പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ജനാധിപത്യത്തിൽ ജനങ്ങളോ കോടതിയോ വലുത്?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുനില്‍ എം എസ്

ജനാധിപത്യത്തിൽ ജനതയോ കോടതിയോ വലുത്? ആർക്കായിരിയ്ക്കണം പരമാധികാരം, ജനതയ്ക്കോ കോടതിയ്ക്കോ? ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമുള്ള അധികാരത്തെച്ചൊല്ലി സർക്കാരും സുപ്രീം കോടതിയും ബലപരീക്ഷണത്തിനു മുതിരുമോ? ജനത ആകാംക്ഷയോടെ, തെല്ലെരുൽക്കണ്ഠയോടെ നോക്കിക്കൊണ്ടിരിയ്ക്കുന്നൊരു കാര്യമാണിത്. സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ചീഫ് ജസ്റ്റീസുമാരുൾപ്പെടെയുള്ള ജഡ്ജിമാരുടെ നിയമനവും സ്ഥലം മാറ്റവുമാണ് ഈ ലേഖനവിഷയം. താഴ്ന്ന കോടതികളിലെ ന്യായാധിപന്മാരെ നിയമിയ്ക്കുന്നത് അതാതു ഹൈക്കോടതികളും ഗവർണ്ണർമാരും സംസ്ഥാനസർക്കാരുകളുമൊരുമിച്ചാണ്; അത് ഈ ലേഖനവിഷയമല്ല.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സുപ്രീംകോടതിയ്ക്കുണ്ടായിരുന്ന ഒരു പ്രത്യേക അധികാരം നേർപകുതിയായി വെട്ടിക്കുറയ്ക്കുന്ന ഭരണഘടനാഭേദഗതി പാസ്സാക്കിയെടുത്തിരിയ്ക്കുകയാണു ജനപ്രതിനിധികൾ. സുപ്രീംകോടതിയുടെ പ്രത്യേകാധികാരം വെട്ടിക്കുറയ്ക്കുന്നതായതുകൊണ്ട് ആ ഭരണഘടനാഭേദഗതിയെ സുപ്രീംകോടതി അപ്രീതിയോടെ വീക്ഷിയ്ക്കുകയും, അസാധുവാക്കുകയും ചെയ്യുന്നെങ്കിൽ അതിശയത്തിനു വഴിയില്ല. സ്വന്തം അധികാരം വിട്ടുകൊടുക്കാൻ ആരാണു തയ്യാറാകുക! ഇതേപ്പറ്റിയുള്ള ചില ചിന്തകളാണു താഴെക്കൊടുക്കുന്നത്.

ജനാധിപത്യം നിലവിലിരിയ്ക്കുന്ന മിക്ക രാഷ്ട്രങ്ങളിലും ഭരണകർത്താക്കളും പരമോന്നത കോടതികളും തമ്മിൽ വടംവലി നടക്കാറുണ്ട്. മിക്കയിടങ്ങളിലും ഭരണകർത്താക്കളുടെ അധികാരപരിധിയ്ക്കു പുറത്ത്, കുറച്ചൊക്കെ സ്വതന്ത്രമായി പ്രവർത്തിയ്ക്കാൻ പരമോന്നതകോടതികളെ അനുവദിയ്ക്കുന്ന വ്യവസ്ഥിതിയാണുള്ളത്. ഇന്ത്യയിൽ നിലവിലിരിയ്ക്കുന്ന വ്യവസ്ഥിതിയും വ്യത്യസ്തമല്ലെന്നു മാത്രമല്ല, ഇവിടുത്തെ കോടതികൾക്കുള്ളിടത്തോളം സ്വാതന്ത്ര്യം ലോകത്തു മറ്റൊരിടത്തുമില്ലെന്നും എഴുതിക്കാണാറുണ്ട്. കോടതികളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ഇവിടുത്തെ സർക്കാരുകൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങളെ ചെറുക്കാൻ കോടതികൾ മടിച്ചിട്ടുമില്ല. അത്തരമൊരു ബലപരീക്ഷണമാണിപ്പോളുണ്ടാകാനിടയുള്ളത്.

ജനാധിപത്യമെന്നു വച്ചാൽ ജനതയുടെ ആധിപത്യം. നൂറ്റിരുപത്തിരണ്ടുകോടിയോളം വരുന്ന ജനസംഖ്യയിലുൾപ്പെട്ട എൺപത്തിരണ്ടു കോടി സമ്മതിദായകരെയാണു ജനതയെന്ന പദം കൊണ്ടിവിടെ വിവക്ഷിയ്ക്കുന്നത്. ജനാധിപത്യഭരണവ്യവസ്ഥിതിയിൽ മൂന്നു വിഭാഗങ്ങൾ - മൂന്നു തൂണുകൾ - ആണുള്ളത്: നിയമനിർമ്മാണസഭ (പാർലമെന്റ് – ലെജിസ്ലേച്ചർ), ഭരണനിർവ്വഹണത്തിനു ചുമതലപ്പെട്ട സർക്കാർ (എക്സിക്യൂട്ടീവ്), പിന്നെ കോടതികളും (നീതിന്യായവിഭാഗം - ജുഡീഷ്യറി). ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളുടേതാണു നിയമനിർമ്മാണസഭ. ജനപ്രതിനിധികൾ തെരഞ്ഞെടുത്തവരാണു പ്രധാനമന്ത്രിയും രാഷ്ട്രപതിയും. പ്രധാനമന്ത്രിയും, പ്രധാനമന്ത്രി തെരഞ്ഞെടുത്ത മന്ത്രിമാരും രാഷ്ട്രപതിയും കൂടി ഭരണനിർവ്വഹണം നടത്തുന്നു. ഭരണനിർവ്വഹണം നടത്തുന്ന, ജനപ്രതിനിധികളോ ജനപ്രതിനിധികളുടെ പ്രതിനിധികളോ ആയ ഇവർക്ക് അധികാരം ലഭിച്ചതു ജനതയിൽ നിന്നു തന്നെ.

സർക്കാരിന്റെ ഔപചാരിക ഭരണത്തലവനായ രാഷ്ട്രപതി നിയമിയ്ക്കുന്നവരാണു ജഡ്ജിമാർ. ജനങ്ങളിൽ നിന്നു നേരിട്ട് അധികാരം ലഭിച്ചിട്ടില്ലാത്തവരാണു ജഡ്ജിമാർ. ജനതയിൽ നിന്നു നേരിട്ട് അധികാരം ലഭിച്ചവർക്കു ജനാധിപത്യത്തിൽ മുൻ‌തൂക്കമുണ്ടാകണം. അല്ലെങ്കിലതു ജനാധിപത്യമാവില്ല.

തെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നേടിയിരിയ്ക്കുന്നൊരു രാഷ്ട്രീയപ്പാർട്ടിയുടേയോ മുന്നണിയുടേയോ വരുതിയിൽ നിൽക്കുന്നവരായിരിയ്ക്കും പാർലമെന്റും സർക്കാരും. സർക്കാരിന്റെ നേതൃത്വം വഹിയ്ക്കുന്നതു പ്രധാനമന്ത്രിയാണെങ്കിലും, രാഷ്ട്രപതിയുടെ പേരിലാണു സർക്കാർ ഭരണനിർവ്വഹണം നടത്തുന്നത്. പ്രധാനമന്ത്രി രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണെങ്കിലും, അദ്ദേഹം ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടിയിൽ പെട്ടയാളായിരിയ്ക്കും. അദ്ദേഹത്തിനു രാഷ്ട്രീയമുണ്ട്. രാഷ്ട്രപതി ഒരു രാഷ്ട്രീയപ്പാർട്ടിയിലും പെടുന്നില്ല; അദ്ദേഹത്തിനു രാഷ്ട്രീയമില്ല.

ഇന്ത്യയിലെ ഏറ്റവും പ്രബലമായ നിയമനിർമ്മാണസഭയാണു പാർലമെന്റ്. പാർലമെന്റിന് ലോൿസഭ, രാജ്യസഭ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ടെങ്കിലും, അവ രണ്ടും ജനപ്രതിനിധിസഭകൾ തന്നെ. ലോൿസഭയിൽ ആകെയുള്ള 545 അംഗങ്ങളിൽ 543 പേരും ജനത തെരഞ്ഞെടുത്തവരാണ്. രണ്ടു പേർ മാത്രം രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തവരും. രാജ്യസഭയിൽ തെരഞ്ഞെടുക്കപ്പെട്ട 235 അംഗങ്ങളും, നാമനിർദ്ദേശം ചെയ്യപ്പെട്ട പത്തുപേരുമാണുള്ളത്. ലോൿസഭയിലെ എല്ലാ അംഗങ്ങൾക്കും സഭയിൽ വോട്ടു ചെയ്യാനവകാശമുണ്ട്. രാജ്യസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടവരൊഴികെ, ശേഷിയ്ക്കുന്ന എല്ലാ അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ഈ രണ്ടു സഭകളുമടങ്ങുന്ന പാർലമെന്റെന്ന ജനപ്രതിനിധിസഭയാണ് ഇന്ത്യയിലൊട്ടാകെ ബാധകമാകുന്ന നിയമങ്ങൾ നിർമ്മിയ്ക്കുന്ന പരമോന്നതസഭ.

സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് ഭരണഘടന എഴുതിയുണ്ടാക്കിയ വേളയിൽ കോടതികൾക്കു കഴിയുന്നത്ര സ്വാതന്ത്ര്യം നൽകാൻ ഭരണഘടനാനിർമ്മാണസഭ - കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി - ആഗ്രഹിച്ചിരുന്നു. എങ്കിലും, സുപ്രീംകോടതിയിലേയോ ഹൈക്കോടതികളിലേയോ ജഡ്ജിമാരെ നിയമിയ്ക്കുന്നതിനു മുമ്പു രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റേയും ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റേയും സമ്മതം വാങ്ങിയിരിയ്ക്കണമെന്ന വ്യവസ്ഥ ഭരണഘടനയിലുൾപ്പെടുത്തണമെന്നു നിർദ്ദേശിയ്ക്കപ്പെട്ടപ്പോൾ എതിർപ്പുയർന്നിരുന്നു. കോടതിയ്ക്ക് അമിതസ്വാതന്ത്ര്യം നൽകേണ്ടതില്ല എന്ന കാഴ്ചപ്പാടിനു മുൻ‌തൂക്കം ലഭിച്ചു. ഒടുവിൽ, സമ്മതം വാങ്ങണമെന്ന വ്യവസ്ഥയ്ക്കു പകരം അഭിപ്രായം ആരാഞ്ഞാൽ മതി എന്ന നിർദ്ദേശം സ്വീകരിക്കപ്പെട്ടു. ജഡ്ജിമാരുടെ നിയമനങ്ങൾ രാജ്യസഭ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസ്സാക്കണമെന്ന നിർദ്ദേശം അതിനിടയിൽ പൊന്തിവന്നെങ്കിലും, ജനപ്രതിനിധികൾക്കു കോടതികളിന്മേൽ അമിതസ്വാധീനമുണ്ടാകാതിരിയ്ക്കാൻ വേണ്ടി ആ നിർദ്ദേശം സ്വീകരിയ്ക്കപ്പെട്ടില്ല.

