പർണശാലയിൽ ഗുരു അക്ഷമനായിരുന്നു. ശിഷ്യർ നീരാടാൻ പോയിട്ട് നാഴികകൾ പലതും കഴിഞ്ഞിരിക്കുന്നു. അവർ എന്താണിത്ര താമസിക്കുന്നത്? അപ്പോൾ ശിഷ്യരുടെ ആഗമനം അറിയിച്ചുകൊണ്ട് ആരവം മുഴങ്ങി. ഗുരുവിനു സന്തോഷമായി.
താൻ പഠിപ്പിച്ച ശ്ലോകങ്ങളുടെ ആന്തരാർത്ഥങ്ങൾ മനസ്സിലാക്കി വേണം ജീവിതത്തിന്റെ ഓരോ നിമിഷവും തള്ളി നീക്കേണ്ടത് എന്ന് ഗുരു അവരെ ഉപദേശിച്ചിരുന്നു.
“മുക്കാലാ മുക്കബ്ലാ.... വാസ്സ... വസ്സവാ.....”
ഇവരെന്താ കലഹിക്കുകയാണോ? ഗുരുവിന്റെ നിഷ്കളങ്കമായ മനസ്സിൽ അങ്ങനെയാണ് തോന്നിയത്.
ശിഷ്യർ വന്നു ഗുരുവിനെ വണങ്ങി.
“ഉം, ആ കാണുന്ന അരയാൽ മരത്തിന്റെ ചുവട്ടിൽ നിന്നും കായ്കൾ ശേഖരിച്ചു കൊണ്ടുവരിക....!”
ഗുരുവിന്റെ ഉത്തരവ് ശിഷ്യർ ശിരസ്സാവഹിച്ചു.
“ഉം, ഇനി അവ നെടുകെ പിളർക്കുക!”
ശിഷ്യർ അതും അനുസരിച്ചു.
“എന്ത് കാണുന്നു ഇപ്പോൾ....?”
ചെറിയ ചെറിയ അരികൾ. ഈ അരികളിൽ നിന്നാണ് പടുകൂറ്റൻ പേരാലുകൾ ജന്മമെടുത്തത് എന്നു പ്രാചീന തത്വം ശിഷ്യർ വിവരിക്കുന്നത് പ്രതീക്ഷിച്ച ഗുരുവിനെ അമ്പരപ്പിച്ചുകൊണ്ട് ശിഷ്യർ അരയാൽക്കയ്കൾ വലിച്ചെറിഞ്ഞു. പിൻതിരിഞ്ഞു നടന്നു.
കാരണം, ശിഷ്യർക്ക് തിരക്കുണ്ടായിരുന്നു.