പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഒരിക്കല്‍ ഒരു കല്യാണ ദിവസം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുജിത് സോമസുന്ദരം

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തില്‍,അധികമാരും ഇറങ്ങാന്‍ ഇല്ലാത്ത ചെറിയ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന അവസാന ട്രെയിന്‍. ട്രെയിനില്‍ നിന്നും ഒരാള്‍ ഇറങ്ങി ചുറ്റും നോക്കി. നേരം വെളുക്കാന്‍ ഇനിയും മൂന്ന് മണിക്കൂര്‍ ഉണ്ട്. അവിടെ ആകെയുള്ള ഒരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ഒരു വൃദ്ധന്‍ . അയാള്‍ അവിടെ ഇരുന്നു

: 'ഇവിടെ വഴി തെറ്റി വന്നതാണോ.'

അല്ല...

: 'മോന്‍ എവിടുന്ന വരന്നെ.'

'' കുറച്ചു അകലെന്നാണ്''

'എവിടെയാ പോകേണ്ടേ.'?

''ഇന്ന് ഇവിടെ ഒരു കല്യാണം ഇല്ലേ. അതിനു വന്നതാണ്...''

'ഏത്, നമ്മുടെ ശേഖരന്റെ മോളുടെയോ...''

'' അതെ...''

'നിങ്ങള്‍ തമ്മില്‍ എങ്ങനെയാ പരിചയം…'

''പരിചയം...''

തല കുനിച്ചിരിക്കുന്ന അയാളുടെ അടുത്ത് നിന്നും ഉത്തരം കിട്ടാതായപ്പോള്‍ വൃദ്ധന്‍ വീണ്ടും ബെഞ്ചില്‍ ചുരുണ്ട് കൂടി.. ആകാശത്തിലെ നക്ഷത്രങ്ങള്‍ മുഴുവനും മേഘം മൂടിയിരിക്കുന്നു... ആകെ മുഴങ്ങി കേള്‍ക്കുന്ന ശബ്ദം….

'അല്ല മോനെ നിങ്ങള്‍ തമ്മില്‍ എങ്ങനെയാ പരിചയം....'

ബെഞ്ചില്‍ ചാരിയിരുന്നു അയാള്‍ കണ്ണുകള്‍ മുറുകെ അടച്ചു...

'എന്റെ പേര് ബാല.., വീട് പാലക്കാട്'

'അരവിന്ദ് താന്‍ എന്തിനാ ഈ രാത്രിയില്‍ വിളിച്ചത്...''

'അരവിന്ദ് വിചാരിക്കുന്ന പോലെ ഉള്ള ഒരു കുട്ടിയല്ല ഞാന്‍ ...'

'ഞാന്‍ പഠിക്കാന്‍ വന്നതാണ്. ദയവു ചെയ്തു എന്നെ ശല്യം ചെയ്യരുത്...'

'എനിക്ക് തന്നെ ഇഷ്ടമല്ല ...പോരെ ...'

' വീട്ടിലേക്ക്, താന്‍ എന്താ ഈ ട്രെയിനില്‍...തന്റെ വീട് പാലക്കാട് ആണോ...?'

'ഇതാണ് ഈ ട്രെയിനിന്റെ ലാസ്റ്റ് സ്‌റ്റോപ്പ്..രാത്രി ഇവിടെ നിന്നും ഇനി വണ്ടിയില്ല... അരവിന്ദ് എന്തെങ്കിലും ചെയ്യ് ഞാന്‍ പോവാ ''

'അരവിന്ദ് ഇങ്ങനെ ഞാന്‍ പോകുന്നയിടതെല്ലാം വന്നാല്‍ എനിക്ക് കംപ്ലൈന്റ്‌റ് ചെയേണ്ടി വരും '

'അരവിന്ദ് ഇത്രക്കും ഞാന്‍ പ്രതീഷിച്ചില്ല...വെറുതെ ഒന്ന് പേടിപ്പോകണനെ ഉദ്ദേശിച്ചിരുന്നുള്ളു.''

