പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > ഓർമ്മകളുടെ സിന്ദൂരച്ചെപ്പ്‌ > കൃതി

എന്റെ സിന്ദൂരച്ചെപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തോമസ്‌ മാത്യു പാറയ്‌ക്കൽ

സ്വപ്‌നസുന്ദരമായ എത്യോപ്യായിലും വികസനങ്ങൾക്ക്‌ അനന്തസാദ്ധ്യതയുള്ള നൈജീരിയായിലുമായി ചിലവഴിച്ച നീണ്ട 20 സംവത്സരങ്ങൾ എനിക്ക്‌ അനുഭവസമ്പത്തേറെ നൽകി. പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസ ആയിരുന്നു എത്യോപ്യൻ ഭൂപ്രകൃതി. വന്യമനോഹരമെങ്കിൽ, ഉൾനാടൻ നൈജീരിയാക്കാരുടെ മതദ്വേഷവും, വർഗ്ഗവൈരാഗ്യവും കുപ്രസിദ്ധമായിരുന്നു. നിർഭാഗ്യരായ ലക്ഷക്കണക്കിന്‌ മനുഷ്യക്കുരിതിയ്‌ക്ക്‌ കാരണമായ “Biafra War” നിങ്ങൾ ഒരുപക്ഷേ ഓർമ്മിക്കുന്നുണ്ടാകും. ശക്‌തമായ ആ വർഗ്ഗകലാപങ്ങളിൽ നിന്നുമുയർത്തെഴുന്നേൽക്കാൻ നൈജീരിയാക്ക്‌ ചരിത്രം നൽകിയ അവസരങ്ങൾ അനവധിയായിരുന്നു.

പക്ഷേ ഈ സുവർണ്ണാവസരങ്ങളെ അവജ്ഞയോടെ തിരസ്‌ക്കരിച്ച്‌ ആഭാസരാഷ്‌ട്രീയത്തിന്റെ അതിപ്രസരത്തിലേക്ക്‌ ആഴ്‌ന്നിറങ്ങിയ ആ രാജ്യം ഇപ്പോഴും രാഷ്‌ട്രീയ - സാമൂഹ്യ പ്രതിസന്ധികളിലാണ്‌.

മതജീർണ്ണതയുടെ പരിഷ്‌കൃതമായ ഒരു നശിച്ച ആവേശമാണ്‌ നൈജീരിയായിൽ ഒരു ചരിത്രകാരൻ ഇന്നും കാണുന്നത്‌. അടുത്തയിടെ നടന്ന ക്രിസ്‌ത്രീയ - മുസ്‌ളീം കലാപങ്ങൾ ഇതിന്റെ മകുടോദാഹരണങ്ങളാണ്‌. തെക്കുവടക്കൻ പ്രവിശ്യകളിൽ അനേകായിരങ്ങൾ കൊല്ലപ്പെട്ട ഈ മത വംശീയ കൊലപാതകങ്ങളും, മാനസിക ശൈലികളുമാണ്‌ ഈ രാജ്യത്തെ പിന്നോട്ടു വലിക്കുന്ന പ്രധാന കാരണങ്ങൾ. രാഷ്‌ട്രീയ ഭിക്ഷാം ദേഹികൾ ജനങ്ങളുടെ അധമവികാരങ്ങളെ കത്തിക്കാളിക്കുന്നു. സാംസ്‌കാരികാധഃപതനത്തിന്‌ വേറെ വളരെയൊന്നും കാരണം വേണ്ടതില്ല.

പെട്രോൾ കയറ്റി അയക്കുന്ന ഏക ആഫ്രിക്കൻ രാജ്യമാണ്‌ നൈജീരിയ. 1960-ൽ സ്വാതന്ത്ര്യം പ്രാപിച്ച ഈ രാജ്യം പലരാഷ്‌ട്രീയ കലാപങ്ങളിലൂടെ കടന്നുപോയി. അധഃപതനത്തിന്റെ മരണക്കിണറുകളിൽക്കൂടി കടന്നുപോയ നൈജീരിയ പട്ടാള ഭരണത്തിൽ നിന്നും വിമുക്തിനേടിയത്‌ ശാന്തസ്വഭാവിയായ ഷെഹുഷഗാറിയുടെ കാലത്തായിരുന്നു (1980) പടിപടിയായി പുരോഗമിച്ച രാജ്യത്തെ പക്ഷേ രാഷ്‌ട്രീയ ഭിക്ഷാടനക്കാർ അപകടസന്ധിയിലാക്കി.

