ഫോൺ ബെല്ലടിക്കുന്നതുകേട്ടാണ് നന്ദിനി ടീച്ചർ മയക്കത്തിൽ നിന്നുണർന്നത്.
ഉറക്കച്ചടവോടെ ഫോൺ എടുക്കുമ്പോൾ മറ്റേതലക്കൽ വിനോദിന്റെ ശബ്ദം
.
ടീച്ചർ ഞാൻ വെറുതെ വിളിച്ചതാണ്.എനിക്ക് ടീച്ചറിന്റെ ശബ്ദം കേൾക്കണമെന്നുതോന്നി.
നന്ദിനി ടീച്ചർക്ക് ശരിക്കും അരിശം വന്നു. ഈ കുട്ടി എന്തിനാണ് തന്നെ ഇങ്ങനെ ഇടക്കിടെ വിളിക്കുന്നത്.
ഏതൊരുബന്ധത്തെയും തെറ്റായി ചിത്രീകരിക്കുന്ന ഈ കാലത്ത് +2 വിദ്യാർത്ഥിയായ ഇവൻ തന്നെ ഇങ്ങനെ വിളിക്കുന്നത് എന്തിനാണ്?.എനിക്കിപ്പോൾ സംസാരിക്കാൻ ഒരു മൂഢില്ല വിനോദേ.
ടീച്ചർ,സംസാരിക്കണ്ട വെറുതെ മൂളിയാൽ തന്നെ ഒരു ആശ്വാസമാണ് എനിക്ക്.
നീ പിന്നെ വിളിക്കൂ എന്നു പറഞ്ഞ് ടീച്ചർ ഫോൺ ക്രേഡലിൽ വെച്ചു.
വെറുതെ എപ്പോഴുമുള്ള ഇവന്റെ ഫോൺ വിളി നാളത്തോടെ അവസാനിപ്പിക്കണം എന്നുറച്ച് ടീച്ചർ പ്രിൻസിപ്പലിനെ വിളിച്ച് കാര്യം അവതരിപ്പിച്ചു.
പിറ്റേ ദിവസം ടീച്ചർ സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ പ്യൂൺ വന്ന് ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു.
ടീച്ചർ പ്രിൻസിപ്പലിന്റെ റൂമിൽ ചെല്ലുമ്പോൾ വിനോദും അവിടെ ഉണ്ടായിരുന്നു.
അവന്റെ മുഖത്തെ ഭാവവും കണ്ണുകളിലെ നീർ ചാലുകളും ടീച്ചറെ ഒന്നു അമ്പരിപ്പിച്ചു.
പ്രിൻസിപ്പലിന്റെ മേശപ്പുറത്തിരിക്കുന്ന ഫോണെടുത്ത് ഒരു നമ്പർ കുത്തിയിട്ട് അവൻ പറഞ്ഞു-
അമ്മയാണ്, ടീച്ചർ സംസാരിക്ക്-
അവരോട് അവന്റെ കാര്യങ്ങൾ സംസാരിച്ചപ്പോൾ ടീച്ചർക്ക് മനസ്സിലായി-
അവന്റെ അമ്മ മറ്റൊരാളുടെ ഭാര്യയായെന്നും അവൻ ഒരു ബാദ്ധ്യതയായെന്നും.
ടീച്ചർ ഒന്നും മിണ്ടാതെ ഫോൺ ക്രേഡലിൽ വെച്ചു.
മറ്റൊരു നമ്പർ കൂടി കുത്തിയിട്ട് അവൻ പറഞ്ഞു-അച്ഛനാണ്, ടീച്ചർ സംസാരിക്ക്-
അച്ഛനോട് സംസാരിച്ചപ്പോൾ മനസ്സിലായി അച്ഛൻ മറ്റൊരു സ്തീയുടെ ഭർത്താവാണെന്നും അവൻ ഒരു ബാദ്ധ്യതയാണെന്നും.
ഫോൺ ക്രേഡലിൽ വച്ച് ഒന്നും പറയാതെ ടീച്ചർ അവന്റെ മുഖത്തേക്ക് നോക്കി.
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി- അവൻ തന്നിൽ തേടിയ സ്നേഹത്തിന്റെ നൊമ്പരം ടീച്ചർ അറിഞ്ഞു.
നിറഞ്ഞൊഴുകുന്ന മിഴികളിലേക്ക് നോക്കി ആ മുഖം കൈകളിൽ കോരിയെടുത്ത് ടീച്ചർ പറഞ്ഞു-
നിന്നെ ഞാനെന്റെ ഹൃദയത്തോട് ചേർക്കുന്നു കുഞ്ഞേ. ടീച്ചറിന്റെ കണ്ണുകളും നിറഞ്ഞു.
നിറഞ്ഞ മിഴിയിലെ കണ്ണുനീരിൽ കൂടി പ്രിൻസിപ്പലിന്റെ
മുറിയിൽ ഇരുന്ന വാചകങ്ങൾ ടീച്ചർ വായിച്ചു
കുട്ടികളുടെ തലത്തിലേക്ക് ഇറങ്ങിവരുന്നവനാണ് യഥാർത്ഥ അദ്ധ്യാപകൻ.