ചീഫ് ജസ്റ്റീസിന്റേയും ജഡ്ജിമാരുടേയും സേവനവേതനവ്യവസ്ഥകൾ തീരുമാനിയ്ക്കുന്നതു ജനപ്രതിനിധികളാണ്: പാർലമെന്റ്. പാർലമെന്റു നിശ്ചയിയ്ക്കുന്ന ശമ്പളം ചീഫ് ജസ്റ്റീസിനും ജഡ്ജിമാർക്കും നൽകുന്നതു ഭരണനിർവ്വഹണം നടത്തുന്ന സർക്കാരും. ഇതിനൊക്കെപ്പുറമെ, ചീഫ് ജസ്റ്റീസിനെപ്പോലും നീക്കം ചെയ്യാനുള്ള ശക്തിയും ജനപ്രതിനിധിസഭകൾക്കുണ്ട്; ലോൿസഭയും രാജ്യസഭയും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കണമെന്നേയുള്ളു. ചീഫ് ജസ്റ്റീസിന്റെ നിയമനത്തിൽ പരോക്ഷമായും, വേതനവ്യവസ്ഥകളിൽ നേരിട്ടും പങ്കുള്ള, ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്യാൻ പ്രാപ്തിയുള്ള ജനപ്രതിനിധിസഭയ്ക്ക് അസ്തിത്വം നൽകുന്നതു ജനതയായതുകൊണ്ട്, ജനാധിപത്യത്തിൽ ജനതയ്ക്കു തന്നെ പരമാധികാരം.

ജനാധിപത്യം നിലവിലിരിയ്ക്കുന്ന രാജ്യത്തു ജനപ്രതിനിധിസഭയ്ക്കു മാത്രമേ നിയമനിർമ്മാണാധികാരമുണ്ടാകാവൂ. എന്നാലിവിടെ, സുപ്രീംകോടതിയ്ക്കും നിയമനിർമ്മാണത്തിനുള്ള അധികാരമുണ്ട്. സുപ്രീം കോടതിയിലെ ജഡ്ജിമാർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവരല്ല, രാഷ്ട്രപതിയാൽ നിയമിയ്ക്കപ്പെടുന്നവരാണ്. എന്നിരുന്നാലും, സുപ്രീംകോടതി വിധികൾ ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണെന്നു ഭരണഘടനയിലെ നൂറ്റിനാല്പത്തൊന്നാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുണ്ട്. അവ ജനപ്രതിനിധിസഭ പാസ്സാക്കിയ നിയമങ്ങൾക്കു തുല്യവുമാണ്. സുപ്രീംകോടതിയുടെ വിധിപ്രസ്താവങ്ങളിലൂടെയുണ്ടാകുന്ന ഇത്തരം നിയമങ്ങൾക്ക് ജനപ്രതിനിധിസഭയുടേയോ രാഷ്ട്രപതിയുടേയോ അംഗീകാരമാവശ്യമില്ല.

സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റീസുൾപ്പെടെ ആകെ 31 ജഡ്ജിമാരാണുള്ളത്. ഒരു കേസിൽ വിധി പറയുന്നത് ഒരു ജഡ്ജി മാത്രമുള്ള സിംഗിൾ ബെഞ്ചാകാം, ഒന്നിലേറെപ്പേരുള്ള ബെഞ്ചുമാകാം. ഇതുവരെ വിധി പ്രസ്താവിച്ച ബെഞ്ചുകളിൽ ഏറ്റവും വലുതിൽ പതിമ്മൂന്നു ജഡ്ജിമാരാണുണ്ടായിരുന്നത്. ഭരണഘടനയെ സംബന്ധിച്ച കേസുകൾ കേൾക്കുന്ന ഭരണഘടനാബെഞ്ചിൽ അഞ്ചോ അതിലധികമോ ജഡ്ജിമാരുണ്ടാകാറുണ്ട്. വിധി പ്രസ്താവിയ്ക്കുന്ന ബെഞ്ചിലുള്ള ജഡ്ജിമാരുടെ എണ്ണം എത്രയാണെങ്കിലും, ആ വിധി നിയമമായിത്തീരുന്നു. ഒരിയ്ക്കൽ പ്രസ്താവിച്ച വിധി തിരുത്തിക്കൊണ്ടുള്ള പുതിയ വിധി പ്രസ്താവിയ്ക്കാനുള്ള അധികാരവും സുപ്രീം കോടതിയ്ക്കുണ്ട്.

ഇനിപ്പറയാൻ പോകുന്ന അധികാരമാണു കൂടുതൽ ശ്രദ്ധയർഹിയ്ക്കുന്നത്: ഒരു നിയമം ഭരണഘടനയ്ക്കെതിരാണെന്നു കാണുന്ന പക്ഷം, സുപ്രീം കോടതിയ്ക്ക് അത് അസാധുവാക്കാം. ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റിനു പരിപൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നു ഭരണഘടനയുടെ മുന്നൂറ്ററുപത്തെട്ടാം വകുപ്പിൽ വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. അതിനുള്ള നടപടിക്രമവും അതിൽ വിവരിച്ചിട്ടുണ്ട്. കാതലായ മാറ്റമാണു വരുത്തുന്നതെങ്കിൽ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അതു സംബന്ധിച്ച പ്രമേയം പാസ്സാക്കിയിരിയ്ക്കണം. തുടർന്ന്, പകുതിയിലേറെ സംസ്ഥാനങ്ങളും ആ ഭേദഗതിയെ പിന്തുണയ്ക്കുന്ന പ്രമേയം പാസ്സാക്കിയിരിയ്ക്കണം. അതിനെത്തുടർന്നു രാഷ്ട്രപതിയുടെ അംഗീകാരവും നേടിയിരിയ്ക്കണം. ഈ കടമ്പകളെല്ലാം കടന്ന്, പ്രാബല്യത്തിൽ വന്നു കഴിഞ്ഞ ഒരു ഭരണഘടനാഭേദഗതിനിയമം ഭരണഘടനയ്ക്കെതിരെന്നു കണ്ടാൽ ആ നിയമം അസാധുവാക്കാൻ സുപ്രീംകോടതി ജഡ്ജിമാരുടെ അഞ്ചുപേരിൽക്കുറയാത്ത ബെഞ്ചിന്റെ തീരുമാനം മാത്രം മതി.

ഭരണഘടനയുടെ നൂറ്റിരുപത്തിനാലാം വകുപ്പനുസരിച്ച്, സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരെ നിയമിയ്ക്കേണ്ടതു രാഷ്ട്രപതിയാണെന്നു മുമ്പു പറഞ്ഞുവല്ലോ. സുപ്രീം കോടതി ചീഫ് ജസ്റ്റീസൊഴികെയുള്ള ജഡ്ജിമാരെ നിയമിയ്ക്കും മുമ്പു സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അഭിപ്രായം രാഷ്ട്രപതി ആരാഞ്ഞിരിയ്ക്കണമെന്നു ഭരണഘടന നിഷ്കർഷിക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റേതിനു പുറമെ, മറ്റു ജഡ്ജിമാരുടെ അഭിപ്രായവും രാഷ്ട്രപതിയ്ക്കു വേണമെന്നു തോന്നുന്നെങ്കിൽ ആരായാം. സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നിയമനക്കാര്യത്തിൽ മാത്രം ഈ നിബന്ധന ബാധകമല്ല. ഇക്കാര്യങ്ങൾ ഭരണഘടനയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയാണ്.

പ്രധാനമന്ത്രിയുടെ ഉപദേശമനുസരിച്ചാണു രാഷ്ട്രപതി പൊതുവിൽ പ്രവർത്തിയ്ക്കാറ്. പ്രധാനമന്ത്രിയുടെ ഉപദേശം രാഷ്ട്രപതി അനുസരിയ്ക്കുകയും വേണം. എന്നാൽ, ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ പ്രധാനമന്ത്രി ഉപദേശം നൽകണമെന്നോ, പ്രധാനമന്ത്രി ഉപദേശം നൽകിയാലതു രാഷ്ട്രപതി അനുസരിയ്ക്കണമെന്നോ ഭരണഘടനയിലില്ല. ജഡ്ജിമാരുടെ മാത്രമല്ല, സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നിയമനക്കാര്യത്തിൽപ്പോലും രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഉപദേശം തേടണമെന്നു ഭരണഘടനയിൽ പറയുന്നില്ല. ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ രാഷ്ട്രീയവും ഭരണകർത്താക്കളും സ്വാധീനം ചെലുത്താതിരിയ്ക്കാനായിരിയ്ക്കണമത്. കോടതികൾ രാഷ്ട്രീയേതരവും നിഷ്പക്ഷവുമായിരിയ്ക്കണം.

ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അഭിപ്രായം ആരായണമെന്നു ഭരണഘടന നിഷ്കർഷിയ്ക്കുന്നുണ്ടെങ്കിലും, പുതിയ ചീഫ് ജസ്റ്റീസിനെ നിയമിയ്ക്കുമ്പോൾ നിലവിലുള്ള ചീഫ് ജസ്റ്റീസിന്റെ അഭിപ്രായം ആരായണമെന്നു ഭരണഘടന നിഷ്കർഷിയ്ക്കുന്നില്ല. രാഷ്ട്രപതി ആരുടെയെങ്കിലും ഉപദേശമില്ലാതെ ചീഫ് ജസ്റ്റീസിന്റെ നിയമനം നടത്തുമെന്നു തോന്നുന്നില്ല. ചീഫ് ജസ്റ്റീസിന്റെ നിയമനക്കാര്യത്തിൽ രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഉപദേശം തേടാറുണ്ടായിരുന്നു കാണണം. മുമ്പു നിലവിലിരുന്നിരുന്ന ചില സർക്കാരുകൾ സുപ്രീം കോടതി ചീഫ്ജസ്റ്റീസിന്റെ നിയമനക്കാര്യത്തിൽ നേരിട്ടിടപെട്ട കാര്യം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.

ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അഭിപ്രായമാരായണമെന്നു ഭരണഘടനയിലുള്ള നിഷ്കർഷയെപ്പറ്റി മുമ്പുയർന്നുകൊണ്ടിരുന്ന കാതലായൊരു ചോദ്യം, അഭിപ്രായമെന്നാൽ സമ്മതമാണോ എന്നതായിരുന്നു. അഭിപ്രായവും സമ്മതവും ഒന്നല്ല. അഭിപ്രായം സ്വീകരിയ്ക്കപ്പെടുകയും തിരസ്കരിയ്ക്കപ്പെടുകയുമാവാം. സമ്മതമാകട്ടെ, സ്വീകരിയ്ക്കപ്പെടുക തന്നെ വേണം. കോടതികളുടെ മേൽ സർക്കാർ അമിതസ്വാധീനം ചെലുത്തുന്നുവെന്ന പരാതി കോടതികൾക്കിടയിൽ ശക്തിപ്പെട്ടതുകൊണ്ട് 1974ൽ സുപ്രീം കോടതി ഒരു വിധിപ്രസ്താവം നടത്തിയിരുന്നു. അതനുസരിച്ച്, സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ അംഗീകാരം എല്ലാ നിയമനങ്ങൾക്കും നിർബന്ധമായി.

