പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ശലഭങ്ങളുടെ പകൽ > കൃതി

അദ്ധ്യായം പതിനാറ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

അപ്പോൾ കൃഷ്‌ണൻ ഹെലനുമായി പാർക്കിനോടു ചേർന്നുളള കടൽ ഭിത്തിയിലിരിക്കുകയാണ്‌. കാറ്റ്‌ കായലിൽ ഓളങ്ങൾ ഞൊറിഞ്ഞ്‌ കരയോടു ചേർത്ത്‌ തുന്നുന്നു. ഞായറാഴ്‌ച ആയതിനാലാണെന്നു തോന്നുന്നു പാർക്കിൽ ധാരാളമാളുകൾ. പരുക്കനല്ലാത്ത കുട്ടികളുടെ ശബ്‌ദങ്ങൾ കൂടിക്കുഴഞ്ഞാൽ വാദ്യമേളത്തിന്റെ പ്രതീതിയാണ്‌. ഹെലൻ അവരുടെ കൂടെയൊന്നും കൂടുന്നില്ല. ഓരോരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്‌ അവൾ. ചില സമയങ്ങളിൽ ഹെലൻ ഒന്നും മിണ്ടില്ല. പക്ഷേ, സംസാരിക്കാൻ തുടങ്ങിയാൽ അണ തുറന്നതുപോലെ.

പാർക്കിലിരുന്നാൽ തുറമുഖം കാണാം, അവിടെ അടുത്തിരിക്കുന്ന കപ്പലുകളും. കാറ്റില്ലെങ്കിൽ കരയിലെ വിളക്കുകളുടെയും നക്ഷത്രങ്ങളുടെയും പ്രതിബിംബങ്ങളാൽ സായാഹ്‌നവേളയിൽ ഉജ്ജ്വലമാകുന്ന കായൽപ്പരപ്പ്‌ ഇടയ്‌ക്ക്‌. കടൽക്കെട്ടിലെ കൽപ്പോതുകളിലിരിക്കുന്ന വർണ്ണഭംഗിയുളള ഞണ്ടുകളുടെ കാഴ്‌ച വെറെയാണ്‌.

പെട്ടന്നേതോ കപ്പലിൽ നിന്ന്‌ സൈറൺ മുഴങ്ങിയപ്പോൾ അവരുടെ സംഭാഷണം മുറിഞ്ഞു. കൃഷ്‌ണൻ ഓളങ്ങളില്ലാത്ത ആ കായൽപ്പരപ്പ്‌ ശ്രദ്ധിച്ചിരുന്നു പോയി. ഹെലനാണെങ്കിലും ഒന്നും മിണ്ടുന്നില്ല. ആ നിശബ്ദത കുറെനേരം തുടർന്നു. ഒടുവിൽ...

“അങ്കിൾ, ഞാനുടനെ വരാം. അവിടെ എന്റെയൊരു ഫ്രണ്ട്‌ വന്നിട്ടുണ്ടെന്ന്‌ തോന്നുന്നു”.

“ഓ.കെ.”

കുട്ടികൾ കളിച്ചുകൊണ്ടിരുന്ന ഒരിടത്തേക്കാണ്‌ അവൾ പോയത്‌. വെറുതെയിരുന്നപ്പോൾ കൃഷ്‌ണന്റെ മനസ്സിലേക്ക്‌ ഓരോ വിചാരങ്ങൾ കടന്നുവന്നു. കടലിൽ നിന്ന്‌ ഉപ്പും തണുപ്പും വഹിച്ചെത്തുന്ന കാറ്റ്‌. താനൊരു നിമിഷം മയങ്ങിയോ? ചുമലിൽ ആരോ സ്പർശിച്ചതറിഞ്ഞപ്പോഴാണ്‌ അയാൾക്ക്‌ ഓർമ്മ വന്നത്‌.

ആഗ്നസ്‌!

അയാൾ ചിരിച്ചെന്നു വരുത്തി, ഉവ്വോ? സംശയമാണ്‌.

