ചില വൈകുന്നേരങ്ങളുടെ
ആകാശത്തുനിന്നും
മൂന്നുകാലുള്ള
ഒരു പക്ഷി
ഫ്ലാഷ് തുറന്നു വെക്കുന്നുണ്ട്.
മർമ്മരങ്ങളുടെ
ഓളം....
ആളനക്കമില്ലാത്ത
ചുവന്ന ഭിത്തികൾ...
രഹസ്യംപോലുള്ള
കരച്ചിലൊച്ചക്കാഴ്‌ചകൾ
നോട്ടത്തിന്റെ
ചുണ്ടിൽ
തേച്ചുപിടിപ്പിച്ച
ശിശ്നരക്തം കണ്ട്
കിടുകിടുത്തുപോയ
ഉള്ളമേ...
ഇറുത്തിട്ട
ചെമലക്കടലിലൂടെ
ലെൻസുകണ്ണുകൾ
എങ്ങോട്ടാണ്
ഊളിയിട്ടു മറഞ്ഞതെന്നതിന്
ഉത്തരം എത്തിനോക്കുന്നുണ്ടിപ്പോൾ.
കരച്ചിലുകളുടെ
ആൽബത്തിൽ
തൊടുത്തുവച്ച ഓർമ്മ
അതിനെ
എയ്തുവീഴ്‌ത്തുന്നുണ്ട്.
ഫ്രെയിമുകൾ
ശാന്തമാണെന്നാലും....
ആയാസമേതുമില്ല
കാറ്റിന്!
ഒഴുകിത്തെളിയുന്നെങ്കിൽ
വരട്ടെ!