വീണ്ടും പട്ടാളം

കലാപത്തിലേക്കിറങ്ങിയ രാജ്യത്തെ രക്ഷിക്കാൻ പട്ടാളവും ഇറങ്ങി. ഫലമോ ജനാധിപത്യസമ്പ്രദായത്തെ ഒട്ടും പ്രോഝാഹിപ്പിക്കാത്ത ധിക്കാരത്തിലും, ധാർഷട്യത്തിലുമടിയുറച്ച ഒരു ആർമി റൂൾ! കിരാതരായ പട്ടാള മേധാവികൾ ഒന്നിനുപുറകേ ഒന്ന്‌ എന്ന കണക്കിന്‌ വന്നു. യാക്കൂബ്‌ ഗവാന ബുഹാറി (Buhari) ഇവർ കഴിഞ്ഞ്‌ ഒബസാഞ്ചോ (Obasanjo) വന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ കൂടിയതല്ലാതെ വേറൊരുകാര്യവും നടന്നില്ല. നിത്യോപയോഗസാധനങ്ങൾക്ക്‌ അമിതമായി വിലവർദ്ധിച്ചു. എണ്ണ, സോപ്പ്‌, അരി, പഞ്ചസാര മുതലായവ മാർക്കറ്റുകളിൽ നിന്നും അപ്രത്യക്ഷമായി.

വഴിയരുകിൽ എണ്ണ

വഴി വക്കുകളിൽ ഗ്രാമങ്ങളിൽ നിന്നുമുള്ള സ്‌ത്രീകൾ നിത്യോപയോഗത്തിനുള്ള എണ്ണ (Cooking oil) വിറ്റുതുടങ്ങി. വാഹനങ്ങളിൽ നിന്നു വഴിയിൽ വീണു കിടക്കുന്ന കരിഓയിൽ മുതലായവയ ഉപയോഗിച്ചുള്ള വിഷലിപ്‌തമായ എണ്ണയായിരുന്നു അവർ വിറ്റഴിച്ചുകൊണ്ടിരുന്നത്‌.

2 കാരറ്റിന്‌ 50 രൂപ

പുരുഷന്മാരും പിറകിലായിരുന്നില്ല. രണ്ടുകാരറ്റിന്‌ 50 രൂപ ക്രമത്തിൽ അവരും മുന്നോട്ടെത്തി. സർക്കാരിന്‌ മറ്റൊരു നടപടിയും എടുക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ നിയമവാഴ്‌ച തകർന്ന നൈജീരിയായിൽ മോഷണം പ്രത്യേകിച്ച്‌ കാർ മോഷണം സർവ്വസാധാരണമായി. പല ഇന്ത്യക്കാരുടെയും കാറുകൾ മേഷ്‌ടിക്കപ്പെട്ടു. എന്റെ കാറിന്റെ നാലു ടയറുകളും നഷ്‌ടപ്പെട്ട കഥ ഞാൻ നേരത്തെ പ്രതിപാദിച്ചിട്ടുണ്ട്‌.

അരി മാർക്കറ്റുകളിൽ തീരെകിട്ടാതായി. കാച്ചിൽ ആയിരുന്നു മറ്റൊരു ഭക്ഷണസാധനം. നൈജീരിയക്കാർക്ക്‌ ഏറെ പ്രിയങ്കരമായ ഈ വസ്‌തുമാത്രമാണ്‌ അവിടെ കൃഷി ചെയ്യപ്പെട്ടിരുന്ന ഏക ഭക്ഷ്യപദാർത്ഥം. ഇതിനും തീ പിടിച്ച വിലയായി. അസമാധാനത്തിന്റെ നീർച്ചുഴിയിലേക്കിറങ്ങിയ രാജ്യത്തെ സേവിക്കാൻ അവസാനം ഒരു ജനാധിപത്യ സർക്കാർ വന്നു (1980).

കൊല്ലങ്ങൾക്കുശേഷം അതും പരാജയപ്പെട്ട നൈജീരിയായിൽ കഴിഞ്ഞമാസം ജേനാഥന്റെ കീഴിൽ ഒരു പ്രസിഡന്റ്‌ ഭരണം നിലവിൽ വന്നിട്ടുണ്ട്‌. ഒരു താൽക്കാലിക രക്ഷയെങ്കിലും ഈ ഭരണക്രമം നൽകുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

ഇതിന്റെയെല്ലാം ഫലമായി രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങളും കുഴപ്പത്തിലായിട്ടുണ്ട്‌. യൂറോപ്പിൽ നിന്നും, ഇന്ത്യ, ഈജിപ്‌റ്റ്‌, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള അദ്ധ്യാപകരും, ഡോക്‌ടർമാരും, ഇഞ്ചിനീയർമാരും കൂട്ടമായി സ്‌ഥലംവിട്ടുകഴിഞ്ഞ വിദ്യാഭ്യാസരംഗം ഭരിക്കുവാൻ ഇപ്പോൾ നൈജീരിയാക്കാർ മാത്രമാണുള്ളത്‌.

