അവശേഷിപ്പുകളുടെ
കുർബ്ബാനയാണ് കാലം.
വന്യതയുടെ നിഗൂഢതയിലേക്ക്
ഒറ്റയാൻ കുന്നിറങ്ങി വന്നപ്പോൾ
പെയ്ത ആദ്യമഴ
ചുട്ടി കുത്തിച്ചത് കരളിലായിരുന്നു.
ഹൃദയത്തിന്റെ ചൂട്
ഉഷ്ണമാപിനിയിൽ
പൂജ്യം ഡിഗ്രി സെൽഷ്യസ്.
വരണ്ട വേനൽകാറ്റിൽ
കൊയ്‌ത്തും മെതിയും കഴിഞ്ഞ്
വയൽ ശൂന്യം!
മഞ്ഞ് പൂക്കുന്ന താഴ്‌വാരങ്ങളിൽ
ചാവുമണം പരന്നപ്പോൾ
പീലാത്തോസുമാർ കൈകഴുകി.
തിരുത്തുകളുടെ തുരുത്തിൽ
തെമ്മാടിക്കുഴിയിൽ
ഒരു ഒറ്റപ്പെട്ട നിശ്വാസം!
അല്പം നെഗറ്റീവ്
രക്തത്തുളളികൾ....
കാലം, ഒരു പുരാവസ്‌തു!