കടലാഴം കടന്നൂ നാം കൗസ്തുഭങ്ങള്‍ തിരയുന്നൂ കരളാഴം ചിന്തകളൊട്ടറിഞ്ഞീടാതെ. കതിരോനും മേലെ കാല- പ്രവാഹത്തിന്നതിര്‍ത്തികള്‍ ഗണിച്ചൂനാം തമോഗര്‍ത്തമകക്കാമ്പായോര്‍. ചിരിക്കുന്നോ,ചെറുപൂവിന്‍ ചിരിമുന്‍പില്‍ നമ്മുടെ പു- ഞ്ചിരി, പറ്റേയെരിക്കും ലാവതന്‍ പ്രവാഹം. അതില്‍ച്ചെറ്റുമയങ്ങി നീ വരല്ലേ തേന്‍ കുരുവി, നീ നുകര്‍ന്ന തേനൊരിറ്റെന്റെ മണ്ണിലായ് വീഴ്ത്തൂ. രണധീരര്‍ പടവെട്ടി- പ്പുളകങ്ങള്‍ ചേര്‍ത്ത മണ്ണില്‍ രുധിരമിറ്റതാ വീണുകിടപ്പൂ പുത്രന്‍. വിരിഞ്ഞ നെഞ്ചുമായവന്‍ കിടക്കുന്നൂ, പടച്ചട്ട- യണിഞ്ഞല്ലാ, പുറത്താണു പരിക്കു,പക്ഷേ. അവനെപ്പുണര്‍ന്നുകൊണ്ടു തപിക്കുന്നോരമ്മതന്റെ ഹൃദയത്തിന്നാഴമൊട്ടൊന്നളക്കാമെന്നാല്‍ കഴിയുന്നീലവനെ വീഴ്- ത്തുവാനായിച്ചമച്ചതാം കഠാരയ്ക്കു നീളമെത്ര, മൂര്‍ച്ചയുമൊപ്പം! ഒരു തുള്ളിക്കനിവിന്റെ കുളിര്‍മൊഴി,യവര്‍തന്റെ തിളയ്ക്കുന്ന മനതാരിന്‍ താപമേറ്റിട്ടു, ഒഴുകുവാന്‍ തുടങ്ങും മുന്‍- പെവിടെയോ തടയപ്പെ- ട്ടൊരു നദി തന്റെ വീര്‍പ്പായുയരുന്നുണ്ടാം. അതുപൊട്ടിത്തകരുമ്പോ- ളിവിടെന്തു ബാക്കിയുണ്ടാം? മറവിമേലക്ഷയസ്മൃതിതന്‍ താണ്ഡവം. കടലാഴമളക്കു- ന്നാകാശഗോളം കറക്കുന്നൂ, നമുക്കുനാമന്യരായിക്കഴിഞ്ഞീടുന്നു. പറയുന്നുണ്ടൊരുകാര്യ- മതിനര്‍ത്ഥം മറിച്ചെന്നാ- ലതിന്‍ കുറ്റം നമുക്കോ നമ്മുടെ ഭാഷയ്ക്കോ? ആശക,ളാശയങ്ങളും ജനിക്കുന്ന മനസ്സേ, നീ ചിരിക്കുമ്പോളതിന്നര്‍ത്ഥം മറിച്ചെന്നാമോ. വെറും ഭീരുകണക്കെ നിന്‍ മുഖതാരിന്‍ പിറകില്‍ വ- ന്നൊളിച്ചീടും മനസ്സിനെ പഠിച്ചീടാനായ്- മനുഷ്യാ,നീയിവിടത്തില്‍ രചിച്ചതാകാം ‘സയന്റിഫിക് തിയറികള്‍ ’ തിരക്കൊല്ലാ, തോല്‍വി പറ്റീടാം. ഹരിച്ചിട്ടും ഗുണിച്ചിട്ടും കിടച്ചില്ലാ, കൂട്ടിയും കു- റച്ചുമെങ്ങള്‍മടുക്കുന്നൂ,ശ്രമിക്കാതില്ല.
|
|
|
|
പ്രവീണ. ബി. ടി.സി 54/1771 (3), പി.എം.ആർ.എ,
സി-43, കൃഷ്ണ, ഉപ്പുമാവിള,
പാപ്പനംകോട്, തിരുവനന്തപുരം-18.
|
|
|
|
|
|