എത്യോപ്യ നിത്യദാരിദ്യത്തിൽ

എത്യോപ്യയുടെ കഥ പരമദയനീയമാണ്‌. പണക്കൊതിയില്ലാത്ത ഉദ്യോഗസ്‌ഥ സമൂഹം. ഇതാണ്‌ എത്യോപ്യയുടെ നേട്ടം. പക്ഷേ രാജ്യത്തെ അത്യന്തം ശോച്യമായ സമ്പദ്‌വ്യവസ്‌ഥ എത്യോപ്യയെ നിത്യദാരിദ്ര്യത്തിലേക്ക്‌ നയിച്ചു. അല്‌പം ചെമ്പ്‌ (Copper) അല്‌പം സ്വർണ്ണം ഇവയല്ലാതെ ഈ നിർഭാഗ്യരാഷ്‌ട്രത്തിന്‌ മേൽഗതിയ്‌ക്ക്‌ ഒരു ഉല്‌പാദനങ്ങളോ, കയറ്റുമതികളോ ഇല്ല. ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും ഫ്യൂഡൽ സമ്പ്രദായം നിലനിൽക്കുന്നു.

മദ്ധ്യഎത്യോപ്യായിൽ കഠിനമായ Drought (വരൾച്ച) എല്ലാവർഷവും അനുഭവപ്പെടുന്നു. ആഡിസ്‌ അബാബാ അസ്‌മാറാ (ഇപ്പോൾ ഇറിട്രിയയുടെ തലസ്‌ഥാന നഗരം), മക്കലെ (Tigre പ്രവിശ്യയുടെ തലസ്‌ഥാനം), ഡെസ്സി (Wollo Province) ആസ്സബ്‌ മസ്സാവാ ഇങ്ങനെ രണ്ട്‌ തുറമുഖ നഗരങ്ങൾ ഇവ വിട്ട്‌ എത്യോപ്യാ ഇപ്പോഴും കുഗ്രാമങ്ങളുടെ ഒരു സാമ്രാജ്യമാണ്‌. ഉൾനാടൻ ഗ്രാമങ്ങളിൽ പരിഷ്‌ക്കാരത്തിന്റെ ലാഞ്ചനപോലുമില്ലാത്ത മനുഷ്യസമൂഹങ്ങൾ! പല്ലുതേക്കാൻ Toothpaste വരെ ഉപയോഗിക്കുന്നവർ തികച്ചും തുഛം! പുരോഗതിയുടെ പടിവാതിൽക്കൽപോലുമെത്താൻ കഴിയാത്ത ഈ രാജ്യം 21-​‍ാം ശതാബ്‌ദത്തിന്‌ തീർത്തും ഒരപവാദമാണ്‌.

വിശ്വസിച്ചാലും ഇല്ലെങ്കിലും

പച്ച ഇറച്ചി (Raw meat) ഭക്ഷിക്കുന്ന ധാരാളം ആളുകൾ ഇപ്പോഴും എത്യോപ്യായിലുണ്ട്‌. ആധുനിക ജീവിതസുഖങ്ങളെപറ്റി അവർക്ക്‌ ഒരറിവുമില്ല. പക്ഷേ ശീതളമായ സ്വഛമായ കാലാവസ്‌ഥയിൽ അവർ സുഖമായി കഴിഞ്ഞുകൂടുന്നു. (12000 അടിയാണ്‌ എല്ലാ സ്‌ഥലങ്ങളിലേയും ഔന്നത്യം! (attitude) ഈ ശൈത്യാനുഭൂതിയിൽ എല്ലാ ദുഃഖങ്ങളും മറന്ന്‌ പുതപ്പിനുള്ളിൽ (ഉച്ചയ്‌ക്ക്‌പോലും കിടക്കണമെങ്കിൽ 2 ബ്ലാങ്കെറ്റ്‌ വേണം) മയങ്ങുന്ന ദൈവത്തിന്റെ കറുത്തമുത്തുകൾ.

Previous Next

തോമസ്‌ മാത്യു പാറയ്‌ക്കൽ

വൈ.എം.സി.എ റോഡ്‌, മുവാറ്റുപുഴ - 686 661.


Phone: 0485- 2832693




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.