പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ദ്രുതയക്ഷി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ദൃശ്യൻ

“ഉണ്ണ്യോളേ, പൊറത്ത്‌ പോയി കളിക്ക്യാ. എത്ര പറഞ്ഞാലും അമ്പലനടയ്‌ക്കീന്നാണോ വിളയാട്ടം... അമ്പലനടയ്‌ക്കലും കൊട്ടിലിന്റടുത്തും വേണ്ട നിങ്ങടെ കളികള്‌ എന്ന്‌ ഞാൻ പറഞ്ഞിട്ടില്ല്യേ? വിളിക്കണോ ഞാൻ ദ്രുതയക്ഷീനെ...?”

നശിച്ച തള്ള! നോക്കിക്കോ, ഇന്ന്‌ കെട്ടണ മാല കൊണ്ടോയി പൊഴേലിടും! ഒറപ്പ്‌. ഉണ്ണിക്ക്‌ അസാരായിട്ടങ്ങട്‌ ദേഷ്യം വന്നു. ദ്രുതയക്ഷി പോലും! ചെറിയ കുട്ട്യോളെ പേടിപ്പിക്കണ മാതിരി കളിയമ്പാട്ടെ ഉണ്ണീനെ പേടിപ്പിക്കാൻ നോക്കണ്ട. ജന്മിത്വത്തിന്റെ കരുത്തും ഈ തട്ടകം വാഴുന്നതിന്റെ ആഡത്വോംള്ളോനാ ഉണ്ണി. ഉണ്ണിയ്‌ക്കാരേം ഭയംല്ല്യാ!

കൂടെള്ളോര്‌ കേട്ടപാതി കേൾക്കാത്ത പാതി ഓടി പോകേം ചെയ്തു. ഇല്ലേൽ ഒന്നു കാണിച്ചു കൊടുക്കാരുന്നു. എന്തിനാ വാരസ്യാരെ ഇങ്ങനെ പേടിക്കുന്നത്‌ എന്ന്‌ ഉണ്ണിക്ക്‌ മനസിലായില്ല. വെറുതെ പൂ കോർത്ത്‌ മാല കെട്ടി കുട്ട്യോളെ ചീത്ത പറഞ്ഞ്‌ ഇരിക്ക്യല്ലാതെ, എണീറ്റ്‌ വന്ന്‌ ആരെയെങ്കിലും തല്ല്യതായ്‌ ഉണ്ണി ഇതുവരെ കേട്ടിട്ടില്ല്യ, പ്രത്യേകിച്ചും ഉണ്ണി കൂടെയുള്ളപ്പോ!!

“നിക്ക്‌, ഞാനുണ്ട്‌” ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട്‌ ഉണ്ണി ഓടി. അമ്പലപ്പറമ്പ്‌ കഴിഞ്ഞ്‌ പുഴക്കരയിലേക്ക്‌ കടന്നപ്പോൾ, നനഞ്ഞ മണലിലൂടെ ഓടാൻ ഉണ്ണി നന്നേ വിഷമിച്ചു. അല്ലേലും മഴ പെയ്‌താലിങ്ങനെയാണ്‌, മണലിന്‌ ഒരു രസൂല്ല്യാ. അടുത്ത വെക്കേഷന്‌ നല്ല വെയിലുള്ള കാലത്തു അമ്മാത്തേക്കു വരണം. അപ്പോ പൊഴ കാണാൻ എന്തു ഭംഗ്യാ. ചാലുകളായി കീറി, വെട്ടിത്തിളങ്ങുന്ന മണലിലൂടെ സൂര്യവെളിച്ചം പ്രതിഫലിക്ക്‌ണ പൊഴ ഒഴുകുന്നത്‌ കാണാനെന്തൊരു ചന്താ. രാവില്യന്നെ ഒന്നിറങ്ങി കുളിച്ചാലോ, പിന്നെ ഗായത്രി ചൊല്ലാനൊരു പ്രത്യേക സുഖാ... ആലോചിച്ച്‌ തുടങ്ങിയപ്പോൾ തന്നെ മനസ്സിനൊരു ഉണർവ്വ്‌.