'എന്നോടെ ക്ഷമിക്കണം....പോട്ടെ, വണ്ടി വരാറായി... വേണ്ട ഞാന്‍ പോയ്‌ക്കോളം... '

'അരവിന്ദ് എപ്പോ വണ്ടിയില്‍ കയറി... വരണ്ട എന്ന് പറഞ്ഞതല്ലേ...ഇനി എങ്ങനെയാ തിരിച്ചു പോവ്വ..'

'ഇതാ ഈ പുതപ്പു പുതച്ചു അവിടെ ആ ബെഞ്ചില്‍ കിടന്നോള്ളൂ....രാവിലെ ഇവിടെ നിന്നും ബസ് കിട്ടും...'

'പിന്നെ ഞാന്‍ രാത്രി നന്നായി ഉറങ്ങി ....ഈ ഫ്‌ലാസ്‌കില്‍ ചായ ഉണ്ട്... ഇഡലിയും..ഇഡലി ഇഷ്ടമാണല്ലോ അല്ലെ...' അരവിന്ദ് ഞാന്‍ പോവാട്ടോ...വീട്ടില്‍ ഇപ്പൊ എന്നെ അന്വേഷിക്കുന്നുണ്ടാകും...'

'അരവിന്ദ്, നീ എവിടെ ആയിരുന്നു..എന്താ നീ ക്ലാസ്സില്‍ വരാത്തെ......'

'എങ്കില്‍ നീ എനിക്ക് രണ്ടു പരിപ്പുവടയും ചായയും വാങ്ങി താ...'

'500 രൂപ ഇല്ല, വേണമെങ്ങില്‍ 150 രൂപ തരാം...'

'ഈ ആഴ്ച വീട്ടില്‍ പോയില്ല...ആ കാശ് അല്ലെ നിനക്ക് തന്നത്.....'

'അയ്യോ സിനിമ കാണാന്‍ ഒന്നും ഞാനില്ല...ഞാന്‍ വരില്ല...'

'അരവിന്ദ് എനിക്ക് വീട്ടില്‍ കല്യാണം ആലോചിക്കുന്നു...എന്താ നീ ഒന്നും പറയാത്തെ.'

അപ്പുപ്പന്റെ കൈയിലേ വടി താഴെ വീണ ഒച്ചകേട്ട് അരവിന്ദ് ഞെട്ടി എഴുനേറ്റു..അപ്പുപ്പന്‍ കണ്ണ് തുറന്നു അവനെ തന്നെ നോക്കി കിടക്കുകയാണ്...

ആകാശത്ത് കാര്‍മേഘങ്ങള്‍ നിറഞ്ഞിരിക്കുന്നു....

''അപ്പുപ്പ മഴ പെയ്യുമോ....?''

'മഴ പെയ്യണോ...'

''വേണ്ട...''

കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നത് നോക്കി ഇരുന്ന അവന്റെ കണ്ണുകളള്‍ നിറഞ്ഞിരുന്നു...

'അരവിന്ദ് ഞാന്‍ ഇപ്പൊ ടൌണിലെ ഒരു ടെലിഫോണ് ബൂത്തില്‍ നിന്നാണ് വിളിക്കുന്നത്.നമ്മുടെ ബന്ധത്തിന് അച്ഛന്‍ സമ്മതിക്കുന്നില്ല.ഞാന്‍ ഇനി എന്താണ് ചെയേണ്ടത്.അടുത്ത ആഴ്ച നിശ്ചയം ആണ്.നീ എന്താണ് ഒന്നും മിണ്ടാത്തത്.നിന്റെ വീട്ടിലും സമതിച്ചില്ല അല്ലെ..ഞാന്‍ ഇനി എന്താ ചെയുക..കരയാന്‍ ഇനി കണ്ണ് നീര് ബാക്കിയില്ല...'

