പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഹരിത കേരളവും വികസന സ്വപ്നങ്ങളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജോ ജോസ് ചെമ്മന്ത്ര

കേരളത്തില്‍ ഇന്ന് പൊതുസമൂഹം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതും മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നതും വികസനവും അതിനോട് ബന്ധപ്പെട്ട വിഷയങ്ങളുമാണ്.സ്വപ്നപദ്ധതികള്‍ കുന്നുകൂടുന്ന ഈ കാലം വികസനത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിവരെ ചിലര്‍ വിശേഷിപ്പിക്കുന്നു.സര്‍ക്കാര്‍‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ ഒരുക്കിയിരിക്കുന്ന പല പരസ്യവാചകങ്ങളും കാണുമ്പോള്‍ ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ അറിയപ്പെടാന്‍ സംസ്ഥാനം കൊതിക്കുന്നതായി തോന്നാറുണ്ട്.വളരെ വലിയ കിനാവുകളാണ് എല്ലാവരും കാണുന്നത്. കേരളത്തിന്‌ മുകളിലായി വളരെ ഉയരത്തില്‍സ്വര്‍ണ്ണ മുട്ടകളിടുമെന്നു മോഹിപ്പിച്ചു കഴുകനെപ്പോലെ വികസന പക്ഷികള്‍ വട്ടമിട്ടു പറക്കുന്നു.

കേരളത്തില് ‍നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പല വികസന പദ്ധതികളും റിയല്‍ എസ്റ്റേറ്റിന്റെ വിനിയോഗമായി ബന്ധപ്പെട്ടിട്ടുള്ളതാണ് എന്നതാണ് കൗതുകകരം. ഭൂമി കൈമാറ്റം സുഗമമാക്കാന്‍ ഭൂവിനിയോഗത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ബില്ലുകളും അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. ആഗോളസാമ്പത്തിക പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായി കൊച്ചു കേരളം മാറുമെന്ന പ്രചരിപ്പിച്ചുകൊണ്ടാണ് ആസൂത്രിതമായ ഈ നീക്കങ്ങള്‍.തരിശായി കിടക്കുന്ന നെല്പ്പാടങ്ങളില്‍ സ്വപ്നം വിതയ്ക്കാനെത്തുന്നവരുടെ നിര നീളുകയാണ്‌. കേരളത്തില്‍ എന്തിനാണിനി കൃഷി എന്ന് ചോദിക്കുന്ന ഉദ്യോഗസ്ഥവൃന്ദങ്ങള്‍ കേരളത്തെപ്പറ്റി കാണുന്ന കിനാവുകള്‍ക്ക് കോടികളുടെ കിലുക്കമാണ്. ഹരിതവര്‍ണ്ണം മറയുന്ന കേരളത്തെക്കുറിച്ച് ആകുലരാകുന്നവരോട് അതിനിനി പി. കുഞ്ഞുരാമന്‍ നായരുടെ പഴയ കവിതകളോ മറ്റോ വായിച്ചാല്‍ പോരേ എന്ന് നാളെ ഏതെങ്കിലും ഭരണകര്‍ത്താക്കളോ ഉദ്യോഗസ്ഥരോ ചോദിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ഉത്തമവികസനമാതൃകകള്‍ എന്താണെന്നതിനെക്കുറിച്ച് വളരെ വികലമായ സങ്കല്പ്പമാണ് പലര്‍ക്കുമുള്ളത്. അംബര ചുംബികളായ കെട്ടിടങ്ങളും വിദേശ നിര്‍മ്മിത കാറുകളും നിറയുന്ന തിരക്കാര്‍ന്ന നഗരം മനസ്സിലെവിടെയോ വികസനചിഹ്നമായി മാറിയിരിക്കുന്നു. പരിസ്ഥിതിയിലധിഷ്ടിതമായ വികസന സങ്കല്പങ്ങള്‍ക്കു പകരം വിദേശങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന നഗരക്കാഴ്ചകള്‍ അന്ധമായി അനുകരിക്കാനുള്ള പ്രവണതയാണ് ഇന്ന് പൊതുവേ നാം കാണുന്നത്.