“ഇവിടെയിരുന്ന്‌ ഉറക്കം തൂങ്ങിയാൽ വെളളത്തിലേക്ക്‌ വീഴില്ലേ?” ആഗ്നസ്‌ ചോദിക്കുന്നു.

“ആരെങ്കിലും വന്ന്‌ ഉണർത്തുമെന്ന്‌ തോന്നിയിരുന്നു”, തമാശ കണക്കെ അയാൾ പറഞ്ഞു.

“ഇവിടെ എപ്പോഴും വരാറുണ്ടോ?”

“സമയം കിട്ടുമ്പോഴൊക്കെ, ഹെലനും കൂടെയുണ്ട്‌. അവൾ കൂട്ടുകാരുടെയടുത്തേക്ക്‌ പോയിരിക്കയാണ്‌”.

ആഗ്നസ്‌ ഭിത്തിയിൽ അയാളുടെ ഒപ്പമിരുന്നു. വെണ്ണയുടെ നിറമുളള ഷോർട്ട്‌ സ്‌കർട്ടാണ്‌ വേഷം. ആ ഇരുപ്പ്‌ വസ്‌ത്രത്തിന്റെ അതേ നിറമുളള ഉരുണ്ട കാൽമുട്ടുകളെ നഗ്നമാക്കി. ഒരു നിമിഷം അയാളുടെ ദൃഷ്‌ടി അവിടെ ഉറക്കി നിന്നു.

“കൃഷ്‌ണനെ കാണണമെന്നു വിചാരിച്ച്‌ ഞാൻ കുറെ നാളായി നടക്കുന്നു. ഭയങ്കര തിരക്കല്ലേ. പിന്നെയെങ്ങനെയാണ്‌ ഒന്നു കണ്ടുകിട്ടുക?”

“അതു കളളം. ഞാനൊരിക്കലും ക്ലാസ്സിൽ വരാതിരുന്നിട്ടില്ല”.

കുറച്ചു സമയത്തേക്ക്‌ ആഗ്നസ്‌ ഒന്നും മിണ്ടിയില്ല, എന്തോ ആലോചിക്കുന്നതുപോലെ.

“കൃഷ്‌ണൻ, അതൊരു ചെറിയ നുണയായിരുന്നു. സോറി. ശരിക്കു പറയാണെങ്കിൽ, കൃഷ്‌ണനെ നേരിടാനുളള ധൈര്യമുണ്ടായില്ല എനിക്ക്‌. ഭയങ്കര ചമ്മൽ. ഒരു നിമിഷം നിയന്ത്രണം വീട്ട്‌ ഞാനങ്ങനെയങ്ങു പറഞ്ഞുപോയി. കൃഷ്‌ണൻ, താനിപ്പോൾ അതൊക്കെ ഓർക്കുന്നുണ്ടോ?”

എന്തുത്തരം പറയാനാണ്‌ അയാൾ? ഒന്നും മിണ്ടാതിരുന്നു.

എങ്കിലും ആ ഓർമ്മകൾ അയാളെ പൊതിഞ്ഞു. പെരിഞ്ചേരിയിൽ നിന്നുപോന്നിട്ട്‌ അധികനാളുകളായിട്ടില്ലായിരുന്നു. കഴിഞ്ഞുപോയ സംഭവങ്ങളുടെ ചീളുകൾ തലച്ചോറിനെപ്പോലും വ്രണപ്പെടുത്തുന്ന സമയം. ഇഷ്‌ടമാണോയെന്ന്‌ ആഗ്നസ്‌ ചോദിച്ചപ്പോൾ ഒന്നുമാലോചിക്കാൻ തോന്നിയില്ല അയാൾക്ക്‌.

