പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > വൈശാഖ പൗര്‍ണമി > കൃതി

വൈശാഖ പൗര്‍ണമി- ഭാഗം ഒന്ന് (നീണ്ടകഥ)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുനില്‍ എം എസ്

'സാബ്.'

ടാക്‌സി െ്രെഡവറുടെ വിളി കേട്ടാണു കണ്ണുകള്‍ തുറന്നത്. ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെത്തിയിരിയ്ക്കുന്നു.

പോര്‍ച്ചില്‍ നിന്ന് കുറച്ചകലെ, പാര്‍ക്കിംഗ് ലോട്ടില്‍ ഒരല്‍പ്പം തണലുള്ളിടത്ത് കാര്‍ പാര്‍ക്കു ചെയ്ത ശേഷമാണ് െ്രെഡവര്‍ വിളിച്ചത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതേ െ്രെഡവറെത്തന്നെയാണ് ഹ്യാട്ട് റീജന്‍സി വിട്ടു തന്നിരിയ്ക്കുന്നത്. എത്രസമയം വേണമെങ്കിലും െ്രെഡവര്‍ ക്ഷമയോടെ അവിടെത്തന്നെ കാത്തു കിടന്നോളും. തീരെ ധൃതിയില്ല.

അന്ധേരി ഈസ്റ്റിലെ ഹ്യാട്ട് റീജന്‍സിയില്‍ നിന്ന് മഹാലക്ഷ്മിയിലെ ബ്രീച്ച് കാന്റി ഹോസ്പിറ്റലിലേയ്ക്ക് ഇരുപത്തഞ്ചു കിലോമീറ്ററിനടുത്തു ദൂരമുണ്ട്. ഏകദേശം അരമണിക്കൂറിലേറെ എടുത്തിട്ടുമുണ്ടാവണം.സമയം പോയതറിഞ്ഞില്ല. കണ്ണടച്ചിരുന്നു സങ്കല്‍പ്പിയ്ക്കുകയായിരുന്നു.

ഹോസ്പിറ്റലിലെ നാനൂറ്റിനാല്‍പ്പത്തിനാലാം നമ്പര്‍ മുറിയുടെ വാതിലില്‍ മുട്ടുന്നതും, വാതില്‍ തനിയ്ക്കു വേണ്ടി മലര്‍ക്കെ തുറക്കുന്നതും സങ്കല്‍പ്പത്തില്‍ കണ്ടു കൊണ്ടിരിയ്ക്കുകയായിരുന്നു. ഇന്നെങ്കിലും വാതില്‍ തുറക്കാതിരിയ്ക്കുമോ? അകത്തു കടന്നാല്‍ കാണുന്ന മുഖത്ത് മന്ദഹാസമുണ്ടാകുകയില്ലേ… മാസ്മരികതയുണ്ടെന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി തോന്നിക്കൊണ്ടിരുന്ന മന്ദഹാസം…കാണാന്‍ അക്ഷമയോടെ കാത്തിരിയ്ക്കുന്ന മന്ദഹാസം. ആ മാസ്മരികതയില്‍ എത്രത്തോളം ബാക്കിയുണ്ടെന്നതാണ് ഉള്ളം കിടുക്കുന്ന ചോദ്യം.

പതിനൊന്നു മണി മുതലാണ് ഹോസ്പിറ്റലിലെ സന്ദര്‍ശനസമയം. തനിയ്ക്ക് ആ സമയനിബന്ധനകള്‍ ബാധകമല്ല. എപ്പോള്‍ വേണമെങ്കിലും വരാനും പോകാനും അനുവദിയ്ക്കുന്ന പാസ്സാണ് കൈയ്യിലുള്ളത്. വന്നുപോകാന്‍ മാത്രമല്ല, രോഗിണിയുടെ കൂടെ, രോഗിണിയുടെ മുറിയില്‍ത്തന്നെ താമസിയ്ക്കാനുള്ള അവകാശവും ആ പാസ്സു തരുന്നുണ്ട്.

