നീയാദ്യം പൈദാഹങ്ങൾ തീർക്കുന്ന ഒരു മാധുര്യമായിരുന്നു
ഇളം ചൂടുള്ള ഒരു മടിത്തട്ട്, പുറം കാഴ്‌ചകളിലേയ്‌ക്ക് ഒരു സവാരി
ഒരു വിരൽത്തുമ്പിന്റെ വിശ്വാസമായി നീ പിന്നെ
പിൻതുടരാൻ ചില പാദമുദ്രകൾ
ഓടിത്തോൽപ്പിക്കാൻ ഒരു കൂട്ടായി നീ പിന്നെ
പങ്കിട്ടെടുക്കുവാൻ ഒരു ചങ്ങാത്തം
ഭാവതീവ്രമായ രണ്ടുമിഴികളായി നീ പിന്നെ
ഹൃദയത്തിൽത്തൊട്ട ചില വാക്കുകൾ
വരികൾക്കിടയിലെ കവിതകളായി നീ പിന്നെ
കറുത്തൊരു മൗനത്തിന്റെ ദൈന്യതയായി
നിറപ്പകിട്ടുള്ള ഒരു സ്വപ്നമായി നീ പിന്നെ
നിസ്സംശയമായ ഒരു സ്‌പർശമായി
പിന്നെയുമെന്റെ മടിത്തട്ടിലേയ്‌ക്കു വീണു നീയൊരു വൃത്തം മുഴുമിപ്പിക്കുന്നു.......
നീയൊന്നു ചിരിക്കാതിരിക്കുമ്പോൾ
ഞാൻ ചിരിയെ മറന്നുപോകുന്നു
നീ സാന്ത്വനമാവാതിരിക്കുമ്പോൾ
ഞാനാകെ വരണ്ടു പോകുന്നു
നീയൊപ്പം നടക്കാതിരിക്കുമ്പോൾ
എന്റെ യാത്ര മുറിഞ്ഞുപോകുന്നു
നീയെന്നെയോർക്കാതിരിക്കുമ്പോൾ
ഞാൻ ഭൂമിയിലില്ലാതിരിക്കുന്നു
നീയെന്നിലെ ഞാനാകുന്നു
ഞാനെന്നതു നീ മാത്രമാവുന്നു.