മറ്റുള്ളോരെ കാണാനില്ല്യാല്ലോ? ഉണ്ണി മെല്ലെ മെല്ലെ തന്റെ മുന്നേ പോയവരുടെ കാൽപ്പാടുകൾ നോക്കി നടന്നു. ഓ, മാരാര്‌ കൊടുങ്ങല്ലൂർന്ന്‌ ഇന്നലെ എത്തീട്ട്‌ണ്ടല്ലോ. അപ്പോളതാണ്‌ അവര്‌ വാരസ്യാര്‌ പറഞ്ഞ ഒടനെ വിമ്മിഷ്ടൊന്നുല്ല്യാണ്ടെ ഓടി പോയത്‌. മാരാർടെ വെടിം കേട്ട്‌ ആൽത്തറേലിരിക്കിണ്‌ണ്ടാവും. ഉണ്ണിക്ക്‌ ചിരി വന്നു. ഇന്നെന്ത്‌ കള്ളകഥ്യാണാവോ? കുടജാദ്രി കേറിയപ്പോ പിന്നീന്നൊരു പെണ്ണ്‌ ചുണ്ണാമ്പ്‌ ചോദിച്ചതോ? അതോ ദീപാരാധന കഴിഞ്ഞിട്ട്‌ അമ്പലകുളത്തീന്ന്‌ കാലു കഴുകി തിരിഞ്ഞപ്പോ ചുവപ്പുടുത്ത്‌ നിക്കണ ശിവഭൂതത്തെ കണ്ട്‌ പേടിച്ചതോ? അതോ സന്ധ്യക്ക്‌ ഊട്ടുപ്പൊരേടുള്ളില്‌ മുറുക്കിക്കൊണ്ടിരിക്കുമ്പോ കർണ്ണയക്ഷി വന്ന്‌ ചെവിയിൽ കുശലം ചോദിച്ചതോ? ചെലപ്പോ കൊട്ടിലിനകത്തുള്ള ദ്രുതയക്ഷിയെ കുറിച്ചാവും ഇന്നത്തെ കഥ. അല്ലെങ്കിൽ അതു നക്കിയ കുട്ടികളെ കുറിച്ചാവും. അല്ലേലും മാരാർക്കുണ്ടോ കഥകൾക്ക്‌ പഞ്ഞം? കളിയമ്പാട്ടെ ഉണ്ണിക്ക്‌ യക്ഷ്യോളം ഭൂതങ്ങളേം ഭയോംല്ല്യ ഇഷ്ടോംല്ല്യ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി!

ചൂടുപിടിക്കുന്ന മണലിലൂടെ ഉണ്ണി ആഞ്ഞുനടന്നു. “....കർക്കടകല്ലേ, രാമായണം മാസത്തിലെ നാലമ്പലത്തൊഴൽ....തൃപയാറിലെ ശ്രീരാമസ്വാമിയേയും മുഴിക്കുളത്തെ ലക്ഷ്‌മണനെയും പായമ്മലിലെ ശത്രുഘ്‌നനെയും തൊഴുത്‌ കൂടലിലെത്തി. യാഗഭൂമി... ഗംഗയിറങ്ങിയ പുണ്യഭൂമി.... ആദ്യായ്‌ട്ടാ ഞാനന്ന്‌ കൂടലിൽക്ക്‌ പോണത്‌. അമ്മാളത്തറേല ചാർച്ചക്കാരുണ്ട്‌ കൂട്ടിന്‌. കൂട്ടത്തിലോരുണ്ണീടെ അമ്മാത്താ താമസം. രാവിലെറങ്ങും അമ്പലത്തിൽക്ക്‌. പലതരം കളികളും മീനൂട്ടലും ഉച്ചപൂജ കഴിച്ച നേദ്യച്ചോറും ദീപാരാധന തൊഴലും രാത്രീലെ ഊട്ടും ഒക്കെ കഴിഞ്ഞ്‌ ചാക്യാർകൂത്തും കണ്ടേ മടങ്ങാവൂ. പത്താം ദിവസം, കൂത്തമ്പലത്തില്‌ കൂട്ടരൊത്ത്‌ വെടി പറഞ്ഞിരിക്കുമ്പോ ഒരുൾവിളി വന്നു. ഒന്നു കുളത്തില്‌ മുങ്ങണം. ആരാ അപ്പോ ആ നേരത്ത്‌ അത്‌ തോന്നിച്ചതെന്ന്‌ നിയ്‌ക്കറീല്ല്യ. കൊളക്കരേല്‌ ചെന്നു. ചെറിയൊരു ഭയല്ല്യാതില്ല്യ. സന്ധ്യാസമയം. രാമസോദരന്‌ ഭൂതഗണങ്ങളില്ല്യങ്കിലും ദേവഗണങ്ങളുണ്ടാവാലോ? ഒന്നു മുങ്ങി നിവർന്നു. വെള്ളത്തിനാണെങ്കിൽ ആതിരേലെ കുളിര്‌. രണ്ടും കൽപ്പിച്ച്‌ ഒന്നുകൂടി മുങ്ങി. വെള്ളത്തിന്റടീന്ന്‌ കണ്ണുതുറന്ന്‌ നോക്ക്യപ്പോ, ദാ കാണ്‌ണൂ... രണ്ട്‌ മാണിക്യങ്ങള്‌... ഒന്ന്‌ പ്രതിഷ്‌ഠാചമയത്തിലേത്‌, മറ്റേത്‌ മാറ്റ്‌ നോക്കാൻ കൊണ്ടന്നത്‌. അതങ്ങ്‌ കൂടുന്നത്‌ ന്റെ മുൻപില്‌ തെളിഞ്ഞു. കണ്ണ്‌ മഞ്ഞളിക്കുന്ന പ്രകാശം! ന്റെ കൂടൽമാണിക്യസ്വാമീന്ന്‌ ഒറക്കെ നെലോളിച്ച്‌ വെള്ളത്തീന്നു പൊങ്ങി കരേല്‌ക്ക്‌ വീണതേ ഓർമ്മേല്‌ള്ളൂ... പിന്നെ കണ്ണ്‌ തൊറന്നപ്പോ നേരം പരപരാന്ന്‌ വെളുത്തിരിക്ക്‌ണൂ....” മാരാരൊന്ന്‌ നിർത്തി, എല്ലാരേം നോക്കി. വല്ല്യോരും കുട്ട്യോളും എല്ലാം അന്തിച്ച്‌ നിൽക്കുകയാണ്‌.

