പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വീടെത്തും വരെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അശോകൻ അഞ്ചത്ത്‌

രാത്രിയുടെ നരച്ച ഇരുട്ടിലേക്ക് അയാളെ തള്ളിയിട്ടാണ് വണ്ടി കടന്നു പോയത്. അതും ഡ്രൈവറുടെയും, കിളിയുടെയും ഒരു ഔദാര്യമായിരുന്നു. കിളി അപ്പോള്‍ വാസ്തവത്തില്‍ ഉറക്കം തൂങ്ങുകയായിരുന്നു. ഡ്രൈവര്‍ ഉറക്കം വരുന്ന മിഴികളെ മനസില്‍ ശാസിച്ച് ഡ്രൈവിങ്ങില്‍ മാത്രം സദാ ശ്രദ്ധിക്കാന്‍ പാടുപെടുന്നത് അയാള്‍ക്കറിയാമായിരുന്നു. പ്രസിദ്ധമായ പട്ടണം പിന്നിട്ടപ്പോള്‍ തന്നെ അയാള്‍ ഇറങ്ങാന്‍ തയാറെടുത്തു. വണ്ടി പീടികകളിലെ ഗ്യാസ് ലൈറ്റുകളുടെ ചൂടിലേക്കു വലിഞ്ഞു വലിഞ്ഞു നില്‍ക്കുന്ന ചായകുടിക്കാര്‍. ഉറക്കം തൂങ്ങി നില്‍ക്കുന്ന നഗരസഭാവിളക്കുകള്‍. അതു കഴിഞ്ഞാല്‍ വനിതാ കോളെജ് ജങ്ഷന്‍. പിന്നീട് ഗ്രാമം തുടങ്ങുന്നു. പച്ചപ്പുകള്‍- പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍- കപ്പേള. ഇരുട്ട്- എവിടെ എന്റെ ആ പഴയ നടച്ചാലുകള്‍..?

ആല്‍ത്തറയും മാക്കുണ്ണിച്ചോന്റെ കാളവണ്ടിപ്പുര നിന്നിടുത്തെ വൈദ്യുതി ടവറും കണ്ടപ്പോള്‍ അയാളുടെ നെഞ്ചില്‍ ഒരു കീറ് വെട്ടം വീണു. ദൈവമേ.. എന്റെ ഗ്രാമം... അടയാളങ്ങള്‍.. എന്റെ നെടുവീര്‍പ്പുകള്‍..

-ഇറങ്ങണം... ഇറങ്ങണം...- അയാള്‍ വിളിച്ചുകൂകി

-അവിടെയിരിക്കെടാ തമ്പീ.. ആയിട്ടില്ല...- ഡ്രൈവര്‍ ദേഷ്യം വരുന്നതുപോലെ പറഞ്ഞു. കിളി ഒന്നും അറിഞ്ഞിട്ടില്ല. ഉറക്കത്തിന്റെ ആഴങ്ങളിലാണ്. വണ്ടിയുടെ മുരള്‍ച്ച ഒരു ആര്‍ത്തനാദം പോലെ തോന്നിച്ചു.

-ഇറങ്ങണം..- അയാള്‍ ഡ്രൈവറുടെ കൈയില്‍ പിടിച്ചു.

-എയ് ചിന്ന തമ്പി.. ആ ഡോറ് തുറന്നു കൊടെടാ..- ഡ്രൈവര്‍ ശബ്ദമുയര്‍ത്തി ഉറക്കത്തിലിരുന്ന കിളി ചാടി പിടഞ്ഞെഴുന്നേറ്റു.

-എന്താ സാര്‍ ഇത്..? തൂക്കം ശരിയാവാതെ.. ശ്ശെ..

വണ്ടി പതുക്കെ നിന്നു. കിളി വാതില്‍ തുറന്നു. അയാള്‍ കിളിയെ കവച്ചുവച്ചു താഴെ ചാടി. നിലത്തിന്റെ തണുപ്പ്.. അനാദിയായ കാലത്തിന്റെ തണുപ്പ്. ഡോറടയ്ക്കുന്ന ശബ്ദം.. വണ്ടി വീണ്ടും വേഗമെടുക്കുന്നു. കീശയില്‍ ഉണ്ടായിരുന്ന നക്കാപ്പിച്ചയില്‍ നിന്ന് നാല്‍പതു രൂപ കയറിയപ്പോള്‍ തന്നെ കിളി കണക്കു പറഞ്ഞു വാങ്ങിച്ചിരുന്നു. അതുകൊണ്ട് വണ്ടിക്കാശിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായില്ല.

റോഡുവക്കില്‍ നിന്ന് അയാള്‍ കിതച്ചു.. ഇരുട്ടാണ്.. എവിടെയാണ് വടക്കുപടിഞ്ഞാറോട്ടുള്ള ശാഖ... എവിടെയാണ് പൊട്ടിപ്പൊളിഞ്ഞ റോഡ്... എവിടെയാണ് സ്വപ്‌നങ്ങളുടെ ആര്‍ദ്രത..?