ആഗ്നസിപ്പോൾ അന്വേഷിക്കുന്നു, അതൊക്കെ ഓർക്കുന്നുണ്ടോയെന്ന്‌. ഞാനതേക്കുറിച്ച്‌ ആലോചിക്കണോ ആഗ്നസ്‌? എനിക്കു ചുറ്റും കടലാണ്‌. ഒരു കര പറ്റാൻ നീന്തുമ്പോൾ അതാലോചിക്കാൻ സമയമുണ്ടോ? ശ്രമിച്ചിട്ടില്ല. ഈ കടലിന്റെ നിശബ്‌ദത അസഹനീയമെങ്കിലും- കൃഷ്‌ണൻ ഉളളിൽ പറഞ്ഞു.

“കൃഷ്‌ണൻ എന്താണിങ്ങനെ ചിന്തിച്ചിരിക്കുന്നത്‌? ഞാനൊന്നും കരുതിക്കൂട്ടി പറഞ്ഞതല്ലാട്ടോ. ആ പഴയ കൃഷ്‌ണൻ ജീവിച്ചിരിപ്പുണ്ടോ എന്ന്‌ നോക്കിയതാണ്‌.”

വീണ്ടും വെളിച്ചത്തിലേക്കിറങ്ങുമ്പോഴുണ്ടാകുന്ന അപരിചിതത്വവും അവ്യക്തതയുമാണ്‌ അയാൾക്കുണ്ടാകുന്നത്‌.

“ങ്‌ഹാ, എന്നിട്ട്‌ പഴയ കൃഷ്‌ണനെക്കണ്ടോ?”

“നാമിപ്പോൾ കണ്ടുമുട്ടിയതല്ലേയുളളൂ. അവസാനം റിസൾട്ട്‌ പറയാം.”

“ശരി.”

ജോലിക്കാര്യത്തെപ്പറ്റി കൃഷ്‌ണൻ ആഗ്നസിനോട്‌ പറഞ്ഞു. ചിരിക്കുമ്പോഴും ആഗ്നസിന്റെ കണ്ണുകളിൽ സഹതാപം നിഴലിടുന്നത്‌ അയാൾ കണ്ടു. പലപ്പോഴും സഹിക്കാൻ കഴിയാത്തതും അതുതന്നെയാണ്‌ അയാൾക്ക്‌.

ഹെലൻ മടങ്ങിയെത്തിയപ്പോൾ അവർ ഐസ്‌ക്രീം പാർലറിലേക്കുനീങ്ങി. ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വില്പനക്കാരൻ സുന്ദരേട്ടന്റെ കുസൃതിച്ചോദ്യം. “പുതിയ ആൾ?”

“ഞങ്ങൾ ഒരേ കോളേജിലാണ്‌ സുന്ദരേട്ടാ.” കൃഷ്‌ണൻ പറഞ്ഞു. സുന്ദരേട്ടനപ്പോൾ ‘ഉം, ഉവ്വട കളളാ’ എന്ന മട്ടിൽ ഒരു ചിരി മുഖത്തു വരുത്തിക്കൊണ്ട്‌ തിരിഞ്ഞു നടന്നു.

ആഗ്നസ്‌ ‘ഗുഡ്‌ബൈ’ പറയുമ്പോൾ അയാൾക്ക്‌ ചോദിക്കാതിരിക്കാനായില്ല. “കൃഷ്‌ണൻ ഇപ്പോഴുമുണ്ടോ?”

“മരിച്ചിട്ടില്ല. ഇനിയും ജീവിക്കാവുന്നതേയുളളൂ.” അതും പറഞ്ഞിട്ട്‌ അവൾ തിടുക്കത്തിൽ നടന്നുപോയി.

കൃഷ്‌ണന്റെ മനസ്സിൽ മുഴുവൻ ചിന്തകളായിരുന്നു. ഹെലന്റെ കൈപിടിച്ചു റോഡു മുറിച്ചു കടക്കുമ്പോൾ പെട്ടെന്ന്‌ ബ്രേക്ക്‌ പിടിക്കുന്നതിന്റെ സീൽക്കാരം. എന്തെല്ലാമോ തട്ടിമറിഞ്ഞു വീഴുന്ന വിചിത്രാനുഭവം. തുളഞ്ഞു കയറുന്ന വേദനയുടെ മൂർച്ച. മങ്ങി വരുന്ന ബോധം, ഇരുട്ട്‌.