ആ കാഴ്‌ചയുടെ രസത്തിൽ മാരാർ അടുത്ത കഥയിലേക്ക്‌ കടന്നു. “ദേ മാതിര്യാ വിളക്കാട്ടെ ദേവൂട്ടീന്റെ വേളീന്റെ തലേന്ന്‌ ദ്രുതയക്ഷീനെ കണ്ടപ്പോണ്ടായെ... അന്നു ഞാൻ....”

ഓ, മാരാർ തുടരാനാ ഭാവം. ഈ മാരാരുടെ ഓരോ വെടിപറച്ചിലുകൾ? രണ്ടു മാണിക്യങ്ങൾ കൂടി ഒരു വലിയ മാണിക്ക്യംത്രേ, നല്ല കഥ! വലിയ മാണിക്യം രണ്ടായി തീർന്ന കഥ കേട്ടിട്ടുണ്ട്‌. തിരിച്ച്‌ ചെയ്യാനുള്ള മന്ത്രം ആർക്കാ വശംള്ളതാവോ? ഉണ്ണി മെല്ലെ വാസൂനെ തോണ്ടി താൻ കൊട്ടിലിന്നടുത്തുണ്ടാവുംന്ന്‌ പറഞ്ഞു. ഈ കള്ളകഥകളും കേട്ടിരിക്കണേങ്കാട്ടിലും ഭേദം അവടെ പോയി കാറ്റുംകൊണ്ട്‌ കിടക്ക്‌ണതാ.

സൂര്യൻ ഉച്ചിയിലെത്തിയ നേരത്ത്‌ ഉണ്ണി കൊട്ടിലിന്നടുത്തെത്തി. ആൽത്തറയിലിരിക്കാനൊരുങ്ങുമ്പോൾ ഒന്നു ചിന്തിച്ചു. എന്തുകൊണ്ടു കൊട്ടിലിന്നകത്തിരുന്നു കൂടാ? ആഡ്യത്ത്വോം കരുത്തും ഉള്ള കളിയമ്പാട്ടെ ഉണ്ണിയെ ദ്രുതയക്ഷീടെ വാസസ്ഥലമായ കൊട്ടിലിൽ കയറുന്നതിൽ നിന്നു വിലക്കാൻ ആർക്കാ ധൈര്യം? എന്താ സംഭവിക്ക്യാ എന്ന്‌ നോക്കാലോ. യക്ഷിയെന്നെ വിഴുങ്ങുമോ? അല്ലെങ്കിലും ഏതു യക്ഷി? ദ്രുതയക്ഷിപോലും ദ്രുതയക്ഷി....! നാട്ടാരെ പറ്റിക്കാൻ വെറുതെ ഓരോ കഥകൾ! ഉണ്ണിക്കിതിലൊന്നും വിശ്വാസില്ല്യ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി. ഉണ്ണിയ്‌ക്കാരേം ഭയംല്ല്യാ! രണ്ടും കൽപ്പിച്ചു ഉണ്ണി കൊട്ടിലിന്നകത്തേക്ക്‌ നടന്നു. ഓ, ഉമ്മറവാതിൽക്കൽ തന്നെ കിടപ്പുണ്ട്‌ പല്ലും നഖവും കൊഴിഞ്ഞ പാണ്ടൻ നായ. എത്ര കാലമായി ഇതിവിടെ കിടക്കുന്നു. മുത്തച്ഛന്റെ കാലത്തൂണ്ടത്രെ ഇതിവിടെ. വരാവുന്ന ചീത്തത്തങ്ങളെല്ലാം തന്നിലേക്കെടുത്ത്‌ തട്ടകത്തിനെ കാക്കുകയാണ്‌ ഈ ജീവിയെന്നാണ്‌ മാലോകരുടെ വിശ്വാസം! നശൂലം!! ഇതിനു മരണവുമില്ലേ? ഇതിവിടെ കിടക്കുന്നിടത്തോളം കാലം തനിക്ക്‌ കൊട്ടിലിൽ കടക്കാനാവില്ല. ഉണ്ണി മെല്ലെ കൊട്ടിലിന്റെ കിഴക്കുഭാഗത്തെ വാതിലിന്നടുത്തേക്ക്‌ നടന്നു. ഭാഗ്യം, ഇവിടത്തെ വാതിലിന്‌ വിചാരിച്ചത്ര ഉറപ്പില്ലെന്ന്‌ തോന്നുന്നു. ഉണ്ണി വാതിൽ ഉറക്കെ തള്ളി. ചെറിയ പരിശ്രമത്തിനുശേഷം തുറന്ന വാതിലിലൂടെ കൊട്ടിലിൽ കേറി, മോളിലെ കഴുക്കോലും നോക്കികൊണ്ട്‌, ഉണ്ണി തറയിൽ നീണ്ടുനിവർന്നു കിടന്നു. കൂട്ടര്‌ വരുമ്പോ വരട്ടെ!

