പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഹൃദയവുമായി വന്നവള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി.സി.വി.സതീശന്‍

കോളിംഗ് ബെല്ലിന്റെ മുഴക്കം കേട്ട് ഞാന്‍ വാതില്‍ തുറന്നു , സുന്ദരിയായ ഒരു ചെറുപ്പക്കാരി ഉപചാരവാക്കുകള്‍ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി , സമ്മതമാവശ്യമില്ലെന്നമട്ടില്‍ സ്വീകരണമുറിയിലെ കസേരയെടുത്തു അവള്‍ ഇരുന്നു . തന്റെ മുഴപ്പമുള്ള ശരീരാവയങ്ങള്‍ സിനിമാ കൊട്ടക പോലെ പ്രദര്‍ശിപ്പിച്ച് , ഇത്തിരി പ്രകോപനം ഒളിപ്പിച്ച കണ്ണുകളിലൂടെ അവള്‍ എന്നെ നോക്കി ചിരിച്ചു .

സാര്‍ , ഞാന്‍ സുനിതാ നാരായന്‍, .. കമ്പനിയുടെ സെയില്‍സ് പ്രൊമോട്ടര്‍ , ഇതുവരെ ആരും സമീപിക്കാത്ത ഒരു ഉള്‍പ്പന്നവുമായാണ് ഞാന്‍ വരുന്നത് , നല്ല ആക്സന്റോടെ അവള്‍ അതു പറഞ്ഞപ്പോള്‍ എന്റെ ആകാംക്ഷ കൂടി , എന്തായിരിക്കും ഈ സുന്ദരിക്കോത എനിക്കായി കരുതി വെച്ചിരിക്കുന്നത് ? കഴുത്തു നീട്ടി ഭാര്യ അകത്തില്ല എന്നുറപ്പ് വരുത്തിയ ശേഷം ഞാന്‍ അവളുടെ വാക്കുകള്‍ക്കായി കാതുകളെ ഒരുക്കി നിര്‍ത്തി .

നാരായന്‍ .. പറയൂ , കേള്‍ക്കാനെനിക്ക് ധ്രുതിയായി , അവളുടെ മാറില്‍ തറഞ്ഞുനിന്ന എന്റെ കണ്ണുകളെ തിരിച്ചെടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു . ഏതോ ഒരു നാരായണനില്‍ നാരായനിലേക്ക് വഴുതിപ്പോയ നഗരമുഖത്തില്‍ ഞാനാവേശം കൊണ്ടു.

ഹൃദയം .. ഹൃദയമാണ് സാര്‍ എല്ലാം , നല്ല ആരോഗ്യമുള്ള ഹൃദയമുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം , മനോഹരമായ തുകല്‍ ബാഗില്‍ നിന്നും പോളിത്തീന്‍ സഞ്ചിയില്‍ പൊതിഞ്ഞ സാധനങ്ങള്‍ എടുത്തു അവള്‍ മേശപ്പുറത്ത് വെച്ചു, അപ്പോഴേക്കും അനുസരണയില്ലാത്ത കുട്ടിയെ പോലെ എന്റെ കണ്ണുകള്‍ വീണ്ടും അവളുടെ അയഞ്ഞ കുര്‍ത്തയിലേക്ക് തിരിച്ചുപോയി കഴിഞ്ഞിരുന്നു . മുഴുത്ത മാറിടം കണ്ണുകളെ ഭ്രമപ്പെടുത്തിരുന്നു എന്ന് പറയുന്നതാവാം കൂടുതല്‍ ശരി .

ങ്ങേ .. ഒരു ഞെട്ടലോടെ അവളെ നോക്കി . ഈയടുത്ത കാലത്ത് തനിക്കു ആന്‍ജിയോ പ്ലാസ്റ്റ് ചെയ്ത കാര്യം ഇവളെങ്ങിനെ അറിഞ്ഞു , മൂന്നറകളിലും തടസ്സങ്ങള്‍ ഉണ്ടായതുമൂലം ഞാനനുഭവിച്ച നെഞ്ചുവേദന ഇവളുടെ കാതില്‍ ആരാണ് പറഞ്ഞു കൊടുത്തത് , എന്റെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു .

സാര്‍ , നിങ്ങള്‍ക്ക് നിങ്ങളുടെ ആയുസ്സ് തീരുമാനിക്കാം , ഞങ്ങളുടെ ഈ പ്രൊഡക്റ്റ് അതു സാധ്യമാക്കി തരും ലോഞ്ചിംഗ് പിരിയഡായതിനാല്‍ കമ്പനിയുടെ വക ഓഫര്‍ നിലവിലുണ്ട് സാര്‍ , മുപ്പതു ശതമാനം ഡിസ്കൌണ്ടും പത്തു കൊല്ലാത്തെ വാറണ്ടിയും .. പത്തു കൊല്ലം നിങ്ങള്‍ക്ക് ക്ലേശരഹിതമായി ജീവിക്കാം , അതിനിടയില്‍ ദൌര്‍ഭാഗ്യവശാല്‍ മോശപ്പെട്ടതെന്തെങ്കിലും സംഭവിച്ചാല്‍ പണം നിങ്ങളുടെ ഭാര്യക്ക് കമ്പനി തിരിച്ചു കൊടുക്കും , ഭാര്യയേയും മക്കളെയും അന്ന് നിങ്ങള്‍ക്ക് വിശ്വാമില്ല എങ്കില്‍ കമ്പനിയുടെ ഫ്രാഞ്ചൈസര്‍ സ്വര്‍ഗ്ഗത്തിലായാലും നരകത്തിലായാലും അവിടെ വന്നു നിങ്ങളുടെ നഷ്ടം സെറ്റില്‍ ചെയ്തു തരുന്നതായിരിക്കും .

സുഷിരങ്ങള്‍ തുളയിട്ട ഹൃദയ അറകള്‍ക്കു പകരം പുതിയ ഒന്ന് , ജീവിതത്തെ പിന്‍പറ്റിയുള്ള ചിന്തകള്‍ക്ക് പുതുനാമ്പുകള്‍ കിളിര്‍ത്തു . ജിജ്ഞാസ കലര്‍ന്ന ആഗ്രഹവുമായി ഞാനെന്റെ കഴുത്തു അല്പം കൂടി അടുത്തേക്ക്‌ നീക്കി കണ്ണുകളെ അവള്‍ക്കു വിട്ടു കൊടുത്തു .

ഇതില്‍ നാലുതരത്തിലുള്ള ഹൃദയം ഉണ്ട് .. പോളിത്തീന്‍ ബാഗ് തുറന്ന് ഒന്നൊന്നായി പുറത്തേക്കിട്ടു . രക്തം പുരണ്ട നാല് മാംസ കെട്ടുകളെ നോക്കി ഞാന്‍ പറഞ്ഞു .. ഇവ തമ്മില്‍ എന്തെല്ലാം അന്തരങ്ങള്‍ ആണുള്ളത് ? നാരായന്‍ ഒന്ന് വിവരിച്ചു തന്നാലും . അവളുടെ കണ്ണുകളിലെ , ചുണ്ടുകളിലെ ചടുല ചാരുത എന്നെ അത്ഭുതപ്പെടുത്തി .

വിളറി വെള്ള വെളിച്ചം കടന്നു പോയ മംസത്തുണ്ടമെടുത്തു അവള്‍ കിളിനാദത്തില്‍ മൊഴിഞ്ഞൂ .. സാര്‍ , ഇത് ഹൃദയാലുവാകുന്നതിനു,.. സാറിനു ഇനിയും പ്രണയിക്കണമെന്നുണ്ടോ ? അവള്‍ കണ്ണുകള്‍ ഇറുക്കി , പിങ്ക് വര്‍ണ്ണത്തിലുള്ള പൂക്കളെ കൊണ്ടു മനസ്സ് നിറച്ചു . അറിയാതെ എന്റെ കാല്‍വിരല്‍ സ്വീകരണമുറിയിലെ ഗ്രാനൈറ്റ് പതിച്ച നിലത്തു കേരളത്തിന്റെ ഭൂപടം വരച്ചു . ഹൃദയാലുവിന്റെ ഹൃദയം എന്റെ കൈവെള്ളയില്‍ വെച്ചുതരുമ്പോള്‍ അറിയാതെയെന്നോണം അവളുടെ വിരലുകള്‍ എന്റെ ഉള്ളംകയ്യില്‍ ചൊറിഞ്ഞു .

