വർഷദശങ്ങൾ കൊഴിഞ്ഞുമറഞ്ഞും
ഹർഷ, വിഷാദ, വിയോഗമുറഞ്ഞും
നല്ലൊരു നാളെയെയുള്ളിൽപ്പേറി
നല്ലാർമണികളു മവരുടെ പിമ്പേ
വല്ലഭർ, സോദരർ, ബാന്ധവ വൃന്ദം
അല്ലലു തിങ്ങിയ കേരളഭൂവീ
ന്നീക്കാനാവിൽ വാസികളായി;
ജീവിക്കാനായ് തത്രപ്പെട്ടും
ജോലികളൊന്നും രണ്ടും ചെയ്‌തും
കണ്ണുകൾനിറയെ കൈക്കുഞ്ഞിനെയും
കാണാനൊക്കാതോടിനടന്നും
സോദരരെ ക്കരകേറ്റാനായി
സ്വന്തം ജീവിതമൊറ്റികൊടുത്തും
കുഞ്ഞിക്കാലുകളൊന്നോരണ്ടോ
കണ്ടാൽമതിയെന്നൊട്ടു നിനച്ചും
വല്ലഭനൊത്തമരാനും നേരം
ഇല്ലാതിടവിട ഷിഫ്‌റ്റുകൾ ചെയ്‌തും
ഓടിനടന്നനവധി സമ്പാദ്യം
നേടിയഥാ വന്നാനൊരുകാലം,
വീട്ടിൽ കുട്ടികളില്ലാ നോക്കാൻ
വീട്ടരു രണ്ടും വയ്യാതായി
കുട്ടികളവരുടെ വഴിയേ പോയി
കിട്ടിയവരൊക്കെയുമതുമായ് മാറി
വീട്ടിൽ വിരുന്നിനു വരുന്നില്ലാരും
വേണ്ടുംപോലെ കഴിപ്പാൻ നാളിൽ
വേണ്ടതുപോലൊട്ടില്ലാകാലം
വേണ്ടുംപോലുണ്ടായി വരുമ്പോൾ
വേണ്ടാതായി ദീനവുമായി,
ഉച്ചം കാട്ടിയൊരേണിപ്പടികളെ
പുച്ഛിക്കാനായ് തുനിഞ്ഞവരേറെ
ജീവിതപ്പന്തയ നെട്ടോട്ടത്തിൽ
ഏവുംവിധവും ജയിക്കാനോടവേ
മുമ്പരും പിമ്പരുമായ്‌വന്നീടിലും
അന്തിമ വിജയം ഈശ്വരനിയമം
കൈയാളാമീ ജീവിതസ്വസ്‌ഥത
യെന്നു നിനച്ചഥയോടിയതല്ലാ
തില്ലൊരു മിച്ചവുമൊരുവനുമിവിടെ!
(അമേരിക്കൻ ജീവിതത്തിന്റെ മിച്ചപത്രം)