“വേണ്ട കളിയമ്പാട്ടുണ്ണീ.... കളി ദ്രുതയക്ഷീനോട്‌ വേണ്ട” കൊട്ടിലിന്‌ പുറത്ത്‌ നിന്ന്‌ അഴികൾക്കിടയിലൂടെ കൂട്ടർ വിളിച്ചുപറഞ്ഞു.

“ശരിയാ ഉണ്ണീ. മാരാര്‌ പറഞ്ഞിട്ട്‌ണ്ടല്ലോ ദ്രുതയക്ഷി നക്ക്യാ പൊടിപോലുണ്ടാവില്ല്യാന്ന്‌”

“ങ്ങളും ങ്ങടെ മാരാരും. കളിയമ്പാട്ടുണ്ണിക്ക്‌ ദ്രുതയക്ഷീനേം പേടില്ല്യാ, കണ്ണയക്ഷീനേം പേടില്ല്യാ, ശിവഭൂതത്തിനേം പേടില്ല്യാ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി!

”വേണ്ട ഉണ്ണീ. ഈ കളി നമുക്ക്‌ വേണ്ട“

”അതുണ്ണി നോക്കിക്കോളാം. ഉശിരില്ലാത്ത കൂട്ടര്‌!!!

ഉണ്ണിയുടെ മറുപടി കൂട്ടരെ ചൊടിപ്പിച്ചു “അത്ര ഉശിരാണേല്‌ ‘ദ്രുതയക്ഷീ ദ്രുതം വാ’ന്നൊന്ന്‌ ചൊല്ലാമോ?”

“ഓ, അതിനെന്താ?”

“വേണ്ടാട്ടോ ഉണ്ണീ.... യക്ഷിവരും, പിന്നെ രക്ഷണ്ടാവില്ല്യാ.”

“ശര്യാ, യക്ഷി ആരേലും വിളിക്കാൻ കാത്തിരിക്ക്യാ. ആരും സമ്മതം കൊടുക്കാതെ യക്ഷി വരില്ല്യ. സമ്മതം കൊടുത്ത്‌ വന്നാ പിന്നെ വിടില്ല, നക്ക്യേ അട്‌ങ്ങൂ”

കൂട്ടത്തിൽ ഉണ്ണിയോട്‌ കൂടുതൽ അടുപ്പമുള്ള ഒരുവൻ പറഞ്ഞു. “നക്ക്വാച്ചാ നക്കട്ടെ. കളിയമ്പാട്ടെ ഉണ്ണിക്ക്‌ യക്ഷീനെ ഭയംല്ല്യാ”

“ന്നാ ഒന്ന്‌ വിളി”

ഉണ്ണി വെല്ലുവിളി ഏറ്റെടുത്തു “അതിനെന്താ?” ഒന്ന്‌ ശ്വാസം ഉള്ളിലേക്കെടുത്ത്‌, കണ്ണുകളടച്ച്‌, ഉണ്ണി ചൊല്ലി.