ഇതൊക്കെ ശരി തന്നെ, പക്ഷേ, രോഗിണിയുടെ മുറിയ്ക്കകത്തേയ്ക്ക് ഒരു തവണയെങ്കിലും കടന്ന് രോഗിണിയെക്കാണാന്‍, രോഗിണിയോടു സംസാരിയ്ക്കാന്‍ ഇക്കഴിഞ്ഞ ആറു ദിവസത്തിന്നിടയില്‍ അനുവദിയ്ക്കപ്പെട്ടില്ല. അവകാശങ്ങള്‍ മരവിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇന്നിത് ഏഴാമത്തെ ദിവസം. ഇന്നെങ്കിലും ഒന്നകത്തു കടക്കാന്‍ സാധിയ്ക്കണേ എന്നു പ്രാര്‍ത്ഥിയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആരോടു പ്രാര്‍ത്ഥിയ്ക്കാന്‍ ! ഈശ്വരന്മാരോടൊന്നും ഇത്രയും കാലത്തിനിടയില്‍ പ്രാര്‍ത്ഥിച്ചിട്ടില്ല. ഈശ്വരന്മാരാരും മനസ്സില്‍ ഓടിയെത്താറുമില്ല.

ഒരു പക്ഷേ, ഈശ്വരഭക്തിയുടെ അഭാവമായിരിയ്ക്കുമോ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ചെയ്ത, ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിയ്ക്കുന്ന പ്രവൃത്തികളുടെ പിന്നിലുള്ളത്? കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്ത കാര്യങ്ങളെപ്പറ്റി രണ്ടു ദിവസം മുന്‍പ് ഫോണിലൂടെ നേരിയൊരു സൂചന നല്‍കിയപ്പോള്‍ ചെറിയമ്മ കേരളത്തില്‍ നിന്നു പറഞ്ഞ വാക്കുകള്‍: 'നിന്നെ നോക്കിക്കൊള്ളണേന്നു ചേച്ചി പോണേനു മുമ്പേ എന്നോടു പറഞ്ഞിരുന്നു, നോക്കിക്കോളാമെന്നു ഞാനും ഏറ്റിരുന്നു. നീയീ കാട്ടിക്കൂട്ടീരിയ്ക്കണതൊക്കെ ഞാനെങ്ങനെ ചേച്ച്യോടു പറയും? മോളിലോട്ടു പോകാന്‍ നീ കാരണം പേട്യായിരിയ്ക്കണു. നിനക്കു സല്‍ബുദ്ധി നല്‍കണേന്നു ഞാന്‍ പ്രാര്‍ത്ഥിയ്ക്കാം. അല്ലാണ്ടെന്താ ഞാനീ വയസ്സുകാലത്തു ചെയ്ക?'

ബന്ധുക്കള്‍ പലരുമുണ്ടെങ്കിലും, ചെറിയമ്മയ്ക്കു മാത്രമേ അല്‍പ്പമെങ്കിലും സ്‌നേഹമുള്ളു എന്നു തോന്നാറുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളോടെ ആ സ്‌നേഹവും ഇല്ലാതായിട്ടുണ്ടാകണം. സ്വര്‍ഗ്ഗത്തിലിരിയ്ക്കുന്ന അമ്മയുടെ മുഖത്തു മാത്രമല്ല, നാട്ടുകാരുടെ മുഖത്തും നോക്കാന്‍ ചെറിയമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണല്ലോ ഇപ്പോള്‍ ചെയ്തു വച്ചിരിയ്ക്കുന്നത്.

