ഏയ്.....ഓടിക്കൂ....
ആ മിന്നാമിന്നിയെ
അല്ല; തല്ലിച്ചതക്കൂ...
ഇവിടെല്ലാവരും ലൈറ്റണച്ചുഘോഷത്തിലാ.
വാരിവിതറൂ...
‘എേൻഡാസൾഫാൻ’
പലമടങ്ങ് വീര്യത്തിൽ
പുൽമേടുകൾ ഒന്നൊഴിയാതെ
ബാക്കിവെച്ചെക്കല്ലെ
ഈഗാനാലാപന വേദിയിൽ
അപശ്രുതിമീട്ടുവാൻ
ഒരൊറ്റക്കീടത്തെയും.
വഠ്!
ഇത്ര സുന്ദരമോ
തോക്കിൻ തിര വിരിയിച്ചൊരീ
ചുവന്ന പൂക്കൾ!
ഹൊ!
ഈ വെടിയുണ്ടയിലുമുണ്ടായിരുന്നോ
സർഗവാസന തുളുമ്പുന്നൊരു ഹൃദയം!
പിടിക്കൂ....
നാശഭീഷണി നേരിടും
പഴഞ്ചനാം ആ വരട്ടുവാദിയെ
അടക്കൂ....
സ്വർണ്ണം പൂശിയ സെല്ലുകളൊന്നിൽ.
അരുതല്ലോ ക്രൂരത കുരുന്നുകളോട്.
വയ്യല്ലോ മൊഴിയുവാനീജീവിയെ
നേരിൽ നോക്കി വാപിളർക്കട്ടെ
വിനോദയാത്രയിലാഘോഷമായ്.