'അരവിന്ദ് ഇന്നാണ് എനിക്ക് വീട്ടില്‍ മൊബൈല്‍ തിരിച്ചു തന്നത്...നിനക്ക് സുഖം അല്ലെ...ഇന്നലെ ആയിരുന്നു നിശ്ചയം...അരവിന്ദ് നീ കരയരുത്, സങ്കടപെടരുത്...' നീ കരഞ്ഞാല്‍ എനിക്ക് ചിലപ്പോ പിടിച്ചു നില്ക്കാന്‍ പറ്റാതെ പോകും....''

'അരവിന്ദ് ഞാന്‍ എത്ര തവണ നിന്നെ വിളിച്ചു നീ എന്താണ് ഫോണ് എടുക്കാത്തത്...കല്യാണത്തിനുള്ള ഡ്രസ്സ് എടുക്കാന്‍ പോയിരുന്നു ഇന്നലെ.അവരുടെ വീടുകാരും ഉണ്ടായിരുന്നു...ഹലോ...നീ കേള്‍ക്കുന്നില്ലേ...'

'ഇന്നലെ രാത്രി നീ വിളിച്ചിരുന്നല്ലെ...താങ്കള്‍ വിളിക്കുന്ന സബ്‌സ്‌ക്രെബെര്‍ തിരക്കിലാണ് എന്നാണ് കേട്ടത്.നേരം വെളുക്കുന്ന വരെ അദ്ദേഹം സംസാരിക്കുകയായിരുന്നു....ഇപ്പൊ അരവിന്ദ് വിചാരിക്കുന്നുണ്ടാകും, നീ വിളിച്ചിരുന്നപ്പോള്‍ പഠിക്കാനുണ്ട്,ഉറക്കം വരുന്നു എന്നെല്ലാം പറഞ്ഞവള്‍ക്ക് ഇപ്പൊ ഉറക്കം ഒക്കെ എവിടെ പോയി എന്ന് അല്ലെ...'

'അരവിന്ദ് നാളത്തെ കഴിഞ്ഞാണ് കല്യാണം...നീ വരില്ലേ?..ഇനി ചിലപ്പോ വിളിക്കാന്‍ കഴിഞ്ഞില്ല എന്ന് വരാം..നീ അറിഞ്ഞോ, ഇവിടെ നിന്നും രാത്രി പുതിയ ഒരു ട്രെയിന്‍ തുടങ്ങിയിട്ടുണ്ട്...വന്നാല്‍ നിനക്ക് അന്ന് തന്നെ തിരിച്ചു പോകാല്ലോ...എന്താ നീ ഒന്നും സംസാരിക്കാത്തെ...എന്നോട് ഒന്നും പറയാനില്ലേ നിനക്ക്....'

അതിനുശേഷം കട്ട് ആകാതെ കിടന്ന ഫോണിലൂടെ വന്ന ബാലയുടെ പൊട്ടി കരച്ചിലിന്റെ ശബ്ദമാണ് അവനെ ഇന്ന് ഇവിടെ അവളുടെ കല്യാണത്തിന് എത്തിച്ചിരിക്കുന്നത്...ഇത്രയും നാള്‍ തന്റെ സങ്കടം അടക്കി വെച്ച് അരവിന്ദിന് ശക്തി ആയി നിന്ന അവള്‍ക്കു താന്‍ ആഗ്രഹിച്ച ജീവിതം മാഞ്ഞു പോകുന്നത് നിസഹായയായി നോക്കി നില്‍ക്കാനെ കഴിയുമായിരുന്നുള്ളൂ..

'മോനെ എഴുന്നേല്‍ക്ക് നേരം വെളുക്കാറായി'...വൃദ്ധന്‍ അവനെ കുലുക്കി വിളിച്ചു.

''അതിനു ഞാന്‍ ഉറങ്ങിയില്ല അപ്പൂപ്പാ....''

'ഇവിടെ നിന്നും കുറച്ചു നടക്കണം കല്യാണ വീട്ടിലേക്ക്.ബാലമോള്‍ എന്നെയും വിളിച്ചിട്ടുണ്ട്...'