കൃഷ്‌ണന്‌ ബോധം തെളിയുമ്പോൾ ഒരു ഡെസ്‌കിൽ കിടക്കുകയായിരുന്നു. എങ്ങും സ്പിരിറ്റിന്റെ മണം തങ്ങി നില്‌ക്കുന്നു. ആരൊക്കെയോ ചുറ്റിലും ഉണ്ട്‌. കാഴ്‌ച കുറച്ചുകൂടി വ്യക്തമാകുമ്പോൾ പ്രഫസ്സർ ഡാനിയേലിനെയും ആഗ്നസിനെയും മനസ്സിലായി.

കൃഷ്‌ണന്റെ മനസ്സിൽ ഹെലന്റെ വിചാരമായിരുന്നു. നാവനക്കാൻ പറ്റുമോയെന്ന്‌ നോക്കി. ഉവ്വ്‌, കുഴപ്പമില്ല.

“ഹെലൻ.....?” പലതും അന്വേഷിക്കാൻ കൃഷ്‌ണൻ ശ്രമിച്ചെങ്കിലും അത്രയും പറയാനേ പറ്റിയുളളൂ.

“യേശു അവളെ കാത്തു. ഒരു പോറൽപോലുമേറ്റില്ല.” ആഗ്നസാണത്‌ പറഞ്ഞത്‌. ആ കണ്ണിലെ ഉറവുകൾ തിളങ്ങുന്നുണ്ടോ?

താൻ സംസാരിച്ചപ്പോൾ എല്ലാവരുടെയും മുഖങ്ങൾ പ്രകാശിക്കുന്നതും അയാൾ ശ്രദ്ധിച്ചു.

അയാൾക്ക്‌ പറയത്തക്ക പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. മോട്ടോർ സൈക്കിളാണ്‌ ഇടിച്ചത്‌. ബ്രേക്ക്‌ ചെയ്‌തിരുന്നതുകൊണ്ട്‌ രക്ഷപ്പെട്ടു. പെട്ടന്നുണ്ടായ ഷോക്കുമൂലമാണത്രേ ബോധം പോയത്‌. എങ്കിലും രണ്ടു ദിവസം കിടന്നിട്ട്‌ പോയാൽ മതിയെന്നാണ്‌ ഡോക്‌ടറുടെ നിർദ്ദേശം.

വീട്ടിൽ അറിയിക്കാൻ സാധ്യതയുളളതിനാൽ അങ്ങനെ ചെയ്യരുതെന്ന്‌ പ്രഫസ്സറോട്‌ കൃഷ്‌ണൻ പറഞ്ഞേല്പിച്ചു. എന്തിനു വെറുതെ അവരെ വിഷമിപ്പിക്കണം. അയാൾ അങ്ങനെയാണ്‌ ചിന്തിച്ചത്‌.

എഴുന്നേറ്റ്‌ നടക്കാൻ വിഷമമുണ്ടായിരുന്നില്ലെങ്കിലും കൈയിലും കാലിലുമുളള മുറിവുകൾ വേദനിപ്പിച്ചു. ഡിസ്‌ചാർജ്‌ ചെയ്യപ്പെടുന്ന അന്ന്‌ പ്രഫസ്സർ കാറും കൊണ്ടെത്തി.

തിരിച്ചുപോകുമ്പോൾ വണ്ടി മാർക്കറ്റു റോഡും കഴിഞ്ഞ്‌ പ്രഫസ്സറുടെ വീട്ടിലേക്കുളള വഴിയിലേക്കാണ്‌ തിരിയുന്നത്‌.

“സർ, ഞാൻ റൂമിലേക്കു പൊയ്‌ക്കൊളളാം. ഞാൻ ഇനി അവിടെയും വന്ന്‌ ബുദ്ധിമുട്ടിക്കണോ?”

