മണ്ണിൽ തപം ചെയ്തവരുടെ കിനാവുകൾ-
നിലാവിലൂടെ, നിദ്ര കടം കൊണ്ടപ്പോൾ-
കാൽവരിയിലെ കാറ്റിൽ തളർന്ന് നിലവിളികളുടെ മാറ്റൊലി!
മഞ്ഞിലൂടെ ചോരപൊടിയുന്നൊരു കുരിശുമേന്തി-
ആരോ ഒച്ചവെക്കാതെ നടന്നടുക്കുന്നു!!
വിണ്ണിൽ മിഴിച്ചുണ്ട് വറ്റിയ മഴമേഘങ്ങൾ-
രാവിലൂടെ കുളിർ യാചിച്ചപ്പോൾ-
വഴിയിറക്കിലെ നിശ്ശബ്‌ദതയിൽ വരണ്ട ഉറവകളുടെ കണ്ണുനീർ!
നിരത്തിലൂടെ നീർനിറച്ചൊരു കുടവുമേന്തി-
ആരോ പതം പറഞ്ഞ് നടന്നടുക്കുന്നു!
മനസ്സിൽ മുഖം നഷ്‌ടപ്പെട്ടവരുടെ ഓർമ്മകൾ-
മഴയിലൂടെ സ്‌നേഹം ഒലിപ്പിച്ചപ്പോൾ-
നെഞ്ചിലെ നൊമ്പരച്ചൂടിൽ ഉരുകിയ പ്രണയങ്ങളുടെ പിൻവിളി!
കനവിലൂടെ, കഥനീറ്റി..., കണ്ണിൽ കണ്ണീർ-
കാഴ്‌ചമറച്ചാരോ...അതിദ്രുതം നടന്നടുക്കുന്നു.