ജോലിയെടുക്കുന്നവർക്കാകണം കൂലി നൽകേണ്ടതെന്നും ജോലി ചെയ്യുന്നത് നോക്കിനില്‌ക്കുന്നവർക്ക് കൂലി നല്‌കുന്ന പ്രവണത ഇല്ലാതാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ഇത് പിടിച്ചുപറിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭ സുവർണ ജൂബിലിയോട് അനുബന്ധിച്ച് നടന്ന ‘കേരളം - ഇന്നലെ, ഇന്ന്, നാളെ’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു പിണറായി.
മറുപുറംഃ അങ്ങിനെ പറഞ്ഞ് കൊടുക്കൂ സഖാവേ... നോക്കുകൂലി വാങ്ങിക്കുന്നവരുടെ കോട്ട കൊത്തളങ്ങൾ തകർന്നുവീഴട്ടെ.... പിന്നെ ഒരു കാര്യം കൂടി പറയാമായിരുന്നു. കേരളത്തിൽ മറ്റൊരു പ്രതിഭാസമുണ്ടല്ലോ; ജീവിതത്തിലിന്നുവരേയും പണിയെടുത്ത് ഒരു തുളളി വിയർപ്പൊഴുക്കാതെ, രാവിലെതന്നെ തേച്ചുമടക്കിയ ഷർട്ടും മുണ്ടും ധരിച്ച് തൊഴിലാളി പ്രവർത്തനത്തിനിറങ്ങുന്ന തൊഴിലാളി നേതാക്കൾ. അവർക്ക് ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ പണിയെടുക്കാനുളള നിർദ്ദേശവും കൊടുക്കണം. വല്ല്യേ വല്ല്യേ പൊതുമേഖലാ-സർക്കാർ സ്ഥാപനങ്ങളിൽ ശമ്പളവും കൃത്യമായ ഓവർടൈം കാശുവാങ്ങി ഒരു സ്പാനറുപോലും കൈകൊണ്ടു തൊടാത്ത നേതാക്കളുമുണ്ട്. അവരേയും കുത്തിയിരുത്തി പണിയെടുപ്പിക്കണം. അതുകൊണ്ട് രണ്ടുണ്ട് ഗുണം. ഒന്ന് സ്ഥാപനത്തിന് ഗുണം. പിന്നെ നേതാക്കളുടെ കൊളസ്‌ട്രോളും ഷുഗറുമൊക്കെ കുറയുകയും ചെയ്യും... ഇത് യുദ്ധകാല അടിസ്ഥാനത്തിൽതന്നെ നടപ്പാക്കണേ.