മധുരം നൽകി ഡൈവോഴ്‌സ്‌ പെറ്റീഷൻ ഒപ്പിട്ടുകൊടുത്ത്‌ ആ രാത്രി മാധവനോട്‌ അവൾ ഇരന്നുവാങ്ങി. ഒടുവിൽ പുലർച്ചയ്‌ക്ക്‌ അയാളെ തട്ടിയുണർത്തി താൻ വിഷം കൊടുത്തുകൊന്ന കുഞ്ഞുങ്ങളിലേയ്‌ക്കു ഗമിക്കുന്ന ശവംതീനിയുറുമ്പുകളെ കാട്ടിക്കൊടുത്തു. ആ നിമിഷങ്ങളുടെ വിഭ്രാമകമായ ചിത്രം ഇങ്ങനെ. ”ഞാൻ നഗ്‌നയായിരുന്നു. നീണ്ട മുടി അഴിച്ചിട്ട്‌ ഞാൻ പൊട്ടിച്ചിരിച്ചു. മുറിയിൽ വട്ടം കറങ്ങി. എന്റെയൊപ്പം ഭൂമി കറങ്ങി.. എന്റെ കുഞ്ഞുങ്ങളുടെ ഉറുമ്പരിച്ച ശരീരങ്ങൾ കറങ്ങി. എല്ലാം എല്ലാം കറങ്ങി.“

മാധവന്റെ പ്രഥമസ്‌പർശം തൊട്ട്‌ സമചിത്തത നഷ്‌ടപ്പെട്ട്‌ അവളിൽ ഉന്മാദം മുളയിട്ടു തുടങ്ങിയിരുന്നുവെന്നും കഠിനമായ മാനസിക സമ്മർദ്ദവും ഏകാന്തതയും നിറഞ്ഞ വർഷങ്ങൾക്കപ്പുറം ദാമ്പത്യത്തിന്റെ തകർച്ച പൂർണ്ണമാകുന്ന ആ വേളയിലകപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും വാദിക്കുവുന്നതാണ്‌. അതൊരുപക്ഷേ തുളസിയെന്ന കഥാപാത്രത്തിന്റെ വിലയിടിച്ചുകാട്ടലാവും. അതിശക്തമായി പാത്രരചന നടത്തിയ അവമതിക്കലുമാകും. (കൃതിക്ക്‌ അവതാരികയെഴുതിയ നിരൂപകൻ ശ്രീ. ആർ.എസ്‌ കുറുപ്പ്‌”.... അവളുടെ അവ്യാഖ്യേയമായ മനോനില എത്രയും സരളവും ഹൃദയദ്രവീകരണക്ഷമവുമായ രീതിയിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു“ എന്നാണീ പരിണതിയെ നിരീക്ഷിക്കുന്നത്‌.)

ഏതായാലും മൂന്നും മാസങ്ങൾക്കുശേഷം മെഡിക്കൽ കോളേജിലെ സൈക്കിയാട്രി വാർഡിൽ നിന്ന്‌ വീട്ടിലെത്തിയതിന്റെ പിറ്റേന്നാൾ അച്‌ഛന്റെ പണം മോഷ്‌ടിച്ച്‌ തുളസി തിരികെ ദില്ലിയിലെത്തി. ഹോട്ടലിൽ മുറിയെടുത്തു, മുറി മുറിച്ചു, അലഞ്ഞുനടന്നു. ഒടുവിൽ എന്തോ ഒരു ഉൾപ്രേരണയ്‌ക്കു വശംവദയായി (”മഥുരയെന്ന പദം മാംസത്തിൽ മറഞ്ഞുകിടന്ന മാധവന്റെ ഓർമ്മയുടെ ആണിമുനയിൽ കൊണ്ടു. വ്രണം ഇളകി“) വൃന്ദാവനത്തിലെത്തി. മീരാസാധുക്കളെക്കണ്ടു. (ആ രംഗവർണ്ണന ഹൃദയഭേദകവും മരവിപ്പിക്കുന്നതുമായി.) അവരിലൊരാളാകാൻ നിശ്ചയിച്ചു. വളരെ ലളിതമായി അതു പ്രാവർത്തികമാക്കുകയും ചെയ്‌തു.