“ദ്രുതയക്ഷി ദ്രുതം വാ, ദ്രുതയക്ഷി ദ്രുതം വാ, ദ്രുതയക്ഷി ദ്രുതം വാ” ശ്വാസം പുറത്തേക്കെടുത്ത്‌, കണ്ണുകൾ തുറന്ന്‌, കൂട്ടരെ നോക്കി കൊണ്ട്‌ ഉണ്ണി ചോദിച്ചു. “മൂന്നായി. എന്താ മതിയോ?”

കൂട്ടർ ഇത്ര പെട്ടെന്ന്‌ അതു പ്രതീക്ഷിച്ചിരുന്നില്ല. കൊട്ടിലിന്നകത്ത്‌ കയറിയ ഉണ്ണിയെ നോക്കി എല്ലാരും ഭയപ്പാടോടെ നിൽക്കുകയാണ്‌. ഏതു നിമിഷവും കാറ്റുണരാം. ആലിലകൾ വിറയ്‌ക്കാം. പാദപതനം കേൾക്കാം. ദ്രുതയക്ഷി വരാം! വന്നാൽ....? നക്ക്യേ അടങ്ങൂ. ഉണ്ണിക്കൊരു കൂസലൂല്ല്യാ. വന്നാലെന്താ, ഒന്നുമില്ലെങ്കിൽ ഒരു യക്ഷിയല്ലെ, ഒന്നു കാണാലോ, അത്രന്നെ! ആരും മിണ്ടാതെ നിൽക്കുകയാണ്‌. ഇലയനങ്ങുന്ന ശബ്ദം പോലും കേൾക്കുന്നില്ല. കൊട്ടിലിനകത്തും പുറത്തും നിശബ്ദത ആരെയോ കാത്തിരുന്നു.

“ഉണ്ണീ.... എന്റുണ്ണീ....” എവിടെ നിന്നോ ഒരു വിളി. ഉണ്ണി ഞെട്ടി. കൂട്ടരൊക്കെ ‘അയ്യോ’ന്ന്‌ നിലവിളിച്ചുകൊണ്ടോടി. പക്ഷെ ഉണ്ണി നിലവിളിച്ചില്ല, ഒടിയതുമില്ല. ആരേം കാണാനില്ലല്ലൊ. വെളിച്ചമധികം കടക്കാത്ത കൊട്ടിലില്‌ എന്തൊരു പ്രകാശം!

ഉണ്ണിയുറക്കെ വിളിച്ചു “കൂട്ടരേ....”

“എന്താ ഉണ്ണീ.....?”

അപ്പോ കേട്ടത്‌ ശരിയാണ്‌... ദ്രുതയക്ഷ്യന്ന്യാവും... ഉണ്ണി പരിഭ്രമിച്ചു.

“ആരാദ്‌....?”

“ഞാനാ ഉണ്ണീ....”

“ആര്‌നേം കാണ്‌ണ്‌ല്ല്യല്ലോ?”

“ഉണ്ണിക്കെന്നെ കാണണോ?”

ഉണ്ണി തരിച്ചു നിന്നുപോയ്‌. ദേഹമാകെ മരവിച്ചപോലെ. കാണെ കാണെ പ്രകാശം മങ്ങി. ചുറ്റിലും ചൂടകന്ന്‌ തണുപ്പ്‌ പടർന്നു. അന്തരീക്ഷത്തിൽ മഞ്ഞുയർന്നു. ചുറ്റും മൂടൽമഞ്ഞ്‌. മഞ്ഞിൻപാളികളിലൂടെ ഉണ്ണി ഒരു സ്‌ത്രീരൂപം കണ്ടു. ചുവന്ന തറ്റുടുത്തിരിക്ക്‌ണു. മൂക്കിൽ മിനുങ്ങണ ചുവന്നകല്ല്‌ പതിച്ച മൂക്കുത്തി. ഇരു കൈകളിലും കടകവളകൾ. നെറ്റിയിൽ വലിയ സിന്ദൂരപ്പൊട്ട്‌. കഴുത്ത്‌ ശൂന്യം. മുടി മെടഞ്ഞിട്ടിട്ട്‌ണ്ടോന്ന്‌ സംശയം തോന്നി. മുഖം നല്ല ശ്രീത്വള്ളത്‌. ഏയ്‌ ഇതു ദ്രുതയക്ഷ്യാവാൻ വഴില്ല്യാ. യക്ഷിക്കിത്ര ഭംഗിണ്ടാവ്വ്വോ?