ഇതിനു നേർവിപരീതമായൊരു വിധി 1981ലുണ്ടായി. അഭിപ്രായമെന്നാൽ അഭിപ്രായം മാത്രമാണെന്നും, അതു സമ്മതമല്ലെന്നും അതിൽ വിശദീകരിയ്ക്കപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അഭിപ്രായം സർക്കാരിനു തിരസ്കരിയ്ക്കാവുന്നതാണെന്നും ആ വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാണിയ്ക്കപ്പെട്ടിരുന്നു. ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ സർക്കാരിന് 1974നു മുമ്പുണ്ടായിരുന്ന മേൽക്കോയ്മ 1981ലെ വിധി പുനഃസ്ഥാപിച്ചു.

ഒമ്പതു വർഷം കഴിഞ്ഞപ്പോൾ, 1990ൽ, ജഡ്ജിമാരുടെ നിയമനത്തിനായൊരു നാഷണൽ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിയ്ക്കണമെന്നു നിർദ്ദേശിയ്ക്കുന്ന അറുപത്തേഴാമതു ഭരണഘടനാഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിയ്ക്കപ്പെട്ടു. അവതരിപ്പിയ്ക്കപ്പെട്ടുവെന്നല്ലാതെ, അതിന്മേൽ കൂടുതൽ നടപടികളൊന്നുമുണ്ടായില്ല.

സർക്കാരിന്റെ മേൽക്കോയ്മയ്ക്കു പ്രതികൂലമായൊരു വിധി വീണ്ടുമുണ്ടായി. ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസും അദ്ദേഹത്തിന്റെ നേരേ താഴെയുള്ള രണ്ടു ജഡ്ജിമാരും ചേർന്നു നൽകുന്ന അഭിപ്രായം രാഷ്ട്രപതി സ്വീകരിയ്ക്കുക തന്നെ വേണം എന്നായിരുന്നു 1993ൽ പുറപ്പെടുവിയ്ക്കപ്പെട്ട ആ വിധി. സുപ്രീം കോടതിയുടെ മേൽക്കോയ്മ ഉറപ്പാക്കുന്നതായിരുന്നു ആ വിധി. ആ വിധിയ്ക്കു ഭരണഘടനയുടെ പിൻബലമുണ്ടായിരുന്നില്ല.

കോൺഗ്രസ്സു മുന്നണിയാണ് അന്നു ഭരിച്ചിരുന്നത്; നരസിംഹറാവു പ്രധാനമന്ത്രിയും. അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് പൊളിയ്ക്കുന്ന വിവരമറിഞ്ഞിട്ടും നിഷ്ക്രിയനായിരുന്ന പ്രധാനമന്ത്രിയായിരുന്നു, നരസിംഹറാവു. സുപ്രീം കോടതിയുടെ തീരുമാനമറിഞ്ഞപ്പോഴും അദ്ദേഹം എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. രാഷ്ട്രപതി ശങ്കർദയാൽ ശർമ്മ പരാതിയൊന്നും പറയാതെ തന്നെ സുപ്രീംകോടതി വിധിയനുസരിച്ചു. ജഡ്ജിമാരുടെ നിയമനം സുപ്രീംകോടതി തീരുമാനിയ്ക്കുന്ന പതിവ് അങ്ങനെ നിലവിൽ വന്നു. സുപ്രീംകോടതിയുടെ തീരുമാനം അതേപടി നടപ്പാക്കിയ രാഷ്ട്രപതി ഇക്കാര്യത്തിൽ ശരിയ്ക്കുമൊരു റബർ സ്റ്റാമ്പായി. സർക്കാരിനും ജനപ്രതിനിധിസഭകൾക്കും ജഡ്ജിമാരുടെ നിയമനത്തിൽ പ്രത്യക്ഷമോ പരോക്ഷമോ ആയ യാതൊരു പങ്കുമില്ലാതായി.

അധികം താമസിയാതെ അപസ്വരങ്ങളുയർന്നു. ചീഫ് ജസ്റ്റീസ് രാഷ്ട്രപതിയ്ക്കു കൊടുക്കുന്ന ലിസ്റ്റിനു മറ്റു രണ്ടു ജഡ്ജിമാരുടെ അംഗീകാരമുണ്ടോ എന്ന സംശയമുയർന്നു. ചിലപ്പോൾ ജഡ്ജിമാരുടെ അഭിപ്രായമാരായുകപോലും ചെയ്യാതെ ചീഫ് ജസ്റ്റീസ് സ്വാഭീഷ്ടപ്രകാരം രാഷ്ട്രപതിയ്ക്കു ലിസ്റ്റു നൽകിയെന്നും ആരോപണമുണ്ടായി. 1993ലെ കോടതിവിധിയനുസരിച്ച്, ചീഫ് ജസ്റ്റീസിന്റേതിനു പുറമെ മറ്റു രണ്ടു ജഡ്ജിമാരുടെ അഭിപ്രായങ്ങൾ കൂടി രാഷ്ട്രപതി പരിഗണിയ്ക്കേണ്ടതുണ്ട്. ചീഫ് ജസ്റ്റീസു രാഷ്ട്രപതിയുടെ മുന്നിൽ വയ്ക്കുന്ന അഭിപ്രായം മറ്റു രണ്ടു ജഡ്ജിമാരുടേതു കൂടിയാണ് എന്നുറപ്പുവരുത്താൻ രാഷ്ട്രപതിയ്ക്കു മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല.

ആശയക്കുഴപ്പങ്ങളുടേതായ അഞ്ചു വർഷം പിന്നിട്ടപ്പോൾ, ശങ്കർദയാൽ ശർമ്മയുടെ പിൻ‌ഗാമിയായി കെ ആർ നാരായണൻ വന്നു. എന്തിനും ചിട്ട വേണമെന്ന നിർബന്ധമുള്ളയാളായിരുന്നു കെ ആർ നാരായണൻ. ചീഫ് ജസ്റ്റീസു നൽകുന്ന അഭിപ്രായം മാത്രം വാങ്ങിയാൽ മതിയോ, മറ്റു രണ്ടു ജഡ്ജിമാരുടെ അഭിപ്രായം പ്രത്യേകം വാങ്ങേണ്ടതുണ്ടോ എന്ന വിശദീകരണം അദ്ദേഹം സുപ്രീം കോടതിയിൽ നിന്നാവശ്യപ്പെട്ടു. ഭരണഘടനയുടെ നൂറ്റിനാല്പത്തിമൂന്നാം വകുപ്പനുസരിച്ച് രാഷ്ട്രപതിയ്ക്കു സുപ്രീംകോടതിയുടെ വിശദീകരണമാവശ്യപ്പെടാം: ഇതു ‘പ്രെസിഡെൻഷ്യൽ റെഫറൻസ്’ എന്നറിയപ്പെടുന്നു. 1998ലായിരുന്നു, ഇത്.

എസ് പി ഭറൂച്ചയായിരുന്നു, അന്നത്തെ ചീഫ് ജസ്റ്റീസ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒമ്പതു ജഡ്ജിമാരടങ്ങുന്ന ഭരണഘടനാബെഞ്ച് രാഷ്ട്രപതിയാവശ്യപ്പെട്ട വിശദീകരണവും അതിലേറെയും നൽകി. നാലു ജഡ്ജിമാർ വിയോജിച്ച ആ വിധിയിൽ ഒരുകൂട്ടം മാർഗ്ഗനിർദ്ദേശങ്ങളുമുണ്ടായിരുന്നു. അവയിലൊന്നായിരുന്നു, കൊളീജിയം എന്ന പേരിലറിയപ്പെടുന്ന സമിതിയുടെ സൃഷ്ടി. ചീഫ് ജസ്റ്റീസുൾപ്പെടെയുള്ള, ഏറ്റവും മുതിർന്ന, അഞ്ചു സുപ്രീംകോടതി ജഡ്ജിമാരായിരുന്നു കൊളീജിയത്തിലെ അംഗങ്ങൾ.

ജഡ്ജിമാരുടെ നിയമനക്കാര്യങ്ങളിൽ ചീഫ് ജസ്റ്റീസെന്ന വ്യക്തിയുടെ മാത്രം അഭിപ്രായം ഭരണഘടനയനുസരിച്ചു മതിയായ അഭിപ്രായമാവില്ല, പകരം, കൊളീജിയത്തിന്റെ ഒന്നാകെയുള്ള അഭിപ്രായം വേണം രാഷ്ട്രപതി മാനിയ്ക്കാൻ എന്നു കോടതി വിധിച്ചു. കൊളീജിയത്തിലെ എല്ലാ അംഗങ്ങളും തങ്ങളുടെ അഭിപ്രായങ്ങൾ രാഷ്ട്രപതിയ്ക്ക് എഴുതിക്കൊടുക്കണമെന്നതായിരുന്നു, മാർഗ്ഗനിർദ്ദേശങ്ങളിലൊന്ന്. ഇവ കോടതിയ്ക്കകത്തു പാലിയ്ക്കേണ്ട നിർദ്ദേശങ്ങളായിരുന്നെങ്കിൽ, രാഷ്ട്രപതി പാലിയ്ക്കേണ്ട ഒരു നിർദ്ദേശം കൂടി ആ വിധിയിലുൾപ്പെട്ടിരുന്നു. കൊളീജിയത്തിന്റെ തീരുമാനങ്ങൾ മാറ്റം കൂടാതെ രാഷ്ട്രപതി നടപ്പിൽ വരുത്തണം എന്നതായിരുന്നു, അത്. ഭരണത്തലവനും സർവ്വസൈന്യാധിപനുമായ രാഷ്ട്രപതിയ്ക്ക് ഉപദേശം നൽകുന്നതു മനസ്സിലാക്കാം, പക്ഷേ, അദ്ദേഹത്തിനു നിർദ്ദേശം നൽകുന്നതൊരു വൈരുദ്ധ്യമാണ്. ജഡ്ജിമാരുടേതിനു മാത്രമല്ല, ചീഫ്ജസ്റ്റീസിന്റെ നിയമനത്തിനും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമായിരുന്നു.

ചീഫ്ജസ്റ്റീസുൾപ്പെടെയുള്ള ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ സുപ്രീംകോടതിയുടെ മേൽക്കോയ്മ ഈ വിധിയോടെ പരിപൂർണ്ണമായി.