മീരാസാധുവായി 12 വർഷം വൃന്ദാവനത്തിൽ ജീവിച്ച തുളസിയുടെ ജീവിതം മീര ആഖ്യാനം ചെയ്യുന്നത്‌ വായനക്കാരന്റെ ഹൃദയത്തിൽ തുള വീഴ്‌ത്തിക്കൊണ്ടാണ്‌. കാത്തിരിപ്പിന്റെ പന്ത്രണ്ടാം വർഷത്തിൽ അവൾക്കു പകപോക്കലിന്റെ പൂർണ്ണത പ്രദാനം ചെയ്യാൻ മാധവൻ വരികതന്നെ ചെയ്‌തു. സ്‌ത്രീകളെ അയാൾക്കിന്നു ഭയമാണത്രേ. സ്‌ട്രോക്കുവന്ന്‌ ഒരുവശം തളർന്ന മാധവന്‌ തുളസിയെ കണ്ടപ്പോൾ ഹൃദയാഘാതവും ഉണ്ടായി. മടങ്ങിച്ചെല്ലാൻ കേണപേക്ഷിക്കുന്ന മാധവന്റെ ആസ്‌പത്രി മുറിയിൽ നിന്ന്‌ ചിരിച്ചുചിരിച്ചു തളർന്ന്‌ ഗോവിന്ദ്‌ജി ക്ഷേത്രത്തിന്റെ മൂന്നാംനിലയിലെ ചുവന്ന മാർബിളിട്ട തണുത്ത നിലത്ത്‌ താൻ വിതറിയ പഴങ്ങൾ തിന്നാൻ വന്ന (ക്ഷണിച്ചുവരുത്തിയ) കുരങ്ങന്മാരോട്‌ കടിപിടികൂടി മുറിവേറ്റ്‌ രക്തം വാർന്ന്‌ അവൾ കിടന്നു. അപ്പോഴും ചിരിച്ചു.

ഉന്മാദത്തിന്റെ ആനന്ദനിർവൃതിയിൽ അവൾ ചിന്തിക്കുന്നതിങ്ങനെ ”മാധവൻ എന്റേതാണ്‌. ഞാൻ ഇനിയും അയാളെ പ്രേമിക്കും. പകയോടെ പ്രേമിക്കും. പ്രേമം കൊണ്ട്‌ പരാജയപ്പെടുത്തും. പവിത്രീകരിക്കും. ഒടുവിൽ, അയാളിൽ തന്നെ വിലയം പ്രാപിക്കും.“

മലയാള കഥാസാഹിത്യം കണ്ട അത്യസാധാരണയായ, അതിശക്തയായ ഒരു നായികയാണ്‌ തുളസി. അതിസങ്കീർണ്ണമാണവളുടെ മനോഗതികൾ. പക്ഷേ സങ്കീർണ്ണത ഏറുന്നതനുസരിച്ച്‌ ലളിതവും സരളവുമായിത്തീർന്ന മീരയുടെ കഥപറച്ചിൽ. ചെറിയ കാര്യങ്ങൾ അത്ഭുതജനകമാം വിധം അവതരിപ്പിക്കുമ്പോൾ ഭീകരവും അസാധാരണവും അയുക്തികവും ഭ്രമാത്മകവുമായ കാര്യങ്ങൾ തികച്ചും ലളിതമായ വിധത്തിൽ അവതരിപ്പിക്കുന്ന പ്രത്യേകത ഈ കൃതിയിലും കാണാം.

തുളസിയും മാധവനുമല്ലാതെയുളള കഥാപാത്രങ്ങൾ ചിലരേയുളളൂ. പക്ഷേ ചെറിയ തൂലികാചലനങ്ങൾ കൊണ്ട്‌ അവരെയൊക്കെയും ജീവത്താക്കി മാറ്റിയിരിക്കുന്നു. വിനയനെ നോക്കുക. എത്ര മാന്യനാണയാൾ. തന്നെ അവമാനിച്ച്‌ ഒളിച്ചോടിയ തുളസിയോടയാൾക്ക്‌ ഒരു വൈരാഗ്യവുമില്ല. അവിവാഹിതനായി തുടരുകയും തുളസി സന്തോഷത്തോടെ ജീവിക്കുന്നില്ല എന്നു ദുഃഖിക്കുകയും ചെയ്യുന്നു. അവളുടെ ദാമ്പത്യത്തിലെ തകരാറുകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. ഒടുവിൽ വൃന്ദാവനത്തിൽ വച്ച്‌ തുളസി പാദങ്ങളിൽ തലമുട്ടിച്ച്‌ മാപ്പിരക്കുമ്പോൾ ”എനിക്കിതു കാണാൻ വയ്യ തുളസീ“ എന്നു കണ്ണു തുടയ്‌ക്കുന്ന വിനയന്റെ ചിത്രം മനസ്സിൽ നിറഞ്ഞു നിൽക്കും.

