പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

നാദാപുരം ബോംബ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീജിത്ത് മൂത്തേടത്ത്

’ഉയ്യെന്റെ റബ്ബെ... എന്തായീ കാണണത്....?’‘

കുഞ്ഞാമിനുമ്മ മാറത്തടിച്ച് നിലവിളിച്ചു. നാദാപുരത്തങ്ങാടിയില്‍ നിന്നും മരുമോള്‍ക്കുള്ള സാരിയും തുണിത്തരങ്ങളും വാങ്ങി വന്നതായിരുന്നു കുഞ്ഞാമിനുമ്മ. കൊണ്ടുവന്ന ഗീതാഞ്ജലി ടെക്സ്റ്റയിത്സിന്റെ കവറില്‍ നിന്നും സാരിയും മറ്റുമെടുത്ത് അലമാരിയില്‍ വയ്ക്കാനൊരുങ്ങുമ്പോഴാണ്‍ പൊതിഞ്ഞുകെട്ടിയ ഒരു സാധനം കവറില്‍ നിന്ന് മേശപ്പുറത്തേക്ക് വീണത്. ഇങ്ങനൊരു പൊതി ഞാന്‍ വാങ്ങീട്ടില്ലല്ലോ. അവര്‍ ഓര്‍ത്തു നോക്കി. ഹേയ് ഇല്ല ആകെ വാങ്ങിയത് കുറച്ച് തുണിത്തരങ്ങള്‍ മാത്രമാണ്‍. ‘’ന്റ്യുമ്മോ ...’‘ കുഞ്ഞാമിനുമ്മ നിന്ന നില്‍പ്പില്‍ നിന്ന് ഒന്ന് ചാടിപ്പോയി. ഇന്നലെ രാത്രി മകല്‍ റാഫിയയുടെ ഭര്‍ത്താവ് സലാമിനോടൊപ്പം വന്ന മുസ്ല്യാര്‍ പറഞ്ഞ കാറ്യം കുഞ്ഞാമിനുമ്മയുടെ മനസ്സില്‍ കൊള്ളിയാന്‍ പോലെ മിന്നി.

'' ഹിന്ദുക്കള്‍ നമ്മള്‍ക്കെതിരെ തയ്യാറെടുക്കുന്നുണ്ട്. നമ്മളറിയാണ്ട് നമ്മള്‍ടെ വീട്ടില്‍ റ്ര് ബോംബ് കൊണ്ടെന്ന് വെക്കും. ഓര്‍ടെ കടേന്ന് സാധനങ്ങള്‍ വാങ്ങുംബം ശ്രദ്ധിക്കണം. ചെലപ്പം ഞമ്മളെ കൊല്ലാന്‍ ആരും അറിയാണ്ട് അതില്‍ ബോംബ് വെക്കും.’‘

മുസ്ല്യാര്‍ കോലായിലിരുന്ന് മരുമോനോട്പറയുന്നത് വാതിലിനു പിന്നില്‍ മറഞ്ഞു നിന്നാണ്‍ കുഞ്ഞാമിനുമ്മയും മകള്‍ റാ‍ഫിയയും കേട്ടത്. അവര്‍ നെഞ്ചത്ത് കൈ വച്ചു പോയി.

മകള്‍ റാഫിയക്കൊപ്പമാണ്‍ കുഞ്ഞാമിനുമ്മ രാവിലെ നാദാപുരത്തങ്ങാടിയിലേക്ക് പോയത്. ചുരിദാറും മറ്റും വാങ്ങിക്കൊടുത്ത് അവളെ പുതിയാപ്ലാന്റെ വീട്ടിലേക്ക് എടച്ചേരിക്കുള്ള ബസ്സില്‍ കയറ്റി വിട്ടാണ്‍ അവര്‍ ഗംഗാധരന്‍ ചെട്യാരുടെ ‘ഗീതാഞ്ജലി ടെക്സ്റ്റയിത്സില്‍’ കയറിയത്. തനിക്കും മരുമോള്‍ നസീമക്കും കൂടെ കുറച്ച് തുണിത്തരങ്ങള്‍ വാങ്ങണം. അവള്‍ ഇന്ന് വൈകുന്നേരമാകുമ്പോള്‍ വരും. മകന്‍ ജബ്ബാര്‍ ഗള്‍ഫില്‍ നിന്നും അയച്ചു തന്ന കാസ് കൊണ്ട് മരുമോള്‍ക്കൊന്നും വാങ്ങാതിരുന്നാല്‍ അത് ചിലപ്പോള്‍ വെറുതെ പുകിലാകും. ചെട്യാരുടെ തുണിക്കടയില്‍ കയറുമ്പോള്‍ തലേ ദിവസം രാത്രി മുസല്യാര്‍ പറഞ്ഞ കാര്യം ഓര്‍മ്മയിലുണ്ടായിരുന്നെങ്കിലും ‘ചെട്യാര്‍ പാവമാണ്‍ .അയ്യാളങ്ങനൊന്നും ചെയ്യില്ല’ എന്ന് വിശ്വാസമായിരുന്നു. പണ്ട് മുതലുള്ള പരിചയക്കാരനാണ്‍ ചെട്യാര്‍. പോരെങ്കില്‍ ചെട്യാരുടെ കടയില്‍ വിലയും കുറവാണ്‍.

