ഗതകാലശിലകളാൽ ഊട്ടിയുറപ്പിച്ച-
ചുടുകൊടുംകാട്ടിലെ ഭൈരവിയാണ് ഞാൻ...!
നാഗപാശങ്ങളാൽ എന്നെ ബന്ധിച്ചു നീ....
അഷ്‌ടബന്ധം കൂട്ടി കാവിൽ പ്രതിഷ്‌ഠിക്ക!
വ്യാളീമുഖങ്ങളിൽ കുങ്കുമം തൊട്ടു നീ...
ഇന്ദീവരം ചാർത്തി എന്നെ സ്തുതിക്കുക
വാളും ചിലമ്പും എനിക്കായ് സമർപ്പിക്ക-
ഹോമകുണ്ഡങ്ങളെൻ മുന്നിൽ തെളിയിക്ക!
ഇന്ദ്രചാപംപോലെ എന്നെ പ്രണമിയ്‌ക്ക-
പട്ടുംകുരുതിയും എനിക്കായ് കരുതുക.
മന്വന്തരത്തിലെ മാറ്റൊലി കേട്ടു നീ-
ആര്യാവർത്തങ്ങളിൽ വേദാന്തമോതുക.
പൂർവ്വോത്തരത്തിലെ തോറ്റം ശ്രവിച്ചു നീ....
പ്രണവമന്ത്രങ്ങളിൽ സർവ്വജ്‌ഞ്ഞയാകുക.
വാമൊഴിച്ചൊല്ലിലെ മൂല്യം മറക്കാതെ-
വഹ്‌നിയും വറുതിയും ചതുപ്പിൽ വിതക്കുക.
ഉപവനങ്ങൾതോറും സദ്‌ഗുണം ചൊല്ലി നീ...
ഉദകക്രിയകളിൽ പിണ്ഡങ്ങളർപ്പിക്ക!
നിലവിട്ട ചെയ്തിയിൽ നിർഭയം പൊരുതി...നീ...
നിത്യസത്യത്തിൽ നീലാംബരിയാവുക..!!