തഗാക്കി എന്ന എഴുത്തുകാരനെ ഞാൻ യാദൃച്ഛികമായിട്ടാണ് ടോക്കിയോവിൽവച്ച് കണ്ടുമുട്ടിയത്. അദ്ദേഹത്തെ ഞാൻ പരിചയപ്പെടുന്നത് ഒരു ജാപ്പനീസ് ശില്പശാലയിൽ വച്ചായിരുന്നു. അത് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്‌ച ആയിരുന്നു. ഞങ്ങൾ തമ്മിൽ കൈമാറിയ ഏതാനും വാചകങ്ങളൊക്കെ ഞാനെന്നേ മറന്നുകഴിഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ഭാര്യ റഷ്യക്കാരിയാണെന്ന വസ്‌തുത മാത്രം ഞാനോർമ്മിച്ചു. വളരെ ലളിതസ്വഭാവക്കാരനായൊരു മനുഷ്യനായിരുന്നു തഗാക്കി. അതുപോലെതന്നെ താനണിഞ്ഞിരുന്ന കിമാനോവസ്‌ത്രവും! കാലിലെ മരച്ചെരിപ്പും! ഒരു വൈക്കോൽത്തൊപ്പി പിടിച്ചിരുന്ന ആ കൈ എത്ര മനോഹരമായിരുന്നെന്നോ? അദ്ദേഹം റഷ്യൻ ഭാഷയാണ് സംസാരിച്ചിരുന്നത്. കറുത്തുമെലിഞ്ഞ ഈ മനുഷ്യൻ, യൂറോപ്യൻ ദൃഷ്‌ടികളിൽ ഒരു സുന്ദരൻ തന്നെയായിരുന്നു. ഒരൊറ്റ നോവൽ കൊണ്ട് സുപ്രസിദ്ധനായിത്തീർന്ന ഇദ്ദേഹം തന്റെ കൃതിയിൽ ഒരു യൂറോപ്യൻ വനിതയെ വർണ്ണിച്ചിട്ടുണ്ടെന്ന് പലരും എന്നോട് പറഞ്ഞു.
.....എന്റെ സ്‌മരണമണ്ഡലത്തിൽ നിന്നും ആ മനുഷ്യജീവിയെക്കുറിച്ചുളള ഓർമ്മ പാടെ മാഞ്ഞുപോകുമായിരുന്നു... അല്ലെങ്കിൽ....
കോൺസുലർ ആർച്ചീവ്‌സിലെ കെ- എന്ന ജാപ്പനീസ് പട്ടണത്തിൽ പുനരധിവാസത്തിനായി അപേക്ഷ സമർപ്പിച്ചിരുന്ന സോഫിയ വാസിലീന ജെസുഖ്-തഗാക്കിയുടെ കടലാസുകൾ ഞാൻ കാണുകയുണ്ടായി. എന്റെ നാട്ടുകാരനും, ജനറൽ കോൺസുലേറ്റ് സെക്രട്ടറിയുമായ സഖാവ് ദുർബ, എന്നെ കുന്നിൻമുകളിലെ കെ-പട്ടണത്തിലെ മായുസാനിൽ സ്ഥിതി ചെയ്യുന്ന ഫോക്‌സ് ദേവാലയ(കുറുക്കന്റെ അമ്പലം)ത്തിലേക്ക് കൊണ്ടുപോയി. അങ്ങോട്ടു പോയത്, ആദ്യം കാറിലും, പിന്നെ ഫൂണിക്കുലർ റെയിൽവേ വഴിയായും, അതുകഴിഞ്ഞ് പാറക്കെട്ട് നിറഞ്ഞ പാതവഴിക്കു നടന്നും, വൃക്ഷക്കൂട്ടങ്ങൾക്കിടയിലൂടെ സെഡാർ മരങ്ങൾ നിറഞ്ഞ കാനനം വഴിയായി നിശ്ശബ്‌ദത പാലിച്ച് ഏറ്റവും വൈചിത്യമാർന്നവിധം ബുദ്ധമതക്കാരുടെതായ തൂക്കിയിട്ടിരുന്ന ഒരു മണിമുഴങ്ങുന്നതിനരികിലൂടെയുമായിരുന്നു. വഞ്ചനയുടെയും കൗശലത്തിന്റെയും ദേവനാണ് കുറുക്കൻ. ഈ സൃഗാലദേവന്റെ ആത്മാവ് ഒരു മനുഷ്യനിലേക്കു പ്രവേശിക്കുകയാണെങ്കിൽ, ആ മനുഷ്യന്റെ കുടുംബം തകർന്നതുതന്നെ. സെഡാർമരങ്ങളുടെ ംലാനതയിൽ മൂന്നുവശത്തും കുത്തനെയുളള പാറക്കെട്ടുകൾ നിറഞ്ഞ പീഠത്തിൽ ആൾത്താരകളിൽ കുറുക്കൻമാരുടെ രൂപങ്ങൾ ആലേഖനം ചെയ്‌തിരുന്ന സന്യാസാശ്രമം കണക്കെയുളള ഒരു ദേവാലയം നിലകൊണ്ടിരുന്നു. അനന്തതയിലേക്കു വിലയിക്കുന്ന ശാന്തസമുദ്രത്തിന്റെയും, മലനിരകളുടെയും, പ്രകൃതിരമണീയകത്വമാർന്നൊരു ദൃശ്യഭംഗി നിറഞ്ഞ അവിടമാകെ നിശ്ശബ്‌ദതയുടെ പര്യായമായിരുന്നു.