“ഡോൺട്‌ ബി ചൈൽഡിഷ്‌ കൃഷ്‌ണൻ. ഈ പരുക്കുകളൊക്കെ വച്ച്‌ എങ്ങനെയാണവിടെ ഒറ്റയ്‌ക്ക്‌ കഴിയുക?”

ഉത്തരമില്ല. അയാൾ നേരത്തെയത്‌ ആലോചിച്ചുമില്ല. എങ്കിലും പറഞ്ഞു. “സാറും ഹെലനും മാത്രമല്ലേയുളളൂ അവിടെ.......”

“അതോർത്ത്‌ വിഷമിക്കേണ്ട. ഇടയ്‌ക്കൊക്കെ വന്ന്‌ സഹായിക്കാൻ ഞാൻ ആഗ്നസിനോട്‌ പറഞ്ഞിട്ടുണ്ട്‌. രണ്ടാഴ്‌ചത്തെ വിശ്രമം എടുക്കണമെന്ന്‌ ഡോക്‌ടർ നിർദ്ദേശിച്ചിട്ടുളള സ്‌ഥിതിക്ക്‌ കൃഷ്‌ണൻ ഒറ്റയ്‌ക്കു താമസിക്കുന്നത്‌ ശരിയാവില്ല.”

പിന്നെ ഒന്നും അയാൾ പറഞ്ഞില്ല. ഒന്നും ചിന്തിക്കാനില്ലാതെ പുറത്തു നോക്കിയിരുന്നു. പിന്നിലേക്ക്‌ തെന്നിനീങ്ങുന്ന വൃക്ഷങ്ങൾ, വീടുകൾ, ആൾക്കൂട്ടങ്ങൾ....അവസാനം ഹെലൻ വില്ലയുടെ ഗേറ്റ്‌. ഡാലിയയുടെയും നാനാതരം റോസുകളുടെയും പുഷ്‌പങ്ങളാൽ മനോഹരമായ തൊടി. ഫ്രില്ലുകൾ പിടിപ്പിച്ച ഹെലന്റെ ശുഭവസ്‌ത്രം. വെളുത്ത പനിനീർപ്പൂവിന്റെയത്രയും നൈർമ്മല്യമുളള അവളുടെ പുഞ്ചിരി.

അവളധികം മിണ്ടുന്നില്ല. കൃഷ്‌ണനെന്തോ വലിയ ആപത്ത്‌ പിണഞ്ഞതുപോലെയാണ്‌ അവളുടെ വാക്കും നോക്കും.

ആദ്യത്തെ ഒരാഴ്‌ച അധികം ഇറങ്ങി നടക്കരുതെന്ന വിലക്കുണ്ടായിരുന്നു. കട്ടിലിൽ കിടക്കുകയോ അല്ലെങ്കിൽ അടുത്തിട്ടിട്ടുളള കസേരയിൽ ഇരിക്കുകയോ മാത്രം. രാവിലെയും വൈകീട്ട്‌ കോളേജ്‌ കഴിഞ്ഞു വരുമ്പോഴും ആഗ്നസ്‌ എത്തുമായിരുന്നു. വൈകുന്നേരം വരുമ്പോൾ കൂട്ടുകാരെയും കൂട്ടിക്കൊണ്ടായിരിക്കും മിക്കവാറും അവളുടെ വരവ്‌. തനിക്ക്‌ കുഴപ്പമൊന്നുമില്ല എന്ന്‌ അയാൾ പറഞ്ഞാലും അധികം സംസാരിക്കാതെ, സഹതാപം സ്‌ഫുരിക്കുന്ന നയനങ്ങളോടെ അവർ കൃഷ്‌ണനെ ചുറ്റിപ്പറ്റി നില്‌ക്കും.