മുന്നില്‍ ഒരു വിളക്കിന്റെ നാളം ആടിയുലഞ്ഞതായി തോന്നി.

-ഏയ്.. ഏയ്...- അയാള്‍ വിലപിക്കുന്നതുപോലെ ഒരു ശബ്ദമുണ്ടാക്കി. വിളക്കിന്റെ നാളം നിന്നു. അയാള്‍ വിളക്കുപിടിച്ചിരിക്കുന്ന കൈപ്പടം മാത്രം കണ്ടു. വെള്ളിരോമങ്ങള്‍ നിറഞ്ഞ വയസന്‍ കൈ....

-നായരങ്ങാടിയിലേക്കാണോ...?- അയാള്‍ ശബ്ദം മയപ്പെടുത്തി ചോദിച്ചു.

-പോന്നോളൂ..- ആകാശത്തിന്റെ അനന്തതയില്‍ നിന്നുള്ള ശബ്ദം പോലെ മറുപടിയുണ്ടായി. മെതിയടികളുടെ ശബ്ദം മുന്നില്‍ വീണുകൊണ്ടിരുന്നു. അയാള്‍ ആശ്വാസത്തോടെ വെളിച്ചത്തിനു പിന്നാലെ നടക്കാന്‍ തുടങ്ങി. വാറ് പൊട്ടിയ ബാഗ് ഒന്നമര്‍ത്തി പിടിച്ചു.

ചീവീടുകള്‍ നിരന്തരം കരയുകയാണ്. ഗ്രാമത്തില്‍ എപ്പോഴോ മഴ പെയ്തിരിക്കുന്നു എന്നു തോന്നിപ്പിച്ചു. പട്ടണത്തിലെ വെളിച്ചെണ്ണ മില്ലിലെ യന്ത്രത്തിന്റെ മുരള്‍ച്ച രാത്രിയുടെ മൗനത്തിന് വിള്ളലുണ്ടാക്കി. അയാള്‍ ഗ്രാമത്തെ പകപ്പോടെ നോക്കി. ഏഴര വര്‍ഷങ്ങള്‍? ഏഴര വര്‍ഷങ്ങള്‍ അന്യമായി നിന്ന ഗ്രാമം. മാക്കുണ്ണിച്ചോന്റെ കാളവണ്ടിപ്പുര നിന്നിടത്ത് ഇലക്ട്രിക് ടവറാണ്. വക്കീലിന്റെ പറമ്പില്‍ സബ് സ്റ്റേഷന്‍ കെട്ടിടം.

മഹാനഗരത്തിന്റെ തിരക്കില്‍ ഒരു മിന്നായം പോലെ ഇവിടുത്തുകാരിലാരെയോ കണ്ടപ്പോള്‍ ഒറ്റനിമിഷം കൊണ്ട് എത്രയെത്ര കാര്യങ്ങളാണ് പറഞ്ഞത്. കൂട്ടത്തില്‍ ഇതും. യൂണിയന്‍കാര്‍ ഇരിക്കാറുള്ള ബസ്റ്റോപ്പ് കെട്ടിടം ചെളിപിടിച്ചിരിക്കുന്നു. അവിടവിടെയായി തെരഞ്ഞെടുപ്പിന്റെയും ഉത്സവങ്ങളുടെയും നോട്ടിസുകള്‍ പതിച്ചിരിക്കുന്നു. കോലോത്തുപുരയ്ക്കല്‍ പറമ്പിലെ കവുങ്ങില്‍ തലപ്പുകളില്‍ കാറ്റുപിടിക്കുന്ന ശബ്ദം. വയസന്റെ കൈയിലെ വിളക്കിന്‍ നാളം ഒന്നുലഞ്ഞു. കാറ്റില്‍ പടര്‍ന്ന, ചുക്കിച്ചുളിഞ്ഞ തൊലിയുടെ നാറ്റം അയാള്‍ ശ്വസിച്ചു.

-അപ്പോ എവിടെയാണ് വീട്..? - അയാള്‍ വായിലെ വെള്ളം വറ്റിപ്പോകാതിരിക്കാന്‍ വേണ്ടി സംസാരിച്ചു. എന്നാല്‍ മറുപടിയുണ്ടായില്ല.

-ഏയ്... വീടെവിടെയാണ്..? - ശബ്ദം കൂടിപ്പോയെന്ന് അയാള്‍ക്കു തോന്നി

-ശ്... പതുക്കെ.. - വിളക്കു പിടിച്ച കൈ വായില്‍ ഉയര്‍ന്നു. അയാള്‍ അല്‍പം ഭയന്നു. വൃദ്ധന്റെ നീട്ടിപ്പിടിച്ച കൈമാത്രമാണ് കാണപ്പെടുന്നത്. ത്‌ന്റെ വഴിച്ചാലിലെ കല്ലും മുള്ളും കണ്ട് ഒഴിഞ്ഞു നടക്കാനാണ് വിളക്ക് നീട്ടിപ്പിടിച്ചതെന്നു അയാള്‍ക്കു തോന്നി.

