മരണം,
നീണ്ടപാതയുടെ അർദ്ധസത്യം.
നിലാവിൽ മുങ്ങിനിൽക്കുന്ന
അനാഥമായ ഒരു കണ്ണട.
ശ്വസിക്കുമ്പോൾ,
ജന്മംകൊളളുന്നത് ജീവനെന്ന്
ആരുപറഞ്ഞു?
ചെരുപ്പുകളഴിച്ച് പടിവാതിൽ കയറുമ്പോൾ
കാൽകളിൽ പറ്റിയ
ഭൂതകാലം അന്യം നിൽക്കുന്നുവെന്നത്
വർത്തമാനം പറഞ്ഞതാണെന്നാരും
വെളിപ്പെടുത്തിയിട്ടില്ല.
സന്ധ്യയ്‌ക്കും, രാത്രിയ്‌ക്കും, പകലിനും
പേരിട്ടതാരോ!
യാത്ര തുടങ്ങിയിടത്ത് വണ്ടി തിരിച്ചെത്തുമെന്നത്
വെറും വാക്കുമാത്രം!
പൂട്ടിയ പേനയും,
ഊതിക്കെടുത്തിയ വിളക്കും
പകുതി വായിച്ച പുസ്തകവും
വെളിപ്പെടുത്തുന്നത്
‘സത്യം പാറി നടക്കുന്നു’-എന്നതാണ്.
|
ദർശിനി സംജ്ഞ ഒൻപതാം ക്ലാസ്സുമുതൽ കവിതകൾ എഴുതുന്നു. സ്‌കൂൾ-കോളേജ് തലങ്ങളിൽ കവിതാരചനയ്‌ക്ക് ഒന്നാം സ്ഥാനം. 1996-ലെ ഇരിങ്ങാലക്കുട ജില്ലാ സാഹിത്യവേദി പ്രസിദ്ധീകരിച്ച ‘കിലുകിലുക്കം’ കഥാ-കവിതാസമാഹാരത്തിൽ കവിത പ്രസിദ്ധീകരിച്ചു. 1995, 1996 വർഷങ്ങളിൽ തൃശ്ശൂർ ജില്ലാ സാഹിത്യവേദി പുസ്തകോത്സവത്തിൽ കവിതാപാരായണത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. ഇലച്ചാർത്ത്, കാവ്യസമന്വയം, വചസ്്സ, മുറ്റം, ഗ്രാമശ്രീ, സമയം, വൈഖരി, മാതൃഭൂമി ദിനപത്രം- തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി ‘കലാശാല’യിൽ നാലു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിയരങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ആകാശവാണിയിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.
വിലാസം
6&703, ധനമിത്ര ബിൽഡിംഗ്‌സ്,
ക്രൈസ്‌റ്റ് കോളേജ് ജംഗ്‌ഷൻ,
ഇരിങ്ങാലക്കുട (നോർത്ത്).
680125
|