സി.പി.എം പി.ബി അംഗമായുളള കൊടിയേരി ബാലകൃഷ്‌ണന്റെ സ്ഥാനക്കയറ്റം കേരളഘടകത്തിൽ വിഭാഗീയപ്രവർത്തനം നടത്തുന്നവർക്കുളള മുന്നറിയിപ്പാണെന്ന് രാഷ്‌ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. ഇതോടെ സംസ്ഥാനസെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വി.എസും നേതൃത്വം നല്‌കുന്ന രണ്ട് അധികാരകേന്ദ്രങ്ങൾക്ക് ബദലായി മൂന്നാമതൊരു അധികാരകേന്ദ്രമായി കൊടിയേരി മാറും. കേന്ദ്രകമ്മറ്റി അംഗമെന്ന നിലയിൽപോലും അത്ര സീനിയർ അല്ലാത്ത കൊടിയേരിയെ പി.ബി അംഗമാക്കിയത് വി.എസിനും പിണറായിക്കും ബദലായി നില്‌ക്കാൻ കൊടിയേരിക്ക് കഴിയും എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിശ്വാസം.
മറുപുറംഃ
വളളക്കടവ് ചപ്പാത്തിയിൽ കേഴമാനിനെ വിഴുങ്ങി കൊമ്പ് തുളഞ്ഞ് കയറി ചത്ത പെരുമ്പാമ്പിന്റെ കഥ പോലെയായി പാർട്ടിയിലെ ചിലർക്ക് കൊടിയേരിയുടെ പി.ബി അംഗത്വം. വി.എസിനു പ്രായമേതായാലും ഇത്രയൊക്കെയായി. പക്ഷെ അടപ്പിളകിയത് സെക്രട്ടറിക്കു തന്നെയാണ്. പാർട്ടിമുഖ്യൻ, സംസ്ഥാനമുഖ്യൻ എന്നീ പദവികൾക്ക് തറവാട്ടിൽ ഒരു ഉണ്ണികൂടി പിറന്നിരിക്കുന്നു. പത്തും തികഞ്ഞ് പന്ത്രണ്ടും കഴിഞ്ഞിട്ടും പിബിയിലേയ്‌ക്കുളള പ്രസവം നടക്കാതെ കേന്ദ്രക്കമ്മറ്റിയിൽ ചാപിളളയായി തെക്കുവടക്കു നടക്കുന്ന എം.എ ബേബിയെവരെ ഒതുക്കിയാണ് കൊടിയേരിയുടെ ജനനം. ഏതായാലും നാട്ടുകാർക്ക് സന്തോഷമായി. പാർട്ടിയിലിനി ‘ത്രികോണപ്രണയം’ കണ്ട് രസിക്കാം.....