അവയവങ്ങളിലേറ്റം വൈരൂപ്യം
വിരലുകൾക്കാണെന്ന്
ആനന്ദ് പറയുന്നു.
പക്ഷെ, അതെങ്ങനെ?
അക്ഷാംശ രേഖാംശങ്ങൾ
വിരലുകളിലില്ലേ.
വിരൽ ചേർത്ത് വെച്ചല്ലേ നാം
വന്ദിക്കുന്നത്-നിന്ദിക്കുന്നതും
വിരലിൽ പിടിച്ചല്ലേ നാം
നിൽക്കാൻ പഠിച്ചതും
നടത്തം ശീലിച്ചതും
വിരൽ തന്നോരെത്തന്നെ
പടികടത്തി വിടുന്നതും.
വിരലോളം പോന്നത്
വിരൽപോലെ മെലിഞ്ഞത്
വിരലിലെണ്ണാവുന്നത്
വിരൽ നീട്ടിയാലെത്തുന്നത്......
എന്തിന്
വിരളം എന്ന പദം പോലും
വിരലിൽ നിന്നുത്ഭവിച്ചതാവണം.
വിരൽ കൊണ്ട് തന്നല്ലോ
ഞാനാദ്യമവളെ തൊട്ടതും
അതുകൊണ്ട് തന്നല്ലോ
അവളെൻ കവിളിൽ സ്‌നേഹിച്ചതും!
വിരൽതൊട്ട് മഷിയൊപ്പ്
ചാർത്താത്ത കുറ്റത്തിനേ
ഞാനവിരാമം അലയുന്നു
വീടും വിലാസവുമന്യമായ്.
ആത്മഗതംഃ
വിരൽ ചുരുട്ടി മുഷ്‌ടിയാക്കുക
അത്രയേയുളളു ഹൃദയവുമെന്ന്
ആശ്വസിച്ചലയുക.
ആലോചിക്കുന്തോറും ഞാൻ
ആനന്ദിലും ശരി കാണുന്നു!