രണ്ടാമത്തെ ആഴ്‌ചമുതൽ പ്രഫസ്സറുടെ ലൈബ്രറിയിലെ ഈസിചെയറിലായി വിശ്രമം. അറിവിന്റെയും ആത്‌മാവിഷ്‌ക്കാരങ്ങളുടെയും മനോജ്ഞമായ കവാടം തനിക്കു മുമ്പിൽ തുറന്നു കിടക്കുന്നതായി കൃഷ്‌ണൻ അറിഞ്ഞു കുറഞ്ഞ നാളുകൾക്കൊണ്ട്‌ അയാൾ അതിലൂടെ ബഹുദൂരം മുന്നോട്ടു പോവുകയും ചെയ്‌തു. വളരെ നാളുകളായി വായിക്കാനാഗ്രഹിച്ചിരുന്ന പുസ്‌തകങ്ങൾ, സംശയനിവൃത്തിക്കായി പലതരം റഫറൻസ്‌ ഗ്രന്ഥങ്ങൾ.... അങ്ങനെ ഒരു നിധിയായിത്തന്നെ തോന്നി കൃഷ്‌ണന്‌ ആ ഗ്രന്ഥശേഖരം.

ഒരു ദിവസം അസമയത്ത്‌, ഉച്ചയ്‌ക്ക്‌, ആഗ്നസ്‌ ലൈബ്രറിയിലേക്കു കടന്നുവന്നു.

“എന്താ ആഗ്നസ്‌, ഉച്ചകഴിഞ്ഞ്‌ ക്ലാസ്സില്ലേ?” കൃഷ്‌ണൻ ചോദിച്ചു.

“ഉവ്വ്‌. രണ്ടവറും ഇലക്‌ട്രോണിക്‌സാ. ദാറ്റ്‌ റ്റു അവേഴ്‌സ്‌ വിൽ മേക്ക്‌ മി മാഡ്‌.”

“ഇത്ര ബോറാണോ ഇലക്‌ട്രോണിക്‌സ്‌?”

“ഹോ, ഒന്നും പറയണ്ട. ഈ ഫിസിക്‌സ്‌ എടുത്തതുതന്നെ ഇപ്പോൾ വലിയ അബദ്ധമായെന്നു തോന്നുന്നു.”

“ബട്ട്‌, യു ആർ റ്റൂ ലേറ്റ്‌”

“യെസ്‌, ഐ ഹാവ്‌ റ്റു സഫർ.”

കാർലോസ്‌ ഫുവന്റസിന്റെ ഒരു നോവലാണ്‌ അയാളുടെ കൈയിൽ ഉണ്ടായിരുന്നത്‌. ആഗ്നസ്‌ അതു വാങ്ങി മറിച്ചു നോക്കിയിട്ട്‌ ഷെൽഫിനുളളിലേക്കു വച്ചു.

കുറച്ചുനേരം ഒന്നും ഉരിയാടാതെ അയാളുടെ കണ്ണുകളിൽത്തന്നെ നോക്കിനിന്നു അവൾ. പിന്നെ പറഞ്ഞു “നമുക്ക്‌ താഴേക്കു പോകാം. ഇവിടെയിരുന്നാൽ കൃഷ്‌ണന്റെ മനസ്സു മുഴുവൻ പുസ്തകങ്ങളിലായിരിക്കും. ഐ ലൈക്‌ റ്റു ഹിയർ യു, വെൻ യുവർ മൈൻഡ്‌ ഈസ്‌ വൈഡ്‌ലി ഓപ്പൺഡ്‌.”

താഴെയെത്തിയപ്പോൾ തിടുക്കത്തിൽ ആഗ്നസ്‌ ഉളളിലേക്കുപോയി. ട്രേയിൽ രണ്ടുകപ്പ്‌ ചായയുമായാണ്‌ തിരിച്ചുവന്നത്‌.

“ഇത്‌ ഇത്ര പെട്ടന്ന്‌ എങ്ങനെയുണ്ടാക്കി?”

“രാവിലെ ബാക്കിയുണ്ടായിരുന്നത്‌ ഫ്ലാസ്‌കിലെടുത്തു വച്ചതാണ്‌.” അവൾ പറഞ്ഞു.