“ന്നെ കളിപ്പിക്കണ്ട. ങ്ങള്‌ യക്ഷ്യല്ലല്ലോ?” യക്ഷി ചിരിച്ചു. നല്ല ഭംഗിയുള്ള ചിരി, കുടമുല്ല പൂത്തപോലെ - ഉണ്ണി മനസിൽ പറഞ്ഞു.

“ഉണ്ണിക്ക്‌ വിശ്വാസാവ്‌ണ്‌ല്ല്യേ?....ന്നാ കണ്ടോളൂ....” യക്ഷി വീണ്ടും ചിരിച്ചു. പക്ഷെ ഇക്കുറി ഉണ്ണിക്കത്ര ഭംഗി തോന്നിയില്ല. യക്ഷിയുടെ മുഖത്തെ മന്ദഹാസം മെല്ലെ മങ്ങിയപ്പോൾ, പതുക്കെ മഞ്ഞിൻപാളികളടർന്ന്‌ വീണു. ചുറ്റും അന്ധകാരം. ആയിരമായിരം എല്ലുകൾ പൊടിഞ്ഞമരുന്ന ശബ്ദം. ആരൊക്കെയോ ഞെരിപൊരി കൊള്ളുന്ന സ്വരങ്ങൾ. കൊട്ടിലിൽ മെല്ലെ ചുവന്ന പ്രകാശം നിറഞ്ഞപ്പോൾ ഉണ്ണിക്ക്‌ ചുറ്റും ഉടലറ്റ ശിരസുകൾ. അതിലെ കണ്ണുകൾ പുറത്തേക്ക്‌ തുറിച്ചു നിൽക്കുന്നു. നാവുകൾ താനേ അടർന്നുവീഴുന്നു. നിലവിളികൾ ചുറ്റും മുഴങ്ങുന്നു.

ഉണ്ണി യക്ഷിയുടെ മുഖത്തേക്ക്‌ നോക്കി. ശ്രീത്വമേറിയ മുഖം ചുവന്ന്‌ തുടുത്തിരിക്കുന്നു. കണ്ണുകളിലത്ത്യധികം കൺമഷി. നെറ്റിയിൽ കുങ്കുമം. കാതിൽ വലിയ കടുക്കകൾ. മാറിടത്തിൽ വലിയ തലയോട്ടിമാല. കയ്യിൽ വലിയൊരു തുടയെല്ല്‌. പത്തു വിരലുകളിലെ നഖങ്ങൾക്കും കൈകളോളം നീളം, കഠാരയോളം മൂർച്ച! പൊക്കിൾകൊടിയിലൂടൊരു കരിനാഗം പുറത്തേക്കിറങ്ങി വരുന്നു. വായിലെ ദന്തങ്ങൾ ദംഷ്‌ട്രകളായി മാറുന്നു. യക്ഷി ഉണ്ണിയെ തുറിച്ചുനോക്കി കൊണ്ട്‌ അട്ടഹസിച്ചു.

“വരൂ ഉണ്ണീ.... വരൂ...” അട്ടഹാസങ്ങൾ ചുറ്റിലും നിന്നുയർന്നു. ഉണ്ണി ഓടി. യക്ഷി പിന്നാലെ പറന്നു. കൈത്തോടുകളും കൈതവരമ്പുകളും കടന്ന്‌ ഉണ്ണി ഓടി. മേഘങ്ങളിലൂടെ ഊളിയിട്ട്‌, പക്ഷികളെ വിരട്ടി മാറ്റി യക്ഷി പറന്നു. താഴെയുള്ള ഭൂമിയാകെ തരിച്ചു നിന്നു, ഉണ്ണി നിന്നില്ല. ഓടി ഊട്ടുപുരയിൽ കയറി, മരവാതിൽ അടച്ചു സാക്ഷയിട്ടു. യക്ഷിയ്‌ക്കകത്തു കടക്കാൻ കഴിയുന്നില്ല, അവൾ പുറത്ത്‌ കാവലിരുന്നു. അകത്തു നിന്ന്‌ ഉണ്ണി ചിരിച്ചു. “അയ്യേ പറ്റിച്ചേ... ദ്രുതയക്ഷീനെ പറ്റിച്ചേ...”