ഈശ്വരഭക്തിയിലുമുപരി, രോഗിണിയുടെ തീരുമാനമാണ് അതിപ്രധാനം. ജീവിയ്ക്കാനാഗ്രഹമില്ല എന്നു രോഗിണി തന്നെ ദൃഢനിശ്ചയമെടുത്തുപോയിട്ടുണ്ടെങ്കില്‍ ഈശ്വരന്‍ വിചാരിച്ചാലും രക്ഷിയ്ക്കാനാകില്ല. തന്നെ സ്‌നേഹിയ്ക്കുന്നതായി ഒരാള്‍ പോലും ഈ ലോകത്തില്ലെന്നു വിശ്വസിച്ചുപോയിരിയ്ക്കുന്ന ഒരാള്‍ക്ക് തുടര്‍ന്നു ജീവിയ്ക്കാന്‍ എന്തു പ്രചോദനമാണുണ്ടാകുക! ജീവിച്ചിരിയ്ക്കുന്ന ഓരോ ദിവസവും മുള്‍ക്കിരീടം ധരിച്ച് കുരിശില്‍ കിടന്നു പിടയുന്നവര്‍ക്ക് ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവല്ല, ജീവിതത്തില്‍ നിന്നുള്ള വിടയാണ് രക്ഷപ്പെടല്‍.

പുതിയൊരു ജീവന്‍ നല്‍കി ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് ജീവിതത്തിലേയ്ക്കു തിരികെക്കൊണ്ടുവരാന്‍ ഒരാളിവിടെ തപസ്സു ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്ന് രോഗിണിയെ അറിയിയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍! അതിനിന്നേവരെ കഴിഞ്ഞില്ല.

മാസങ്ങള്‍ക്കു മുന്‍പേ, അല്ല, രണ്ടു വര്‍ഷത്തിനു മുന്‍പേ തന്നെ അതവളെ അറിയിയ്‌ക്കേണ്ടതായിരുന്നു. അന്നത് അറിയിയ്ക്കാന്‍ കഴിയുകയും ചെയ്യുമായിരുന്നു. എന്നിട്ടും അന്നത് അറിയിച്ചില്ല. അന്നു സംശയമായിരുന്നു. സ്വന്തം ആഗ്രഹത്തെപ്പറ്റി സംശയം. ആഗ്രഹം കപടമോ ആത്മാര്‍ത്ഥമോ എന്ന സംശയം. സ്വയം സംശയിച്ചു. ഡൌട്ടിംഗ് തോമസായി. ആഗ്രഹം ആത്മാര്‍ത്ഥമാണ് എന്നു തിരിച്ചറിഞ്ഞ് ഓടിയെത്തിയപ്പോഴേയ്ക്കും വൈകി. അവള്‍ രോഗിണിയായി, ബോധമറ്റ് കോണിച്ചുവട്ടിലായി.

റിസപ്ഷനിലെ യുവതി പരിചയഭാവത്തില്‍ പുഞ്ചിരിച്ചു. ഒരാഴ്ചകൊണ്ട് ഇവിടെ ചിലര്‍ക്കെങ്കിലും പരിചിതനായിത്തീര്‍ന്നിട്ടുണ്ട്. 'റൂം നമ്പര്‍ ട്രിപ്പിള്‍ ഫോര്‍. മേ ഐ ഗോ അപ്?' നാനൂറ്റിനാല്‍പ്പത്തിനാലാം നമ്പര്‍ മുറിയിലേയ്ക്കു കയറിപ്പൊയ്‌ക്കോട്ടേ എന്നു ചോദിയ്ക്കുമ്പോള്‍ ഹൃദയം മിടിച്ചു. എന്തായിരിയ്ക്കും ഉത്തരം? ഷുവര്‍, സര്‍ എന്നായിരിയ്ക്കുകയില്ലേ...

'വണ്‍ മോമെന്റ്, സര്‍.' റിസപ്ഷനിസ്റ്റ് മുകളിലേയ്ക്കു വിളിച്ചു ചോദിച്ചു. 'യെസ്, സര്‍. യൂ മേ ഗോ അപ്.' ആശ്വാസം. ഉത്തരം മുകളിലേയ്ക്കു ചെന്നോളൂ എന്നാണ്. ഇന്നലെ വരെ 'സോറി സര്‍' എന്ന ഉത്തരമായിരുന്നു, പതിവ്.

