പുഴ.കോം > പുഴ മാഗസിന്‍ > കഥാമത്സരം > കൃതി

ഗിരിജക്കൊരു മുറി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സീമ ശ്രീഹരിമേനോൻ

ഗിരിജക്കു മുറി മുകളിൽ വേണോ താഴെ വേണോ എന്ന്‌ അവളോടൊരു അഭിപ്രായം ചോദിക്കാം അടുത്ത പ്രാവശ്യം കാണുമ്പോൾ എന്നു സുഷമ തീരുമാനിച്ചു. പുതിയതായി വയ്‌ക്കുന്ന വീടിനു പേരു വരെ കണ്ടുപിടിച്ചു കഴിഞ്ഞിട്ടും. “അവളുടെ പേരു ഇതു വരെ തനിക്കറിയില്ലന്നൊരു സത്യം പറഞ്ഞാലൊരു ചമ്മലിനു ഇട നല്‌കുന്നുണ്ട്‌ ആലോചിക്കുമ്പോൾ. സ്വന്തമായൊരു പേരില്ല എന്നത്‌ അവൾക്കു മാനക്കേടൊന്നും ഉണ്ടാക്കാനിടയില്ലെന്നാലും അവൾക്കൊരു പേരു വേണമെന്നതു അവളെക്കാൾ സുഷമയുടെ ആവശ്യമായി മാറിയിരുന്നു. ഭൂമിയിലെ പകുതി മനുഷ്യനും അവകാശപ്പെട്ട അവൾ, എന്ന സർവ്വനാമം ഒരാൾക്കു മാത്രമായി ചാർത്തിക്കൊടുക്കുമ്പോളുണ്ടാവുന്ന ഒരു ബൂർഷാത്തരം എന്ന ഇൻഫ്രാക്‌റ്റിക്കൽ ആയ പ്രശ്‌നം. ഒരു അത്യാവശ്യ സന്ദർഭത്തിൽ ”അവളെയൊന്നു വിളിക്കക്കേണ്ടി വന്നാൽ അവളേ... എന്നു നീട്ടി വിളിക്കാനാവുമോ എന്ന പ്രാക്‌ടിക്കൽ പ്രശ്‌നം സ്വയം തോന്നുമ്പോൾ പ്രത്യക്ഷപ്പെടുമെന്നല്ലാതെ, വിളിച്ചാലുടൻ വിളിപ്പുറത്തു വരുന്ന ജാതി ഒന്നുമല്ല “അവളെങ്കിലും, അടുത്ത തവണ കാണുമ്പോളോക്കൊരു ചോദ്യം സുഷമ മനസ്സിൽ കരുതി വച്ചു.

ഒരു പെണ്ണിനെ അഭിസംബോധന ചെയ്യാൻ ഒരു പേരിനുപരി എത്രയോ വാക്കുകളുണ്ടെന്നു സുഷമക്കു അറിയാഞ്ഞിട്ടല്ല. ഒറ്റ നോട്ടത്തിൽ തന്നെ ഒരു സ്‌ത്രീക്കു മനസ്സിലാവുന്ന ചില കാര്യങ്ങളിലൊന്നാണു, മറ്റൊരു പെണ്ണിനെ നീ എന്നു വിളിക്കണോ, നിങ്ങൾ എന്നു വിളിക്കണോ, കൂട്ടുകാരിയാക്കണോ ശത്രുപക്ഷത്തു നിറുത്തണോ എന്നൊക്കെ ആണിനെ സംബന്ധിച്ച അവളുടെ നിഗമനങ്ങളിൽ തെറ്റു പറ്റാം. പറ്റിയിട്ടുമുണ്ടല്ലോ. പക്ഷേ, പെണ്ണെന്നാൽ ഒറ്റ വർഗ്ഗമാണ്‌, അവളെ മനസ്സിലാക്കാൻ മറ്റൊരു പെണ്ണിനു പെട്ടന്നു പറ്റും. ഒരോന്നായി അടുക്കളപ്പണികൾ തീർക്കുമ്പോൾ സുഷമ ചിന്തിച്ചു കൂട്ടി.

വെണ്ടക്കായ ചെറുതായി അരിഞ്ഞു ചുവന്നുള്ളി മൂപ്പിച്ചു വഴറ്റിയെടുത്തു വച്ചു. സാമ്പാറിനു കടുകു വറുക്കാൻ തുടങ്ങി സുഷമ. അരുൺ എപ്പോളെങ്കിലും തിരിച്ചു വരുമ്പോൾ മേശപ്പുറത്തു വിഭവങ്ങൾ നിരന്നില്ലെങ്കിൽ പിന്നെ അതു മതി വീണ്ടുമൊരു മുഖം വീർപ്പിന്‌ വാതിൽ ശബ്‌ദത്തോടെ വലിച്ചടച്ചു അരുൺ ഇറങ്ങി പോയപ്പോൾ തുടങ്ങിയ തലവേദന പതിയെ പതിയെ ശക്തമാവുന്നുണ്ടെന്നു തോന്നുന്നു.