എന്തിനോവേണ്ടി തയ്യാറെടുക്കുന്നതുപോലെയാണ്‌ അവളുടെ പെരുമാറ്റം. ചായ ഊതിയൂതി കുടിക്കുന്നുമുണ്ട്‌. കപ്പ്‌ കാലിയാക്കിയിട്ടേ നിലത്തുവച്ചുളളൂ.

“ഞാൻ ഒരു ദുഃശ്ശകുനമെന്നോ ശപിക്കപ്പെട്ടവളെന്നോ ഒക്കെ കൃഷ്‌ണന്‌ തോന്നിയിട്ടുണ്ടോ?” ആഗ്നസിൽ നിന്ന്‌ പെട്ടന്നൊരു ചോദ്യം.

“ആഗ്നസെന്തൊക്കെയാണീ പറയുന്നത്‌?”

ഇടറിയ കണ്‌ഠത്തോടെ, വേഗതകൊണ്ട്‌ ചിലമ്പിയ ശബ്‌ദത്തിൽ അവൾ തുടർന്നു. “എന്നെ പ്രസവിച്ചെന്നറിഞ്ഞ്‌ തിടുക്കത്തിൽ കാണാൻ വന്ന വഴിക്കാണ്‌ ഡാഡി മരിച്ചത്‌. അന്നെനിക്ക്‌ ഒന്നുമറിയില്ലല്ലോ. എല്ലാ കുത്തുവാക്കുകളും മമ്മി സഹിച്ചു. പക്ഷേ, രണ്ടാമത്തെ തവണ എനിക്കെന്റെ മമ്മിപോലും താങ്ങായില്ല. എന്റെ പതിനഞ്ചാമത്തെ പിറന്നാൾ ആഘോഷിക്കുമ്പോഴായിരുന്നു അത്‌. എല്ലാ മെഴുകുതിരികളും ഊതിക്കെടുത്തി കേക്കിൽ കത്തിവയ്‌ക്കാൻ പോവുകയായിരുന്നു. അപ്പോളാണ്‌ യൂണിഫോമിൽ നേവൽ ബേസിൽ നിന്നെത്തിയ ഒരോഫീസർ കടന്നുവന്നത്‌, ബ്രദറിന്റെ മരണവാർത്തയുമായി. അന്ന്‌ മമ്മി എന്നെയും കൂട്ടി ഒരു മുറിയിൽ കയറി വാതിലടച്ചു. മമ്മി കരയുകയാണോ അലറുകയാണോയെന്ന്‌ എനിക്ക്‌ മനസ്സിലായില്ല. എന്റെ ഇരുകവിളുകളിലും അവർ മാറിമാറി അടിച്ചു; തലമുടിയിൽ പിടിച്ച്‌ വലിച്ച്‌ തല ചുമരിലിടിപ്പിച്ചു. ആരോ വാതിൽ ചവിട്ടിപ്പൊളിച്ചാണ്‌ എന്നെ രക്ഷപ്പെടുത്തിയത്‌. ഒരു വർഷക്കാലത്തേക്ക്‌ തികച്ചും ഒരു ഭ്രാന്തിയായിരുന്നു മമ്മി. എന്നെ കാണുമ്പോൾ ‘ചെകുത്താന്റെ സന്തതി’ എന്ന്‌ പിറുപിറുത്ത്‌ കുരിശു വരയ്‌ക്കുകപോലും ചെയ്യുമായിരുന്നു അവർ.”

“ഒരു കാരണവുമില്ലാതെ ഇതൊക്കെയെന്തിനാ ആഗ്നസിപ്പോൾ പറയുന്നത്‌? ഇനി വീട്ടിലെന്തെങ്കിലും......” കൃഷ്‌ണൻ ഇടയ്‌ക്കു ചോദിച്ചു.