'കുറച്ചു നാള്‍ മുന്‍പ് വരെ അവള്‍ എന്നും ഇവിടെ ഈ ബെന്ഞ്ചില്‍ വന്നിരിക്കുമായിരുന്നു, അവസാന വണ്ടി വരുന്നതും വരെ...ഞങ്ങള്‍ അങ്ങനെ സംസാരിച്ചിരിക്കും.വൃദ്ധന്‍ വിക്കി വിക്കി പറഞ്ഞു...

കല്യാണ വീട്ടിലേക്ക് നടക്കുന്നതിനിടെ അപ്പുപ്പന്‍ ഈ നാടിനെ പറ്റിയും, ഇവിടുത്തെ പഴയ ആചാരങ്ങളെ പറ്റിയും പറഞ്ഞുകൊണ്ടിരുന്നു.കാലത്തിന്റെ മാറ്റങ്ങള്‍ പതിയെ ഉള്‍ക്കൊണ്ടിരുന്ന ഈ ഗ്രാമത്തിലെ സാധാരണക്കാരായ ആള്‍ക്കാര്‍. പാടങ്ങളും,ചെറിയ തോടുകളുമുള്ള മനോഹരമായ ഒരു സ്ഥലം.നെല്‍വയലുകള്‍ക്കിടയിലൂടെ വരമ്പത്ത് കൂടി നടക്കുമ്പോള്‍ ബാല എന്നും പറഞ്ഞു കേട്ട ഗ്രാമത്തെ അരവിന്ദ് നേരില്‍ കാണുകയായിരുന്നു! ....

കല്യാണ വീട്ടില്‍ ഒരുക്കങ്ങള്‍ എല്ലാം നടന്നു കൊണ്ടിരിക്കുന്നു..മുഹൂര്‍ത്തം രാവിലെ ആണത്രെ...ചെറുക്കനും വീട്ടുകാരും ഉടനെ വരുമെന്ന് ആരോ പറയുന്നുണ്ട്.ആ തിരക്കിനിടയില്‍ പന്തലിന്റെ ഒരു മൂലയില്‍ വൃദ്ധനും ,അവനും ഇരുന്നു..സമയം വേഗത്തില്‍ കടന്നു പോകുന്നതായി അവനു തോന്നി...

'രണ്ടു ദിവസമായി കാണില്ലേ എന്തെങ്കിലും കഴിച്ചിട്ട്, ദാ ഇത് കഴിച്ചോളു ' കലവറയില്‍ നിന്നും വൃദ്ധന്‍ ഒരു പഴം എടുത്ത് അവനു നേരെ നീട്ടി.

'നല്ല പയ്യന്‍ അല്ലെ മോനെ'...പയ്യനെ കണ്ടു അപ്പുപ്പന്‍ പറഞ്ഞു.

''അതെ അപ്പുപ്പ...നല്ല പയ്യന്‍....

കൂടി വന്ന തിരക്കിലും, ക്യാമറ സംവിധാനങ്ങളാലും ബാലയെ കാണാന്‍ അവനു കഴിഞ്ഞില്ല... ഉയര്‍ന്നു വന്ന നാദസ്വര മേളത്തില്‍ അവളുടെ മിന്നുകെട്ട് അവന്‍ മനസ്സില്‍ കണ്ടു.. . അപ്പുപ്പന്‍ കലവറയില്‍ നിന്നും കൈ കാണിച്ചു വിളിക്കുന്നുണ്ട്...അരവിന്ദ് അങ്ങോട്ട് നടന്നു...

'ബാലയുടെ ഒരു ഫ്രണ്ട് തിരുവനന്തപുരത്ത് നിന്നും വന്നല്ലോ അയാളെ എവിടെ'...അവളുടെ അച്ഛന്റെ ശബ്ദം.

'മോളെ, ദേ, നിന്റെ ഫ്രണ്ട് അരവിന്ദ്...'