വൃദ്ധനൊന്നും സംസാരിക്കാതെയിരുന്നപ്പോള്‍ അയാള്‍ക്കു ഭയം തോന്നി. വിരസത അകറ്റാന്‍ വേണ്ടി അയാള്‍ പിറുപിറുത്തു.. -തീവണ്ടിക്കു വരാന്‍ കാശുണ്ടായില്ല.. നടന്നും ഓടിയും, ലോറിയില്‍ കയറിയും തെറികേട്ടുമൊക്കെയാണ് എത്തിയത്.

വൃദ്ധന്‍ സാവധാനം മൂളുന്നതു കേട്ടു..

കുട്ടമ്മാവന്റെ ശാപമല്ലേ തലയില്‍ വീണു കിടക്കുന്നത്.. എങ്ങനെ ഗതികിട്ടാന്‍.. മഹാനഗരത്തില്‍ പൈപ്പ് വെള്ളം കുടിച്ചും ഹോട്ടലിലെ എച്ചിലില പെറുക്കിയും...

എന്താ മോ്ന്‍ നന്നാവാഞ്ഞത്..? - വൃദ്ധന്‍ ചോദിച്ചെന്നു തോന്നി.... അയാള്‍ വീടിനെക്കുറിച്ചോര്‍ക്കാന്‍ തുടങ്ങി...

ചാണകം മെഴുകിയ നിലത്ത് നിരന്നു കിടക്കുന്ന അമ്മയും പെങ്ങന്മാരും. ആകെയുള്ള ഒരു മുറിയാണ്. വരാന്തയില്‍ ഒരറ്റത്ത് അപ്പന്‍. മറ്റേയറ്റത്ത് മകന്‍. അതിനപ്പുറത്ത് ആട്ടിന്‍കൂട്. തറവാട്ടില്‍ നിന്നിറങ്ങി പോന്നതിനു ശേഷം അച്ഛന് ഇത്രയൊക്കയേ ഉണ്ടാക്കി വയ്ക്കാന്‍ കഴിഞ്ഞൊള്ളൂ.

-രാമന്‍ നായര് എന്തു വിചാരിച്ചാ ഇങ്ങനെ നടക്കണത്... രണ്ടു പെണ്‍കുട്ടികളാ നിങ്ങള്‍ക്ക്.. ഓര്‍മ വേണം..- തറവാടിന്റെ കിഴക്കേപ്പുറത്തു നിന്ന് കുട്ടമ്മാവന്‍ ഗര്‍ജിക്കുകയാണ്.

-ഞാനെന്താ ചെയ്യേണ്ടത്.. കാര്‍ന്നോര് പറയൂ.. -അച്ഛന്‍ തല ചൊറിഞ്ഞു

-അല്ലാ.. മനയ്ക്കലെ കാര്യസ്ഥ പണിയും കൊണ്ട് നടന്നാ ആ കുട്ട്യോളുടെ കാര്യം കഷ്ടാവില്ലേ.. ്അവറ്റയ്ക്ക് ഒരാലോചന വന്നാല്‍....-

-എനിക്ക് ഈ പണി മാത്രമേ അറിയൂ.. അച്ഛന്റെ കൈമാറി തന്ന പണിയാ...

-എന്നാ... തറവാട്ടീന്ന് മാറാന്‍ നോക്ക്വാ... വല്ലപ്പോഴും വന്നുകയറുന്ന നിങ്ങള് മാധവിക്കും കുട്ടികള്‍ക്കും വേണ്ടി ഞാന്‍ ചെലവാക്കുന്നതിനെ കുറിച്ച് അറിയുന്നുണ്ടോ... എനിക്കു പറ്റാണ്ടായി....

അതു വെറുതെയായിരുന്നു.. നെല്‍കൃഷീം അത്യാവശ്യത്തിനു മന്ത്രവാദോം അറിയുന്ന കുട്ടമ്മാവന് പണത്തിനു ബുദ്ധിമുട്ടോ..?

അച്ഛന്‍ മിണ്ടുന്നില്ല.. പെങ്ങന്മാര്‍ വാതിലിനു പിന്നിലാണ്. എട്ടാം ക്ലാസുകാരനായ ഞാന്‍ ഇറയത്ത് ദേഷ്യം പിടിച്ച നിന്നു.

-ദേ നിക്കണൂ... ഒരു കൊസറാ കൊള്ളി... പന്തുകളിച്ച്.. പന്തുകളിച്ച് എന്റെ രണ്ടു ജനാലേടെ ചില്ലാ ഇന്നലെ പൊട്ടിച്ചത്...- കുട്ടമ്മാവന്റെ എരിയുന്ന കണ്ണുകള്‍ എന്നിലേക്ക് ഉള്ളില്‍ ദേഷ്യം നുരഞ്ഞു പൊന്തുകയായിരുന്നു.

-എന്താടാ കഴുവേറീ.. തുറിച്ചു നോക്കുന്നത്..- എന്റെ കണ്ണിലെ തീ കുട്ടമ്മാവന്‍ കണ്ടു.. അടുത്ത മുരള്‍ച്ച എന്നോട്. എതിര്‍ക്കാന്‍ പറഞ്ഞ മനസിനെ സ്വയം ശാസിച്ചൊതുക്കി... ആയിട്ടില്ല..