അധികം താമസിയാതെ കൊളീജിയത്തെപ്പറ്റി പല പരാതികളുമുയർന്നു. ഭരണഘടനയിലില്ലാത്ത ഒന്നാണു കൊളീജിയം. സുപ്രീംകോടതിയ്ക്കു മേൽക്കോയ്മ നേടാൻ വേണ്ടി ഏതാനും ജഡ്ജിമാർ ചേർന്നുണ്ടാക്കിയ ഒരു സംവിധാനം. ഭരണഘടന നൽകിയിട്ടില്ലാത്ത അധികാരം സ്വായത്തമാക്കാൻ സുപ്രീംകോടതിജഡ്ജിമാർ സ്വീകരിച്ച മാർഗ്ഗം. മിക്ക ജനാധിപത്യരാജ്യങ്ങളിലും സർക്കാരാണ്, അതായത് എക്സിക്യൂട്ടീവാണ്, ജഡ്ജിമാരുടെ നിയമനം നടത്തുന്നത്. ഇവിടെയാകട്ടെ, ഫലത്തിൽ ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിയ്ക്കുന്നു. ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിയ്ക്കുന്ന ലോകത്തെ ഏക രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ കോടതികൾക്കു കിട്ടിയിരിയ്ക്കുന്ന സ്വാതന്ത്ര്യം അതിരു കവിഞ്ഞതാണ്. ജഡ്ജിമാരെ നിയമിയ്ക്കാൻ ജഡ്ജിമാർക്കുള്ള സ്വാതന്ത്ര്യം ഇത്രത്തോളം ഏകപക്ഷീയമാകരുത്. ജഡ്ജിമാരുടെ ശമ്പളവും സേവനവ്യവസ്ഥകളുമെല്ലാം തീരുമാനിയ്ക്കുന്നതു പാർലമെന്റാണ്. ശമ്പളം നൽകുന്നതു സർക്കാരുമാണ്. എന്നിട്ടും അവരുടെ നിയമനത്തിൽ പാർലമെന്റിനോ സർക്കാരിനോ യാതൊരു പങ്കുമില്ലാത്തതു ശരിയല്ല. ഇങ്ങനെ പോയി, പരാതികൾ.

കൊളീജിയത്തിനകത്തുള്ള നടപടിക്രമങ്ങൾ സുതാര്യമായിരുന്നുമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ രഹസ്യങ്ങളാണു കൊളീജിയത്തിനകത്തെ കാര്യങ്ങളെന്ന് ആക്ഷേപിയ്ക്കപ്പെട്ടു. നിയമനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ അർഹത കൊളീജിയം രാഷ്ട്രപതിയ്ക്കു വിശദീകരിച്ചുകൊടുത്തിരുന്നെങ്കിലും, തിരസ്കരിയ്ക്കപ്പെട്ടവർ ആരൊക്കെയെന്നും, തിരസ്കരണത്തിനുള്ള കാരണമെന്തെന്നും കൊളീജിയം രാഷ്ട്രപതിയെ അറിയിച്ചിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട പലരേയുംകാൾ യോഗ്യരായ പലരും തെരഞ്ഞെടുക്കപ്പെടാതെ പോയി. തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡം സീനിയോറിറ്റി മാത്രമായി. കാര്യനിർവ്വഹണശേഷിയും ചുമതലാബോധവും കുറഞ്ഞവർ പോലും സീനിയോറിറ്റിയുടെ പിൻബലത്തിൽ ഉദ്യോഗക്കയറ്റം നേടി.

കൊളീജിയത്തിന്റെ നിയമനപ്രവർത്തനം മന്ദഗതിയിലായിരുന്നു. അതുമൂലം ജഡ്ജിമാരുടെ നിയമനവും മന്ദഗതിയിലായി. നിരവധി ഒഴിവുകൾ നികത്തപ്പെടാതെ കിടന്നു. 2013ൽ 3650 ജഡ്ജിമാരുടെ ഒഴിവുകൾ നികത്തപ്പെടാതെ കിടന്നിരുന്നു. ഇത് ആകെയുണ്ടാകേണ്ടിയിരുന്ന 17945 ജഡ്ജിമാരുടെ ഇരുപതു ശതമാനത്തിലേറെയായിരുന്നു. ഹൈക്കോടതികളിൽപ്പോലും 282 ഒഴിവുകൾ നികത്തപ്പെടാതെ കിടന്നു. ഇത് ആകെയുണ്ടാകേണ്ട അംഗസംഖ്യയുടെ മുപ്പതുശതമാനത്തിലേറെയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലിത് 266 ആയിരുന്നു.

സുപ്രീം കോടതിയിൽ 61300 കേസുകൾ ഇക്കഴിഞ്ഞ മാർച്ചുമാസത്തിൽ കെട്ടിക്കിടന്നിരുന്നെന്നു സുപ്രീം കോടതിയുടെ തന്നെ വെബ്സൈറ്റു കാണിയ്ക്കുന്നു. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള കേസുകളും ധാരാളമുണ്ടെന്നു പത്രവാർത്ത. നാല്പത്തിനാലര ലക്ഷം കേസുകളാണ് ഇന്ത്യയിലെ 24 ഹൈക്കോടതികളിലായി കഴിഞ്ഞ ഡിസംബറിലുണ്ടായിരുന്നത്. 2013ൽ നടന്ന കണക്കെടുപ്പിൽ ആകെ 3.32 കോടി കേസുകൾ ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടപ്പുള്ളതായും കണ്ടെത്തിയിരുന്നു. “ജസ്റ്റിസ് ഡിലെയ്ഡ് ഈസ് ജസ്റ്റിസ് ഡിനൈഡ്”. നീതിവിളംബം നീതിനിരാസം തന്നെ. ഈ കാലതാമസം ജനതയിൽ മടുപ്പുളവാക്കിയിരിയ്ക്കണം. കാത്തിരുന്നു മടുത്ത ചിലരെങ്കിലും നീതിയ്ക്കായി നിയമാനുസൃതമല്ലാത്ത മാർഗ്ഗങ്ങൾ സ്വീകരിച്ചുപോയിട്ടുണ്ടെങ്കിൽ അതിലതിശയിയ്ക്കാനില്ല.

ഒരു ദശലക്ഷം ജനതയ്ക്ക് പതിന്നാലു ജഡ്ജിമാർ: ഇതാണിപ്പോളിവിടുത്തെ അനുപാതം. ലോകത്തെ ഏറ്റവും താഴ്ന്ന അനുപാതമാണിത് എന്നാണു പത്രവാർത്ത. അമേരിക്കയിലെ അനുപാതം നൂറ്റിനാലാണത്രെ. ബംഗ്ലാദേശിന്റേതു പോലും നമ്മുടേതിനോളമുണ്ട്. ഇന്ത്യയിലെ അനുപാതം പതിന്നാലിനു പകരം അമ്പതാക്കി ഉയർത്തണമെന്ന് ഒരു ദശാബ്ദത്തിനു മുമ്പു തന്നെ സർക്കാർ തീരുമാനിച്ചുകഴിഞ്ഞിരുന്നതാണ്. ആയിരത്തിലേറെ ഫാസ്റ്റ് ട്രാക്ക് കോടതികൾ സർക്കാർ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്കിലും ആകെ കേസുകളുടെ എണ്ണം ഭീമമായിത്തന്നെ തുടരുന്നു.

വിശ്വാസത്തിന്റെ കാര്യമെടുക്കാം. രാഷ്ട്രീയനേതാക്കളിലോ ജഡ്ജിമാരിലോ കൂടുതൽ വിശ്വാസം എന്നു ചോദിച്ചാൽ ജഡ്ജിമാരിൽ എന്നായിരിയ്ക്കും സാമാന്യജനത്തിന്റെ മറുപടി. രാഷ്ട്രീയനേതാക്കളിൽ ജനത്തിനു പൊതുവിൽ വിശ്വാസക്കുറവുണ്ട്. അത്രയധികം ആരോപണങ്ങൾ രാഷ്ട്രീയനേതാക്കൾക്കെതിരെ ഉയർന്നിട്ടുണ്ട്. “എവരി നേഷൻ ഗെറ്റ്സ് ദ ഗവണ്മെന്റ് ഇറ്റ് ഡിസെർവ്സ്” എന്നൊരു ചൊല്ലുണ്ട്. ജനത അർഹിയ്ക്കുന്ന സർക്കാരിനെ മാത്രമേ ജനതയ്ക്കു കിട്ടുകയുള്ളു എന്നർത്ഥം. ഈ ആപ്തവാക്യം രാഷ്ട്രീയനേതാക്കളുടെ കാര്യത്തിൽ മാത്രമല്ല, ജഡ്ജിമാരുടെ കാര്യത്തിലും ശരിതന്നെയാകാമെന്നു സൂചിപ്പിയ്ക്കുന്ന, നീതിന്യായവ്യവസ്ഥയിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തിൽ ഇടിവു വരുത്തുന്ന, പല സംഭവങ്ങളുമുണ്ടായി. ഇന്ത്യയിലെ അഞ്ചു ജഡ്ജിമാരിലൊരാൾ വീതം അഴിമതിക്കാരനാണെന്നു ചീഫ് ജസ്റ്റീസായിരുന്ന എസ് പി ഭറൂച്ച ഒരിയ്ക്കൽ പ്രസ്താവിച്ചിരുന്നു. ജസ്റ്റീസ് കപാഡിയ ചീഫ് ജസ്റ്റീസായിരിയ്ക്കെ കോടതികളിലെ അഴിമതിയെ നിശിതമായി വിമർശിച്ചിരുന്നു. ജസ്റ്റീസ് പി സദാശിവവും സമാനമായ പരാമർശങ്ങൾ നടത്തിയിരുന്നു.

കോടതികളിൽ അഴിമതിയുണ്ടെന്നതിനു ചീഫ് ജസ്റ്റീസുമാരുടെ പരസ്യപ്രസ്താവനകൾക്കു പുറമെ, തെളിവുകളുമുണ്ടായി. സുപ്രീംകോടതി ജസ്റ്റീസായിരുന്ന വി രാമസ്വാമിയ്ക്കെതിരെ ഉന്നയിയ്ക്കപ്പെട്ട അഴിമതിയാരോപണങ്ങളിൽ ഭൂരിഭാഗവും തെളിയിയ്ക്കപ്പെട്ടു. കൈക്കൂലി വാങ്ങിയ ഒരു സാധാരണ സർക്കാരുദ്യോഗസ്ഥനെ കൈയോടെ പിടികൂടി ജയിലിലടയ്ക്കാം. സർക്കാരുദ്യോഗസ്ഥരുടെ കാര്യത്തിൽ പതിവുള്ള ഇത്തരം നടപടികൾ ജഡ്ജിമാർക്കെതിരെ സ്വീകരിയ്ക്കാനാവില്ല. ഹൈക്കോടതികളിലേയോ സുപ്രീം കോടതിയിലേയോ ഒരു ജഡ്ജിയെ നീക്കം ചെയ്യാൻ - ഇം‌പീച്ചു ചെയ്യാൻ - മാത്രമേ സാധിയ്ക്കൂ. അതിനു പോലും, പാർലമെന്റിന്റെ ഇരുസഭകളും ഇം‌പീച്ച്മെന്റ് പ്രമേയം മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസ്സാക്കണം. ഇന്ത്യയിലെ ജഡ്ജിമാർക്കു ഭരണഘടനയിലൂടെ നൽകപ്പെട്ടിരിയ്ക്കുന്ന സംരക്ഷണമാണിത്.