അരുണിനോടു വഴക്കു കൂടേണ്ട പുതിയ കാര്യമൊന്നും ഇന്ന്‌ ഉണ്ടായിരുന്നില്ല എന്നു സുഷമ കുറച്ചൊരു വിഷമത്തോടെ ഓർത്തു. ചെറിയ ചില നിർബന്ധങ്ങളും പിടിവാശികളും ഒഴിച്ചാൽ അരുൺ നല്ലൊരു ഭർത്താവാണെന്നു സുഷമ തന്നെ സമ്മതിക്കും. ”നിന്റെ സ്വപ്‌നത്തിലെ രാജകുമാരനാണോ അരുൺ“? എന്നൊക്കെ ചോദിച്ചാൽ വിഷമിച്ചുപോവുമെങ്കിലും. തരക്കേടില്ലാത്തൊരു പുളിങ്കൊമ്പിൽ തന്നെയാണു പിടിച്ചിരിക്കുന്നതെന്നു സുഷമ സംതൃപ്‌തിയോട ഓർക്കാറുണ്ട്‌. പലപ്പോഴും ജീവിതമൊരു യക്ഷിക്കഥയില്ലെന്നു അറിയാമെങ്കിലും അഡ്‌ജസ്‌റ്റ്‌മെന്റുകൾക്കു തയ്യാറാവണമെന്നു മനസ്സു ശാസിക്കുമെങ്കിലും ഇന്നു തല്ലു കൂടിയ കാര്യത്തിനു വിജയം തന്റേതാവണമെന്നു സുഷമ എന്നും ആഗ്രഹിച്ചിരുന്നു.

ഒരു കണക്കിനു അരുൺ പുറത്തു പോയതു നന്നായി . ഓരേ ചുവരുകൾക്കുള്ളിൽ മറ്റൊരാളുടെ മേൽ തന്റെ ഒരു നോട്ടം പോലും പതിക്കരുതെന്ന വാശിയോടെ രണ്ടു ആത്മാക്കൾ ചുറ്റിത്തിരിയുന്നതിന്റെ വീർപ്പുമുട്ടൽ ഇല്ലാതായല്ലോ. ഇന്നിപ്പോൾ ”അവള്‌“ വരുമായിരിക്കുമെന്നു സുഷമ കുറച്ചൊന്നു ആശിച്ചു തന്റെ ആശയങ്ങളോടു ഒരിക്കലും യോജിക്കില്ലെങ്കിലും. പലപ്പോഴും തലതെറിച്ച ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമെങ്കിലും, ഒരു സ്‌ത്രീയെന്ന നിലക്കു സുഷമയെ മനസ്സിലാക്കാൻ പലപ്പോളും ”അവൾക്കു“ കഴിഞ്ഞിരുന്നു. ഉണക്കമീനിന്റെ ഛർദ്ദിക്കാൻ വരുന്ന മണത്തിൽ നിന്നും രക്ഷ നേടാനായി ഒരു കർചീഫ്‌കൊണ്ടു വായും മൂക്കും മൂടിക്കെട്ടി വറചട്ടിക്കരികിൽ നിൽക്കുമ്പോളായിരുന്നു ആദ്യമായി അവൾ മുൻപിൽ വന്നു ചാടിയത്‌. ഏയ്‌ എന്നു മെല്ലെ വിളിച്ചു. ഒരു കയ്യു ചുമലിൽ തൊട്ടപ്പോൾ സുഷമ ഞെട്ടി തെറിച്ചു പോയിരുന്നു. അടച്ചിട്ട ഫ്ലാറ്റിന്റെ സുരക്ഷിതത്വത്തിൽ പെട്ടന്നൊരു കടന്നു കയറ്റം സുഷമയല്ല ആരും പ്രതീക്ഷിക്കില്ലല്ലൊ.

”നിനക്കിഷ്‌ടമില്ലെങ്കിൽ പിന്നെ എന്തിനാ ഇത്ര കഷ്‌ടപ്പെട്ടു ഉണക്കമീൻ വറുക്കുന്നത്‌? എന്നിട്ടു ഇനി രണ്ടു ദിവസം ഛർദ്ദിച്ചു ഭക്ഷണം പോലും കഴിക്കാൻ പോലും പറ്റാതെ നീ കിടക്കില്ലെ? അരുണിനു അത്ര ഇഷ്‌ടമാണെങ്കിൽ അയാൾക്കു തന്നെ ചെയ്‌തുകൂടെ ഇത്‌?“ കണ്ണുകളിലേക്കുറ്റു നോക്കി ”അവൾ“ പറഞ്ഞപ്പോൾ താനും പലപ്പോഴും അതു ആലോചിച്ചിട്ടുണ്ടെന്നു സുഷമ ഓർത്തുപോയി.

