പുഴ
പുഴകളങ്ങിനെയാണ്
വളഞ്ഞ് പുളഞ്ഞ്
നീണ്ടു നിവർന്ന്
കുറ്റിക്കാട്ടിലൂടെ, ഇരുള്-
പുതയുന്ന മരങ്ങൾക്കിടയിലൂടെ,
പുൽപ്പരപ്പിലമർന്നും, പിന്നെ-
നിവർന്നും
പാറക്കെട്ടുകളിലൂടെ, പാതാള-
വഴികളിലൂടെ
വഴിതെളിച്ചും, വഴിപിളർന്നും-
പതുങ്ങിനീങ്ങിയും, മദിച്ചുപാഞ്ഞും
പൊട്ടിച്ചിരിച്ചും, അലറിത്തുള്ളിയും-
അഴുക്കുകളെ ആഴങ്ങളിലേക്കകറ്റി
തെളിഞ്ഞ്, കനിഞ്ഞ്‌തരും
സമൃദ്ധിയുടെ ഒരുകടൽതന്നെ.
മായക്കണ്ണൻ
നീരദവർണ്ണന്റെ
ശീലക്കേടോരോന്നും
നീരജലോചന ചൊല്ലീടുന്നു
വെണ്ണയും, പാലും കവർന്നു-
ഭുജിക്കുകിൽ
കോപിക്കയില്ലായിരുന്നു ഞാനേ
അന്തിക്കെന്നാലയിൽ
കെട്ടിയഗോക്കളെ
അങ്ങേതിൽകൊണ്ടുപോയ്-
കെട്ടീടുന്നു.
വീട്ടുകാർ തമ്മിൽ കലഹകോലാഹലം
കണ്ടുരസിച്ചു മദിപ്പുകണ്ണൻ
അപ്പമുണ്ടാക്കിയടച്ചുവെച്ചെന്നാകിൽ
ചാണകം മാത്രമേ പിന്നെകാൺമു
കോലുമായ് ചെന്നാലോ
കോലക്കുഴലൂതും
മേയും പശുക്കളോഓടിക്കൂടും
കണ്ണനെ കാണുന്ന നേരത്ത് നാരിമാർ
നീരസം തന്നെ മറന്നുപോകും
പങ്കം പോഴിഞ്ഞീടും
പളുങ്ക് മനസ്സാകും
പൊങ്കരവല്ലിയാൽ ബന്ധിച്ചീടും.