ജസ്റ്റീസ് രാമസ്വാമിയെ നീക്കം ചെയ്യാനുള്ള പ്രമേയം ലോൿസഭയിൽ അവതരിപ്പിയ്ക്കപ്പെട്ടെങ്കിലും അതു പാസ്സായില്ല. അദ്ദേഹം പെൻഷൻ പറ്റുന്നതു വരെ ജസ്റ്റീസായി തുടരുകയും ചെയ്തു. കൊൽക്കത്താ ഹൈക്കോടതിയിലെ ജഡ്ജായിരുന്ന ജസ്റ്റീസ് സൌമിത്ര സെന്നിനെതിരേയും അഴിമതിയാരോപണമുയരുകയും അതു തെളിയിയ്ക്കപ്പെടുകയും ചെയ്തു. ജസ്റ്റീസ് സെന്നിനെതിരേ രാജ്യസഭ പ്രമേയം പാസ്സാക്കി. ആ പ്രമേയം ലോൿസഭയുടെ മുന്നിലെത്തും മുമ്പു സെൻ രാജി വച്ചു. സിക്കിം ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസായിരുന്ന പി ഡി ദിനകരനെതിരേയും ഇം‌പീച്ച്മെന്റ് നടപടികളാരംഭിച്ചിരുന്നു. തുടർന്ന് അദ്ദേഹവും രാജി വച്ചു. കോടതികളിൽ അഴിമതിയുണ്ടെന്നു മൂന്നു ചീഫ് ജസ്റ്റീസുമാർ പരസ്യപ്രസ്താവന നടത്തിയിട്ടും, ഒരു ജഡ്ജിപോലും ഇതേവരെ ഇം‌പീച്ചു ചെയ്യപ്പെട്ടിട്ടില്ല.

പല രാജ്യങ്ങളിലും ജഡ്ജിമാർ ചെയ്യുന്ന ചെറു കുറ്റങ്ങൾക്കുള്ള ശിക്ഷകൾ - ഇം‌പീച്ച്മെന്റല്ലാത്ത ചെറു ശിക്ഷകൾ - നൽകാനുള്ള സംവിധാനമുണ്ട്. അവിടങ്ങളിൽ ജഡ്ജിമാരുടെ സേവനം ഇടയ്ക്കിടെ വിലയിരുത്തപ്പെടുന്നുമുണ്ട്. ഇവിടെയാകട്ടെ അത്തരം സംവിധാനങ്ങളില്ല. ചുമതലാബോധമില്ലാത്ത ജഡ്ജിയ്ക്കു പോലും ഇവിടെ നിർബ്ബാധം സേവനം തുടരാം. 3.32 കോടി കേസുകൾ കെട്ടിക്കിടക്കുന്നതിനുള്ള പല കാരണങ്ങളിലൊന്ന് ചുമതലാബോധം കുറഞ്ഞ ജഡ്ജിമാരുള്ളതായിരിയ്ക്കണം. ഈയിടെ സുപ്രീം കോടതിയിൽ നടന്ന ഒരു വിചാരണയ്ക്കിടയിൽ ചുമതലാബോധം കുറഞ്ഞ ജഡ്ജിമാരുടെ ഉദാഹരണമായി ജസ്റ്റീസ് സിറിയക് ജോസഫ് പരാമർശിയ്ക്കപ്പെട്ടിരുന്നു. കൊളീജിയമെന്ന സംവിധാനം സീനിയോറിറ്റി മാത്രം പരിഗണിയ്ക്കുന്നതുകൊണ്ടുണ്ടാകുന്ന ദൂഷ്യങ്ങളിലൊന്ന് കാര്യശേഷിയും ആത്മാർത്ഥതയും കുറഞ്ഞവരും ജഡ്ജിമാരാകുന്നതാണെന്നു പത്രങ്ങളിൽ ആവർത്തിയ്ക്കപ്പെട്ടിട്ടുള്ളതാണ്.

തങ്ങളുടെ പ്രവൃത്തിദിനങ്ങളും അവധിദിനങ്ങളും നിശ്ചയിയ്ക്കാനുള്ള അധികാരം ഭരണഘടനയുടെ നൂറ്റിനാല്പത്തഞ്ചാം വകുപ്പു സുപ്രീംകോടതിയ്ക്കു നൽകുന്നുണ്ട്. സുപ്രീം കോടതിയിൽ 61300 കേസുകൾ നിലവിലുണ്ടെങ്കിലും, വർഷത്തിൽ കേവലം 190 ദിവസം മാത്രമേ ആകെ മുപ്പത്തൊന്നു ജഡ്ജിമാർ മാത്രമുള്ള സുപ്രീം കോടതി പ്രവർത്തിയ്ക്കാറുള്ളു. ശേഷിയ്ക്കുന്ന 175 ദിവസവും ഒഴിവുദിനങ്ങൾ. ആഴ്ചയിൽ അഞ്ചു ദിവസം മാത്രമേ സുപ്രീം കോടതി പ്രവർത്തിയ്ക്കുകയുള്ളു. കുറഞ്ഞൊരു കാലം മുമ്പു വരെ പത്താഴ്ചയായിരുന്നു സുപ്രീം കോടതിയുടെ വേനൽക്കാലാവധി. ഇപ്പോഴത് ഏഴാഴ്ചയായി കുറച്ചിട്ടുണ്ട്. വേനൽക്കാലാവധി ബ്രിട്ടീഷ് ഭരണകാലത്തെ പതിവുകളുടെ അവശിഷ്ടമായിരിയ്ക്കണം. പത്തുകൊല്ലത്തിലേറെ പഴക്കമുള്ള നിരവധി കേസുകളുൾപ്പെടെ 61300 കേസുകൾ നിലവിലുള്ളപ്പോൾ 175 ഒഴിവുദിനങ്ങൾ വളരെക്കൂടുതലാണെന്നു തന്നെ പറയേണ്ടിയിരിയ്ക്കുന്നു. അവധിദിനങ്ങൾ കുറയ്ക്കാൻ ചുമതലാബോധമുള്ള ചില ചീഫ്ജസ്റ്റീസുമാർ ശ്രമം നടത്തിയപ്പോഴൊക്കെ എതിർപ്പുകളുയർന്നിരുന്നു.

സുപ്രീം കോടതി ജഡ്ജിമാർ മാത്രമടങ്ങുന്ന കൊളീജിയം ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പതിവു തുടരുവോളം, സത്യനിഷ്ഠയും ഉത്തരവാദിത്വബോധവും കാര്യശേഷിയും കുറഞ്ഞവരും ജഡ്ജിമാരാകുമെന്ന സംശയം പ്രബലമായി. അഴിമതിക്കാരായ ജഡ്ജിമാരെ നീക്കം ചെയ്യുന്നതു ദുഷ്കരമായതിനാൽ, അത്തരക്കാരെ തിരിച്ചറിഞ്ഞ്, നിയമനവേളയിലും ഉദ്യോഗക്കയറ്റവേളയിലും മാറ്റിനിർത്തുകയാണു നല്ലതെന്നു സർക്കാർ മനസ്സിലാക്കി. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ലക്ഷക്കണക്കിനു കേസുകൾ കെട്ടിക്കിടക്കുമ്പോൾ, ജഡ്ജിമാരുടെ നിയമനത്തിൽ കാലതാമസം ഒഴിവാക്കുന്നതും അത്യന്താപേക്ഷിതമായി. കൊളീജിയത്തിന്റെ പ്രവർത്തനം നീതിന്യായവ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിയ്ക്കാൻ സഹായിയ്ക്കുന്നതല്ലെന്നു ബോദ്ധ്യപ്പെട്ട സർക്കാർ അതിനൊരു മാറ്റം വരുത്തണമെന്നാഗ്രഹിച്ചു.

2003ൽ വാജ്പേയിസർക്കാർ ജഡ്ജിമാരുടെ നിയമനത്തിനായൊരു നാഷണൽ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിയ്ക്കാനുള്ള പ്രമേയം ലോൿസഭയിലവതരിപ്പിച്ചു. കൂടുതൽ പരിശോധനയ്ക്കായി അതൊരു കമ്മിറ്റിയ്ക്കു കൈമാറുകയാണുണ്ടായത്. കോടതികളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമമാണു സർക്കാരിന്റേതെന്നു നിയമവൃത്തങ്ങളിൽ നിന്നു നിശിതമായ വിമർശനവുമുയർന്നു. എന്തായാലും പ്രമേയത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ആർജ്ജവം ആ സർക്കാരിനുമുണ്ടായില്ല.

പത്തു കൊല്ലം കഴിഞ്ഞ്, 2013ൽ, ഒരു നാഷണൽ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിയ്ക്കാനുള്ള പുതിയൊരു ബില്ല്, മൻ‌‌മോഹൻസിംഗിന്റെ നേതൃത്വത്തിലുള്ള യൂപിഏ സർക്കാർ രാജ്യസഭയിലവതരിപ്പിച്ചു. രാജ്യസഭയതു പാസ്സാക്കുകയും ചെയ്തു. എന്നാൽ ആ ബില്ലിനു ലോൿസഭയിലേയ്ക്കു കടക്കാനുള്ള ഭാഗ്യമുണ്ടായില്ല. 2003ലെപ്പോലെ, നിയമവൃത്തങ്ങളിൽ നിന്നു കഠിനമായ എതിർപ്പുമുയർന്നു. അതിനിടെ ലോൿസഭാതെരഞ്ഞെടുപ്പും അരികിലെത്തിയിരുന്നു. രാജ്യസഭ പാസ്സാക്കിയ ആ ബില്ല്, പുതിയ ലോൿസഭ രൂപീകൃതമായ ശേഷം പിൻ‌വലിയ്ക്കപ്പെട്ടു.

ഇക്കാര്യത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നിലവിലുള്ള എൻ ഡി ഏ സർക്കാർ മുൻ സർക്കാരുകൾക്കായതിനേക്കാളേറെ ദൂരം മുന്നോട്ടു പോയി. വെറുമൊരു ബില്ലവതരിപ്പിയ്ക്കലല്ല, സർക്കാർ ചെയ്തത്. ഭരണഘടനയിൽത്തന്നെ ഭേദഗതി വരുത്തി, അവർ. കഴിഞ്ഞ ആഗസ്റ്റിൽ തൊണ്ണൂറ്റൊമ്പതാമതു ഭരണഘടനാഭേദഗതിബില്ലിലൂടെ ഭരണഘടനയിൽ 124ഏ, ബി, സി എന്നീ വകുപ്പുകൾ അവരെഴുതിച്ചേർത്തു. ഭേദഗതിയനുസരിച്ചുള്ള നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ്സ് കമ്മീഷന്റെ (എൻ ജെ ഏ സി) രൂപീകരണത്തിനാവശ്യമായ നിയമവും പാർലമെന്റിന്റെ ഇരുസഭകളും ശബ്ദവോട്ടോടെ പാസ്സാക്കി. ഭരണഘടനാഭേദഗതി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയതിനു പുറമേ, ഇരുപതോളം സംസ്ഥാനനിയമസഭകളും അതിനെ പിന്തുണച്ചു. ഡിസംബറിൽ രാഷ്ട്രപതിയുടെ വിജ്ഞാപനമിറങ്ങിയതോടെ ഭരണഘടനാഭേദഗതിയും എൻ ജെ ഏ സി ആക്റ്റുമെല്ലാം പ്രാബല്യത്തിൽ വന്നു.

