പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഒരിളങ്കാറ്റുപോലെ പോയവള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സക്കറിയാസ്‌ നെടുങ്കനാൽ

ആരോരുമറിയാതെ വന്നങ്ങുപോകുമൊ
രാരോമല്‍ തെന്നല്‍ പോലെയത്രേയവള്‍
എന്‍ പ്രിയതമ,യിന്നു പറന്നുപോയി
അതു,മെന്നരികത്തു ചേര്‍ന്നുകിടക്കവേ.

അസുഖത്തിലൊരുനാളുമിരിക്കാതെയു
മാര്‍ക്കുമേ ബുദ്ധിമുട്ടാകാതെയും
ഒര്‍ക്കാപ്പുറത്തങ്ങു പോകേണമെന്നേ
യാകെയവളെന്നുമാഗ്രഹിച്ചൂ.

മെല്ലെയെന്‍ ദേഹത്തു ചുറ്റിയ വലതുകൈ
തെല്ലു വഴങ്ങാതാണറിയുക ഞാന്‍
പാവമോമലാളിന്‍ പ്രാണശ്വാസ
മെപ്പോഴോ ശാന്തമായ് നിലച്ചുപോയി!

ക്‌ളിനിക്കില്‍നിന്നോടിയണഞ്ഞു വൈദ്യര്‍

നിശ്ചലം ദേഹമെന്നുറപ്പുതരാന്‍.
വേണ്ടായിനി ഹാ, കോലാഹലങ്ങള്‍
വേണ്ടാ തടസ്സമോയിളങ്കാറ്റിനൊട്ടും.

നിത്യമെന്‍ പണികളില്‍ സഹായികളാ
മുത്തമരാം രണ്ടു സുഹൃത്തുക്കളെത്തി
വെട്ടുവാനേല്പിച്ചൊരാറടി മണ്‍കുഴി
വീടിനോടൊത്തുള്ള കൊച്ചുതോപ്പില്‍.


അതിനിടെ പൂമേനി മെല്ലെ കഴുകി
പ്പൊതിഞ്ഞു പട്ടില്‍ ഞാനവളെ.
പൂക്കളറുത്തീല, വിളക്കു തെളിച്ചീല
ചുംബനങ്ങളാലേലും വിടചൊല്ലി.

പെറ്റുവളര്‍ത്തി വലിയവരായതേ
വിചാരവികാരബന്ധമടര്‍ത്തിയ
മറുനാടന്‍ പുത്രരും തല്കളത്രങ്ങളു
മറിയട്ടെയീ വാര്‍ത്ത സാവകാശം.

എങ്കിലെന്നാല്‍ പിന്നെ ശേഷമുലകവും
താനേ വഴിയേയറിഞ്ഞുകൊള്ളും
അയല്‍വാസികളാം രണ്ടുറ്റ ബന്ധുക്കള്‍
സാക്ഷികളായിടാന്‍ വന്നുചേര്‍ന്നു.

പത്തുകരങ്ങളാല്‍ താങ്ങിയെന്നരുമയാ
ളമ്മയാം ഭൂമിയോടൊന്നു ചേര്‍ന്നു.
നന്ദി, നന്ദിയെന്നോമനേയെന്നവള്‍
മൌനമായ് സാകൂതം ചൊന്നപോലെ.

സപ്തതി സസന്തോഷം പിന്നിട്ടുവെങ്കിലും
മൃത്യുവെ നേരില്‍ ഞാന്‍ കണ്ടിട്ടില്ല.
പോകുവാന്‍ പാകമായിരിക്കുകില്‍ ഞാനുമീ
പൂന്തെന്നല്‍ പോലവേയായിടേണം.

സക്കറിയാസ്‌ നെടുങ്കനാൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.