പിശുക്കനും കൂടുതല്‍കാലം ജീവിക്കുന്നയാളുമായി തീരണമോ സാറിന് , രണ്ടാമത്തെ ഹൃദയപ്പൊതി തുറന്നവള്‍ ചോദിച്ചു . വില അല്‍പ്പം കൂടുതലാ , മാര്‍ക്കറ്റില്‍ ഇതിനാണ് കൂടുതല്‍ ഡിമാന്റ് . എന്റെ പിശുക്ക് .. അതും ഇവള്‍ അറിഞ്ഞു കഴിഞ്ഞോ , ഒരു ചെറു ചമ്മലില്‍ വിരിഞ്ഞ മുഖത്തെ വിയര്‍പ്പു തുടച്ചു കൊണ്ട് ഞാനകത്തേക്കു നോക്കി .. അടുക്കളയില്‍ ആളനക്കമില്ലെന്നു കണ്ടപ്പോള്‍ ഞാനവളുടെ നനുത്ത കൈകളില്‍ തടവി ആശ്വസിച്ചു . കടുത്ത വികാരങ്ങളെ കെട്ടിയിട്ട് , എപ്പോഴും പൊട്ടിപ്പോകാന്‍ ഇടയുള്ള ഈ ബലൂണിനു കാവലിരിക്കുകയാണ് കഴിഞ്ഞ കുറെ നാളുകളായി ഞാന്‍ . ഡോക്ടര്‍ കൊടുത്ത ഉപാധികളുടെ ഏറ്റവും നല്ല സൂക്ഷിപ്പുകാരിയായിരുന്നു എന്‍റെ ഭാര്യ .

ഇത് മൂന്നാമത്തേത് .. മുരടിച്ച പാറക്കല്ല് പോലുള്ള ഒരു സാധനം മേശമേല്‍ വെച്ച് അവള്‍ തന്റെ കൈകള്‍ പിറകോട്ടു കെട്ടി. പ്രണയമോ , ദീനാനുകമ്പയോ , പിശുക്കോ ഇല്ലാത്ത ഇവന്‍ കര്‍ക്കശക്കാരനാണ് , ഇവിടെ ഒറ്റ ശരിയെ ഉള്ളൂ , അതു അവന്റെ ശരികളാണ് .. അനുസരിപ്പിക്കാനും അധിനിവേശപ്പെടുത്താനുമുള്ള കഴിവ് അപാരമാണ് , ഇവന് മരണമില്ല . ഇത്രയും പറഞ്ഞപ്പോള്‍ അവള്‍ വിയര്‍ക്കുകയും കിതയ്ക്കുകയും ചെയ്തു . സ്വാന്തനിപ്പിക്കാനായി അവളെ ഞാന്‍ എന്റെ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു. അല്‍പ നേരത്തേക്കെങ്കിലും അടുക്കള വാതിലിനു ഞാന്‍ സാക്ഷയിട്ടു . വസന്തനിലാവുകല്‍ക്കായി ശിശിരരാഗങ്ങള്‍ ഉള്ളില്‍ മഞ്ഞായി പെയ്തു.

സാര്‍ ഇതുകൂടി കേള്‍ക്കണം , ഒന്നുകുഴഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു .. പുറത്തു പാല്‍പ്പുഞ്ചിരിയൊഴുക്കുന്ന മുഖം , ഉള്ളില്‍ എത്ര കള്ളം വേണമെങ്കിലും ഒളിപ്പിച്ചു വെയ്ക്കാം . ലോകത്ത് ലഭിക്കാവുന്നതില്‍ ഏറ്റവും സോഫസ്റ്റിക്കേറ്റായത്, അയഞ്ഞ കുര്‍ത്തയുടെ മേല്‍ക്കുടുക്കഴിച്ചു അവള്‍ എന്നെ പ്രോത്സാഹിപ്പിച്ചു . സാറിനു ഞാന്‍ സജസ്റ്റ് ചെയ്യുന്നത് ഇതാണ് , ഇത് വാങ്ങി ഉപയോഗിക്കൂ . ജീവിതം കേവല മരുന്നുകളില്‍ ഒതുക്കി നിര്‍ത്താതെ ആസ്വാദകരമാക്കൂ.

