ദൈവം അവരെ ഉണ്ടാക്കി, ആണും പെണ്ണുമായുണ്ടാക്കി. ആദമൊന്നും ലിലിത്തെന്നും പേരിട്ടു. പിന്നെ പെണ്ണിനോടു പറഞ്ഞു. “ലിലിത്തേ, നീ ഈ ആദത്തെ അനുസരിച്ച്, സേവിച്ച് അവനുവേണ്ടി ജീവിക്കുക!” ലിലിത്ത് ദൈവത്തിന്റെ മുഖത്തുനോക്കിപ്പറഞ്ഞു. “എനിക്കു മനസ്സില്ല ദൈവമേ, ഇതാണ് നിന്റെ നീതിയെങ്കിൽ ഞാനിതാ സ്‌ഥലം വിടുന്നു.”
അവൾ ദൈവത്തിന്റെ വേലിചാടി ഓടിമറഞ്ഞു. വിഷണ്ണനായിനിന്ന ആദത്തോട് ദൈവം കോപിച്ചു.
“ചുണകെട്ടവൻ! നിന്റെ പെണ്ണിനെ വരുതിക്കു നിർത്താൻ നിനക്കു കഴിഞ്ഞില്ല. എന്നെയും നാണം കെടുത്തി. നിന്റെ എല്ലു ഞാനൂരിയെടുക്കും.
ആദം ദൈവത്തിന്റെ കോപം കണ്ട് പേടിച്ച് ബോധം കെട്ടു. എന്നിട്ടും അരിശമടങ്ങാതെ ദൈവം അവന്റെ വാരിയെല്ലൂരിയെടുത്തു. വാരിയെല്ലിന്റെ വളവുകൾ നിലനിർത്തിക്കൊണ്ടുതന്നെ ഹവ്വയെ സൃഷ്‌ടിച്ചു. ഒരെല്ലിന്റെ കുറവോടെ കണ്ണും തിരുമ്മിയെഴുന്നേറ്റ ആദത്തിനു മുന്നിലേയ്‌ക്കിട്ടു കൊടുത്തു.
”ഇന്നാ പിടിച്ചോ. ഇതിനെയെങ്കിലും കൈവിട്ടു കളയരുത്. വളവു നിവരാൻ ഒരിക്കലും സമ്മതിക്കരുത്.“
അന്നുമുതൽ തുടങ്ങിയതാണീ പ്രശ്‌നം. സ്‌ത്രീയെ വളയ്‌ക്കാൻ പുരുഷനും നിവർന്നു നില്‌ക്കാൻ സ്‌ത്രീയും കഠിന പരിശ്രമം തന്നെ.
കർമ്മനിരതനായ ദൈവമാണെങ്കിലോ രണ്ടിനെയും മറന്നും പോയി.
കുറിപ്പ്‌ഃ യഹോവയായ ദൈവം ആദ്യസ്‌ത്രീയായി ലിലിത്തിനെ സൃഷ്‌ടിച്ചുവെന്നും അവൾ ദൈവത്തിന്റെ നിയമങ്ങളനുസരിച്ചില്ലെന്നും ഒരു കഥയുണ്ട്.