'വില്‍ ഐ ബി ഏബിള്‍ ടു മീറ്റ് ദ പേഷ്യന്റ്?' വാസ്തവത്തില്‍ ഇത് റിസപ്ഷനില്‍ ചോദിയ്‌ക്കേണ്ട ചോദ്യമല്ല. രോഗിണിയെ കാണാനുള്ള ആകാംക്ഷകൊണ്ടു ചോദിച്ചു പോയതാണ്. മുകളിലേയ്ക്കു ചെന്നാല്‍ത്തന്നെയും രോഗിണിയെ കാണാന്‍ കഴിഞ്ഞോളണമെന്നില്ല.

'ദ നഴ്‌സസ് ദെയര്‍ വില്‍ ഗൈഡ് യൂ.' മുകളിലെ നഴ്‌സുമാര്‍ നിര്‍ദ്ദേശം തരുമെന്ന്. വഴി പൂര്‍ണ്ണമായും ക്ലിയറായിട്ടില്ല എന്നാണു സൂചന.

എന്തു നിര്‍ദ്ദേശമായിരിയ്ക്കും, നഴ്‌സുമാര്‍ തരിക? രോഗിണിയുടെ മുറിയിലേയ്ക്കല്ലാതെ എവിടേയ്ക്കായിരിയ്ക്കും നഴ്‌സുമാര്‍ നയിയ്ക്കുക?

ആശ ഉണര്‍ന്നെഴുന്നേറ്റു. അധികം താമസിയാതെ നാനൂറ്റിനാല്‍പ്പത്തിനാലാം നമ്പര്‍ മുറിയ്ക്കകത്തു കടക്കാന്‍ പറ്റും, തീര്‍ച്ച. അത് ഇന്നോ, നാളെയോ, മറ്റെന്നാളോ എന്നേ അറിയേണ്ടതായുള്ളു. അകത്തു കടക്കണം, പറയാന്‍ വര്‍ഷങ്ങള്‍ വൈകിയ കാര്യം അറിയിയ്ക്കണം: നീയാണെന്റെ സര്‍വ്വസ്വവും.

ലിഫ്റ്റിനുള്ളില്‍ വച്ച് ഹൃദയമിടിപ്പ് മറ്റുള്ളവരും കൂടി കേള്‍ക്കുന്നുണ്ടാകുമോ എന്നു ഭയപ്പെട്ടു. ലിഫ്റ്റില്‍ നിന്നു പുറത്തുകടന്ന്, നാനൂറ്റി നാല്‍പ്പത്തി നാലിന്റെ മുന്നിലൂടെ നഴ്‌സസ് കൌണ്ടറിലേയ്ക്കു നടന്നു. നാനൂറ്റി നാല്‍പ്പത്തി നാലിന്റെ വാതില്‍ അടഞ്ഞു തന്നെ കിടക്കുന്നു. 'കാറ്റേ നീ വീശരുതിപ്പോള്‍, കാറേ മഴ പെയ്യരുതിപ്പോള്‍, ആരോമല്‍ത്തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ…' അത് ഒരാത്മാര്‍ത്ഥനിവേദനമായി ചൊല്ലി. ചുവടുകള്‍ക്കു വേഗത തനിയേ കൂടി.

'സര്‍, ആപ് സരാ ഡോക്ടര്‍ സെ മിലേംഗേ?' നഴ്‌സ് ചിരിച്ചുകൊണ്ടു ചോദിച്ചു. നഴ്‌സസ് കൌണ്ടറിലെ നഴ്‌സുമാരൊക്കെ പരിചയമുള്ളവരായിത്തീര്‍ന്നിരിയ്ക്കുന്നു. അപ്പോള്‍ ഇതാണ്, നഴ്‌സിന്റെ നിര്‍ദ്ദേശം. ഡോക്ടറെ ഒന്നു കാണുക.

