ഝടുതിയിൽ വന്ന
മാറ്റങ്ങളുടെ മഹാമാരിയിൽ
ജന്‌മനാടിന്റെ പഴയ കിടപ്പ്
ഓർമ്മയുടെ ഭൂതകണ്ണാടിവച്ച്
കണ്ടുപിടിക്കാൻ
കണ്ടാലറിയാത്ത
ആളുകളുടെ
വണ്ടപ്പരപ്പിൽമുങ്ങി
ഒരു പരിചയക്കാരന്റെ
ചിരിപോലും കാണാതെ
ഏതെങ്കിലും
അംബരചുംബിയായ
കെട്ടിടത്തിന്റെ
കൊടുമുടിയിലേക്കു കയറി
നഗരപ്പടർപ്പുകളെ
വിസത്‌രിച്ചൊന്നുനോക്കി
യന്ത്രമനുഷ്യരുടെ
കൂക്കുവിളികേട്ട്
മുള്ളൻപന്നിയും
ഈനാംപേച്ചിയും മരപ്പട്ടിയും
ഇപ്പഴും ഈ നിലങ്ങളിൽ
വാഴുന്നുവെന്ന് വിശ്വസിച്ച്
അപ്പൂപ്പൻ താടിയായി
അലഞ്ഞു പറന്ന്
ആകാശം ഒടിഞ്ഞു വീണിരുന്ന
ഒഴിഞ്ഞ പറമ്പുകളിൽച്ചെന്ന്
ഓടിച്ചിട്ടു കളിച്ച്
മലയാളം പാടിപഠിച്ച
മാടത്തക്കിളികളോട് സല്ലപിച്ച്
ജന്മനാടിനെ
അവസാനശ്വാസംവരെ
നിഷ്‌കളങ്കമായി സ്‌നേഹിച്ച്
പകൽ സ്വപ്‌നത്തിന്റെ
പാരിജാതങ്ങൾ വിരിയിച്ച്
വീണ്ടും ഇവിടത്തന്നെ
പുനർജന്മം കൊള്ളുക.