ആരോ കൊടുത്ത സമ്മാനം വാങ്ങി വെക്കുനതിനിടെ അച്ഛന്റെ ശബ്ദം കേട്ട് അവള്‍ തിരിഞ്ഞു…

സങ്കടം അടക്കിപിടിക്കാന്‍ ശ്രമിക്കുനതിനിടെ അവളുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ട്...കണ്ണുകള്‍ പതിയെ നിറഞ്ഞിരിക്കുന്നു..അവളുടെ ഓരോ ചിരിയുടെയും ഭാവത്തിന്റെയും അര്‍ത്ഥ അറിയാവുന്ന അവന്റെ മനസ്സ് അടക്കി പിടിക്കാന്‍ അവന്‍ നന്നേ കഷ്ടപ്പെട്ടു.ഒരുപക്ഷെ അവനു മാത്രമേ അത് മനസിലാകുമായിരുന്നുള്ളൂ.

'അരവിന്ദ് നീ ഇവിടെ വന്നിട്ട് എന്തെങ്ങിലും കഴിച്ചോ...'

അവന്റെ മറുപടി കേള്‍ക്കാന്‍ അവസരം കിട്ടാതെ..ചെറുക്കന്റെ അമ്മ ആരെയോ പരിചയപ്പെടുത്താന്‍ ഇടയിലേക്ക് വന്നു...അവിടെ നിന്നും അരവിന്ദ് തിരിഞ്ഞു നടന്നു പോകുന്നത് നോക്കി നില്ക്കുന്ന അവളുടെ കണ്ണുകള്‍ ആര്ക്കും കാണാന്‍ കഴിഞ്ഞിരുനില്ല....കല്യാണ വീടിലെ ബഹളങ്ങളൊക്കെ കുറഞ്ഞു വന്നു...വന്നവരെല്ലാം ആഹാരവും കഴിച്ചു യാത്രയായി...കലവറയിലെ അവസാന പണികളില്‍ പങ്കെടുത്തിരുന്ന അവന്‍ ബാല പോയത് അറിഞ്ഞില്ല...!

എല്ലാവരോടും യാത്ര പറഞ്ഞു. പക്ഷെ വൃദ്ധനെ മാത്രം അവിടെ കണ്ടില്ല...അങ്ങനെ ഒരാളെ ആരും രാവിലെ മുതല്‍ അവിടെ കണ്ടിട്ടില്ലത്രെ....

'മോന്‍ ഒറ്റക്കല്ലേ ഇങ്ങോട്ട് വന്നത്.കൂടെ ആരെയും കണ്ടില്ലല്ലോ...നീ ആരെയാ അന്വേഷിക്കുന്നത്...' ബാലയുടെ അച്ഛന്‍ നെറ്റി ച്ചുളിച്ചുകൊണ്ട് ചോദിച്ചു...

വൃദ്ധന്‍ നേരത്തെ പോയി കാണുമെന്നു വിചാരിച്ചു അവനും പടികള്‍ ഇറങ്ങി....

റെയില്‍വേ സ്‌റ്റേനിലേക്ക് നടക്കുന്നതിനിടെ കുറച്ചകലെ ബാല പറഞ്ഞു കേട്ടിട്ടുള്ള അമ്പലവും ആല്‍ത്തറയും...കാറ്റ് വീശി അടിക്കുനുണ്ട്...ആല്‍ത്തറയിലെ ഇളം കാറ്റില്‍ അവന്റെ കണ്ണുകള മെല്ലെ അടഞ്ഞു...

നിലക്കാതെ ഉള്ള ട്രെയിന്‍ ഹോണ്‍ ശബ്ദത്തില്‍ അവന്‍ ഞെട്ടി ഉണര്‍ന്നു...നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു....