-രാമന്‍ നായര് രണ്ടിലൊന്നു തീരുമാനിക്ക്യാ... ഇവിടുന്നെറങ്ങി തര്വോ..... അല്ലെങ്കില്‍ ഒരു നിശ്ചിത കാശ് കറക്റ്റായി എല്ലാ മാസോം എത്തിച്ചു തര്യാ.. അല്ലാതിങ്ങനെ വിഷൂനും സംക്രാന്തിക്കും മാത്രം കയറിവന്നാല്‍ പറ്റില്ല....

അച്ഛന് മൗനം.. അകത്തു നിന്ന് അമ്മ പുറത്തേയ്ക്കു വന്നു...

എന്താ ഓപ്പേ, ഈ പറയണേ... ഞങ്ങളെങ്ങോട്ടാ പോണ്ടത്..?

-അകത്തുള്ള പെണ്ണുങ്ങള് അകത്തെ കാര്യം അന്വേഷിച്ചാല്‍ മതി.. പുറത്തുവരേണ്ട.. ഇത് ആണുങ്ങളായിട്ടുള്ള വിഷയാണ്..

അത്രയുമായപ്പോള്‍ പേടിച്ചാണെങ്കിലും അമ്മ പറഞ്ഞു- എന്റെ ഓഹരി ഇങ്ങു തന്നേയ്ക്ക്.. എപ്പ വേണമെങ്കിലും എറങ്ങാം...

കുട്ടമ്മാവന്‍ വ്യാഘ്രത്തെപ്പോലെ അമ്മയ്ക്കരികിലേക്ക്.. അലറുന്ന ശബ്ദത്തോടെ അളിക്കത്തുന്നു.

-ഓഹര്യോ... എന്തു വകയ്ക്ക്.. ഇതെല്ലാം എന്റെ അച്ഛന്‍ ഉണ്ടാക്കിയതാ.. എല്ലാം എന്റെ പേരിലാ കെടക്കുന്നതും.. എന്റമ്മേടെ രണ്ടാമത്തെ നായരുടെ മോളാ നീ.. ആ നായര് ഒന്നും ഇവിടെ ഉണ്ടാക്കീട്ടില്ലാ... ന്യായം പറയാണ്ട് പോവ്വ്വാ...

അമ്മയുടം മുള ചീന്തുംപോലുള്ള കരച്ചില്‍... പെങ്ങന്മാര്‍ അമ്മയുടെ കണ്ണീര്‍ തുടച്ചു..

-ഒരു കാര്യം പറഞ്ഞേക്കാം.. പത്താം തീയതി ഇവിടെനിന്ന് ഇറങ്ങണം. അല്ലെങ്കില്‍ കാശുകൊടുത്ത് ആളെ കൊണ്ടുവന്ന് ഞാന്‍ തല്ലിയിറക്കും..-

അമ്മയും അച്ഛനും പരസ്പരം നോക്കി. അവര്‍ക്കിടയില്‍ ഞങ്ങള്‍. ..ഞാനും അനിതേം സുനിതേം.. കുട്ടമ്മാവന്‍ കടുപ്പിച്ചു നോക്കുന്ന എന്റരികിലേക്കു വന്ന് തോണ്ടി പറഞ്ഞു..- എന്താടാ.. നീയെന്നെ ദഹിപ്പിക്ക്വോ..?

മനസ് പറയുകയാണ്.. -എതിര്‍ക്ക്.. അഭിമാനത്തിലാണ് കൈവയ്ക്കുന്നത്..

ഞാനും ചീറ്റി കൊമ്പു കോര്‍ക്കാനുള്ള ചീറ്റല്‍. കുട്ടമ്മാവന് ശൗര്യം കൂടി.. ബലിഷ്ഠമായ കരങ്ങള്‍ എന്റെ തോളില്‍ അമര്‍ന്നു. പിടിച്ചുകുലുക്കി ആക്രോശം.

- നിലത്തൂന്ന് പൊന്തീട്ടില്ല... ചെക്കന്റെ മൂച്ച് കണ്ടോ.. മഹാരാജാവാന്ന് തോന്നും. ഒറ്റ അടിവച്ചു തന്നാലുണ്ടല്ലോ..?

അടിക്കടോ.. എന്നെ അടിക്ക്...- എവിടെനിന്നാണ് വാക്കുകള്‍ പൊട്ടിവീണത്..

-അടിച്ചാലെന്താ... നീയെന്നെ തിന്ന്വോ..?

അടി വീണു .. ആദ്യത്തെ രണ്ടടി ചെകിടത്ത്.. മൂന്നാമത്തേത് പുറത്ത്.

-ഓപ്പേ... അമ്മ ഓടി വന്നു.. രാമന്‍ നായര്‍ വിറച്ചു..

-എന്റെ കുട്ട്യേ കൊല്ലണ്ട..