“പറയാൻ കാരണമുണ്ട്‌ കൃഷ്‌ണൻ. ഇന്നെനിക്ക്‌ ഇരുപത്‌ വയസ്സ്‌ തികഞ്ഞു. ടീനേജ്‌ അവസാനിച്ച ദിവസമല്ലേ. ഞാൻ രാവിലെ എഴുന്നേറ്റ്‌ മമ്മിയോടു ചോദിച്ചു, ‘മമ്മീ, ഇന്നെന്താണ്‌ വിശേഷമെന്നറിയാമോ?” അപ്പോൾ മമ്മി പറഞ്ഞതെന്താണെന്നറിയാമോ കൃഷ്‌ണൻ, ’ഓ, ഞാനതെങ്ങനെ മറക്കും ആഗ്നസ്‌? ഇന്ന്‌ ഒരപകടവും സംഭവിക്കാതിരിക്കാൻ ഞാൻ മാതാവിന്‌ രണ്ട്‌ മെഴുകുതിരി നേർന്നിട്ടുണ്ട്‌‘ എന്ന്‌. തിരിച്ച്‌ കിടക്കയിൽ പോയിവീണ്‌, തലയിണ കുതിർന്ന്‌ ഒട്ടുന്നതുവരെ ഞാൻ കരഞ്ഞു. എല്ലാം ആരുടെയടുത്തും പറയാതിരുന്നാൽ വീണ്ടും കരഞ്ഞുപോകുമെന്ന്‌ തോന്നിയപ്പോഴാണ്‌ ഞാൻ ക്ലാസ്സും കട്ട്‌ ചെയ്‌ത്‌ ഇങ്ങോട്ട്‌ പോന്നത്‌.“ വിതുമ്പുന്ന ചുണ്ടുകൾ കൈകൊണ്ട്‌ മറച്ച്‌ ആഗ്നസ്‌ കുനിഞ്ഞിരുന്നു.

ആ ഏങ്ങലടിയുടെ താളം അയാൾക്കു ചുറ്റും ഇരമ്പിയാർത്തു. അയാളുടെ ഹൃദയഭാരം ഏറുകയായിരുന്നു. വിയർപ്പും കണ്ണീരുംകൊണ്ട്‌ കുതിർന്ന ആ വദനം അയാൾ പിടിച്ചുയർത്തി. ചുവന്നു കലങ്ങിയ രണ്ടു കണ്ണുകൾ അയാളെ ഉറ്റുനോക്കി. ആ നയനങ്ങൾ വീണ്ടും നിറയുമ്പോൾ ആർദ്രമായി അയാൾ വിളിച്ചു. ”ആഗ്നസ്‌“

നനവൂറുന്ന ആ ശബ്‌ദം കേട്ടപ്പോൾ ആഗ്നസ്‌ അയാളുടെ മാറിലേക്ക്‌ ചാഞ്ഞു.

”ആഗ്നസ്‌ കരയാതെ. എനിക്കിതിലൊന്നും തീരെ വിശ്വാസമില്ല. മോറോവർ വി ആർ സയൻസ്‌ സ്‌റ്റുഡന്റ്‌സ്‌.“ അയാൾ ആശ്വസിപ്പിച്ചു.

”യു ആർ ലയിങ്ങ്‌ കൃഷ്‌ണൻ. എന്റെ മമ്മി പറയുന്നതാണു ശരി, ഞാൻ ശപിക്കപ്പെട്ടവളാണ്‌.“

”നെവർ ആഗ്നസ്‌. ഞാൻ നിന്റെ കൂടെയുണ്ട്‌. എപ്പോഴും.“

”എനിക്കത്‌ വിശ്വസിക്കാമോ കൃഷ്‌ണൻ? ആദ്യമായെനിക്കൊരു കൂട്ടുണ്ടായിരിക്കുന്നു. ആരെയും മൈന്റ്‌ ചെയ്യാതെ നമുക്കെന്തെല്ലാം പറഞ്ഞിരിക്കാം, അല്ലേ?“

”ആഗ്നസ്‌ എന്തൊക്കെയാണീ പറയുന്നത്‌?“

”ഓ, സോറി കൃഷ്‌ണൻ. ഐ വാസ്‌ ഇൻ എ ഡ്രീം, ഒഫ്‌ കോഴ്‌സ്‌ എ ഡ്രീം.“

Previous Next



Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.