ഇതിനകം പല തവണ ഡോക്ടറെ കണ്ടു കഴിഞ്ഞിട്ടുള്ളതാണ്, ഡോക്ടറുടെ മുറി പരിചിതമാണ്. ഭാഗ്യത്തിന് ഡോക്ടറെക്കാണാന്‍ പുറത്ത് അധികസമയം കാത്തിരിയ്‌ക്കേണ്ടി വന്നില്ല.

കണ്ടയുടനെ ഡോക്ടര്‍ പറഞ്ഞു, 'ഗ്ലാഡ് ന്യൂസ് ഫോര്‍ യൂ, സദാനന്ദ്. വിശാഖം ഈസ് മച്ച് ബെറ്റര്‍ നൌ. ഫീവര്‍ ഗോണ്‍. സ്റ്റാര്‍ട്ടഡ് ടേയ്ക്കിംഗ് ലിക്വിഡ് ഫൂഡ്. ദ നേയ്‌സോഗാസ്ട്രിക് ട്യൂബ് ഹാസ് ബീന്‍ റിമൂവ്ഡ്.' അവള്‍ക്കിപ്പോള്‍ വളരെ ഭേദമുണ്ട്. പനി മാറിയിരിയ്ക്കുന്നു. ദ്രാവകരൂപത്തിലുള്ള ആഹാരം കഴിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. ട്യൂബിലൂടെയുള്ള ആഹാരം കഴിപ്പിയ്ക്കല്‍ നിര്‍ത്തിയിരിയ്ക്കുന്നു!

ഉള്ളില്‍ ആശ്വാസത്തിന്റെ മഞ്ഞുമഴ പെയ്തു. ദ്രാവകരൂപത്തിലുള്ളതാണെങ്കിലും സ്വയം ആഹാരം കഴിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു! പതുക്കെപ്പതുക്കെയാണെങ്കിലും, ഈശ്വരഭക്തിയുടെ അഭാവത്തിലും സദ്‌വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിരിയ്ക്കുന്നു.

'ഷി വില്‍ ലിവ്, വോണ്ട് ഷി?' വിശാഖത്തിനു വളരെ ഭേദമുണ്ട് എന്നു ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞിരിയ്ക്കുന്ന നിലയ്ക്ക് 'അവള്‍ ജീവിയ്ക്കും, ഇല്ലേ ഡോക്ടര്‍' എന്ന ചോദ്യത്തിനു പ്രസക്തി കുറഞ്ഞിരിയ്ക്കുന്നു. പതിവനുസരിച്ച് ചോദിച്ചു പോയതാണ്. രണ്ടു ദിവസം മുന്‍പു വരെ വിശാഖം സന്ദിഗ്ദ്ധാവസ്ഥയിലായിരുന്നു താനും. ആ സന്ദിഗ്ദ്ധാവസ്ഥയ്ക്ക് ഇന്നാണ് പ്രസ്താവ്യമായ മാറ്റം വന്നിരിയ്ക്കുന്നത്. ഗുരുതരാവസ്ഥ എന്തെങ്കിലുമുണ്ടെങ്കില്‍ അതപ്പോള്‍ത്തന്നെ അറിയാനാഗ്രഹമുണ്ട്, എന്നാണ് ചോദ്യംകൊണ്ട് അര്‍ത്ഥമാക്കിയത്.

'ഷി വില്‍ ലിവ്.' മുന്‍പൊരിയ്ക്കലുമില്ലാതിരുന്ന ഉറപ്പ് ഡോക്ടറുടെ ശബ്ദത്തിലുണ്ടായിരുന്നു.