‘’ അപ്പഹേന്‍ ഞമ്മളെ ചതിച്ച് കളഞ്ഞല്ലോ. നാട്ട്കാരെ ഓടി ബരീന്‍. ഞമ്മളെ ബീട്ടില്‍ ബോംബ്.’‘

കുഞ്ഞാമിനുമ്മ നെഞ്ചത്ത് ഊക്കിലിടിച്ചു. നിലവിളികേട്ട് ആദ്യം ഓടിയെത്തിയത് ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്ന പൊട്ടന്‍ മീത്തല്‍ നാണുവയിരുന്നു . നാണുവിനെ കണ്ടതും അവര്‍ അലറി. ‘’അബിടെ നിക്ക് ഇബിലീസെ ഇഞ്ഞിങ്ങോട്ട് കേറര്‍ത്. ഇങ്ങളിന്ദുക്കള്‍ ഞമ്മളെ കൊല്ലാന്‍ നടക്കുന്നോരല്ലേ.’‘

കുഞ്ഞാമിനുമ്മയുടെ ചോദ്യം കേട്ട് നാണു അന്തം വിട്ട് നിന്നുപോയി. നാണുവിന്‍ പിന്നാലെ ഓടി വന്ന ചോയിമഠത്തില്‍ സാറയും പോക്കറും മറ്റും വീട്ടിലേക്ക് കയറി. കുഞ്ഞാമിനുമ്മ കാണിച്ചു കൊറ്റുത്ത് സ്ഥലത്തേക്കവര്‍ എത്തി നോക്കി. ശരിയാണ്‍ .മേശമേല്‍ ഒരു പൊതിക്കെട്ട്. ബോംബ് തന്നെ.

‘’പോലീസിലറിയിക്ക്. അവര്‍ വന്നിട്ട് നിര്‍വീര്യമാക്കും. ആരും അടുത്ത് പോണ്ടചെലപ്പോ പൊട്ടിത്തെറിക്കും .-‘’ ആരോ പരഞ്ഞു. .കുഞ്ഞാമിനുമ്മ അലമുറയിട്ടു.

‘’എന്റെ റബ്ബേ... മോളുടെ പൊന്നും ,പണ്ടോം പണൊമൊക്കെ അയ്യലമാരേലാ. പൊട്ടിത്തെറിച്ചാല്‍ ഞമ്മളുടെയെല്ലാ സമ്പാദ്യോം പോവാല്ലോ റബ്ബേ...’‘ ‘’നിങ്ങള്‍ മിണ്ടാതിരി ഞമ്മക്ക് ബയീണ്ടാക്കാം. ‘’ അയല്‍ക്കാരനായ നാസര്‍ പരഞ്ഞു. ഒരു സാഹസികന്റെ പാടവത്തോടെ , മേശയെ സ്പര്‍ശിക്കാതെ ,ശബ്ദമുണ്ടാക്കാതെ അയാള്‍ ബോംബിരിക്കുന്ന മുറിയിലേക്ക് കടന്ന് ,അലമാര തുരന്ന് , വിലപിടിച്ച വസ്തുക്കളൊക്കെ മറ്റൊരു മുറിയിലേക്കു മാറ്റി. അപ്പോളക്കെ കുഞ്ഞാമിനുമ്മ ഗീതാഞ്ജലി ടെക്സ്റ്റയില്‍ ഉടമ ഗംഗാധരന്‍ ചെട്യാരെ ശപിക്കുന്നുണ്ടായിരുന്നു. ന്നാലും ആ ഇബിലീസ് ഞമ്മളോടിങ്ങനെ ചെയ്ത് കലഞ്ഞല്ലോ. ഓന ഞമ്മളെത്തര ബിശ്വസിച്ചതാ. കാലം അതാ ഓല്യാള്‍ക്കാരെ ആരേം ബിശ്വസിച്ചൂട. നബീസ പരഞ്ഞു. ഇന്നലെ രാത്രി നബീസയുടെ വീട്ടില്‍ നിന്നായിരുന്നത്രെ മുസല്യാര്‍ ഭകഷണം കഴിച്ചത്.

