ദർഭനാരിലിരുന്ന കാക്കയുടെ
കാഷ്‌ഠം വീണത് ശൗണ്ഡിയുടെ
മോതിരവിരലിൽ.
മോതിരവിരൽ ചൂണ്ടുവിരലിനോട്
തർക്കിച്ചു-
സോപാനത്തിനു മുകളിലെ
അമ്പലപ്രാവ് ചൂണ്ടുവിരലിന്റെ
പൂതനാവേഷം കണ്ട്
നന്ദികേശന്റെ ലാടത്തിലൊളിച്ചു
സമാന്തരരേഖയിലെ ശേഷം കെട്ടിയചക്രങ്ങൾ
അഷ്‌ടപദിയുടെ തോലുപൊളിച്ചു.
തിടപ്പിളളിയിലെ തീർത്ഥം
ഉളിയന്നൂർ കടന്ന് മരപ്പാലം കയറി.
പാറ കടഞ്ഞ മൂന്നു വിരലുകളെ
മണൽത്തിട്ടകൾ തൂശനിലയിട്ടു മൂടി.
വട്ടകുളം-അല്ല ചതുരം.
കറൽ കണ്ണുകളെ കൺപാടുകൾ മറച്ചു
മകുടത്തിൽ ഒരുവരികൂടി ബാക്കി.
ശൗണ്ഡികളുടെ ഒഴുക്കിൽ
വാക്കുകൾ ചത്തുമലച്ചു
വാക്ക് രണ്ടാകുന്നില്ല
മുപ്പത്തിമുക്കോടിയും തകർത്ത്
ഉളിയന്നൂരും കടന്ന്
മരപ്പാലവും കയറി.
ശേഷം കെട്ടിയ നരച്ച മീൻകണ്ണുകൾ
കണ്ടത് ഡി.എൻ.എ പാലം
പാലത്തിനുകീഴെ മലർന്നുകിടന്നു
തുപ്പുന്ന വവ്വാൽ
തുപ്പലിൽ പരതിയപ്പോൾ തടഞ്ഞത്
മൂന്നു കണ്ണുകൾ- ഒരു തൂശനില
പാറ കടഞ്ഞ മൂന്നുവിരലുകൾ.