കഥാപാത്രങ്ങൾക്ക്‌ കഥാകാരി നൽകിയിരിക്കുന്ന പേരുകൾക്ക്‌ സവിശേഷതയുണ്ട്‌. മാധവൻ, 16008 ഭാര്യമാരുളള സാക്ഷാൽ മാധവന്റെ പേരിനർഹൻ തന്നെ. കൃഷ്‌ണന്റെ ഭക്തന്മാരിൽ അഗ്രേസരയായ തുളസീദേവിയുടെ നാമമാണ്‌ നായികയ്‌ക്ക്‌. മാധവൻ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ഒടുവിലത്തെ കാമുകിയാകട്ടെ, ഭാമയാണ്‌.

പ്രേമവും പകയും തമ്മിലിടകലർന്ന്‌ ഉന്മാദത്തിലലിയുന്ന കഥയുടെ ഗതിയിൽ തുളസി പാടുന്ന മീരാഭജൻസ്‌ പരഭാഗശോഭ പകരും.

ലൈംഗികതക്ക്‌ ജീവിതത്തിലുളള സ്വാധീനം ഭയജനകകമാം വിധമാണ്‌ മീര കൈകാര്യം ചെയ്യുന്നത്‌. പ്രസവത്തിന്‌ അമ്മായിയമ്മയുടെ അടുത്തു ചെല്ലുമ്പോഴാണ്‌ മാധവനെക്കുറിച്ച്‌ തനിക്കൊന്നുമറിയില്ലെന്ന്‌ തുളസി തിരിച്ചറിയുന്നത്‌. അവളുടെ പരാതി കേൾക്കുമ്പോൾ ”എനിക്ക്‌ നെഞ്ചിലൊരു മറുകും തുടയിലൊരു മുറിവുമുളള കാര്യം തുളസിക്കറിയില്ലേ?“ എന്നാണയാളുടെ മറുചോദ്യം.

മീര വരച്ചുകാട്ടുന്ന വൃന്ദാവനത്തിൽ ഒരാൾക്കും യഥാർത്ഥ ഭക്തിയില്ല എന്നത്‌ ഭാരതീയ മനസ്സിനെ ഞെട്ടിക്കുന്ന അറിവാണ്‌. വാശിയോടെ നാമം ജപിക്കുന്ന മീരാസാധുക്കളുടെ പ്രപഞ്ചത്തിൽ പോലുമില്ല. യൗവനയുക്തയായ തുളസിയെ രണ്ടാം ഭാര്യയാക്കാനാഗ്രഹിച്ചു മുറിയിലേക്ക്‌ വരുത്തുന്ന പൂജാരിയെക്കുറിച്ച്‌ പിന്നെന്തിനു പറയണം?

സർപ്പങ്ങളും ശവംതീനിയുറുമ്പുകളും ആവർത്തിച്ച്‌ പ്രത്യക്ഷപ്പെടുകയും കഥാഗതിയിൽ ആലോചനാമൃതമായ പങ്കു വഹിക്കയും ചെയ്യുന്നു. ആദിമധ്യാന്തപ്പൊരുത്തം ദീക്ഷിക്കാതെ സംഭവപരമ്പരകൾ അവതരിപ്പിക്കുന്നിടത്ത്‌ മീര കാട്ടുന്ന കൈയടക്കമാവാം ശില്പഭദ്രതയുടെ പേരിൽ വലിയൊരു സർട്ടിഫിക്കറ്റ്‌ നൽകാൻ അവതാരികാകാരനെ പ്രേരിപ്പിച്ചത്‌.