അപ്പോഴേക്കും പോലീസെത്തി. അവര് എല്ലാവരേയും മാറ്റി നിര്‍ത്തി. ‘’ആരാ ഇതാദ്യം കണ്ടത്?’‘ ഇന്‍സ്പടര്‍ ചോദിച്ചു ‘’ ഞമ്മളാ.ആ ചെട്യാര്‍ . ഗീതാഞ്ജലി ടെക്സ്റ്റെയില്‍സ് ഉറ്റമ. അയാള്‍ക്ക് പരിവാറുമായി ബന്ധമുള്ളതാ. ‘’ നാസറാണ മറുപടി പറഞ്ഞത്. ‘’ഊം.........‘’ ഇന്‍സ്പക്ടര്‍ അമര്‍ത്തി മൂളി ‘’ഒരു ബക്കറ്റ് വെള്ളം കൊണ്ടുവരീന്‍’‘ ബോംബ് സ്ക്വാട് വിദക്ഗ്ദന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം ബക്കറ്റില്‍ വെള്ളമെത്തി. വീടിനു ചുറ്റും ആളുകള്‍ തടിച്ചു കൂടിയിരുന്നു. അവര്‍ ജനലിലൂടെയും , വാതില്‍ വിടവുകളിലൂടെയും അകത്തേക്ക് നോക്കി. പോലീസുകാര്‍ ബക്കറ്റിലെ വെള്ളം മേശമേലിരുന്ന ബോംബ് പൊതിയുടെ മേലേക്കൂടെ ഒഴിച്ചു. നനഞ്ഞു കുതിര്‍ന്ന പൊതിക്കെട്ട് ശ്രദ്ധാപൂര്‍വ്വം അവര്‍ മറ്റൊരു ബക്കറ്റിലെ വെള്ളത്തിലേക്കിട്ടു. അരമണിക്കൂര്‍ കഴിഞ്ഞ് പുറത്തേക്കെടുത്ത് സാവധാനത്തില്‍ ബ്ലേഡ് കൊണ്ട് നനഞ്ഞ് കുതിര്‍ന്ന പൊതിക്കെട്ടിന്റെ ചണനാര്‍ അറുത്തു. ആളുകള്‍ അക്ഷമരായിത്തുടങ്ങിയിരുന്നു. ഇതിന്നിടയിഉല്‍ പത്രക്കാരുമെത്തി. അവര്‍ കുഞ്ഞാമിനുമ്മയില്‍ നിന്നും , അവിടെ തടിച്ചു കൂടിയ നാട്ടുകാരില്‍ നിന്നും വാര്‍ത്ത ശേഖരിച്ചു.

കുഞ്ഞാമിനുമ്മയുടെ ഗള്‍ഫിലുള്ള മകന്‍ ജബ്ബാറിന്‍ പരിവാറുകാരുടെ ഭീക്ഷണിയുണ്ടായിരുന്നെന്നും , ഗംഗാധരന്‍ ചെട്യാര്‍ കുഞ്ഞാമിനുമ്മയെ കൊല്ലാന്‍ ബോധപൂര്‍വ്വം ബോംബ് വച്ചതാണെന്നും അവര്‍ പറഞ്ഞു. ഇതിന്നിടയില്‍ ബോംബ് നിര്‍വീര്യമാക്കി പോലീസ് പൊതിക്കെട്ടഴിച്ചിരുന്നു. പെഅസ്സ് ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറ മിന്നിച്ചു. പത്രക്കാരും നാട്ടുകാരുയ്ം ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്നുകൊണ്ട് എത്തി നോക്കി. ബോംബ് സ്ക്വാഡ് തലവന്‍ നനഞ്ഞു കുതിര്‍ന്നഴുകിയ പൊതിക്കെട്ടില്‍ നിന്നും രണ്ട് ചില്ലു ഗ്ലാസ്സുകള്‍ പുറത്തേക്കെടുത്തു. അതിനു മുകളില്‍ പ്രിന്റ് ചെയ്തിരിക്കുന്നത് സ്ക്വാഡ് വിദഗ്ദന്‍ വായിച്ചു. ‘’ റംസാന്‍ ആശംസകള്‍ - ഗീതാഞ്ജലി ടെക്സ്റ്റയിത്സ്.’‘ ആളുകള്‍ മൂക്കത്തു വിരല്‍ വച്ചുകൊണ്ട് കുഞ്ഞാമിനുമ്മയെ നോക്കി . മരുമോള്‍ക്ക് സാരി വാങ്ങിയപ്പോള്‍ കിട്ടിയ ‘സമ്മാനക്കൂപ്പണ്‍’ കുഞ്ഞാമിനുമ്മക്കോര്‍മ്മ വന്നു. കൂപ്പണ്‍ന്റെ ഒരു ഭാഗം നാണയം കൊണ്ട് ചുരണ്ടി ഗംഗാധരന്‍ ചെട്യാര്‍ പറഞ്ഞ കാര്യവും അപ്പോഴവര്‍ ഓര്‍ത്തു. ‘’ ഉമ്മാക്ക് ഭാഗ്യംണ്ട്. രണ്ട് ചില്ല് ഗ്ലാസ്സ് സമ്മാനമടിച്ചിട്ടുണ്ട്“. അവര്‍ ഒരു മഞ്ഞ ചിരി ചിരിച്ചു.

ശ്രീജിത്ത് മൂത്തേടത്ത്


Phone: 8907308779
E-Mail: sreejithmoothadath@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.