എവിടന്നോ ഒരു വിറക് കൊള്ളികിട്ടി.. അതെടുത്ത് നാലെണ്ണം തിരിച്ചു കൊടുത്തു. കുട്ടമ്മാവന്റെ ഗോതമ്പു നിറത്തിലുള്ള ശരീരത്തില്‍ ചോര പൊടിഞ്ഞു.

-നശിച്ചു പോവ്വ്വോള്ളൂ.. നീ.. കാലമാടന്‍.. ഒരിക്കലും ഗതി പിടിക്കില്ല...

അനിതേം സുനിതേം നിലവിളിച്ചു. അമ്മ എന്നെ എടുത്തു മാറ്റി.

അച്ഛന്‍ കുട്ടമ്മാനെ ചൂണ്ടി പറഞ്ഞു. - വരമൊന്നും കൊടുക്കേണ്ട.. നിങ്ങള്‍ക്കതിനു യോഗ്യതയില്ല.

പത്താം തീയതിയാകാന്‍ കാത്തുനിന്നില്ല.. എട്ടാം തീയതി തന്നെ മാറി.. അച്ഛന്‍ കാര്യസ്ഥ പണിക്കു നിന്നിരുന്ന മനയ്ക്കലെ വല്യേമ്പൂതിരി കൈയ്യയച്ചു സഹായിച്ചു അച്ഛന്റെ വക നാലു സെന്റില്‍ ഓലപ്പുരയുണ്ടാക്കി. ചാണകം മെഴുകിയ തറ.. ഇല്ലായ്മയുടെ വിഹ്വലതകളും അസ്വസ്ഥതകളും..

മുന്നില്‍ പോകുന്ന വിളക്ക് വലത്തോട്ട് തിരിഞ്ഞു. അയാള്‍ വിചാരിച്ചു.. പാടത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വന്നിരിക്കുന്നു. അവിടേക്കുള്ള ബോര്‍ഡ് തിരിവിലാണ് വച്ചിട്ടുള്ളത്.

വിളക്കുപിടിച്ച വൃദ്ധന്റെ കാല്‍വെയ്പ്പുകളുടെ ശബ്ദം ഉച്ചത്തിലാകുന്നു. അയാളും വേഗം നടക്കാന്‍ തുടങ്ങി.

കുന്നുമ്മക്കരയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞു തന്നെ കിടക്കുന്നു. ഇവിടന്നു പോകുന്നതിനു മുമ്പേ ബസ് സര്‍വീസ് വന്നിരുന്നു. വസുന്ധരാ ട്രാവല്‍സ്. ദിവസവും നാലു ട്രിപ്പ്- നായരങ്ങാടിയിലേക്കും കുന്നുമ്മക്കര വരെ പോകേണ്ടവരും അതില്‍ കയറിപ്പോയി. ബസു മുതലാളി ഒരു ബസു കൂടി വാങ്ങിച്ചു മറ്റൊരു റൂട്ടിലിറക്കി

ആശാരി പറമ്പ് കാടുപിടിച്ചു കിടക്കുകയാണ്. പണ്ട്, ഓണക്കാലത്ത് നാട്ടിലെ ചെറുപ്പക്കാര്‍ ഗ്രാമോത്സവം നടത്തിയിരുന്ന വേദി.

വൃദ്ധന്റെ വിലക്കിന്റെ വെട്ടത്തില്‍ അയാള്‍ അടയാളങ്ങള്‍ ചിലതൊക്കെ ഓര്‍മിച്ചെടുത്തു..

-ഈ വഴിയിലൂടെയാണ് സുനന്ദയുടെ വിവാഹഘോഷയാത്ര കടന്നുപോയത്. തപിക്കുന്ന ഹൃദയത്തോടെ കണ്ടു നിന്നത്. വിളക്കുകാലിനടുത്ത് ഒരു കലുങ്കുണ്ടായിരുന്നു. ഞാനും മാധവനും സതീശനും ഒരുമിച്ചു കൂടാറുള്ള സ്ഥലം. മാധവന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പുകയുന്ന കശ്മീര്‍ താഴ് വരയിലെ ക്യാമ്പില്‍ വച്ച് അവന്റെ ജീവിതം അവസാനിച്ചു. സതീശന്‍ ബ്ലേഡ് പലിശയ്ക്കു പണം കൊടുക്കുന്ന ഏര്‍പ്പാടുണ്ടാക്കി ജീവിക്കുന്നെന്ന് അറിഞ്ഞിരുന്നു..

-മാമ്പറത്തെ വീട് അറിയ്യ്വോ.?

വിളക്കിന്റെ ഉടമസ്ഥന്‍ മറുപടി പറയുമെന്നു കരുതി അയാള്‍ ശബ്ദം താഴ്ത്തി ചോദിച്ചു.

വൃദ്ധന്‍ തലയുയര്‍ത്തി.. അപ്പോഴെ വ്യക്തമായുള്ളൂ.. നരച്ച രോമങ്ങള്‍.. കുറ്റിത്താടി.. കുഴിയിലാണ്ട കണ്ണുകള്‍.. അതിനുള്ളിലെ ചോപ്പ്..