എല്ലാ മേഖലയിലും സംസ്ഥാനത്ത് വികസനവും പുരോഗതിയും ഉണ്ടാകണമെന്നു ഏത്‌ കേരളീയനും ആഗ്രഹിക്കുന്നു. അതിനെതിരായ ഒരു അഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. വികസനം രൂപപ്പെടേണ്ടത് ആ രാജ്യത്തിലെ പൗരന്മാരുടെ സ്വപ്നങ്ങളില്‍ നിന്നും അവരുടെ ആവശ്യങ്ങളീല്‍ നിന്നുമാണ്. അതൊരിക്കലും അടിച്ചേല്പ്പി ക്കേണ്ടതല്ല. മാറ്റം അനിവാര്യമാകുമ്പോഴും അത് നമ്മുടെ ജീവിതസാഹചര്യങ്ങളിലേക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന രീതിയില്‍ ആയിരിക്കണമെന്ന് ശഠിക്കുന്നതില്‍ എന്താണ് തെറ്റ്? പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനം നാടിന് ആപത്താണെന്നു ഓര്‍മ്മിപ്പിക്കുന്നവരെ വികസന വിരോധികളായാണ് ഭരണകൂടം ചിത്രീകരിക്കുന്നത്.

കേരളം അടിസ്ഥാനപരമായി ഒരു കാര്‍ഷിക സംസ്ഥാനമാണ്.ആവിശ്യത്തിനുള്ള നെല്ലിന്റെ നാലിലൊന്ന് പോലും ഇന്ന് കേരളത്തില്‍ ഉല്പ്പാദിപ്പിക്കുന്നില്ല. കൃഷി ഉടമകള്‍ക്ക് നഷ്ടമുണ്ടാകുന്നതും കൃഷിയിറക്കാന്‍ ആളുകളെ കിട്ടാത്തതും കാര്‍ഷിക മേഖലയില്‍ നിന്നും ജനങ്ങള്‍ അകലുവാന്‍ കാരണമായി. കേരളത്തിലെ കാര്‍ഷിക രംഗത്ത്‌ ആധുനിക സാങ്കേതിക വിദ്യയും പുതിയ കാര്‍ഷിക അറിവുകളും ഫലപ്രദമായി ഉപയോഗിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. കൃഷിയുടെ വളര്‍ച്ച യോടൊപ്പം കൃഷിക്കാരും തൊഴിലാളികളും മേന്മയുണ്ടാകുന്ന സ്ഥിതി സംജാതമാകേണ്ടതുണ്ട്. അതിനായി സര്‍ക്കാരും അനുബന്ധ സ്ഥാപനങ്ങളും കച്ചമുറുക്കി ഇറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

നാല്പ്പിതിലധികം നദികളുള്ള കേരളമിന്നു കുടിവെള്ള ലഭ്യത തീരെ കുറവായ സംസ്ഥാനമായി മാറിയിരിക്കുന്നു. ജലസമൃദ്ധമായ കേരളത്തില്‍ ഇന്ന് വിദേശ കമ്പനികള്‍ കുപ്പിയിലാക്കിയ വെള്ളത്തിനായി കടകളിലെ ചില്ലിട്ട ഐസു പെട്ടികളിലേക്ക് മലയാളി കൈനീട്ടുന്നു.

വികസനോന്മുഖകാഴ്ചപ്പാട് ഏതു കാര്യത്തിലും സ്വീകരിക്കണമെന്ന് സമ്മതിക്കുമ്പോഴും അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാതെ എങ്ങനെയാണ് വികസനം സാധ്യമാകുക? ശുദ്ധജല ലഭ്യത, മെച്ചപ്പെട്ട ഗതാഗതസൗകര്യം, ആരോഗ്യപരിരക്ഷ, സമഗ്രമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം, മുടങ്ങാത്ത വൈദ്യുതി വിതരണം തുടങ്ങിയവ ഇപ്പോഴും പര്യാപ്തമാണെന്നു അവകാശപ്പെടാനാകുമോ? കൊച്ചി പോലുള്ള നഗരങ്ങളിലെ ഗതാഗത കുരുക്കിനു അറുതിവരുത്തുവാന്‍ സഹായകമായ മെട്രോ പോലുള്ള അത്യാവിശ്യ വികസന പദ്ധതികള്‍ ഓരോ നൂലാമാലകളില്‍ പെട്ട് ഇനിയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പൊതുസ്ഥലങ്ങളിലുണ്ടാവേണ്ട വൃത്തിയുള്ള ശൗചാലയങ്ങള്‍, കുണ്ടും കുഴുയുമില്ലാത്ത നിരത്തുകള്‍, നഗരത്തില്‍ ആവശ്യത്തിന് പാര്‍ക്കിങ്ങിനുള്ള ഇടങ്ങള് ‍തുടങ്ങി എത്രയോ സൗകര്യങ്ങള്‍ കേരളത്തില്‍ ഇനിയും വികസിക്കേണ്ടതായുണ്ട്.

