ഈ ചെളിയാളും നിലത്ത്
താമരയായ് നിൽക്കാനാമോ?
എന്നൊരു താമര ചോദിച്ചു.
നീർ പിടിക്കാത്ത പൂദലത്തിൽ
പുലർ പിടിപ്പിച്ചു നിർത്താനും
അടിയൊഴുക്കത്തെ അടിമട്ടുമാറ്റി
ജീവനെ കോരിയെടുക്കാനും
ചിരിക്കാനും വിടരാനും ചിരം
രാഷ്‌ട്രഭംഗിയായ് മിനുങ്ങാനും....?
പൊടിമീനുകളുരുമ്മും ഇക്കിളി
സുഖമെന്നു കരുതിയോ,
ചെകിളവാളോങ്ങും ചേറ്റു-
മത്സ്യങ്ങളിൽ നിന്നൊഴിയണം.
മഴയും കൊണ്ടിറങ്ങും രാത്രി
മുക്കിയൊടുക്കാൻ നോക്കിയാൽ
ശഠിക്കണം ശിരസ്‌സുയർത്തുവാൻ.
ജലസമാന്തരം പൊട്ടിപ്പഴുത്ത
ജലപ്രേതങ്ങളെ ഉരുമ്മി നിൽക്കണം.
ഇന്ദ്രനൊളിക്കും നീണ്ടതണ്ടിന്റെ
നങ്കൂരമാശ്രയം, ചെളിപറത്തും
പട്ടംകണക്കെ ഉയർന്നുനിൽക്കണം.
ഇഹപരത്തിൻ ബ്രഹ്‌മനും ലക്ഷ്‌മിക്കും
കുടിയിരിക്കാനിടവും കൊടുക്കണം....
ഒരുകാലിലുള്ളൊരീ ഭാവമാറ്റ-
പ്പെരുമാറ്റ നൃത്തനൃത്യങ്ങളൊട്ടും
കെട്ടുവിടാതെയാടണം....ഫലിക്കണം.
ഒടുവിൽ നിന്റെ കൈക്കുടന്നയിൽ
ഇറുന്നു വരണം, കൂമ്പണം
പട്ടിൽ പട്ടായ് ചുവന്നു പുലർച്ചേ
കണ്ണനു കണ്ണാം നേർച്ചയാകണം...!
കഴുത്തോളം വെള്ളത്തിൽ
കടുത്തതീ ജീവതസാധകം...
കണ്ടാലങ്ങിനെ തോന്നുമോ, എന്നെ?
വിടർന്നും ചിരിച്ചും ജലശയ്യയിൽ
സുഖിക്കയാണെന്നു കരുതിയോ..?