യക്ഷിയുടെ മുഖം കോപത്താൽ ചുവന്നു. ആകാശങ്ങളിലേക്ക്‌ ആ ചുവപ്പ്‌ വ്യാപിച്ചു. കിഴക്കും പടിഞ്ഞാറും ആ ചുവപ്പിനെ കടമെടുത്തു. ആ ശോണിമയിൽ അരിവാൾതലപ്പുകൾ തിളങ്ങി. നക്ഷത്രങ്ങൾ കൂടുതൽ ആഴത്തിൽ പ്രകാശിച്ചു. യക്ഷിയുടെ ദേഹമാസകലം വിറച്ചു. മുടിയഴിച്ചിട്ട്‌ അവൾ ലാസ്യവും താണ്ഡവും കലർന്നാടി. വാദ്യങ്ങൾക്ക്‌ അട്ടഹാസവും ചിലങ്കകൾക്ക്‌ കപാലമാലകളും പകരം നിന്ന ആ നടനത്തിന്റെ പൊരുളറിയാതെ ചുവപ്പുനിറത്തിൽ ഉണ്ണി കുളിച്ചുനിന്നു. എന്നിട്ടും ജന്മിത്വത്തിന്റെ കരുത്തും തട്ടകം വാഴുന്നതിന്റെ ആഡ്യത്ത്വവുമുള്ള അവൻ നടുങ്ങിയില്ല.

യക്ഷി വിളിച്ചാർത്തു. “ ഉണ്ണീ, നീയാണെന്നെ വിളിച്ചത്‌. വിളിച്ചു വരുത്തി അപമാനിക്കരുത്‌!”

ഉണ്ണി പറഞ്ഞു. “കളിയമ്പാട്ടെ ഉണ്ണിയ്‌ക്കാരേം ഭയംല്ല്യാ! കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി !”

“ഉണ്ണീ, ഞാനൊന്ന്‌ ചോദിയ്‌ക്കട്ടെ?”

“എന്താ...?”

“ഞാനൊന്ന്‌ നക്കട്ടെ?”

ഉണ്ണി ഞെട്ടിയില്ല. മറ്റാരായാലും ഞെട്ടി വിറച്ചേനെ. പക്ഷേ കളിയമ്പാട്ടെ ഉണ്ണി ആഡ്യത്ത്വള്ളോനാ. ആഡ്യത്ത്വള്ളോർ ഞെട്ടാൻ പാടില്ല!

ദ്രുതയക്ഷി വീണ്ടു​‍േ ചോദിച്ചു “ഉണ്ണ്യേ ഞാനൊന്നു നക്കട്ടെ?”

ഇത്രയും കാലം സംഭരിച്ചുവച്ച ധൈര്യമെല്ലാം ഊട്ടിയുറപ്പിച്ചുകൊണ്ട്‌ ഉണ്ണി പറഞ്ഞു. “ദ്രുതയക്ഷീ നക്കിക്കോ!

പറഞ്ഞുകഴിയേണ്ട താമസം, സാക്ഷയിട്ട വാതിൽ മലർക്കേ തുറന്നു. കൊടുങ്കാറ്റ്‌ കണക്കേ യക്ഷി അകത്തേയ്‌ക്ക്‌ കുതിച്ചു. എങ്ങും എല്ലുകൾ പൊടിയുന്ന ശബ്ദം... തലയോട്‌ പിളരുന്ന മർമ്മരം. ആ സ്വരങ്ങൾ, ഞരക്കങ്ങൾ, ദീനരോദനങ്ങൾ, ദിഗന്തങ്ങൾ തട്ടി പ്രതിധ്വനിച്ചു. എല്ലാം മറന്നുള്ള ദ്രുതയക്ഷിയുടെ പ്രചണ്ഡതാണ്ഡവത്തിൽ കിഴക്കും പടിഞ്ഞാറും നടുങ്ങി ഭൂമി വിറങ്ങലിച്ചു. കാലങ്ങൾ മറവിയിലൊളിപ്പിച്ച വികാരങ്ങളുടെ പെരുങ്കളിയാട്ടത്തിനൊടുവിൽ, ദ്രുതയക്ഷി ഉണ്ണിയുടെ എല്ലുകൾ തന്റെ മടിക്കുത്തിൽ തിരുകി, തലയോട്‌ മാറിലെ മാലയിൽ കോർത്തു.

കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ശോണിമ മാഞ്ഞു. നക്ഷത്രത്തലപ്പുകൾ മങ്ങി. ആയിരങ്ങളുടെ തലയോടുകൾ ചിരിക്കുന്ന കുണ്ഡലം താളത്തിൽ കിലുക്കികൊണ്ട്‌, അഴിച്ചിട്ട വാർമുടിയിൽ കാലഘട്ടങ്ങളുടെ ദുഃഖങ്ങളൊളിപ്പിച്ചുകൊണ്ട്‌, അനന്തമായ വ്യാകുലതയോടുള്ള കാത്തിരിപ്പിന്റെ തീച്ചൂളയിലേക്ക്‌ ലോകത്തെ തള്ളിയിട്ടുകൊണ്ട്‌, ചുറ്റും മൂടൽമഞ്ഞ്‌ സൃഷ്ടിച്ച അനാദിയായ, ദീപ്തമായ, തണുപ്പേറിയ വെളുപ്പിലേക്ക്‌ ദ്രുതയക്ഷി ഒരു മായയായി മറഞ്ഞു.

