പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കാലം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രൊഫ. നൂറനാട്‌ രവി

കവിത

പുകയുന്ന മഞ്ഞുനീർത്തുളളിയും, പിന്നെന്റെ-

എരിയുന്ന കണ്ണുനീർത്തുളളിയും, മണ്ണിന്റെ-

മുറിയുന്ന കരളിന്നിരുൾച്ചിന്തു പാട്ടുമായ്‌

പോകുന്ന ‘കാലമാം’ പാണനാരേ!

നന്തുണിപ്പാട്ടിൻ വിതുമ്പലും, നാവേറു-

ചിന്തുമീ മൂവന്തിമൂടും ശ്മശാനവും,

‘നീലസ്വപ്നം’ പൂക്കുമീവർത്തമാനവും,-

നീ കണ്ടുഞ്ഞെട്ടിത്തിരിഞ്ഞു നില്‌ക്കാതെ പോ-

മീ വഴിത്താരയിൽ നിന്നു കത്തുന്നു ഞാൻ.

‘പാർത്ഥൻ’ വിതുമ്പുന്നു, ‘സാരഥി’ ചമ്മട്ടി-

ദൂരത്തെറിഞ്ഞു ശപിക്കുന്നു നിന്നെയും.

‘പ്രണവ’മിരമ്പുന്ന ശംഖമുടച്ചവൻ,

പിണിയാളുറയും ‘കടമ്പിൻ’ ചുവട്ടിലെ-

ക്കാകോളമുണ്ണുവാൻ കാത്തുനില്‌ക്കുന്നവൻ.

മുറിയുന്ന കരളിന്നിരുൾ ചിന്തുപാട്ടുമായ്‌

പോകുന്ന കാലമാം പാണനാരേ!

ഒരു പഴംപാട്ടിന്റെ ശീലുകല്ലിച്ചൊരെൻ-

കരളിന്നുടുക്കുമുടച്ചു നില്‌ക്കുന്നു ഞാൻ

കൃഷ്‌ണപക്ഷത്തിൻ കിളിക്കുഞ്ഞു തൂവലാൽ

കൃഷ്‌ണമറയ്‌ക്കുന്നു നഗ്നത; ‘നായ്‌ക്കളെ’-

ച്ചാടിക്കടിച്ചു കുരയ്‌ക്കുന്നു ‘പാണ്ഡവർ’.

‘കൗരവർ’ കപടപ്പകിടപ്പലകമേൽ

കൊട്ടിയുറയുന്നതും, കൃഷ്‌ണ കരയുന്നതും,

കൃഷ്‌ണനുരുകുന്നതും, വൃഷ്‌ണിവംശത്തിന്റെ-

വേരു ചീയുന്നതും, ധർമ്മച്യുതിത-

ന്നഗാധച്ചുഴികളിൽ കത്തുന്ന തീയിലെൻ-

മണ്ണു വേവുന്നതും, വിണ്ണുമാഴ്‌കുന്നതും,

‘ഉണ്ണി’കളക്കരെപ്പച്ച‘യുണ്ണുന്നതും,

നീ കണ്ടുഞ്ഞെട്ടിത്തിരിഞ്ഞു നില്‌ക്കാതെ പോ-

മീവഴിത്താരയിൽ നിന്നു കത്തുന്നു ഞാൻ.

ഇക്കൊടും ’വേന‘ലിരച്ചു പെയ്യുന്നതും,

ഇക്കൊടും ’ശൈത്യം‘ തിളച്ചു പൊന്തുന്നതും,

’കളളമേ സത്യ‘മെന്നോതിവാഴുന്നതും,

സത്യം കഴുകിൽ പിടഞ്ഞു തൂങ്ങുന്നതും,

ധർമ്മം കുരിശ്ശിൽ തറഞ്ഞു നീറുന്നതും,

രക്തം തിളയ്‌ക്കും നദികൾ വരളുന്നതും,

നീ കണ്ടു ഞെട്ടിത്തിരിഞ്ഞു നില്‌ക്കാതെ പോ-

മീ വഴിത്താരയിൽ നിന്നു കത്തുന്നു ഞാൻ.

കർമ്മകാണ്ഡത്തിൻ കളങ്ങളിൽ കൺചൂഴ്‌ന്നു-

വച്ചു നീ കൊട്ടിപ്പിടഞ്ഞു പാടുമ്പൊഴും,

’നാളെ‘യെന്നോതുന്ന വാനമുടഞ്ഞു പോം-

ചീളുതറഞ്ഞു മുറിഞ്ഞു നീറുമ്പൊഴും,

ഈ വഴിത്താരയിൽ നിന്നു കത്തുന്നു ഞാൻ;

ഈ വഴിത്താരയിൽ ’കത്തി‘ നില്‌ക്കുന്നു ഞാൻ.

പ്രൊഫ. നൂറനാട്‌ രവി

1938 സെപ്‌റ്റംബർ മാസം 24-​‍ാം തീയതി നൂറനാട്‌ എന്ന ഗ്രാമത്തിൽ, ശ്രീ നാരായണന്റേയും, ശ്രീമതി മീനാക്ഷിയുടേയും മൂത്തപുത്രനായി ജനിച്ചു. നൂറനാട്‌ പടനിലം ഗവൺമെന്റ്‌ പ്രൈമറി സ്‌കൂളിലും, മാനേജ്‌മെന്റ്‌ ഹൈസ്‌കൂളിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന്‌ തിരുവനന്തപുരം ഗവൺമെന്റ്‌ സംസ്‌കൃത കോളേജിൽ സംസ്‌കൃത സാഹിത്യം ഐച്ഛിക വിഷയമായി എടുത്ത്‌ ബിരുദവും, ബിരുദാനന്തരബിരുദവും പ്രശസ്‌തമായ നിലയിൽ പൂർത്തിയാക്കി. 1966 ഡിസംബർ മാസത്തിൽ പാലക്കാട്‌ വിക്‌ടോറിയ കോളജിൽ ജനറൽ സംസ്‌കൃതം ലക്‌ച്ചററായി. 1970 മുതൽ തിരുവനന്തപുരം സംസ്‌കൃത കോളേജിൽതന്നെ സംസ്‌കൃതം സാഹിത്യത്തിൽ ലക്‌ച്ചറർ, പ്രൊഫസർ, സാഹിത്യ വിഭാഗം അദ്ധ്യക്ഷൻ എന്നീ നിലകളിൽ അദ്ധ്യാപനം നടത്തിയശേഷം 1994 മാർച്ച്‌ 31-​‍ാം തീയതി ഉദ്യോഗത്തിൽനിന്നും വിരമിച്ചു. 1984-ൽ എൻ.ബി.എസ്‌ സിന്ദൂരപുഷ്‌പങ്ങൾ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്‌തു. എ.ഐ.ആർ., ദൂരദർശൻ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഇവയിൽ കവിതകൾ, ഗാനങ്ങൾ, സുഭാഷിതങ്ങൾ എന്നിവ പ്രകാശനം ചെയ്‌തുകൊണ്ടിരിക്കുന്നു.

ഭാര്യഃ പി.സുലോചനാഭായി

മക്കൾഃ അനൂജ, അജൻ.

വിലാസം

ടി.സി-26&753,

ചെമ്പകനഗർ,

ഹൗസ്‌ നമ്പർഃ 83,

ഊട്ടുകുഴി,

തിരുവനന്തപുരം - 1.


Phone: 0471 331898




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.