റെയില്‍വേ സ്‌റ്റേഷനില്‍ മുഴുവനും അവന്‍ വൃദ്ധനെ തേടി.പക്ഷെ എങ്ങും കണ്ടില്ല... ആ ബെഞ്ചില്‍ ചാഞ്ഞിരുന്ന അവന്റെ മനസ്സ് ഇപ്പോള്‍ ശൂന്യമാണ്.ക്ഷീണം മൂലം മുഖം വിളറിയിരിക്കുന്നു.ട്രെയിനിന്റെ ഹോണ്‍ ശബ്ദം അടുത്ത് വന്നു..കല്യാണത്തിന് വന്ന കുറച്ചു പേര്‍ മാത്രമാണ് അവിടുന്ന് കയറാന്‍ ഉണ്ടായിരുന്നത്.ട്രെയിനില്‍ കയറുന്നുതിനു മുന്‍പ് അവന്‍ ചുറ്റിലും നോക്കി.അപ്പുപ്പന്‍ എവിടെ പോയിരിക്കും.ഒന്ന് യാത്ര പറയാന്‍ പോലും പറ്റിയില്ലല്ലോ....അവന്‍ മനസില്‍ പറഞ്ഞു...

ഹോണ്‍ മുഴക്കികൊണ്ട് ട്രെയിന്‍ നീങ്ങി തുടങ്ങി....

നാല് ചുവരുകള്‍ക്കുള്ളില്‍ മുഴങ്ങി കേട്ട ട്രെയിനിന്റെ ഹോണ്‍ ശബ്ദം...അത് കുറഞ്ഞു കുറഞ്ഞു വരുന്നു...ഒന്ന് പൊട്ടി കരയാന്‍ പോലും കഴിയാതെ ആശിച്ച ജീവിതം അകന്നു പോകുന്ന ട്രെയിന്‍ ശബ്ദത്തിനൊപ്പം ഇല്ലാതെ ആകുന്നതായി അവള്‍ക്കു തോന്നി…..ആ മുറിയുടെ വിളക്കുകള്‍ അണയുമ്പോള്‍ അനുവദിച്ചു കിട്ടിയ പുതിയ ജീവിതത്തിലേക്ക് ബാല സന്തോഷവതിയായി യാത്ര തുടങ്ങിയിരിക്കുമെന്ന പ്രതീഷയോടെ അവന്‍ സീറ്റില്‍ നിന്നുമെഴുന്നേറ്റു വാതിലിലേക്ക് നടന്നു...

പല സ്‌റ്റേഷനുകളും കടന്നു പോയി.സിഗ്‌നല്‍ കിട്ടാന്‍ വേണ്ടി ലക്കിടി സ്‌റ്റേഷനില്‍ നിര്‍ത്തിയ ട്രെയിന്‍ മെല്ലെ നീങ്ങി തുടങ്ങി..ട്രെയിനിന്റെ വാതിലില്‍ പുറത്തേക്കു വെറുതെ നോക്കി നിന്ന അരവിന്ദ് ഈ ട്രെയിനില്‍ കയറാന്‍ ഓടി വരുന്ന ഒരു പെണ്കുട്ടിയെ കണ്ടു

വണ്ടിയുടെ വേഗം കൂടി വന്നു...അവള്‍ അവനു നേരെ കൈ നീട്ടി...

'ചേട്ടാ ഒന്ന് പിടിച്ചു കയറ്റു...' ഓടുന്നതിനിടെ അവള്‍ വിളിച്ചു പറഞ്ഞു...

3 ബാഗും, വെള്ള കുപ്പിയും ഒരു പെണ്ണും...അരവിന്ദ് കൈകള്‍ നീട്ടാന്‍ ഒന്ന് മടിച്ചു...

'ചേട്ടാ നാളെ എക്‌സാം ഉള്ളതാണ്'please... . ഒരു തരത്തില്‍ എല്ലാം അവന്‍ വലിച്ചു കയറ്റി...