”അയ്യോ, അരുണിന്റെ ഇഷ്‌ടമല്ലെ ഞാൻ നോക്കേണ്ടത്‌? എന്നു പറഞ്ഞു മാറി മീൻ ഇറക്കി വച്ചു ബാത്ത്‌റൂമിലേക്ക്‌ ഓടിയപ്പോൾ തികട്ടി വന്ന മഞ്ഞവെള്ളത്തിനു മറ്റൊരു മാനം കണ്ടു പിടിക്കാൻ ശ്രമിച്ചു സുഷമ. വർഷങ്ങൾ ഒന്നു രണ്ടായി ചർദ്ദിക്കാനും, വിശപ്പില്ലാതെ ചുരുണ്ടുകൂടികിടക്കാനും ഒരവസരത്തിനു വേണ്ടി സുഷമ ദൈവത്തോടു പ്രാർത്ഥിച്ചു തുടങ്ങിയിട്ട്‌.

പ്രപഞ്ചം ആരംഭിച്ചിട്ടു കാലം കുറെയായെന്നൊക്കെ പറയുന്നുണ്ടെങ്കിലും, ദൈവത്തിനു പറ്റുന്ന കൈപ്പിഴകൾ കാണുംമ്പോൾ പുള്ളിക്കു കസ്‌റ്റമർ സർവിസിൽ അത്ര എക്‌സ്‌പീരിയൻസ്‌ ഒന്നും ആയിട്ടില്ലെന്നേ തോന്നൂ. അതോണ്ടല്ലെ പലർക്കും ചോദിക്കാത്തതു പലതും കിട്ടുന്നതും. മറ്റു പലർക്കും ചോദിച്ചിട്ടും അവശ്യ സാധനങ്ങൾ പോലും കിട്ടാതെ വരുന്നതും. കണ്ടു കിട്ടുകയാണെങ്കിൽ ദൈവത്തിനോട്‌​‍്‌ സോഫ്‌റ്റ്‌ വെയർ ഒന്നു അപ്‌ഡേറ്റ്‌ ചെയ്യിക്കാൻ പറയണമെന്നു ഉറച്ചു സുഷമ.

അരുണിന്റെ വസ്‌ത്രങ്ങൾ ഇസ്‌തിരിയിട്ടു മടക്കി വച്ചു. അരുണിനിഷ്‌ടപ്പെട്ട പരിപ്പുവട തയ്യാറാക്കുന്നതിനിടയിലാണു പിന്നൊരു ദിവസം “അവൾ” വന്നത്‌. നിന്റെ ഇഷ്‌ടപ്പെട്ട പലഹാരമെന്താ?“ എന്നു ”അവള്‌“ ചോദിച്ചപ്പോൾ, ഓർത്തെടുക്കാൻ സുഷമക്കു ഏറെ ബദ്‌ധപ്പെടേണ്ടി വന്നു. അരുണിന്റെ കൂടെ കൂടിയതിൽ പിന്നെ സുഷമക്കു സ്വന്തമായി ഇഷ്‌ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലല്ലൊ.

മറന്നു പോയല്ലെ? എന്ന്‌ ഒട്ടൊരു കളിയാക്കലോടെ ചോദിച്ചു അവൾ സ്‌ഥലം വിട്ടപ്പോൾ നാലു മണി കാപ്പിക്കു അമ്മ ഉണ്ടാക്കിയിരുന്ന നേന്ത്രപ്പഴവും അരിപ്പൊടിയും ശർക്കരപാവും ചേർന്ന പൂവടയുടെ രുചി സാമ്രാജ്യത്തിലേക്കു ഒലിച്ചു പോയി സുഷമ. അന്നത്തെ പരിപ്പുവടക്കു ഉപ്പു പോരെന്നും പറഞ്ഞ്‌ അരുൺ മുഖം വീർപ്പിച്ചു എണീറ്റു പോയപ്പോൾ ഇനി അവളുമായി ഒരു കൂട്ടുകെട്ടും വേണ്ട എന്നു സുഷമ തീരുമാനിച്ചു അല്ലെങ്കിലും ഭാര്യക്കും ഭർത്താവിനുമിടയിൽ കുട്ടികളല്ലാതെ മൂന്നാമതൊരാൾ പലപ്പോഴും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയേ ഉള്ളൂ.

ഈ മൂന്നാമതൊരാളിന്റെ കാര്യം തന്നെയാണു അരുണുമായി പുതിയ വഴക്കുകൾക്കു കാരണമാ​‍ാവുന്നതെന്നു സുഷമ ആലോചിക്കാതിരുന്നില്ല. പക്ഷെ അരുൺ പറയുന്നതു പോലെ വിവാഹം കഴിഞ്ഞാൽ പെണ്ണിനു ഭർത്താവും അയാളുടെ വീട്ടുകാരും മാത്രമെ ഉണ്ടാവാൻ പാടുള്ളൂ? സ്വന്തം അച്ഛനും അമ്മയും ഒന്നുമല്ലാതായി തീരുമോ? കൂടെപ്പിറപ്പുകളോടു അരുണിനുള്ള ചുതലകൾ തന്നെ സുഷമക്കുമില്ലെ?