കഴിഞ്ഞ ഡിസംബറിൽ പ്രാബല്യത്തിൽ വന്ന ഭരണഘടനാഭേദഗതിയനുസരിച്ച്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, സുപ്രീംകോടതി ജഡ്ജിമാർ, ഹൈക്കോടതി ചീഫ്ജസ്റ്റീസുമാർ, ഹൈക്കോടതി ജഡ്ജിമാർ, ഇവരുടെയെല്ലാം നിയമനവും സ്ഥലം മാറ്റവുമെല്ലാം എൻ ജെ ഏ സിയുടെ ചുമതലകളാണ്. നിലവിലുള്ളതും ഉടനുണ്ടാകാൻ പോകുന്നതുമായ ഒഴിവുകളെല്ലാം സർക്കാർ എൻ ജെ ഏ സിയെ അറിയിയ്ക്കും. ആരെയൊക്കെ നിയമിയ്ക്കണം, ആർക്കൊക്കെ ഉദ്യോഗക്കയറ്റവും സ്ഥലം മാറ്റവും നൽകണം എന്നെല്ലാം എൻ ജെ ഏ സി തീരുമാനിച്ച്, ആ തീരുമാനങ്ങളടങ്ങുന്ന ശുപാർശ അവർ രാഷ്ട്രപതിയുടെ മുന്നിൽ വയ്ക്കുന്നു. രാഷ്ട്രപതി നിയമനങ്ങൾ നടത്തുന്നു.

എൻ ജെ ഏ സിയിൽ ആരൊക്കെയാണുണ്ടാകുകയെന്നു നോക്കാം:

(1) സുപ്രീംകോടതി ചീഫ്ജസ്റ്റീസ് (2) അദ്ദേഹത്തിന്റെ നേരേ താഴേയുള്ള രണ്ടു ജഡ്ജിമാർ (3) കേന്ദ്രനിയമമന്ത്രി (4) നാമനിർദ്ദേശം ചെയ്യപ്പെടുന്ന രണ്ടു മഹദ്‌വ്യക്തികൾ

ആകെ ആറുപേർ. നാമനിർദ്ദേശം ചെയ്യപ്പെടേണ്ട ഒഴിവിലേയ്ക്ക് രണ്ടുപേരെ നാമനിർദ്ദേശം ചെയ്യേണ്ടത് മൂന്നുപേരടങ്ങുന്നൊരു സമിതിയാണ്. താഴെപ്പറയുന്നവരായിരിയ്ക്കും ആ നാമനിർദ്ദേശസമിതിയിലുണ്ടാകുക:

(1) പ്രധാനമന്ത്രി (2) പ്രതിപക്ഷനേതാവ് (3) സുപ്രീംകോടതി ചീഫ് ജസ്റ്റീസ്

എൻ ജെ ഏ സിയിലെ ഏതെങ്കിലും രണ്ടംഗങ്ങൾ വിയോജിപ്പു പ്രകടിപ്പിച്ച നാമം രാഷ്ട്രപതിയ്ക്കു നൽകുന്ന ലിസ്റ്റിൽ പെടുകയില്ല. ഏതെങ്കിലും രണ്ടംഗങ്ങൾ വിചാരിച്ചാൽ ഒരു നിയമനത്തെ വീറ്റോ ചെയ്യാമെന്നർത്ഥം. എൻ ജെ ഏ സി രാഷ്ട്രപതിയുടെ മുന്നിൽ വയ്ക്കുന്ന ശുപാർശകൾ രാഷ്ട്രപതിയെ സംബന്ധിച്ചിടത്തോളം അന്തിമമല്ല. അവ പുനഃപരിശോധന നടത്തണമെന്ന് എൻ ജെ ഏ സിയോടു നിർദ്ദേശിയ്ക്കാനുള്ള സ്വാതന്ത്ര്യം രാഷ്ട്രപതിയ്ക്കുണ്ട്. കൊളീജിയത്തിന്റെ ശുപാർശകൾ മടക്കാനുള്ള സ്വാതന്ത്ര്യം രാഷ്ട്രപതിയ്ക്കുണ്ടായിരുന്നില്ലെന്നോർക്കുക.

എൻ ജെ ഏ സിയിലേയ്ക്കാവശ്യമുള്ള രണ്ടുന്നതവ്യക്തികളുടെ പ്രഥമനാമനിർദ്ദേശം നടക്കുന്നതിനു മുമ്പു തന്നെ എൻ ജെ ഏ സിയ്ക്കായി വരുത്തിയിരിയ്ക്കുന്ന ഭരണഘടനാഭേദഗതി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിയ്ക്കുന്നു. അഞ്ചു ജഡ്ജിമാരടങ്ങുന്ന ഭരണഘടനാബെഞ്ച് ഇതു സംബന്ധിച്ച വിചാരണ കേട്ടു കഴിഞ്ഞിരിയ്ക്കുന്നു. ദിവസങ്ങൾക്കുള്ളിൽ വിധിപ്രസ്താവമുണ്ടാകും. ഒരു പക്ഷേ, ഈ ലേഖനം വെളിച്ചം കാണും മുമ്പേ വിധിപ്രസ്താവമുണ്ടായെന്നും വരാം. എന്തായിരിയ്ക്കാം വിധി?

1998 മുതൽ കഴിഞ്ഞ വർഷം എൻ ജെ ഏ സി നിയമം ഭരണഘടനാഭേദഗതിയിലൂടെ പ്രാബല്യത്തിൽ വന്നതു വരെയുള്ള 17 വർഷക്കാലം മുഴുവൻ ഏറ്റവും മുതിർന്ന അഞ്ചു സുപ്രീംകോടതി ജഡ്ജിമാരടങ്ങിയ കൊളീജിയത്തിന്റെ നിർദ്ദേശമായിരുന്നു ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ അന്തിമം. കൊളീജിയത്തിന്റെ നിർദ്ദേശത്തിന്മേൽ ഒപ്പുവച്ചുകൊടുക്കുകയല്ലാതെ, മറ്റൊരു സ്വാതന്ത്ര്യവും രാഷ്ട്രപതിയ്ക്ക് ഇക്കാര്യത്തിലുണ്ടായിരുന്നില്ല. സർക്കാരിനാകട്ടെ, ജഡ്ജിമാരുടെ നിയമനക്കാര്യത്തിലേയ്ക്കു പ്രവേശനം പോലുമുണ്ടായിരുന്നില്ല. സുപ്രീംകോടതിയുടെ മേൽക്കോയ്മ പൂർണ്ണമായിരുന്നു.

എൻ ജെ ഏ സിയുടെ ജനനത്തോടെ ഇക്കാര്യത്തിൽ സുപ്രീംകോടതിയ്ക്കുണ്ടായിരുന്ന മേൽക്കോയ്മ അവസാനിച്ചു. കേന്ദ്രനിയമമന്ത്രിയും നാമനിർദ്ദേശം ചെയ്യപ്പെടുന്ന രണ്ടുന്നത വ്യക്തികളും സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന മൂന്നു ജഡ്ജിമാരോടൊപ്പം എൻ ജെ ഏ സിയിൽ അംഗങ്ങളാകുന്നതുകൊണ്ട്, സമിതിയിൽ സുപ്രീംകോടതിയുടെ അംഗബലം നേർപകുതി മാത്രം. സുപ്രീംകോടതിയ്ക്കകത്തു നിന്നു മൂന്നു പേർ, പുറത്തു നിന്നു മൂന്നു പേർ. സ്വന്തം അധികാരം പകുതിയായി കുറയ്ക്കുന്നൊരു നടപടിയെ സുപ്രീംകോടതിയെങ്ങനെ പിന്താങ്ങും? വരാൻ പോകുന്ന വിധി എൻ ജെ ഏ സിയ്ക്കും ഭരണഘടനാഭേദഗതിയ്ക്കും എതിരായിപ്പോകുന്നെങ്കിൽ തെല്ലുമതിശയിയ്ക്കാനില്ല. ഭരണഘടനാഭേദഗതിയും എൻ ജെ ഏ സി ആക്റ്റും സുപ്രീംകോടതി അസാധുവായി പ്രഖ്യാപിച്ചെന്നു വരാം. വിധി എൻ ജെ ഏ സിയ്ക്കനുകൂലമായാലും പ്രതികൂലമായാലും ഈ വിഷയത്തെപ്പറ്റി ചില ചിന്തകൾ ഞാനിവിടെ നിരത്തട്ടെ.

എൻ ജെ ഏ സിയെപ്പറ്റിയുള്ള ഖണ്ഡിക ഭരണഘടനയിൽ എഴുതിച്ചേർക്കുന്ന നൂറ്റിരുപത്തൊന്നാമതു ഭരണഘടനാഭേദഗതി ബിൽ (തൊണ്ണൂറ്റൊമ്പതാമതു ഭേദഗതിനിയമം) ലോൿസഭയിൽ 367 വോട്ടുകൾ നേടിയിരുന്നു. ഇതു ലോൿസഭയുടെ ആകെ അംഗസംഖ്യയുടെ മൂന്നിൽ രണ്ടിലേറെയായിരുന്നു. ബില്ലിനെ എതിർക്കുന്ന വോട്ടുകളൊന്നുമുണ്ടായില്ല. ഇങ്ങനെ ലോൿസഭയിൽ ഐകകണ്ഠ്യേന പാസ്സായ ബില്ലു രാജ്യസഭയിലും മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷം (179 വോട്ടു) നേടിക്കൊണ്ടു പാസ്സായി. ബില്ലിനെ എതിർക്കുന്ന വോട്ടുകളൊന്നും രാജ്യസഭയിലുമുണ്ടായില്ല. ഇങ്ങനെ ആകെ 546 ജനപ്രതിനിധികളുടെ പിന്തുണ ആ ഭരണഘടനാഭേദഗതിബില്ലിനു ലഭിച്ചിരുന്നു.

ഭരണഘടനാഭേദഗതിയ്ക്കു സംസ്ഥാനങ്ങൾ നൽകിയ പിന്തുണയെടുക്കാം: ആകെ 29 സംസ്ഥാനങ്ങളാണുള്ളത്. അവയിൽ പകുതിയെങ്കിലും ഭരണഘടനാഭേദഗതി ബില്ലു പാസ്സാക്കിയിരിയ്ക്കണമെന്നുണ്ട്. പതിനഞ്ചു സംസ്ഥാനങ്ങളെങ്കിലും പാസ്സാക്കണം എന്നർത്ഥം. പതിനഞ്ചിനു പകരം ഇരുപതു സംസ്ഥാനങ്ങൾ ഈ ഭരണഘടനാഭേദഗതി ബില്ലു പാസ്സാക്കി. ചുരുക്കത്തിൽ ഭരണഘടനയിൽ നിഷ്കർഷിച്ചിരിയ്ക്കുന്നതിലുമേറെ ജനപ്രതിനിധിസഭാപിന്തുണ രാജ്യമൊട്ടാകെ നേടിയ ശേഷമാണ് ഈ ഭേദഗതി പ്രാബല്യത്തിൽ വന്നിരിയ്ക്കുന്നത്.