'ചേട്ടാ ലേഡീസ് compartment എവിടെയാ....' 'ഹലോ ചേട്ടാ ഞാന്‍ ചോദിക്കുന്നത് ഒന്നും കേള്‍ക്കുന്നില്ലേ '

''എനിക്ക് അറിയില്ല,എന്തായാലും ഇത് ലേഡീസ് compartment അല്ല…''

: 'ഞാന്‍ പാലക്കാട് നിന്നും ഓട്ടോ പിടിച്ചു വരികയായിരുന്നു....ഇവിടെ ട്രെയിന്‍ സ്ലോ ചെയ്യും എന്ന് ഓട്ടോക്കാരന്‍ പറഞ്ഞത് കേട്ടാണ് ഇവിടെ ഇറങ്ങിയത്....അടുത്ത സ്‌റ്റോപ്പ് ഒറ്റപ്പാലം ആണ് ...ചേട്ടന്‍ ലേഡീസ് compartment വരെ ഒന്ന് കൂടെ വരുമോ..?'

ഭഗവാനെ... കുരിശായല്ലോ...' അവന്‍ മനസ്സില്‍ പറഞ്ഞു...

വണ്ടി ഒറ്റപ്പാലത്ത് ഒരു മിനിറ്റെ നിര്‍ത്തുഅകയുള്ളൂ....വണ്ടി നിര്‍ത്തിയതും അവള്‍ ഇറങ്ങി പുറകിലേക്ക് ഓടി...കൂടെ അവളുടെ ബാഗുമായി അവനും..ഓടുനതിനിടെ കാണുന്ന എല്ലാവരോടും ലേഡീസ് compartment എവിടെയാണെന്ന് അവള്‍ വിളിച്ചു ചോദിക്കുന്നുണ്ട്...

'അത് ഏറ്റവും പുറകിലാണ് കൊച്ചെ' ചായക്കരാന്‍ വിളിച്ചു പറഞ്ഞു.. . അവസാനം ലേഡീസ് compartment കണ്ടുപിടിച്ചപ്പോള്‍ അതിലു മുഴുവനും gents..... : 'ചേട്ടാ ഇനി ഇപ്പൊ എന്ത് ചെയ്യും'

''എന്ത് ചെയ്യാന്‍..... നേരെ മുന്‍പിലേക്കു ഓടാം....'' . വണ്ടി നീങ്ങി തുടങ്ങിയിരുന്നു....

'വേഗം ഓടി വാ പെണ്ണെ....' അവന്‍ വിളിച്ചു പറഞ്ഞു....

'ഈ കാണുന്ന compartmentil ചാടി കയറ് ചേട്ടാ....'

' അത് A/c ആണേ'

വണ്ടിയുടെ വേഗം കൂടി വന്നു....

'ഓടുന്ന വണ്ടിയില്‍ ചാടി കയറാന്‍ കഴിയാത്ത താനൊക്കെ എന്തിനു നടക്കുന്നതാടോ...' 'അല്ല ഇനിയിപ്പോ എന്ത് ചെയ്യും'

''വാ നോക്കാം..''

ഈ പെണ്ണ് കാരണം പെരുവഴിയിലായി...

'ചേട്ടന്‍ തിരുവനന്തപുരത്തേക്കാണോ?'

''അതെ''...കിതച്ചുകൊണ്ട് അവന്‍ പറഞ്ഞു..

'ഇനിയിപ്പോ അടുത്ത ട്രെയിന്‍ രണ്ടു മണിക്കേ ഉള്ളു...ksrtc ബസ് സ്റ്റാന്റ് ഇവിടെ അടുത്താണ് അവിടെ നിന്നും ബസ് കിട്ടും' സ്‌റ്റേഷന്‍ മാസ്റ്റര്‍ മറുപടി കേട്ട് അവന്‍ ദേഷ്യത്തോടെ അവളെ നോക്കി...

ചോദിക്കാനും,പറയാനും ഒന്നും ആരും ഇല്ലേ....

'ഉണ്ട്..അവരൊക്കെ അങ്ങ് പെരുന്തല്‍മണ്ണയിലാണ് 'സ്റ്റാന്റിലേക്കു നടക്കുന്നതിനിടെ അവള്‍ മറുപടി പറഞ്ഞു...