-രാമന്‍നായരെ അറിയ്യ്വോ... മനയ്ക്കലെ കാര്യസ്ഥന്‍..? അയാള്‍ ഒന്നുകൂടി വിശദീകരിച്ചു.

വൃദ്ധന്‍ ഒന്നു ഞെരങ്ങിയെന്നു തോന്നുന്നു. ഒരു നിലവിളി എവിടെയോ മുഴങ്ങി.. അയാള്‍ പിന്നെ ഒന്നും ചോദിച്ചില്ല.. ഓര്‍മകളുടെ ചരട് കൂട്ടിക്കെട്ടി.

സുനന്ദ... ആകാശ നീലിമയുള്ള കണ്ണുകള്‍. പട്ടുപാവാട. അല്‍പം ചരിഞ്ഞുകൊണ്ടുള്ള നടത്തം. മെലിഞ്ഞ മേനിയിലെ അസുലഭ സുഗന്ധം. ആ സ്‌നേഹ ബന്ധം പലരും അറിഞ്ഞു. പതിനേഴുകാരന്റെ ദിവ്യപ്രേമം. പലവഴിക്കും ഭീഷണിയുണ്ടായി. കവലയില്‍ അവളുടെ ആങ്ങളമാരുമായി ഉന്തും തള്ളുമുണ്ടായി.

അച്ഛന്‍ ഉരുകിതീരുന്നതു പോലെ പറഞ്ഞു.. -എനിക്കോ ഒന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.. നീയെങ്കിലും നന്നാവട്ടെ എന്നു കരുതി പഠിപ്പിച്ചു. നീ നിന്റെ കാര്യം മാത്രം നോക്ക്യാല്‍ അനിതേം സുനിതേം എന്തു ചെയ്യുമെടാ...?

ഒരു പ്രതിമ പോലെ നിന്നു അച്ഛന്റെ ശാസന കേട്ടു..

സുനന്ദയ്ക്ക് പെട്ടെന്നു കല്യാണാലോചനകള്‍ വന്നു. ഒരെണ്ണം ശരിയായി. ആങ്ങളമാരുടെ വാശി നടന്നു. എന്റെ മിഴികള്‍ക്കു മുന്നിലൂടെ അവളെ അണിയിച്ചൊരുക്കി കൊണ്ടുപോയി. ആര്‍ക്കോ തീറെഴുതി കൊടുത്തു. കലങ്ങി മറഞ്ഞ മനസ്. ചാണകം മെഴുകിയ തറയില്‍ എത്ര ദിവസം വെറുതെയിരുന്നു അസ്വസ്ഥപ്പെട്ടു.

സുനിതേം, അനിതേം, ടൈലറിക്ക് പണിക്കു പോയി. അമ്മ മനയ്ക്കലെ തൊഴുത്തില്‍ ചാണകം വാരാനും അടിച്ചും തളിക്കാനും പോയി. അച്ഛന്‍ കാര്യസ്ഥ പണി വിട്ടു. വയ്യാണ്ടായിരിക്കുന്നു. വാര്‍ധക്യത്തിന്റെ അസ്‌കിതകള്‍.

പെണ്ണുങ്ങള്‍ പണിയെടുത്തു കൊണ്ടു വന്നു കുടുംബം മുന്നോട്ടുനീക്കി. അത്രയുമായപ്പോള്‍ കൈയിലുണ്ടായിരുന്നതെല്ലാമെടുത്ത് ലക്ഷ്യമില്ലാതെ ഇറങ്ങി നടന്നു.

-ആ പെണ്‍കുട്ടികള്‍ക്ക് ഇപ്പഴും ഗതിയായിട്ടില്ല.- ആരോ ശബ്ദിച്ചെന്നു തോന്നി. അയാള്‍ വൃദ്ധന്റെ മുഖത്തേയ്ക്കു നോക്കി. വീട്ടിലെ കാര്യങ്ങളന്വേഷിക്കാത്ത ഏഴരവര്‍ഷം. ആരുടെയൊക്കെയോ ചവിട്ടും ആട്ടിപ്പായിക്കലും ഏറ്റ്. മലയാളി നടത്തിവന്നിരുന്ന ഹോട്ടലില്‍ ഒരു വര്‍ഷം പിന്നാമ്പുറ പണികള്‍ ചെയ്യാന്‍ അവസരം കിട്ടി. എന്തെങ്കിലും അച്ഛന് അയച്ചുകൊടുക്കണമെന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. കിട്ടിയ കാശൊക്കെ ഉദര രോഗത്തിനു മരുന്നു വാങ്ങി തീര്‍ന്നു.

പരദേവതയുടെ അമ്പലം റോഡിന്റെ ഇടതു സൈഡില്‍ നിദ്രകൊള്ളുന്നു. അതാരും നന്നാക്കിയിട്ടില്ല. ആല്‍ത്തറ കെട്ടില്‍ സിമന്റിളകി വിള്ളലുകള്‍ വീണു. അവിടുത്തെ സമൃദ്ധിയുടെ ഒരു കാലം അയാള്‍ മനസില്‍ നിന്നു ചികഞ്ഞെടുത്തു.