ഒരിക്കലും ഊഹിക്കാൻ പറ്റുന്നതല്ല ജീവിതത്തിന്റെ ഇടവഴികൾ എന്നൊക്കെ നോവലിൽ വായിച്ച പരിചയമെ സുഷമക്കുണ്ടായിരുന്നുള്ളു. കുറെയൊക്കെ ആലോചിച്ചു കൂട്ടി ലോകത്തിന്റെ ഭാരമൊന്നും തലയിലെടുത്തു വയ്‌ക്കണമെന്നു ആഗ്രഹവുമില്ലായിരുന്നു. വിവാഹം കഴിയുമ്പോൾ ഗിരിജ സുഷമക്കോ ഭർത്താവിനോ ഒരു ഭാരമാവില്ല എന്നൊരു ഉറപ്പു അച്യുതന്നായർ ഭാവി മരുമകനു കൊടുത്തതിന്റെയും, ആ ഉറപ്പിനായി പിന്നൊരു അഞ്ചു ലക്ഷം കൂടി അരുണിന്റെ പേരിൽ ബാങ്കിൽ ഇട്ടു കൊടുത്തതിന്റെയും പേരിലാണല്ലൊ സുഷമ ഇപ്പോൾ മിസ്സിസ്‌ സുഷമ അരുൺ ആയി എറണാകുളത്തെ സാമാന്യം ഭേദപ്പെട്ട ഫ്ലാറ്റിൽ വാടകക്കാണെങ്കിലും കഴിഞ്ഞു കൂടുന്നത്‌.

സീരിയൽ നായികമാരെ താരതമ്യം ചെയ്യുമ്പോൾ സുഷമ തന്നെ വിചാരിക്കാറുണ്ട്‌ തന്റെ ജീവിതം എത്ര നല്ലതാണെന്ന്‌ അടുക്കളയിലേക്കുള്ള അരി, പച്ചമുളക്‌, ഉപ്പ്‌ തുടങ്ങി സുഷമക്കു ധരിക്കാനുള്ള വസ്‌ത്രങ്ങൾ വരെ അരുൺ സമയാസമയത്തിനു വീട്ടിലെത്തിക്കും. അതെല്ലാമെടുത്തു അരുണിനു ഇഷ്‌ടപ്പെട്ട രീതിയിൽ പാചകം ചെയ്യുകയും അരുണിനിഷ്‌മുള്ള വേഷങ്ങളണിഞ്ഞു അവധിദിനങ്ങളിൽ അരുണിന്റെ ബൈക്കിനു പുറകിലിരുന്നു ഷോപ്പിങ്ങ്‌ മാളുകളിലും റെസ്‌റ്റോറന്റുകളിലും കയറിയിറങ്ങുകയും മാത്രമെ സുഷമക്കു ചെയ്യേണ്ടതായുള്ളു.

അരുൺ കൊണ്ടു വന്ന നീല നൈറ്റി കണ്ടിട്ടു അന്നൊരു ദിവസം അവൾ കൊസ്രാക്കൊള്ളി വീണ്ടും എടുത്തിട്ടു ”നിനക്കു നീല ഇഷ്‌ടമല്ലല്ലൊ, പിന്നെന്തെ എന്നും ഒരു നീല? അരുണിന്റെ ഇഷ്‌ടങ്ങളെ പറ്റി അവളോടു പറഞ്ഞിട്ടെന്തിനാ എന്നു ഒരു നിമിഷം വിഷമത്തോടെ സുഷമ ഓർത്തു എന്നിട്ടു കുടുംബത്തിനു വേണ്ടി പെണ്ണുങ്ങൾ അഡ്‌ജസ്‌റ്റ്‌ ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി ഒരു ലെക്‌ചറർ ചെറുതായി തുടങ്ങി വച്ചു. എല്ലാം കേട്ടു രസിച്ചു തലയാട്ടി പോവാൻ നേരത്തു അവളോരു ചോദ്യം തൊടുത്തുവിട്ടു “ നിന്റെയും അവന്റെയും കൂടി ഞങ്ങളുടെ ഇഷ്‌ടം എന്നല്ലെ വേണ്ടത്‌? അല്ലാതെ അവന്റെ ഇഷ്‌ടം എന്നാണോ?”