പര്യവസാനം

സായ പറഞ്ഞുനിർത്തി. നരന്റെ പ്രതികരണതിനായി കാത്ത്‌, ആകാശത്തെ പൂർണ്ണചന്ദ്രനെ നോക്കികൊണ്ട്‌, അവൾ കിടന്നു.

തന്റെ മടിയിൽ കിടക്കുന്ന സായയുടെ മുടിയിഴകളിലൂടെ വിരലോടിച്ച്‌ നരൻ ചോദിച്ചു ”നിനക്കിത്‌ കടലാസിലേക്ക്‌ പകർത്തിക്കൂടെ?“

”ഇത്‌ പകർത്താൻ മാത്രമൊന്നുമില്ല നരാ...“

”അത്‌ നിനക്ക്‌ വെറുതെ തോന്നുന്നതാ... പറയാൻ ഇനിയുമെന്തെതാക്കെയോ ബാക്കിയുണ്ട്‌ നിനക്ക്‌ സായാ....“

”ഉണ്ടായിരിക്കാം... പക്ഷേ എനിക്കു വയ്യ...“ ഒന്നു നിർത്തിയിട്ടു അവൾ തുടർന്നു. ”മരിച്ചതും മരിക്കാത്തതുമായ രാജ്യങ്ങൾക്കും ഭരണാധികാരികൾക്കും പട്ടം ചാർത്താനായ്‌, മാധ്യമങ്ങളും മാലോകരും മത്സരിച്ച്‌ വാക്കുകളും നിർവചനങ്ങളും തിരയുന്നതു കണ്ടപ്പോൾ, പണ്ട്‌ മനസിൽ കുറിച്ചിട്ട ഒരു കഥ വീണ്ടുമോർത്തു പോയ്‌... നിന്നോട്‌ പറയണമെന്നു തോന്നി... ഇനിയിതെഴുതാനൊന്നും എന്നെ കൊണ്ടുവയ്യ.“

നരൻ ഒന്നും മിണ്ടിയില്ല. ഇനി അവളോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല. ഇന്നല്ലെങ്കിൽ നാളെ അവൾക്ക്‌ തന്റെ ചിന്തകൾ താളിലേക്ക്‌ പകർത്തണം എന്നു തോന്നും, അന്ന്‌ ചെയ്യട്ടെ. നിർബന്ധിച്ചിട്ട്‌ കാര്യമില്ല.

മോളുണർന്നുകാണും, ഞാനവളെ എടുത്ത്‌ കിടത്തിയിട്ട്‌ വരാം”. സായ എഴുന്നേറ്റു പോയപ്പോൾ, അവൾ പറഞ്ഞിട്ടും പറയാതെ പോയ യക്ഷിക്കഥയിലെ പൊരുളും പൊരുത്തക്കേടുകളും ചികഞ്ഞെടുക്കുകയായിരുന്നു നരൻ. തന്റെ പ്രജ്ഞയിൽ തന്റെ തന്നെ ചിന്തകൾ നടത്തിയ തിരച്ചിലിനൊടുവിലുയർന്നു വന്ന ചോദ്യങ്ങളുടെ മുന്നിൽ മിഴിച്ചുനിൽക്കാനേ നരനു കഴിഞ്ഞുള്ളൂ.

ഇനിയും കർമ്മത്തിന്റെ ശ്രുതിലയത്തോടെ കാറ്റുണരുമോ? ഇരുട്ട്‌ നിറഞ്ഞ കൊട്ടിലിലെ വാതിലുകൾ തുറക്കപ്പെടുമോ? കഴിഞ്ഞ കാലങ്ങളിലെ പെരുങ്കളിയാട്ടത്തിന്റെ കഥ പറയാനായ്‌ യാഗഭൂമിയിലിന്നും മായാതെ കിടക്കുന്ന രക്തക്കറകളുടെ ശോണിമ വർദ്ധിക്കുമ്പോൾ, തകർക്കപ്പെട്ട വിശ്വാസങ്ങൾ ഹവിയസർപ്പിച്ച്‌ മനുഷ്യമനസുകൾ പ്രാർത്ഥിക്കുന്നത്‌ ഒരിക്കൽക്കൂടി ദ്രുതയക്ഷി വരുന്നതിനായോ അതോ....

ദൃശ്യൻ


E-Mail: drishyan@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.