വെളിച്ചപ്പാടില്ലാതിരുന്ന കാലത്ത് ചുവന്ന പട്ടും അരമണിയും തോളത്തിട്ട് ചിലമ്പും വാളും പിടിച്ചു പറകൊട്ടുന്നവര്‍ക്കൊപ്പം വീടുകളില്‍ ചെല്ലുന്ന പതിവുണ്ടായിരുന്നു. മൂന്നോ നാലോ വര്‍ഷം അതനുഭവിച്ചു. ഒരാഴ്ചയിലെ നടത്തത്തിന് വൈകുന്നേരമാകുമ്പോള്‍ കൈ നിറയെ പണം കിട്ടും. കമ്മിറ്റിയുണ്ടായിരുന്ന കാലത്തെ തങ്കപ്പന്‍ മാഷിന്റെ ഔദാര്യം.

സുനിതയ്ക്കും അനിതയ്ക്കും ഓരോ പാവാട... പയനീര്‍ തീയറ്ററില്‍ ഒരു സിനിമ.. സുനന്ദയ്ക്കു കുപ്പിവളകള്‍.. അഭിമാനം തോന്നിയിരുന്ന നാളുകള്‍.

വൃദ്ധന്റെ കൈയിലെ വിളക്കു കെട്ടു. നടക്കുന്ന ശബ്ദം കേള്‍ക്കാനില്ല. പെരുമ്പിള്ളിക്കാരുടെ മുള്ളുവേലി മാറ്റി ഇപ്പോഴും മതിലാക്കിയിട്ടില്ല.

ഇരുട്ടുമാത്രം ഇപ്പോള്‍ കൂട്ടാകുന്നു. വൃദ്ധനെ വിളിച്ചു ഒന്നു കൂവണമെന്നു തോന്നി. പാതകളിലെ വശങ്ങളിലെ വീടുകളില്‍ വൃക്ഷലതാദികളുടെ പാതിരാ മയക്കം. ഒന്നോ രണ്ടോ വാവലുകള്‍ തലങ്ങും വിലങ്ങും പറന്നു. പരദേവതയെ നോക്കാന്‍ ആരും മുന്നോട്ടുവന്നിട്ടില്ല. ഇവിടന്നു കടന്നു പോവുമ്പോഴും ഇതേ സ്ഥിതിയായിരുന്നു. വെയിലും മഴയും കൊണ്ട് കണ്ടോരന്‍ തറ കിടക്കുന്നു.

അമ്പലം കടന്നപ്പോള്‍ വീണ്ടും നീങ്ങുന്ന വിളക്കിന്റെ പ്രകാശം കണ്ടു..

-നിങ്ങളെവിടെപ്പോയി..- അയാള്‍ വെറുതെ ചോദിച്ചു..

മറുപടിയുണ്ടായില്ല..

പെങ്ങന്മാര്‍ക്കൂ ജീവിതമുണ്ടായിട്ടുണ്ടോ എന്നറിയില്ല.. അമ്മയും ഇപ്പോഴും മനയ്ക്കലെ പണിക്കുതന്നെ....

വിചാരരങ്ങളത്രയുമാവുമ്പോള്‍ വിളക്കു പിടിച്ച വൃദ്ധന്‍ ഇടപെടുന്നു..

-പെണ്‍കുട്ടികളില്‍ മൂത്തവള്‍ വഴിതെറ്റി. അനിത.. ഒരു പാരലല്‍ കോളെജ് അധ്യാപകനുമായി ഒളിച്ചുപോയി. അയാളൊരു നാലാം വേദക്കാരനാണേ.. അല്ലെങ്കില്‍ സഹിക്കാമായിരുന്നു. അമ്മയ്ക്ക് മനയ്ക്കലിപ്പോ പണീല്ല... പശുക്കളെ വിറ്റു... വല്യേമ്പൂരി പ്രാന്തുവന്ന് കൊക്കര്‍ണ്ണിയില്‍ ചാടിച്ചത്തു. ഇളയവള്‍ ടൈലറിങ്ങിനു പോയി കിട്ടണ കാശോണ്ട്...

വൃദ്ധന്റെ വര്‍ത്തമാനം നിന്നു. കാശിത്തുമ്പകളും മുക്കുറ്റി പൂക്കളും വിടരാറുള്ള മനപ്പറമ്പ് അയാളോര്‍ത്തു. വേനപ്പച്ചയും പറിച്ചെടുത്ത് ചാറെടുത്ത് സുനന്ദയുടെ കാല്‍വിരലിലെ മുറിവിലൊഴിച്ച ബാല്യകാലം.

അയാള്‍ക്കൊന്നു കരയണമെന്നു തോന്നി. വൃദ്ധനോടെങ്കിലും തന്റെ നെറികേടിനെക്കുറിച്ചു പറഞ്ഞ് മാപ്പിരക്കണമെന്നു തോന്നി. തീരം കാണാത്ത തിരകളുടെ വേദനയാണ് ഉള്ളില്‍ നിറയെ..