ഇവള്‌ എന്റെ വീടു കുളമാക്കിയേ അടങ്ങു എന്നു മുറുമുറുത്തെങ്കിലും, സുഷമക്കു തോന്നി. അവള്‌ പറയുന്നതിൽ കാര്യമില്ലെ എന്ന്‌ ഒരു കുടുംബമെന്നാൽ രണ്ടു വ്യക്തികൾ ഒന്നാവുന്നതോ, അതോ പുഴ കടലിൽ ലയിച്ചു ചേരുന്നതു പോലെ ഒന്നു മാത്രമാവുന്നതോ? വലിയ കാര്യങ്ങൾ ആലോചിച്ചു വെറുതെ സമയം കളയണ്ട എന്നു വിചാരിച്ചു. സുഷമ വേഗം റ്റീ വീ ഓൺ ചെയ്‌തു, ഗിരിജക്കു ശല്യമാവാതിരിക്കാൻ ശബ്‌ദം കുറച്ചു വച്ചു.

“നാൽപ്പതു കഴിഞ്ഞ കാലത്തൊരു ഭാരം” എന്നു അമ്മായിമാർ പകുതി കളിയായും പകുതി കാര്യമായും കുശുകുശുക്കുന്നതാണു ഗിരിജയെക്കുറിച്ചു സുഷമക്കു ആദ്യ ഓർമ. ഹൈസ്‌കൂളിൽ നിന്നോടി വരുമ്പോൾ അമ്മക്കടുത്തൊരു കുഞ്ഞിവാവ. മാസങ്ങൾ കഴിയുംതോറും പിച്ച വയ്‌ക്കാനും മുട്ടിലിഴയാനും ഇവൾ വൈകുന്നോ എന്നൊരു ചോദ്യം അമ്മയുടെ കൺതടങ്ങളെ കറുപ്പിക്കുകയും, അച്ഛന്റെ മുഖരോമങ്ങളെ വെളുപ്പിക്കുകയും ചെയ്‌തു. മിണ്ടാനും ചിരിക്കാനും വൈകിയപ്പോഴും മൂന്നു വയസ്സായിട്ടും കയ്യുയർത്തി ചോക്ലേറ്റു തുണ്ടുകൾ വായിലെത്തിക്കാതെ കുഴങ്ങിയപ്പോഴും കൊച്ചനിയത്തിക്കൊരു നിഴലായി കൂടെനടക്കാറുള്ളതു ഓർമ്മ വന്നു സുഷമയ്‌ക്ക്‌. ബുദ്ധിയില്ലെന്നു എല്ലാവരും പറയുമ്പോഴും. സുഷമക്കായി മാത്രം തിന്നു കഴിയാറായ ഒരു മാമ്പഴ കഷണവും, വാടിത്തുടങ്ങിയ മുല്ലപ്പൂമാലയും ഒക്കെ കാത്തു വച്ചു സ്‌നേഹത്തിനു ബുദ്ധിയില്ലായ്‌മയോ എന്ന വേർതിരിവില്ലെന്നു കാണിച്ചു തന്ന സ്വന്തം അനിയത്തി ഉമിനീരും മൂക്കളയും വായിലെ ചവച്ച ഭക്ഷണത്തരികളും ചേർത്തു അവളു തരുന്ന ഉമ്മക്കുപകരം വയ്‌ക്കാൻ സാക്ഷാൽ ഇമ്രാൻ ഹാഷ്‌മിക്കു പോലും പറ്റില്ലെന്നു സുഷമക്കു ഉറപ്പായിരുന്നു.

മനുഷ്യൻ സാഹചര്യങ്ങൾക്ക്‌ അടിമകളാണെന്നു പറയുന്നതു എത്ര ശരിയാണെന്നു സൂഷമക്കു തോന്നി കല്യാണം കഴിഞ്ഞതിനു ശേഷം ഗിരിജയെക്കുറിച്ചോ, ചേച്ചിയെ കാണാതാവുമ്പോൾ ചിട്ടകളെല്ലാം തെറ്റാതെ നടന്നു പോവുന്ന ഗിരിജയുടെ ജീവിതത്തിലെ വലിയൊരു കുറവിനെ കുറിച്ചോ സുഷമ ആലോചിക്കാറില്ലായിരുന്നെന്നതു സത്യം. വല്ലപ്പോഴും മാത്രമായി ചുരുങ്ങിയ സന്ദർശനങ്ങളിൽ പോലും ഗിരിജയുടെ ഉമിനീരൊലിക്കുന്ന വായയും, ഉറയ്‌ക്കാത്ത നോട്ടവും അരുണിനുണ്ടാക്കുന്ന അസ്വസ്‌ഥതയോർക്കുമ്പോൾ വീട്ടിലേക്കു ഇടക്കിടെ ഓടിയെത്താനുള്ള തോന്നൽ സുഷമ അടക്കി വയ്‌ക്കാറാണ്‌ പതിവ്‌.