ഏതാനും ദിവസം മുന്‍പുള്ള ഒരുച്ചസമയത്ത്, കുപ്രസിദ്ധമായ കാമാഠിപുരയിലെ ഫോക്ക്‌ലന്റ് റോഡിലെ അഞ്ചാമതു ലെയിന്‍ എന്ന ബോര്‍ഡിനടുത്ത് കമ്പിവലയടിച്ച ഒന്നാം നിലയുള്ള ഒരു പഴയ കെട്ടിടത്തിനുള്ളിലെ ഇരുളടഞ്ഞൊരു കോണിച്ചുവട്ടില്‍, ഒരു പഴന്തുണിവിരിപ്പില്‍ ചുരുണ്ടുകൂടിക്കിടന്നിരുന്ന എല്ലിന്‍കൂടിന് ജീവനുണ്ടോ എന്നു പോലും സംശയിച്ച കാര്യം ഓര്‍ത്തുപോയി. വിശാഖത്തിനോടു സഹതാപമുള്ള ഏതോ ഒരു സ്ത്രീ കാണിച്ചുതന്ന മെഴുകുതിരിവെളിച്ചത്തില്‍ ഏറെ നേരം സൂക്ഷ്മമായി നോക്കിയ ശേഷമായിരുന്നു, ജീവനുണ്ട് എന്നു തീര്‍ച്ചപ്പെടുത്തിയത്.

ബോധമറ്റു കിടന്നിരുന്ന ആ രൂപത്തെ ഇരുകൈകളിലുമെടുത്ത്, നെഞ്ചോടു ചേര്‍ത്തുപിടിച്ച് ഇടുങ്ങിയ ഇടനാഴിയിലൂടെ, രോഗിണിയുടെ ശിരസ്സും കാലുകളും ഭിത്തിയില്‍ ഉരയാനിടവരുത്താതെ, ശ്രദ്ധയോടെ നടന്നു തുടങ്ങിയപ്പോള്‍ ആരോ ആത്മഗതം പോലെ പറയുന്നുണ്ടായിരുന്നു, 'ബേക്കാര്‍ കാം ക്യോം കര്‍ത്തേ ഹോ? വോ തോ മര്‍ ജായഗി.' എന്തിനീ പാഴ്വേലയ്ക്കു മുതിരുന്നു. അവളെന്താ!യാലും മരിച്ചുപോകും എന്ന വിധിപ്രസ്താവം ചെവിയില്‍ വന്നലച്ചപ്പോള്‍ നടപ്പിനു ധൃതികൂടി. വിധിയെ തിരുത്തിയ്ക്കണം എന്ന നിശ്ചയം കൂടുതല്‍ ദൃഢമായി.

ഇന്നിപ്പോള്‍ ആ വിധി തിരുത്തപ്പെട്ടിരിയ്ക്കുന്നു. ഡോക്ടര്‍ വിധിച്ചിരിയ്ക്കുന്നു, 'ഷി വില്‍ ലിവ്.'

'ഷി വില്‍ ലിവ് ഡെഫിനിറ്റ്‌ലി.' ഡോക്ടര്‍ ആവര്‍ത്തിച്ചു. എങ്കിലും, ഗൌരവം ആ ശബ്ദത്തില്‍ മുറ്റി നിന്നിരുന്നു. 'ഫുള്‍ റിക്കവറി ഈസ് സ്റ്റില്‍ ഫാര്‍ എവേ. യു നോ, ഷി വില്‍ നീഡ് മന്ത്‌സ് ഫോര്‍ ഗെറ്റിംഗ് ബാക്ക് ടു നോര്‍മല്‍ ലൈഫ്. പെഹാപ്‌സ് ഇയേഴ്‌സ്, ഈവന്‍. ഇറ്റ് വില്‍ ഓള്‍ ഡിപ്പന്‍ഡ് ഓണ്‍ ദ ട്രീറ്റ്‌മെന്റ് ആന്റ് കെയര്‍ ഷി ഗെറ്റ്‌സ്.' അവള്‍ ജീവിയ്ക്കും, സംശയമില്ല. പക്ഷേ പൂര്‍ണ്ണമായി സുഖപ്പെടാന്‍ മാസങ്ങള്‍ വേണ്ടി വരും. ഒരു പക്ഷേ വര്‍ഷങ്ങളും വേണ്ടി വന്നേയ്ക്കാം. എല്ലാം അവള്‍ക്കു കിട്ടുന്ന ചികിത്സയേയും പരിചരണത്തേയും ആശ്രയിച്ചിരിയ്ക്കും.

