ഇന്നലെ
അമ്മപറഞ്ഞതിന്റെ പൊരുൾ
ഇന്നിപ്പോഴാണല്ലോ മനസിലായത്,
നെല്ലും പതിരും അറിയാൻ
നേരും പൊരുളും അറിയണം,
വഴിയും കുഴിയും തിരിയാൻ
കണ്ണും മെയ്യും തിരിയണം,
നാവുനന്നാൽ രുചി സമൃദ്ധികൾ
നല്ലനാവിന് നൂറുമേനി തനി തങ്കം,
മണ്ണുഴുതുവിത്തിട്ടാൽ
കളം നിറയെ പൊൻ കതിരുകൾ
മനമുഴുതു കളകളഞ്ഞു വിത്തിട്ടാൽ
എന്നെന്നും പൊൻ കതിരുകൾ,
വജ്രദീപ്‌തമാം പൊരുളായ്
അമ്മയുടെ ചൊല്ലുകൾ നീളുന്നു....
വാക്കിൻ വിളക്കായ് വിശുദ്ധിയായ്
അമ്മ പ്രജ്ഞയിൽ നിറയുന്നു നിത്യവും....