സുഷമയുടെ അച്ഛനുമമ്മയും ഒരു ആക്‌സിഡന്റിൽ പെട്ടന്നില്ലാതാവുമെന്നും, ഗിരിജ തന്റെ തലയിലാവുമെന്നും മുൻ കൂട്ടിക്കാണാൻ കഴിഞ്ഞിരുന്നെങ്കിൽ അരുൺ ഈ കല്യാണമേ വേണ്ടന്നു വയ്‌ച്ചേനേ എന്നു സുഷമ ചിന്തിച്ചു തുടങ്ങിയിരിന്നു. കോടികൾ വിലമതിക്കുന്ന തോട്ടവും പറമ്പും മറ്റു സ്വത്തുക്കളും സുഷമക്കുള്ളതാണെന്ന ഉറപ്പല്ലെ ബ്രോക്കറ്‌ ശിവരാമൻ അരുണിനും വീട്ടുകാർക്കും കൊടുത്തിരുന്നത്‌. “സിവിയറ്‌ ഓട്ടിസ്‌റ്റിക്ക്‌” ആയ ഗിരിജ ഒരിക്കലും അറുപതിന്റെ തുടക്കത്തിലുള്ള അച്ഛനമ്മമാരെ അതിജീവിക്കല്ലെന്ന ആശ്വാസവും.

മേശപ്പുറത്തു അത്താഴം മൂടി വച്ചു സുഷമ ഗിരിജക്കു അടുത്തു ചെന്നു കിടന്നു. വായ പകുതി തുറന്നു വച്ച്‌ ഉമിനീരു ഇറ്റു വീണുകൊണ്ടിരിക്കുന്ന തലയിണയിൽ. സ്‌ഥിരമായി കഴിക്കുന്ന ഉറക്കഗുളികകൾ നൽകുന്ന സ്വപ്‌നങ്ങളോ ദുഃഖങ്ങളോ ഇല്ലാത്ത ലോകത്തിന്റെ സന്തോഷങ്ങളിലാണ്‌ ഗിരിജ. പക്ഷെ ഉറക്കത്തിൽ തപ്പിനോക്കുമ്പോൾ അടുത്താരെയെങ്കിലും കണ്ടില്ലെങ്കിൽ ഭയങ്കരമായി ബഹളം വയ്‌ക്കും. അടുത്തു കിടക്കാൻ അച്ഛനോ അമ്മയോ ഇല്ലെന്ന

കാര്യമൊന്നും ഗിരിജക്കു മനസ്സിലായിട്ടില്ലല്ലൊ.

ഇങ്ങിനെ എത്ര നാൾ എന്നു സുഷമക്കു പിടികിട്ടിയിട്ടില്ലായിരുന്നു. ഗിരിജയെ വീട്ടിലേക്കു കൊണ്ടു വന്ന ആദ്യനാളുകളിൽ അരുൺ വലിയ പ്രശ്‌നമൊന്നും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല സുഷമയെ ഗിരിജക്കു മാത്രമായി വിട്ടുകൊടുത്ത്‌ കമ്പ്യൂട്ടറിന്റെ മുന്നിൽ കുത്തിയിരുന്നു ഉത്സാഹപൂർവ്വം കണക്കുകൾ കൂട്ടുകയും കിഴിക്കുകയും ചെയ്‌തു സമയം പോക്കുകയും ചെയ്‌തിരുന്നു. പതിയെ പതിയെ ഗിരിജയെ പുതിയ അന്തരീക്ഷവുമായി ഇണക്കി കൊണ്ടുവന്നു. നോക്കാനായി ഒരു ഹോം നേഴ്‌സിനെയൊ മറ്റോ ശരിയാക്കി വീട്ടിലെ പഴയ അന്തരീക്ഷം മടക്കി കൊണ്ടു വരാമെന്ന പ്രതീക്ഷയിലായിരുന്നു സുഷമയും.

ഗിരിജ വീട്ടിലെത്തി മാസമൊന്നു കഴിഞ്ഞപ്പോഴാണ്‌ അരുണിന്റെ പുതിയ ഉത്സാഹത്തിന്റെ കാരണം സുഷമക്കു മനസ്സിലായത്‌. കാര്യങ്ങൾ നടത്താൻ അരുണിനുള്ള കഴിവിനെ പറ്റി പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും. ഇത്ര പെട്ടന്നു തറവാടിനൊരു ആവശ്യക്കാരനെ കണ്ടുപിടിക്കാനും. ആ പൈസയെടുത്തു മറിച്ചു എറണാകുളത്തു കണ്ണായ ഒരു സ്‌ഥലം വാങ്ങിയിടാനും. സുഷമക്ക്‌ ഇതൊക്കെയാവും ഇഷ്‌ടമെന്നൂഹിച്ച്‌ ഒരു വീടിന്റെ പ്ലാൻ വരക്കാനും ഇത്ര പെട്ടെന്നു അരുണിനു കഴിഞ്ഞല്ലോ എന്നോർത്തു വിസ്‌മയിച്ചു പോയി. ഒരു ചായ കുടിച്ചു കൊണ്ടു പുതിയ വീടിനെ പറ്റി അരുൺ വാചാലനായപ്പോൾ അടുക്കളയുടെ ക്യാബിനെറ്റ്‌ സ്‌പേസിനേക്കാൾ സുഷമക്കറിയേണ്ടത്‌ ഗിരിജയുടെ റൂമിനെപറ്റി ആയിരുന്നു.