സാരമില്ല. മാസങ്ങളോ വര്‍ഷങ്ങള്‍ തന്നെയുമോ എടുത്തോട്ടെ. ധൃതിയില്ല. പക്ഷേ, അവള്‍ ജീവിയ്ക്കണം.

ചികിത്സയ്ക്കും പരിചരണത്തിനും ബുദ്ധിമുട്ടില്ല. മുംബൈയിലെ കുപ്രസിദ്ധമായ കാമാഠിപുരയിലെ ഇരുളടഞ്ഞ കോണിച്ചുവട്ടില്‍ ആരും തിരിഞ്ഞുപോലും നോക്കാനില്ലാത്ത, അത്യാസന്നമായ അവസ്ഥയിലല്ല, അവളിപ്പോള്‍. സുപ്രസിദ്ധമായ ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെ നാനൂറ്റിനാല്‍പ്പത്തിനാലാം നമ്പര്‍ മുറിയിലാണ് അവളിപ്പോഴുള്ളത്. ഇരുപത്തിനാലുമണിക്കൂറും അവളെ നിരീക്ഷിയ്ക്കാനായി ഒരു നഴ്‌സ് കണ്ണിലെണ്ണയുമൊഴിച്ച്, സമീപത്തു തന്നെ ഇരിയ്ക്കുന്നു. ഒരു വിളിപ്പാടകലെ ഡോക്ടര്‍മാര്‍. അവര്‍ ദിവസവും പല തവണ അവളെ പരിശോധിയ്ക്കുന്നു.

മരുന്നുകള്‍ക്കു ഫലം കണ്ടു തുടങ്ങിയിരിയ്ക്കുന്നു. പനി മാറിയിരിയ്ക്കുന്നു. ട്യൂബു വഴി ആഹാരം കൊടുത്തുകൊണ്ടിരുന്നതിനാലായിരിയ്ക്കണം ക്ഷീണം കുറഞ്ഞത്. നാവിലും വായിലും തൊണ്ടയിലുമുള്ള പോളങ്ങള്‍ പൂര്‍ണ്ണമായും പൊറുത്ത്, സാധാരണ രീതിയില്‍ ഭക്ഷണം കഴിയ്ക്കാന്‍ കൂടുതല്‍ സമയമെടുത്തേയ്ക്കാം. ദ്രാവകരൂപത്തിലുള്ള ഭക്ഷണമെങ്കിലും സ്വയം കഴിയ്ക്കാന്‍ തുടങ്ങിയത് ശുഭസൂചകമാണ്. ഷിയീസ് ഓണ്‍ ദ റിക്കവറി പാത്ത്. നോ ഡൌട്ട് എബൌട്ടിറ്റ്. അവള്‍ അതിവേഗം സുഖപ്പെട്ടുകൊണ്ടിരിയ്ക്കുന്നു, അക്കാര്യത്തില്‍ സംശയം വേണ്ട, ഡോക്ടര്‍ വിശദീകരിച്ചു.

'മേ ഐ സീ ഹെര്‍?' നെഞ്ചിടിപ്പോടെയാണ് ചോദിച്ചത്. ഈ ചോദ്യം മുന്‍ ദിവസങ്ങളില്‍ ചോദിച്ചപ്പോഴൊക്കെ, പാടില്ല എന്ന ഉത്തരമായിരുന്നു കിട്ടിയത്. അതേ ഉത്തരം തന്നെ ഇന്നും കിട്ടിയേയ്ക്കുമോ എന്ന ഭയത്തിന് ഇന്നല്‍പ്പം കുറവു വന്നിരിയ്ക്കുന്നു. സ്ഥിതിയില്‍ ഗണ്യമായ പുരോഗതിയുണ്ടായിരിയ്ക്കുന്ന നിലയ്ക്ക് രോഗിണിയെ കാണുന്നതിലെന്താണിനി കുഴപ്പം?

