കേരള ലളിതകലാ അക്കാദമിയുടെ ലളിതകലാ പുരസ്‌കാരം കെ.വി.ഹരിദാസിന് ലഭിച്ചു. സി.എൽ.പൊറിഞ്ചുകുട്ടിക്കും വരിക്കാശേരി കൃഷ്‌ണൻ നമ്പൂതിരിപ്പാടിനും അക്കാദമി ഫെല്ലോഷിപ്പ്. 25,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങിയതാണ് പുരസ്‌കാരവും ഫെല്ലോഷിപ്പുകളും. നാലു ദശാബ്‌ദമായി ഭാരതീയ ചിത്രകലയിൽ സജീവ സാന്നിധ്യമായുളള കലാകാരനാണ് ചിത്രകാരൻ കെ.വി.ഹരിദാസൻ. ഒറ്റപ്പാലത്ത് ജനിച്ച കൃഷ്‌ണൻ നമ്പൂതിരിപ്പാട് പ്രശസ്‌ത ശില്‌പിയായ ദേവീപ്രസാദ് റോയ് ചൗധരിയുടെ ശിഷ്യനാണ്. തൃശൂർ സ്വദേശിയായ സി.എൽ.പൊറിഞ്ചുക്കുട്ടി തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിന്റെ ആദ്യ പ്രിൻസിപ്പലായിരുന്നു. അക്കാദമിയുടെ വി.ശങ്കരമേനോൻ മെമ്മോറിയൽ എൻഡോവ്‌മെന്റ് സ്വർണ്ണമെഡൽ വടകര സ്വദേശി ഇ.കെ.ബാലകൃഷ്‌ണനു ലഭിച്ചു. ചിത്ര-ശില്‌പങ്ങൾക്കുളള സംസ്ഥാന അവാർഡിന് സുധീഷ്‌കുമാർ, സുനിൽ വല്ലാർപാടം, ടി.എ.മണി, ബിനിറോയി, കെ.ആർ.രാജേഷ്‌കുമാർ എന്നിവർ അർഹരായി.