എന്നും പ്ലാസ്‌റ്റർ ഓഫ് പാരീസ് തേച്ച്
നില കണ്ണാടിയുടെ മുന്നിൽ നിൽക്കാറുണ്ട്
സൂപ്പർ സ്‌റ്റാറിനെപ്പോലെ
വടു വീണമുഖത്ത് സുകുമാരകല.
സിനിമയുടെ സ്‌ഫടിക പ്രപഞ്ചത്തിൽ
മിന്നുന്ന നക്ഷത്രമല്ലെങ്കിലും
ഈ മുഖവും
സൂപ്പർസ്‌റ്റാറിനെ വെല്ലുന്നതു തന്നെ
നാടായ നാടൊക്കെയും അലഞ്ഞ്,
കയർത്ത്,
കല്ല് പെറുക്കിയെറിഞ്ഞ്,
മറുകണ്ടങ്ങൾ ചാടിയും
പറയാത്തത് പറഞ്ഞും,
മേന്മയുള്ള ജീവിതങ്ങളിലേയ്‌ക്ക്
പാഞ്ഞ് കയറിയും
നഷ്‌ടപ്പെടുത്തിയതാണ്
ഈ മുഖത്തെ സുകുമാരകാന്തി
പക്ഷെ ഓർക്കുക
നാല്‌പ്പത് കള്ളൻമാരെ
ഭരണി ചട്ടകളിലേയ്‌ക്ക്
ചൊരിഞ്ഞതാണ് ഈ മുഖം
വിമർശനത്തിന്റെ ചുടുഎണ്ണ
വീണ് പൊള്ളിയ
കരച്ചിലാണ് എന്റെ വിശിഷ്‌ട ജീവിതം.
നക്ഷത്രങ്ങൾക്കു വേണ്ടി
ആകാശം വലിച്ചു കെട്ടിയ
അരണ്ട രാത്രിയിൽ
എന്നും അരുമയോടെ മിനുസം
കാത്തു സൂക്ഷിക്കാറുള്ള
വിശ്വപ്രശസ്‌തിയുടെ അടയാളങ്ങൾ
പതിച്ച
ഭരണി ഞാൻ തുറന്നു.
വേദ കള്ളന്റെ
ആ നോട്ടമാണ് എന്റെ മുഖത്ത്
നിങ്ങൾ വക്രിച്ച് കണ്ടത്
കാട് കടുത്തു
പുഴകളിൽ ഓർമ്മകൾ വറ്റി
കാറ്റ് പിടഞ്ഞു
നാട് കൈ മോശം വന്നു
നോഹയുടെ വിശുദ്ധ പേടകം
കാക്കാതെ
കയർത്തുകൊണ്ട്
ആക്രാശിച്ചു കൊണ്ട്
ഇരുട്ടിന്റെ ആഴങ്ങളിലേയ്‌ക്ക്
ഏകനായ ഞാൻ.