സ്വയം ആഹാരം കഴിയ്ക്കാന്‍ തുടങ്ങിയ നിലയ്ക്ക് അവള്‍ക്കിപ്പോള്‍ പൂര്‍ണ്ണബോധം തിരിച്ചു കിട്ടിയിട്ടുണ്ടാകണം. അവള്‍ക്കിപ്പോള്‍ സംസാരിയ്ക്കാനും കഴിയുമായിരിയ്ക്കും.

അതോര്‍ത്തപ്പോള്‍ നെഞ്ചിടിപ്പു കൂടി.

'വി ആര്‍ നോമോര്‍ വറീഡ് എബൌട്ട് ഹെര്‍.' ഡോക്ടര്‍ ഗൌരവത്തില്‍ തുടര്‍ന്നു. 'ദ പ്രോബ്ലം ഈസ്, ഷി കണ്ടിന്യൂസ് ടു ബി ഇന്‍ഫെക്ഷ്യസ്. ഷി വില്‍ ബി സോ ഫോര്‍ സം മോര്‍ ടൈം. മീന്‍വൈല്‍, സദാനന്ദ്, വീ ഡോണ്ട് വാണ്ട് യൂ ടു ബി ദ നെക്സ്റ്റ് പേഷ്യന്റ്.' രോഗിണിയെപ്പറ്റി ഭയാശങ്കകളില്ല. പക്ഷേ, ഇപ്പോഴും അവളില്‍ നിന്ന് രോഗം പകരാവുന്നതാണ്. കുറച്ചുനാള്‍ കൂടി അവള്‍ ആ സ്ഥിതിയില്‍ തുടരും. അതിന്നിടയില്‍ അടുത്ത രോഗി നിങ്ങളാകരുതെന്നുണ്ട്, ഞങ്ങള്‍ക്ക്. ഡോക്ടര്‍ ഡോക്ടര്‍മാരുടെ പരുഷസ്വരം പുറത്തെടുത്തു.

'ഡോക്ടര്‍, ഐ വില്‍ ബി കെയര്‍ഫുള്‍. ഐ വാണ്ട് ടു സീ ഹെര്‍. പ്ലീസ്.' അതൊരു പ്രാര്‍ത്ഥനയായിരുന്നു. തീര്‍ച്ചയായും ശ്രദ്ധിച്ചോളാം. രോഗം വരാതെ നോക്കിക്കോളാം. പക്ഷേ, എനിയ്ക്കവളെ കാണണം.

രണ്ടു കൊല്ലമായി അവളെ കാണാനുള്ള ആഗ്രഹം മൊട്ടിട്ടിട്ട്. ആ ആഗ്രഹം ഓരോ ദിവസം ചെല്ലുന്തോറും ഉല്‍ക്കടമായിക്കൊണ്ടിരുന്നു. മഞ്ഞു മൂടിക്കിടക്കുന്ന മലഞ്ചെരിവിലൂടെ താഴോട്ടുരുളുന്ന മഞ്ഞുരുള കൂടുതല്‍ മഞ്ഞിനെ വലിച്ചെടുത്ത് ഭീമാകാരമായിത്തീരുന്നതു പോലെ, അവളെക്കാണാനുള്ള ആഗ്രഹം പതുക്കെപ്പതുക്കെ ഭീമാകാരമായിത്തീര്‍ന്നുകൊണ്ടിരുന്നു.

'യൂ മെ സീ ഹെര്‍.' ഡോക്ടര്‍ കര്‍ക്കശസ്വരത്തില്‍ തുടര്‍ന്നു: 'ഓണ്‍ വണ്‍ കണ്ടീഷന്‍. യൂ ഷുഡിന്റ് ടച്ച് ഹെര്‍.' അവളെ കണ്ടോളൂ. പക്ഷേ ഒരു നിബന്ധന: അവളെ സ്പര്‍ശിയ്ക്കാന്‍ പാടില്ല.'

(തുടരും)

 Next

സുനില്‍ എം എസ്




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.