മേശപ്പുറത്തിരിക്കുന്ന നാല് ഹൃദയങ്ങള്‍ക്കും അപ്പുറം എന്റെ മനസ്സ് തുടിച്ചത്‌ അവളിലായിരുന്നു . അടുക്കളയില്‍ നിന്നും സ്വീകരണ മുറിയിലേക്കുള്ള വാതില്‍ ഞാന്‍ കൊട്ടിയടച്ചു .

നാരായന്‍ , നീ എന്നെ ഒരുപാട് ഇഷ്ടപ്പെടുത്തിയിരിക്കുന്നു .. അവളുടെ നെറ്റിയില്‍ ചുണ്ടുകളമര്‍ത്തി ഞാന്‍ പറഞ്ഞു . കവിളിലെ നുണക്കുഴികളില്‍ വിരലുകളമര്‍ത്തി. ശീതക്കാറ്റു വിതച്ച പുഞ്ച വയലില്‍ കുലച്ചുനില്‍ക്കുന്ന നെല്ക്കുതിരുകളെ പോലെ അവള്‍ നാണിച്ചു നിന്നു. നെഞ്ചിടിപ്പിന്റെ നേര്‍ത്ത താളം മയില്‍‌പ്പീലി ചിറകുകളായി വിടര്‍ന്നു .

മാറിലെ കൊഴിഞ്ഞു വീഴാറായ എന്റെ രോമങ്ങളെ വിരലുകള്‍ കൊണ്ടവള്‍ ഉഴുതുമറിച്ചു .. നാലാമത്തെ ആ ഹൃദയം മതീ സാറിന് ? സ്വീകരണമുറിയുടെ വിശാലതയില്‍ അവളുടെ നിമ്നോന്നതങ്ങളില്‍ ചുണ്ടുകളുരസി ഞാന്‍ ആ നെഞ്ചിനെ ചൂണ്ടി പറഞ്ഞു .. എനിക്കിതുമതി . അഴിഞ്ഞുവീണ കുര്‍ത്ത സോഫയിലിരുന്ന് അതു രസിച്ചു . അടുക്കളയില്‍ വറുത്ത മീന്‍ പൊരിയുന്നതു വരെ അവളെ ചേര്‍ത്തു മാര്‍ദ്ധവമുള്ളതും ആരോഗ്യവതിയുമായ ആ ഹൃദയുമായി ഞാന്‍ സംവദിച്ചു .

അലമാര തുറന്നു ഒരു ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടു ഞാനവള്‍ക്ക് കൊടുത്തു. , നനുത്ത് മൃദുവാര്‍ന്ന അവളുടെ കരങ്ങളില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു , കള്ളങ്ങള്‍ ഇനിയുമൊരുപാടുണ്ട് ഒളിപ്പിച്ചുവെയ്ക്കാനായി , നാലാമത്തെ .. നാലാമത്തെ ആ ഹൃദയം മതി എനിക്ക് .

പുഞ്ചിരിച്ചു കൊണ്ട് അവള്‍ തുകല്‍ ബാഗ് മടക്കി വെച്ച്‌ നന്ദിയോടെ യാത്ര പറഞ്ഞു .

അടുക്കള വാതില്‍ തള്ളിത്തുറന്നു ഭാര്യ വിളിച്ചു .. ഊണ് കാലമായി , നേരത്തിനു ഭക്ഷണം കഴിക്കണം , ഗുളികകള്‍ ഒരുപാട് തിന്നുവാനുള്ളതാ , ആ ഓര്‍മ്മപ്പെടുത്തലില്‍ കണ്ണീരിന്റെ നനവുണ്ടായിരുന്നോ , ഞാന്‍ സംശയിച്ചു . അടുക്കളയിലെ നനഞ്ഞ വിറകുകള്‍ പുകയിച്ചു കണ്ണുകള്‍ കലങ്ങിയതായിരിക്കണം എന്ന് സമാധാനിച്ചു , ഊണ്‍ മേശയ്ക്കുമുന്നില്‍ സ്വാദിഷ്ടമായ അടുത്ത ഭക്ഷണത്തിനായി ഞാന്‍ കാത്തിരുന്നു .

ടി.സി.വി.സതീശന്‍


E-Mail: littlemore606@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.