കൂടുതല്‍ ചെറുകിട വ്യവസായങ്ങളും കൈത്തൊഴിലുകളും തുടങ്ങുവാന്‍ പ്രോത്സാ‍ഹിപ്പിക്കുകയും അവ സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന നവീനമായ ഒരു വ്യവസായ നയം കേരളത്തില്‍ ഉണ്ടാവേണ്ടതുണ്ട്. ഇപ്പോള്‍ പോതുമേഖലകളിലെ പല സംരംഭങ്ങളും കെടുകാര്യസ്ഥത മൂലം നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പൊതുമേഖലാ സംവിധാനത്തിലെ അപാകതകള്‍ പരിഹരിച്ചു. അത് ശക്തമാക്കേണ്ടതിനു പ്രത്യക പരിഗണന നല്കേണ്ടതാണ്. പ്രകൃതിയില്‍ നിന്ന് സുലഭം കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചു എന്തുല്പ്പാന്നങ്ങളാണ് നാം ഉണ്ടാക്കുന്നത്‌? കേരളത്തിന്റെ കല്പ്പക വൃക്ഷമായ തെങ്ങില്‍ നിന്ന് എന്തെല്ലാം ഉല്പ്പന്നങ്ങള്‍ നമുക്ക് വിപണനം ചെയ്യാന്‍ സാധിക്കും. ആലപ്പുഴ ജില്ലയിലെ കുറെ കയറു ഫാക്ടറികളെ മാത്രം ചുണ്ടിക്കാട്ടി എങ്ങനെയാണ് നമുക്ക് ആശ്വസിക്കാന്‍ കഴിയുക?

ഇവിടെ വികസനത്തെക്കുറിച്ചു വളരെ വ്യക്തമായ ഒരു ധാരണയുണ്ടോ എന്നുപോലും സംശയമാണ്. നാടിന്റെ സാമ്പത്തിക അവസ്ഥയും സാമൂഹിക-വാണിജ്യ ചരിത്രവും അറിയുന്ന സാമ്പത്തികവിദഗ്ധരാണി വികസന മുന്നേറ്റത്തിന് നേതൃത്വം കൊടുക്കേണ്ടത്. പുതിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്ന് അവകാശപ്പെടുമ്പോഴും കോര്‍പ്പറേറ്റുകളുടെ ദല്ലാളന്മാര്ക്കും രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടനിലക്കാര്ക്കും കീശ നിറക്കാനുള്ള സാഹചര്യമില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. എല്ലാ വികസന പദ്ധതികളുടെയും യഥാര്‍ത്ഥ ഗുണഭോക്‌താക്കള്‍ സാധാരണ ജനങ്ങള്‍ തന്നെയാവണം. സമീപ കാലങ്ങളില്‍ തീവ്രവാദ വികസന നിലപാടെടുക്കാത്തവരെ വികസന വിരുദ്ധരായി മുദ്രകുത്തുവാന്‍ അഭിനവ വികസനവാദികള്‍ ശ്രമിക്കുന്നതായി കാണാം.

കേരളത്തിലെ സമ്പുഷ്ടമായ പ്രകൃതിസമ്പത്തിനെ അമിതമായി ചൂഷണം ചെയ്യുന്നതും പരിസ്ഥിതി നാശത്തിനു കാരണമാകുന്നതുമായ ജനവിരുദ്ധ പദ്ധതികളെ, അവ എത്ര പൊന്നുവിളയിക്കുന്നതാണെങ്കിലും നമുക്ക് വേണ്ട. ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മനിറഞ്ഞ ഹരിതാഭമായ നാടും, ഇടതൂര്‍ന്ന വനവും, തെളിനീരൊഴുകുന്ന പുഴയും,പച്ചപ്പു നിറഞ്ഞ വയലുമൊക്കെ അടുത്ത തലമുറയ്ക്കും കൂടി അവകാശപ്പെട്ടതാണ്. ഈ തിരിച്ചറിവ് നമ്മുടെ ഭാവി വികസന സ്വപ്നങ്ങളിലും നിഴലിക്കട്ടെ.

ബിജോ ജോസ് ചെമ്മന്ത്ര


E-Mail: bijochemmanthara@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.