അങ്ങിനെ ആയിരുന്നെങ്കിലു, മലനിരകൾക്കു മുകളിലായി (ഇവിടെ നിന്നാൽ മലനിരകളുടെ മദഭാഗം ദൃശ്യമായിരുന്നു) തണുപ്പിച്ച ബീയർ വില്പനക്കുവച്ചിരുന്ന ഒരു ചെറുസത്രം ഞങ്ങൾ കണ്ടെത്തി. സമുദ്രതീരത്തിനുമുകളിലായി സ്ഥിതിചെയ്‌ത സെഡാർ മരങ്ങളുടെ മർമ്മര ശബ്‌ദവുമാസ്വദിച്ചുകൊണ്ട് രണ്ട് നാട്ടുകാർക്ക് ബീയറും കുടിച്ച് സൗഹൃദഭാഷണങ്ങളിൽ ലയിക്കുവാൻ പറ്റിയ സ്ഥലമായിരുന്നു അത്. അന്നേരമാണ് സഖാവ് ദുർബ എന്നോട് ഈ കഥ പറഞ്ഞത്. അതുമൂലമാണ് ഞാൻ എഴുത്തുകാരനായ തഗാക്കിയെ ഓർക്കാനിടവന്നതും, ഈ കഥ, ഇപ്പോൾ രചിക്കാൻ തുടങ്ങിയതും...
അന്നേരം, മയൂ-സാനിൽ വച്ച് കഥകൾ എങ്ങിനെ രചിക്കപ്പെടുന്നു-എന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുകയായിരുന്നു. അതെ.... കഥകൾ എങ്ങിനെയെഴുതപ്പെടുന്നു?
ആ സായാഹ്‌നത്തിൽ ഗിദ്ദിക്ക് തഗാക്കി തന്റെ ജനനം മുതലുളള ജീവിതകഥ മുഴുവനും കുറിച്ചിട്ട കടലാസുകൾ ഞാൻ പെറുക്കിയെടുത്തു. അഭയാർത്ഥികൾ, എങ്ങിനെ തങ്ങളുടെ ആത്മകഥ രചിക്കുമെന്നതിനെക്കുറിച്ച് തെറ്റായ ആശയങ്ങൾ ഉൾക്കൊളളുന്നതായിരുന്നു പ്രസ്‌തുത രചനകൾ... എന്നെ സംബന്ധിച്ചാണെന്നുവരികിൽ, കപ്പൽ, റൂക്ക തുറമുഖത്തിൽ വന്നടുക്കുന്നതോടുകൂടിത്തന്നെ ഈ സ്‌ത്രീയുടെ ജീവിതകഥ തുടങ്ങുന്നു... അതൊരുഹ്രസ്വവും അസാധാരണവുമായ കഥയത്രെ.
ഇക്കാര്യത്തിൽ, ആ കഥ, ഒരായിരം ഗ്രാമീണവനിതകളുടെ ജീവിതകഥകളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ പോലെ യാന്ത്രികമായിരിക്കുന്ന-തെരഞ്ഞെടുപ്പ് രജിസ്‌റ്റർപോലെ-രണ്ട് കുട്ടകൾ ഒരുപോലെ ഇരിക്കുന്നതുപോലെ.
ആദ്യപ്രേമത്തിന്റെ കുട്ട, വ്രണിത വികാരങ്ങളുടെ, ആഹ്ലാദങ്ങളുടെ, ഭർത്താവിന്റെയും കുഞ്ഞിന്റെയും-മാതൃരാജ്യത്തിന്റെ നന്മയ്‌ക്കായി-അതിലേറെ പിന്നെ അധികമായി ഒന്നുമില്ല.