1
പ്രണയം,
മുഷിയുമ്പോൾ-
ആകുലതകളേറുമത്രേ...
ശേഷം,
ചിന്തകളുടെ നേർഗതി
ഗത്യന്തരമില്ലായ്‌മകളിലേക്ക്,
മുഖം തിരിയ്‌ക്കും....
2
എന്നാലും,
ഉറഞ്ഞ കണ്ണീരിന്നടിയിൽ
ഹൃദയം-തുണ്ടംതുണ്ടമായി
പകുത്തിടുന്നതെന്തിനെന്നുളള
നെരൂദാ മൊഴിയോ,
ആലസ്യത്തിലാഴ്‌ന്ന തപോവനങ്ങൾ
മഞ്ഞിന്റെ ദുപ്പട്ടയണിയുന്നതെന്തിനെന്നോ,
ആരും മനസ്സിരുത്താറില്ല.
3
ഇല - തളിർക്കുന്നതും,
പൂവ് - മിഴിതുറക്കുന്നതും,
കിളിക്കൂടുകളൊരുങ്ങുന്നതും
സുഖദമായ നേർക്കാഴ്‌ച്ചക-
ളാവുകയും ചെയ്യും...
4
ഒപ്പം,
തലേവർഷശീലങ്ങൾ വെടിഞ്ഞ്-
പുതുവർഷകുമ്പസാരങ്ങൾ...
പ്രതിജ്ഞാബദ്ധതയുടെ,
ബന്ധനങ്ങൾ....
5
പിന്നെ,
ബാർട്ടർ സമ്പ്രദായത്തിലുളള,
ഹൃദയ കൈമാറ്റ വേളകൾ...
അതിന്നാദ്യപടിയെന്നോണം,
‘ന്യൂ ഇയർ കാർഡുകൾ’...
ഉറുമ്പിനു തിന്നു തീർക്കാൻ,
‘ന്യൂ ഇയർ കേക്കുകൾ’...
6
ഇടതടവില്ലാതെ,യിഴപാകിയിടുന്ന
ജനുവരിക്കാറ്റ്...!!!
വിറളി പിടിപ്പിക്കുന്ന,
തണുപ്പ്...!!!
7
എല്ലായ്‌പ്പോഴുമിങ്ങിനെ,
ഉന്‌മാദ കാന്തവലയം
തീർത്ത്,
അവൾ, അഥവാ ജനുവരി
വീണ്ടും - വീണ്ടും,
ഓർമ്മാക്ഷരങ്ങളുരുവിട്ടു പഠിച്ചിരുന്നെങ്കിൽ...!!!