വിട പറഞ്ഞൊഴിയവേ
നീയെടുത്തെൻ ഓർമ്മകളു-
മൊരുകുന്ന് കിനാക്കളും
തിരഞ്ഞു ഞാൻ പിന്നെ, നിന്നെയല്ല
എന്റെ കൈവിട്ട ജീവിതസത്യങ്ങളെ
നമ്മളൊരുമിച്ച സന്ധ്യകളെ
അരുകിലിരുന്നിട്ടും പടിചാരിയിട്ടും
നിന്നെ തൊടുവാനൊരു കാലമുണ്ടായില്ല,
ഇപ്പോഴൊടുക്കത്തെ വാക്കിൽ
കൊളുത്തിയിട്ടു നീയെന്നെ ചോദ്യങ്ങളാക്കിയില്ലേ?
തുടർന്ന മൗനമൊരു ചിതയായില്ലേ?
ഇനിയില്ല നിന്റെയീ ചുടുശ്വാസവും
പ്രാണനിൽ കുരുങ്ങും മിഴിപ്പോരുകളും
എന്തിനെവിടെത്തുലഞ്ഞുപോയ് അന്നത്തെ
നിന്റെ ഗന്ധം ചുമക്കും ഇളം കാറ്റും?
പതിക്കുന്നിതിപ്പോഴും സിരകളിൽ
നിൻ പേരിലൊഴുകുന്ന രക്തം
മരണമായാലും നിൻ പേരിലല്ലെങ്കിൽ
വ്യർഥമെന്നേ പറയുന്നു
എന്റെ പോയ്‌പ്പോയ കിനാവുകൾ