ഒമ്പതാം നിലയിലെ ഫ്ലാറ്റിൽ വാർഡ്‌ റോബിന്റെ താഴത്തെ തട്ടിൽ മാധവന്റെ കാമുകിമാരുടെ പ്രേമലേഖനങ്ങൾക്കിടയിൽ ശവംതീനിയുറുമ്പുകൾ അരിച്ചുകൊണ്ടിരിക്കുന്ന കറുത്തപാമ്പിന്റെയും അത്‌ പാതിവിഴുങ്ങിയ ചുണ്ടെലിയുടെയും ചിത്രം ഭീതിപ്രദമാണ്‌. തുളസിയുടെയും മാധവന്റെയും പ്രണയബന്ധത്തിന്റെയും അതിന്റെ പരിണതിയുടെയും രൂപകങ്ങളായി മാറുന്നു അവ. ഗർഭിണിയും ഏകാകിനിയുമായിരുന്ന വേളയിൽ ആ കാഴ്‌ച അവളിലുണ്ടാക്കിയ മനഃസംഘർഷത്തിന്റെ വർണ്ണനയും നന്നായി. ഫസ്‌റ്റ്‌ റാങ്കു വാങ്ങി ഐ.ഐ.ടി പാസായ മിടുക്കിയായ ഒരു പെൺകുട്ടി എന്തിനിങ്ങനെ ജീവിതം

എറിഞ്ഞുടയ്‌ക്കുന്നു എന്നു ന്യായമായി ചോദിക്കാം. തുളസിയും സ്വയം അതു ചിന്തിക്കുന്നുണ്ട്‌. ’വേണമെങ്കിൽ അച്ഛന്റടുത്തേക്ക്‌ മടങ്ങിച്ചെന്ന്‌, ജോലിചെയ്‌ത്‌ മക്കളെ വളർത്തി ജീവിക്കാം. പക്ഷേ ആത്മപീഡനരതിയും പരപീഡനരതിയും കെട്ടുപിണഞ്ഞ്‌ ഉന്മത്തമായിത്തീർന്ന ആ മനസ്സ്‌ അതിനൊരുങ്ങിയതേയില്ല. അവൾ മറ്റൊരിടത്ത്‌ സ്വയം വർണ്ണിക്കുംപോലെ ഉപയോഗിച്ചു വലിച്ചെറിഞ്ഞ ഒരു മൺകുടമാണത്‌. അതു കഷണങ്ങളായി ചിതറിപ്പോയി. ആ കുടത്തിൽ നിറഞ്ഞത്‌ പാത്രത്തെപ്പോലും ദ്രവിപ്പിക്കുന്ന അംലം പോലെയുളള മാധവന്റെ പ്രേമമായിരുന്നല്ലോ.

എല്ലാ അധ്യായവും ആരംഭിക്കുന്നത്‌ പ്രേമത്തെക്കുറിച്ചും അതിനൊരുപമ നൽകിക്കൊണ്ടുമാവണമെന്ന നിർബന്ധം കൊണ്ട്‌ കൃതിക്കു പ്രത്യേകിച്ചൊരു മെച്ചം കിട്ടിയിട്ടുണ്ടോ? പ്രേമത്തെയും പ്രേതത്തെയും ഉപമിക്കാൻ ശ്രമിച്ചത്‌ ബാലിശവുമായി. ”മാധവൻ എനിക്ക്‌ ആ വിഷം തന്നു. ഞാൻ മരിച്ചില്ല. പകരം അയാളെ കൊന്നു. വിധവയായ ഞാൻ മഥുരയിലെ വൃന്ദാബനിലേയ്‌ക്ക്‌ വന്നു“ എന്നെഴുതിക്കൊണ്ടുളള ആദ്യഖണ്ഡം വായനക്കാരനെ വഴിതെറ്റിക്കുന്നതായിപ്പോയി. ഖണ്ഡനപരമായി പറയാൻ പ്രത്യേകിച്ചു തിരഞ്ഞാലും ഇങ്ങനെ ചിലതു മാത്രമേയുളളൂ.

അംലം പോലെ സർവ്വതും ദഹിപ്പിക്കുന്ന ഒരു പ്രേമകഥ അംലസ്വഭാവമുളള ഭാഷയും ആഖ്യാനശൈലിയും ഉപയോഗിച്ച്‌ കെ. ആർ മീര പറഞ്ഞു തീർക്കുമ്പോൾ അനുവാചക ഹൃദയത്തിൽ രാസപരിണാമങ്ങൾ വന്നു ഭവിക്കുന്നു.

Previous Next

സുധാ ബാലചന്ദ്രൻ

9C, Manimeda, Autumn Dale, Vidyanagar, Kochi 682020
Phone: 0484- 2323372




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.