ഈ ഭരണഘടനാഭേദഗതിയുടെ വിചാരണ കേൾക്കുന്ന സുപ്രീംകോടതിയിലെ ഭരണഘടനാബെഞ്ചിലുള്ളതാകട്ടെ, അഞ്ചു ജഡ്ജിമാർ മാത്രമാണ്. കേന്ദ്രജനപ്രതിനിധിസഭകളിലെ 546 ജനപ്രതിനിധികൾ ഐക്യകണ്ഠ്യേന പാസ്സാക്കിയത് അസാധുവാക്കാനുള്ള അധികാരം അഞ്ചു ജഡ്ജിമാർ മാത്രമടങ്ങുന്ന ഭരണഘടനാബെഞ്ചിനുണ്ടെന്നതിൽ അപാകമുണ്ട്. ജനാധിപത്യവ്യവസ്ഥിതിയിൽ ജനത തെരഞ്ഞെടുത്തയച്ചിരിയ്ക്കുന്ന ജനപ്രതിനിധികളുടെ സഭയായിരിയ്ക്കണം പരമോന്നതം. ജനത നേരിട്ടു തെരഞ്ഞെടുക്കുന്നവരല്ല, ജഡ്ജിമാർ. സർക്കാരാൽ നിയമിയ്ക്കപ്പെടുന്നവരാണവർ. സർക്കാരാൽ നിയമിയ്ക്കപ്പെടുന്നവരാരും തന്നെ ജനപ്രതിനിധിസഭകളേക്കാൾ ഉയരത്തിലാകരുത്.

വാസ്തവത്തിൽ ഭരണഘടനയിൽ എഴുതിവച്ചിരിയ്ക്കുന്നതും അങ്ങനെതന്നെയാണ്. ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റിനുള്ള അധികാരം മുന്നൂറ്ററുപത്തെട്ടാം വകുപ്പിൽ വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്; അതിവിടെ ഉദ്ധരിയ്ക്കുന്നു:

"Notwithstanding anything in this Constitution, Parliament may in exercise of its constitutent power, amend by way of addition, variation or repeal any provision of this Constitution in accordance with the procedure laid down in this article."

ഈ വകുപ്പ് അതേപടി നിലനിൽക്കുന്നുണ്ട്. ഭരണഘടനയിൽ ഭേദഗതികൾ വരുത്താൻ വേണ്ടി ചില നടപടിക്രമങ്ങൾ ഭരണഘടനയിൽ നിർദ്ദേശിച്ചിട്ടുണ്ട്. ആ നടപടിക്രമങ്ങളെല്ലാം അനുസരിച്ചുകൊണ്ടു വരുത്തിയിരിയ്ക്കുന്ന ഭേദഗതിയാണു എൻ ജെ ഏ സി. അതുകൊണ്ടു ഭരണഘടനയുടെ ഭാഗത്തു നിന്ന് എൻ ജെ ഏ സിയ്ക്കു തടസ്സമൊന്നുമില്ല. തടസ്സമുണ്ടാകാനിടയുള്ളത് സുപ്രീംകോടതിയിൽ നിന്നാണ്. പാർലമെന്റു പാസ്സാക്കുന്ന ഭരണഘടനാഭേദഗതികളെ അസാധുവായി പ്രഖ്യാപിയ്ക്കാനുള്ള അധികാരം സുപ്രീംകോടതിയ്ക്കുണ്ട് എന്നു വ്യക്തമായി ഭരണഘടനയിൽ പറഞ്ഞിട്ടില്ലെങ്കിലും, ഭരണഘടനാസംബന്ധിയായ ചോദ്യങ്ങളിന്മേൽ തീരുമാനമെടുക്കുന്ന ഭരണഘടനാബെഞ്ചിൽ അഞ്ചിൽക്കുറയാതെ ജഡ്ജിമാരുണ്ടാകണമെന്നു ഭരണഘടനയിൽ പറയുന്നുണ്ട്. ഭരണഘടനയിലെ മറ്റു ചില വകുപ്പുകളിലും ഭരണഘടനാബെഞ്ചിന്റെ കാര്യം പരാമർശിയ്ക്കപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയ്ക്കു ഭരണഘടനാബെഞ്ചുണ്ടാക്കാമെന്ന് ഈ പരാമർശത്തിൽ നിന്നു വ്യക്തമാണ്. ഭരണഘടനാബെഞ്ചിന്റെ ഉദ്ദേശ്യം ഭരണഘടനയെപ്പറ്റിയുള്ള പ്രശ്നങ്ങളിന്മേലുള്ള തീരുമാനമെടുക്കുകയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇവിടെ മറ്റൊരു കാര്യം കൂടി പറഞ്ഞേ തീരൂ: സുപ്രീംകോടതിവിധിയെ മറികടക്കാൻ വേണ്ടി പാർലമെന്റിനു നിയമമുണ്ടാക്കുന്നതിനു യാതൊരു തടസ്സവുമില്ല.

ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ പാർലമെന്റിനു പൂർണ്ണസ്വാതന്ത്ര്യമുണ്ടെന്നു ഭരണഘടനയുടെ മുന്നൂറ്ററുപത്തെട്ടാം വകുപ്പിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും, ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തിക്കൂടെന്ന് 1973ൽ കേശവാനന്ദഭാരതിയുടെ കേസിന്റെ വിധിയിൽ സുപ്രീംകോടതി നിഷ്കർഷിച്ചിട്ടുണ്ട്. ഭരണഘടനയിലെ മുന്നൂറ്ററുപത്തെട്ടാം വകുപ്പിനു നേർവിപരീതമാണു കേശവാനന്ദഭാരതിയുടെ കേസിലെ സുപ്രീംകോടതി വിധി. അടിസ്ഥാനസ്വഭാവമെന്ന പദംകൊണ്ടു വിവക്ഷിച്ചതെന്തെല്ലാമെന്നു കോടതി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഇരുപതോളം ഘടകങ്ങൾ വിവിധ വിധിപ്രസ്താവങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. അവയിലൊന്നു കോടതികളുടെ സ്വാതന്ത്ര്യമാണ്. എൻ ജെ ഏ സി സുപ്രീംകോടതിയുടെ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുന്ന ഒന്നാണെന്ന സമീപനമാണു ബലപ്പെടുന്നതെങ്കിൽ എൻ ജെ ഏ സിയും അതു സംബന്ധിച്ച ഭരണഘടനാഭേദഗതിയും അസാധുവാകാനാണു സാദ്ധ്യത.

വാസ്തവത്തിൽ എൻ ജെ ഏ സിയുടെ രൂപവത്കരണം സുപ്രീംകോടതിയുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതപ്പെടുത്തലല്ല. കാരണങ്ങൾ വിശദീകരിയ്ക്കാം. ജഡ്ജിമാരുടെ നിയമനം സുപ്രീംകോടതിയുടെ അവകാശമോ അധികാരമോ ആണെന്നു ഭരണഘടനയിലില്ല. 1993-98 കാലത്ത് രണ്ടു വിധിപ്രസ്താവങ്ങളിലൂടെ, അതിനു തങ്ങൾക്കാണധികാരമെന്നു സുപ്രീംകോടതി സ്വയം പറഞ്ഞുവച്ചതായിരുന്നു അത്. രാജ്യത്തെ ഏറ്റവും വലിയ നിയമനിർമ്മാണസഭയായ പാർലമെന്റിനു പോലും ജഡ്ജിമാരുടെ നിയമനത്തിൽ അധികാരമില്ലെന്നു പരോക്ഷമായി പറയുന്നതിനു തുല്യമായിരുന്നു അത്. സാധാരണ നിയമങ്ങൾ മാത്രമല്ല, ഭരണഘടനയെ മാറ്റിമറിയ്ക്കുന്ന നിയമങ്ങൾ പോലും പാസ്സാക്കാനുള്ള അധികാരം പാർലമെന്റിനുണ്ടെന്നു ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിരിയ്ക്കുമ്പോഴാണു ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം തങ്ങൾക്കു മാത്രമേയുള്ളെന്നു സുപ്രീംകോടതി വിധിച്ചത്.

സുപ്രീംകോടതിയ്ക്ക് അധികാരം കിട്ടണമെങ്കിൽ രണ്ടു വഴികളാണുള്ളത്: ഒന്നുകിലതു ഭരണഘടനയിലുണ്ടാകണം. അല്ലെങ്കിൽ പാർലമെന്റ് അതിനായി നിയമം പാസ്സാക്കിയിരിയ്ക്കണം.

ഇതുരണ്ടുമില്ലാത്ത നിലയ്ക്ക്, തങ്ങൾക്ക് അധികാരമുണ്ടെന്നു സുപ്രീംകോടതി സ്വയം പറഞ്ഞതു കൊണ്ടു മാത്രം അധികാരം ലഭിയ്ക്കുന്നില്ല. സുപ്രീംകോടതിയുടെ വിധിപ്രസ്താവങ്ങൾ ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണെങ്കിലും അവയെ മറികടന്നുകൊണ്ടുള്ള നിയമനിർമ്മാണം നടത്താനുള്ള പൂർണ്ണാധികാരം പാർലമെന്റിനുണ്ടെന്നു മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം മാറ്റുന്ന ഭേദഗതികൾ വരുത്തരുതെന്നു 1973ലെ കേശവാനന്ദഭാരതിയുടെ കേസിലെ വിധിപ്രസ്താവത്തിലൂടെ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, ആ നിർദ്ദേശം ഭരണഘടനയുടെ മുന്നൂറ്ററുപത്തെട്ടാം വകുപ്പു പാർലമെന്റിനു നൽകുന്ന അധികാരത്തിനു കടിഞ്ഞാണിടലാവില്ല. ഭരണഘടന പാർലമെന്റിനു നൽകിയിരിയ്ക്കുന്ന അധികാരത്തെ എടുത്തു മാറ്റാനോ പരിമിതപ്പെടുത്താനോ സുപ്രീംകോടതിയ്ക്ക് അധികാരമുള്ളതായി ഭരണഘടനയിൽ പറയുന്നില്ല.