“ഗിരിജക്കു മാസ്‌റ്റർ ബെഡ്‌റൂമിനടുത്തു തന്നെ മതി ബഡ്‌റൂം എന്നു സുഷമ പറഞ്ഞപ്പോൾ, അരുൺ മുഖം കനപ്പിച്ചതു സുഷമ ശ്രദ്ധിച്ചു. പക്ഷെ, എഴുന്നേറ്റു പോയത്‌, പുതിയതായി തുടങ്ങിയ വികലാംഗഭവനത്തിന്റെ ബ്രോഷർ ഓഫീസ്‌ ബാഗിൽ നിന്നെടുക്കാനാണെന്നു സുഷമക്കു പെട്ടന്നോടിയില്ല. നമ്മൾ ആഗ്രഹിക്കാത്തതൊന്നും പ്രതീക്ഷിക്കുകയുമില്ലെന്നതു സത്യമാണല്ലൊ.

”എന്താ അരുൺ ഇങ്ങിനെ? ഗിരിജയെ എന്റടുത്തു നിന്നു ഞാൻ എവിടെം വിടില്ല“ എന്ന്‌ വാശി പിടിച്ചു ആർത്തു കരഞ്ഞ സുഷമയെ തിരിഞ്ഞു നോക്കാതെ അരുൺ ഫ്ലാറ്റു വിട്ടിറങ്ങി പോയതാണു ആ വിഷയത്തിൽ അവരുടെ ആദ്യ പിണക്കം. സാധാരണ ഗതിയിലാണെങ്കിൽ, തെറ്റു ആരുടെ ഭാഗത്താണെങ്കിലും, അരുൺ തിരിച്ചു വരുമ്പോളേക്കും സുഷമ മാപ്പു പറയാൻ തയ്യാറായിരുന്നേനെ. പൊട്ടാത്ത ബോംബുകളായി പിണക്കങ്ങൾ വീടിനുള്ളിൽ ഓടി നടന്നൊരു ഭീകരാവസ്‌ഥ സൃഷ്‌ടിക്കുന്നത്‌ സുഷമക്കൊരിക്കലും ഇഷ്‌ടമായിരുന്നില്ലല്ലൊ.

പണിയെല്ലാമൊതുങ്ങുന്ന ഉച്ച സമയങ്ങളിൽ, ചുറ്റും നടക്കുന്ന സംഘർഷങ്ങളെക്കുറിച്ചൊന്നുമറിയാതെ, കാലൊടിഞ്ഞ പാവക്കുട്ടിയെ നടത്താൻ ശ്രമിക്കുന്ന ഗിരിജയെ കാണുമ്പോൾ തൊണ്ടക്കുള്ളിൽ എന്തൊക്കെയോ തടഞ്ഞൂ. എന്റെ പാവം അനിയത്തി” എന്നു സുഷമ കണ്ണു നിറക്കാറുണ്ട്‌ പലപ്പോളും. തന്നോടൊന്നുമല്ല ലോകത്തിലാരോടും തന്നെ ഗിരിജക്കു യാതൊരു അടുപ്പവുമില്ലെന്നും. സമയാസമയങ്ങളിൽ തന്റെ ആവശ്യങ്ങൾ നിവൃത്തിച്ചു തരുന്ന ഒരാള്‌ മാത്രമാണ്‌ ഗിരിജക്കു താനെന്നും അറിയാമെങ്കിലും ഗിരിജ ഏതോ ഒരിടത്തു ആരുടെയോ ദയ കാത്തു കിടക്കുന്നത്‌ സുഷമക്കു ചിന്തിക്കാൻ പോലും ആവില്ലായിരുന്നു.

“ഗിരിജയെ വികലാംഗഭവനത്തിലയക്കാൻ ആലോചിക്കാൻ പോലും അരുണിനെങ്ങനെ തോന്നി?” എന്നു “അവളോടു” പല പ്രാവശ്യം സുഷമ ചോദിക്കുകയുണ്ടായി. അപ്പോഴൊക്കെ. അവൾ ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നെന്നു സുഷമ ഓർത്തു. ഒരു പക്ഷെ, അവൾക്കറിയുമായിരിക്കും, തീരുമാനങ്ങളെടുത്താൽ അരുൺ അതിൽ നിന്നും ഒട്ടും പിൻമാറില്ലെന്നത്‌. ചിലപ്പോഴൊക്കെ അരുണിന്റെ ഇനിയത്തെ നീക്കമെന്താവും എന്നോർത്തു സുഷമ പരിഭ്രമിക്കാറും ഉറക്കത്തിൽ ഞെട്ടിയുണരാറുമുണ്ട്‌ സമൂഹത്തിന്റെ ധർമ്മാധർമ്മങ്ങൾ പലപ്പോഴും ആവശ്യങ്ങളെയും വിവേകത്തേയും ചുറ്റിപറ്റി ചലിക്കുമ്പോൾ വ്യക്തിയുടെതു വികാരങ്ങളെയും ചുറ്റുപാ​‍ാടുകളേയുമാണു അടിതെറ്റിക്കുന്നത്‌.

