പ്രശസ്ത വേദാന്ത പണ്ഡിതനും ശങ്കരകൃതികളുടെ ഭാഷ്യകാരനുമായ വിദ്യാവാചസ്പതി വി.പനോളി (78) അന്തരിച്ചു.
കടലുണ്ടിക്കടുത്ത പനോളി തറവാട്ടിൽ രാമന്റെയും കുട്ടിമാളുവിന്റെയും മകനായി ജനിച്ച വേലായുധൻ പനോളി ചെറുപ്പം മുതലേ ആധ്യാത്മിക വിഷയങ്ങളിൽ തത്‌പരനായിരുന്നു. 23-ാം വയസ്സിൽ സാഹിത്യകേസരി പണ്ഡിറ്റ് പി.ഗോപാലൻനായരുടെ ശിഷ്യനായി സംസ്‌കൃതവും വേദാന്തവും പഠിച്ചു. കൂടാതെ ദേശമംഗലത്തു രാമവാര്യർ, പി.സി അനുജൻ രാജ, പ്രകാശാനന്ദ സ്വാമികൾ എന്നിവരിൽ നിന്ന് മാഘവും വ്യാകരണവും തർക്കവും പഠിച്ചു.
നേപ്പാളിലെ ത്രിഭുവൻ സർവകലാശാലയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയശേഷം മലബാർ ഡിസ്‌ട്രിക്ട് ബോർഡിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് വിദ്യാഭ്യാസവകുപ്പിൽ ജോലി തുടരുകയും 1978-ൽ വിരമിക്കുകയും ചെയ്തു.