-രാമന്‍ നായര്..? കുറച്ച് ആകാംഷയോടെ അയാള്‍ ചോദിച്ചു..

വൃദ്ധന്‍ മിണ്ടിയില്ല. മൗനത്തിന്റെ പുഴയില്‍ മുങ്ങി ഏതാനും നിമിഷങ്ങള്‍ കൂടി അയാള്‍ കിടന്നു പിടച്ചു. പാലാഴി മേനോന്റെ പറമ്പുകണ്ടപ്പോള്‍ ഉള്ളിലൊരു പ്രകാശം വന്നു. വീടെത്തിക്കൊണ്ടിരിക്കുന്നു

വൃദ്ധന്റെ കിതപ്പിന്റെ ശബ്ദം ഇപ്പോള്‍ ഉച്ചത്തിലായിരിക്കുന്നു.. വലതു ഭാഗത്തെ പൊളിഞ്ഞ വേലിയും ഉമ്മറത്തെ തെങ്ങും അയാള്‍ പരതി.വൃദ്ധന്‍ വിളക്ക് ഉയര്‍ത്തി കാണിക്കുന്നതു പോലെ തോന്നി.

-ഞാന്‍ ഇങ്ങോട്ടു കയറട്ടേ.. വീടാണ്.. എന്റെ വീടാണ്...- അയാള്‍ ആവേശത്തോടെ പറഞ്ഞു...

-സൂക്ഷിച്ചു സൂക്ഷിച്ചു.. പടിക്കെട്ടിലെ കരിങ്കല്‍ വിടവുകളില്‍ പാമ്പുകളുണ്ടാകും...- വൃദ്ധന്‍ ഓര്‍മിപ്പിക്കുന്നതു പോലെ അയാള്‍ക്കു തോന്നി.

-നിങ്ങള് കയറുന്നുണ്ടോ... ഇവിടെ വിശ്രമിച്ച് നാളെ പോകാം...- അയാള്‍ അപേക്ഷിക്കുന്നതു പോലെ പറഞ്ഞു. വിളക്കു പിടിക്കുന്നയാള്‍ സമ്മതം പറഞ്ഞില്ല. പകരം ഉപദേശിച്ചു.

- ചെല്ല്വാ.. അമ്മയ്ക്കടുത്തേയ്ക്ക്.. പെങ്ങള്‍ക്കടുത്തേയ്ക്ക്.. അവരെ വിഷമിപ്പിക്കരുത് കെട്ടോ...

അയാള്‍ അമര്‍ത്തി മൂളി.. ഏഴര വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ വീടുനില്‍ക്കുന്ന ഭൂമിയുടെ തണുപ്പിലേക്കു കാലെടുത്തു വച്ചു. ഉമ്മറത്തെത്തുമ്പോള്‍ കാലുകളിലെന്തോ തടഞ്ഞു.

ബലികര്‍മ്മത്തിനുള്ള പച്ചോല മറച്ചതാണ്. ശ്മശാന മൂകതയാണ് ഉമ്മറത്ത്..

അമ്മേ... എന്നു വിളിക്കാന്‍ നാവു പൊന്തിയില്ല.. അനിതയാണോ സുനിതയാണോ ഇവിടെ ഉള്ളതെന്നും ഓര്‍മിച്ചെടുക്കാനായില്ല.

ബീഡിപ്പുകയുടെ മണം ചുറ്റും പരക്കുന്നതായി തോന്നി. അച്ഛന്റെ കുത്തിക്കുത്തിയുള്ള ചുമ ഏതോ ആകാശങ്ങളില്‍ നിന്നു താഴേക്കു വീണു കൊണ്ടിരിക്കുകയാണ്..

ഇരുട്ടു മൂലം ഉമ്മറവാതില്‍ തട്ടിവിളിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ പടിക്കലേക്കു നോക്കി. വൃദ്ധന്‍ അധിക വഴി പോയിട്ടില്ലെങ്കില്‍ ആ വിളക്കു വാങ്ങി വരാമായിരുന്നു.

അച്ഛന്‍ വലിക്കാറുള്ള അതേ ബീഡിമണം ഇപ്പോള്‍ കൂടുതലായി പരക്കുകയാണ്.

അയാളുടെ കൈയില്‍ ഇപ്പോള്‍ ആ വിളക്കുണ്ട്. ഇതെങ്ങനെ തന്റെ കൈയില്‍ വന്നു. പെട്ടെന്ന് അയാള്‍ക്കോര്‍ക്കാന്‍ കഴിഞ്ഞില്ല.

അമ്മേ... എന്നു മൂന്നു നാലു പ്രാവശ്യം വിളിക്കാനായി തയ്യാറെടുത്തുകൊണ്ട് അയാള്‍ വിളക്കും പൊക്കിപ്പിടിച്ചു ഉമ്മറ വാതില്‍ പരതി നടന്നു.

അശോകൻ അഞ്ചത്ത്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.