ഇപ്പോഴിപ്പോളായി ഗിരിജയെ അരുണിന്റെ കൺവെട്ടത്തു പോലും കൊണ്ടു വരാതിരിക്കാൻ ശ്രമിക്കാറുണ്ട്‌ സുഷമ. എന്നിട്ടും കുളി കഴിഞ്ഞിറങ്ങുംമ്പോൾ ഗിരിജയുടെ മുറിയിൽ നിന്നു പരിഭ്രമത്തോടെ ഇറങ്ങി വരുന്നു അരുൺ. വാരിയെല്ലുകളെ ഭേദിച്ചു പുറത്തു വരാൻ ശ്രമിക്കുന്ന ശക്തിയിൽ മിടിച്ച ഹൃദയത്തിനു മുകളിൽ കയ്യമർത്തി മുറിയിലേക്കോടിക്കയറിയപ്പോൾ ഒന്നും അറിയാതുറങ്ങുന്നു ഗിരിജ. പിറ്റേന്ന്‌ അരുൺ പോയിക്കഴിഞ്ഞു നേരമേറെയായിട്ടും ഉറക്കെമുണരാത്ത ഗിരിജയെ നോക്കി അടുത്തിരുന്നപ്പോൾ കണ്ടു സാധാരണയായി കൊടുക്കുന്ന ഒരു ഗുളികയുടെ റാപ്പറിനു പകരം വേസ്‌റ്റ്‌ ബാസ്‌ക്കറ്റിൽ മൂന്നു റാപ്പറുകൾ.

ഗിരിജക്കു ഓവർഡോസ്‌ കൊടുത്തതിനെ പറ്റി ചോദിച്ചതിനു മറുപടിയായി “ഗിരിജയെ വേണോ നിനക്കു എന്നെ വേണോ എന്നു അവസാനമായൊരു ഉത്തരം എനിക്കിന്നു വേണം” എന്നൊരു താക്കീതോടെയാണു ഇന്ന്‌ കാലത്തു അരുൺ സ്‌ഥലം വിട്ടത്‌.

“അതിനെന്തു ഉത്തരമാണ്‌ നിനക്കു പറയാനുള്ളത്‌”? ബാൽക്കണിയിലേക്കടിച്ചു കയറുന്ന കാറ്റിനെ നോക്കി സുഷമ അവളോടൊരു ചോദ്യമെറിഞ്ഞു. “ഉത്തരങ്ങൾ നീ തന്നെ സ്വയം കണ്ടെത്തിയെ തീരൂ. നിനക്കു വേണമെങ്കിൽ ഗിരിജയെ ഓർഫനേജിലാക്കി പുതിയ വീട്ടിൽ സുഖമായി ജീവിക്കാം. തന്റെ ആവശ്യങ്ങൾ നിവർത്തിക്കുന്നതിനുപരി ഗിരിജക്കു ബന്ധങ്ങളെപറ്റി യാതൊരു ബോധവുമല്ല, അതു കൊണ്ടു നീ നിന്റെ ജീവിതത്തെ പറ്റി മാത്രം ചിന്തിക്കുന്നതിൽ തെറ്റൊന്നുമില്ല. ഈ പ്രശ്‌നത്തിൽ അരുൺ നിന്നെ വിട്ടുപോയാൽ കുറ്റം മുഴുവനും നിന്റെ തലയിലെ ആവൂ. അരുണിനെ വിട്ടു തനിച്ചൊരു ജീവിതം അത്ര എളുപ്പമൊന്നുമാവില്ല, പൈസ മാത്രം മതിയൊ നിന്നെപോലൊരു പൊട്ടികാളി പെണ്ണിനു ഈ സമൂഹത്തിൽ ജീവിക്കാൻ? അനുജത്തിക്കു വേണ്ടി നിന്റെ ജീവിതം ബലി കൊടുക്കണോ, അഥവാ സാധാരണ പെണ്ണുങ്ങളെ പോലെ കുറച്ചു കൂടി പ്രായോഗികമായി ചിന്തിക്കണോ എന്നു നീ തന്നെ തീരുമാനിക്കണം. എല്ലാ ഉത്തരങ്ങളും നിന്റെ തലയിലാണ്‌” പരിഹാരങ്ങളേക്കാളധികം പ്രശ്‌നങ്ങൾ തലയിൽ വച്ചു തന്നു അവൾ പോയപ്പോൾ, സുഷമ സാവധാനം അഡ്വക്കേറ്റ്‌ തിലകലക്ഷ്‌മിയുടെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി.

സീമ ശ്രീഹരിമേനോൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.