തിരുവനന്തപുരത്തേക്കുള്ള ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്...

'ഒരു തിരുവനന്തപുരം'

'235 രൂപ ' കണ്ടക്ടര്‍ ടിക്കറ്റ് കീറി അവന്റെ നേരെ നീട്ടി..

അടുത്തിരിക്കുന്ന അവള്‍ ബാഗില്‍ എന്തെക്കയോ കാര്യമായി തിരയുന്നുണ്ട്....

'കൊച്ചെ എങ്ങോട്ടാ.'

ടിക്കറ്റ് എടുക്കാന്‍ പേഴ്‌സ് തപ്പുകയാണ് അവള്‍....ബാഗില്‍ ഒന്നും അത് കാണാന്‍ ഇല്ല...

'ചേട്ടാ എന്റെ കൂടി ടിക്കറ്റ് എടുക്കുമോ..പേഴ്‌സ് കാണാനില്ല...'

'' ശരി.....ഒരു തിരുവനന്തപുരം കൂടി...''

'വല്ലാത്ത ദാഹം ഒരു കുപ്പി വെള്ളം മേടിച്ചു തരുമോ...ഓടുന്നതിനിടെ വെള്ളം കുപ്പി താഴെ പോയിരുന്നു'

ഒരു നെടുവീര്‌പോടെ അവന്‍ വെള്ളം മേടിക്കാന്‍ ഇറങ്ങി...

കുപ്പി വെള്ളം വാങ്ങി മുക്കാലും അവള്‍ ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു...ബസ് നീങ്ങി തുടങ്ങിയിരുന്നു...

ഇടയ്ക്കു അവള്‍ അവനെ നോക്കുന്നുണ്ട്...

'ഞാന്‍ രമ്യ...വീട് പെരുന്തല്‍മണ്ണയിലാണ്..ഇപ്പോള്‍ തിരുവനന്തപുരത്ത് പഠിക്കുന്നു....'

'എന്താ ഈ ചേട്ടന്റെ പേര്...'

''അരവിന്ദ്...'' അവന്‍ ഒരു ചിരിയോടെ മറുപടി പറഞ്ഞു...

വളരെ നാളുകള്‍ കൂടി അവന്‍ ഇന്നാണ് ഒന്ന് ചിരിക്കുന്നത്.അരവിന്ദിന്റെയും രമ്യയുടെയും യാത്ര ഇവിടെ തുടങ്ങുകയാണ്.....

നമ്മുടെ യാത്ര ഇവിടെ അവസാനിക്കുകയ്യാണ്

അപ്പൊ ശരി..നമുക്ക് ഇവിടെ ഇറങ്ങാം അല്ലെ....

കണ്ടക്ടര്‍ സാറേ ആളെറങ്ങണം....

ഇവിടെ സ്‌റ്റോപ്പ് ഇല്ല...പെട്ടന്നായിരുന്നു മറുപടി...

ഇവനൊക്കെ എവിടുന്നു വരുന്നെട...ഷിബുവേ ഒന്ന് ചവിട്ടിയേരേ....കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു...

ആ ഡോര്‍ ഒന്ന് അടച്ചേരേ...

ksrtc ബസില്‍ മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന പ്രത്യേകമായ ആ മണിയുടെ ശബ്ദം....ബസിന്റെ ഇരമ്പല്‍ അകന്നു പോകുന്നു...

ഒരിക്കലും ആര്ക്കും മറക്കാന്‍ കഴിയാത്ത ഇതുപോലെയുള്ള പല സന്ദര്‍ഭങ്ങളിലും, തളരാതെ പിടിച്ചു നില്ക്കാന്‍ ഒരു താങ്ങായി നമ്മള്‍ ഇതുവരെ കാണാത്ത,അറിയാത്ത എത്രയോ പേര്‍ നമ്മുടെ ജീവിതത്തിലൂടെ കടന്നു പോകുന്നു….

സുജിത് സോമസുന്ദരം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.