ജീവാലയത്തെ ഇരുളിൽ മറച്ചു കൊ-
ണ്ടറിവിന്റെ അർക്കൻ മറഞ്ഞിടുന്നു.
കടലിരമ്പുന്നൂ; അനന്തവിജ്ഞാന-
മുളളിലെടുത്തു ഭ്രാന്തമായലറുന്നു.
ആ ശബ്‌ദവീചികൾ അലയടിക്കുന്നു,
വിശ്വമഹാതീരമാകെ ഗ്രസിക്കുന്നു.
അന്ധവിശ്വാസ മാത്സര്യ വിദ്വേഷങ്ങൾ,
ആകാശമാകെ മൂടുന്നു, മേഘമായ്.
മുന്നേറിപ്പോകുവാൻ കഴിവേതുമില്ല,
സ്വസ്ഥിതി തുടരാൻ മനസ്സേതുമില്ല,
പുറകോട്ടു പോക തന്നെ രക്ഷ,
പലരുണ്ടു കൂടെയതിൽ പേടിവേണ്ട.
(2)
സത്യപ്രകാശം പ്രതിഫലിപ്പിക്കുവാൻ,
യത്‌നിക്കും ചന്ദ്രനെക്കണ്ടു ഭയക്കവേ,
ആക്രോശമോടെയാ പൗർണമിതിങ്കളെ
എത്തിപ്പിടിക്കുവാനോങ്ങുന്നിതാഴിയും.
വിവേകദൃഷ്‌ടി ചുണ്ടുവിരൽ നീട്ടുന്നു,
മൊഴിയുന്നു, “ഭ്രാന്താലയമീയുലകം.”
പടരുന്നൊരഗ്‌നിയെ കണ്ടു ഭ്രമിച്ചു,
സത്യമെന്നാശിച്ചടുക്കുന്നു പ്രാണികൾ.
നാമെല്ലാം പ്രാണികൾ, മിന്നാമിനുങ്ങുകൾ,
കൂരിരുളിൽ വെട്ടം തേടിനടപ്പവർ.
ഉദിക്കാതിരിക്കില്ലൊരിക്കലുമർക്കൻ,
ഇക്കൂരിരുൾ കീറിമുറിക്കുവാനായി.