എൻ ജെ ഏ സിയുടെ രൂപീകരണശേഷവും സുപ്രീംകോടതിയ്ക്കു ഭരണഘടനയിൽ അനുവദിച്ചിരിയ്ക്കുന്ന അധികാരങ്ങളെല്ലാം ഭദ്രമായി തുടരുന്നുണ്ട്. ജഡ്ജിമാരെ നീക്കം ചെയ്യണമെങ്കിൽ പാർലമെന്റിന്റെ ഇരുസഭകളും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കണമെന്ന നിബന്ധനയ്ക്കു യാതൊരിളക്കവും തട്ടിയിട്ടില്ല. ജഡ്ജിമാരുടെ നിയമനശേഷം, അവരുടെ സേവനവ്യവസ്ഥകളിൽ ഒരു തരത്തിലുള്ള കുറവും വരുത്താൻ പാടില്ലെന്നു ഭരണഘടനയിലുള്ള നിഷ്കർഷയും അതേപടി നിലനിൽക്കുന്നു. സുപ്രീംകോടതിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച തീരുമാനങ്ങളെടുക്കാൻ സുപ്രീംകോടതിയ്ക്കു ഭരണഘടനയുടെ നൂറ്റിനാല്പത്തഞ്ചാം വകുപ്പു നൽകുന്ന സ്വാതന്ത്ര്യവും മാറ്റമൊന്നും കൂടാതെ നിലനിൽക്കുന്നു. ഇതിനൊക്കെപ്പുറമെ, ഭരണഘടനയ്ക്കെതിരായ നിയമങ്ങൾ അസാധുവാക്കാനുള്ള കോടതിയുടെ സ്വാതന്ത്ര്യവും, സർക്കാരിനേയോ ഭരണപക്ഷത്തേയോ പ്രീണിപ്പിയ്ക്കാതെ, നിർഭയം വിധിപ്രസ്താവം നടത്താനുള്ള സാഹചര്യവും അതേപടി തുടരുന്നു.

എൻ ജെ ഏ സിയുടെ രൂപീകരണം മൂലം ഒരേയൊരു മാറ്റം മാത്രമാണു സുപ്രീംകോടതിയെ സംബന്ധിച്ചിടത്തോളം ഉണ്ടായിരിയ്ക്കുന്നത്: ജഡ്ജിമാരുടെ നിയമനത്തിന് കഴിഞ്ഞ 17 വർഷക്കാലമായി സുപ്രീംകോടതിയ്ക്കുണ്ടായിരുന്ന അധികാരം പകുതിയായിക്കുറഞ്ഞു. 1950ൽ സ്വതന്ത്ര, പരമാധികാര റിപ്പബ്ലിക്കായ ശേഷമുള്ള നാല്പതു കൊല്ലം ജഡ്ജിമാരെ തെരഞ്ഞെടുത്തിരുന്നതു ജഡ്ജിമാരായിരുന്നില്ല. ‘ഞങ്ങൾ തന്നെ ഞങ്ങളെ തെരഞ്ഞെടുത്തോളാമെന്നു’ 1993-98 കാലത്തു സുപ്രീംകോടതി പറഞ്ഞ് ഏകപക്ഷീയമായി സ്വായത്തമാക്കിയ, ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടില്ലാത്ത, അധികാരത്തിന്റെ പകുതി മാത്രമാണ് എൻ ജെ ഏ സിയ്ക്കു കൈമാറേണ്ടി വരുന്നത്. ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിയമിയ്ക്കുന്ന കീഴ്‌വഴക്കം ഇന്ത്യയിലല്ലാതെ ലോകത്തു മറ്റൊരിടത്തുമില്ലെന്ന വസ്തുത പരിഗണിയ്ക്കുമ്പോൾ കോടതിയുടെ അധികാരത്തിലെ ഈ അർദ്ധനഷ്ടം വേണ്ടതു തന്നെ.

എൻ ജെ ഏ സി ജഡ്ജിമാരുടെ നിയമനവും സ്ഥലം മാറ്റവും ത്വരിതഗതിയിലാക്കുമെന്നാണു പ്രതീക്ഷ. ദീർഘകാലമായി നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകൾ അതിവേഗം നികത്തപ്പെടുമെന്നതാണ് എൻ ജെ ഏ സിയിൽ നിന്നു പ്രതീക്ഷിയ്ക്കപ്പെടുന്ന പല ഗുണങ്ങളിലൊന്ന്. കാര്യശേഷിയും ചുമതലാബോധവും ആത്മാർത്ഥതയുമുള്ളവർ ജഡ്ജിമാരായി നിയമിയ്ക്കപ്പെടുമെന്നാണു മറ്റൊരു പ്രതീക്ഷ. കൊളീജിയം നിലനിന്നിരുന്ന കാലത്തു സീനിയോറിറ്റിയ്ക്കു ലഭിച്ചിരുന്ന അമിതമായ ഊന്നൽ കുറയുകയും ചെയ്യും.

തൊണ്ണൂറ്റൊമ്പതാം ഭരണഘടനാഭേദഗതിയനുസരിച്ചു ജഡ്ജിമാരുടെ നിയമനത്തിനുള്ള സ്വാതന്ത്ര്യം സുപ്രീംകോടതി എൻ ജെ ഏ സിയ്ക്കു കൈമാറണം എന്നാണെന്റെ അഭിപ്രായമെങ്കിലും, ജനാധിപത്യവ്യവസ്ഥിതിയുടേയും മൌലികാവകാശങ്ങളുടേയും സംരക്ഷണം സുപ്രീംകോടതി തുടരുക തന്നെ വേണം. അടിയന്തിരാവസ്ഥക്കാലത്തു സങ്കുചിതതാത്പര്യങ്ങൾ മൂലം ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരണഘടനയിൽ യഥേഷ്ടം ഭേദഗതികൾ വരുത്തുകയും, അവയിലൂടെ ജനതയുടെ മൌലികാവകാശങ്ങളെ നിയന്ത്രിയ്ക്കുകയും ചെയ്ത ചരിത്രം മറക്കുക വയ്യ. ഇന്ദിരാഗാന്ധിയുടെ 1971 മുതൽ 1977 വരെയുള്ള ഭരണകാലത്ത്, പ്രത്യേകിച്ചും 1975 ജൂൺ മുതൽ 1977 മാർച്ചു വരെയുള്ള അടിയന്തിരാവസ്ഥക്കാലത്ത്, ഭരണപക്ഷത്തിനു വൻ ഭൂരിപക്ഷമുണ്ടായിരുന്ന പാർലമെന്റ് 39, 40, 41, 42 എന്നീ ഭരണഘടനാഭേദഗതികളിലൂടെ ഭരണഘടനയിലെ കാതലായ മിക്ക വകുപ്പുകളിലും മാറ്റങ്ങൾ വരുത്തി. ഭരണഘടന “അക്ഷരാർത്ഥത്തിൽ കിളച്ചുമറിച്ചു” എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് അന്ന് അപലപിയ്ക്കുകയും ചെയ്തിരുന്നു.

1971ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി റായ് ബറേലിയിൽ 111810 വോട്ടിന്റെ വ്യത്യാസത്തിൽ, അനായാസവിജയം നേടിയിരുന്നു. നാലു വർഷത്തിനു ശേഷം, 1975 ജൂൺ പന്ത്രണ്ടാം തീയതി അലഹാബാദ് ഹൈക്കോടതി ജസ്റ്റീസ് യശശ്ശരീരനായ ജഗ്‌മോഹൻലാൽ സിൻ‌ഹ ചരിത്രം തിരുത്തിക്കുറിച്ച ഒരു വിധി പ്രസ്താവത്തിലൂടെ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും, ഇന്ദിരാഗാന്ധിയെ അധികാരപദവികൾ വഹിയ്ക്കുന്നതിൽ നിന്ന് ആറു വർഷത്തേയ്ക്കു വിലക്കുകയും ചെയ്തു. ആ വിധിപ്രസ്താവത്തെ മറികടന്ന്, അധികാരത്തിൽ തുടരാൻ വേണ്ടി ഇന്ദിരാഗാന്ധി അവലംബിച്ച വഴിവിട്ട ചെയ്തികളായിരുന്നു അടിയന്തിരാവസ്ഥാപ്രഖ്യാപനവും, തുടരെത്തുടരെയുള്ള ഭരണഘടനാഭേദഗതികളും.

മുപ്പത്തൊമ്പതാമതു ഭേദഗതി, പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പുഫലം കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാക്കി. ഇരുപത്തിരണ്ടു സംസ്ഥാനങ്ങളിൽ പതിനേഴെണ്ണം മുപ്പത്തൊമ്പതാമതു ഭേദഗതിയെ പിന്തുണയ്ക്കുകയും ചെയ്തു. പിന്തുണച്ച പതിനേഴു സംസ്ഥാനങ്ങളിൽ പ്രബുദ്ധസംസ്ഥാനമെവകാശപ്പെട്ടിരുന്ന കേരളവുമുൾപ്പെട്ടിരുന്നു. മൌലികാവകാശങ്ങളെ നിയന്ത്രിയ്ക്കുകയും ജനാധിപത്യവ്യവസ്ഥിതിയിൽ വെള്ളം ചേർക്കുകയും ചെയ്ത ആ ഭരണഘടനാഭേദഗതികളിൽ ഭൂരിഭാഗവും തുടർന്ന് അധികാരത്തിൽ വന്ന ജനതാപാർട്ടി സർക്കാർ 43, 44 എന്നീ ഭേദഗതികളിലൂടെ നീക്കം ചെയ്ത്, മൌലികാവകാശങ്ങളേയും ജനാധിപത്യത്തേയും പൂർവ്വസ്ഥിതിയിലാക്കി സംരക്ഷിച്ചു. ചില ഭേദഗതികൾ സുപ്രീംകോടതിയും അസാധുവാക്കി.

ഇതിനിടയിൽ രസകരമായൊരു കാര്യവും നടന്നു: 1975 ജൂണിൽ അലഹാബാദ് ഹൈക്കോടതി നടത്തിയിരുന്ന വിധിപ്രസ്താവത്തെ 1975 നവംബർ ഏഴാം തീയതി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഏ എൻ റേയുടെ നേതൃത്വത്തിലുള്ള അഞ്ചംഗബെഞ്ചു പാടേ തിരുത്തി! ഏ എൻ റേയാകട്ടെ, ഇന്ദിരാഗാന്ധിയോടു പ്രതിബദ്ധത പുലർത്തിയിരുന്നയാളായിരുന്നു താനും. സുപ്രീംകോടതിയെപ്പോലും സ്വന്തം വരുതിയിലാക്കാൻ ഭരണാധികാരിയ്ക്കു കഴിയുമെന്നതിനു വേറെ തെളിവു വേണ്ട.

ജനാധിപത്യത്തിൽ അടിയുറച്ച വിശ്വാസമുള്ളവരെ മാത്രമേ ജനപ്രതിനിധികളായി തെരഞ്ഞെടുക്കാവൂ എന്ന പാഠമാണു ജനതയ്ക്ക് ഇതിൽ നിന്നെല്ലാം പഠിയ്ക്കാനുള്ളത്. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ജനാധിപത്യത്തിലെ വേദവാക്യങ്ങളാണ്‌. അവയിൽ നിന്ന് അണുവിട വ്യതിചലിയ്ക്കാത്ത ജനപ്രതിനിധിസഭകളായിരിയ്ക്കണം ജനാധിപത്യവ്യവസ്ഥിതിയിൽ പരമോന്നതം. ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ സുപ്രീംകോടതി ജഡ്ജിമാർക്കും ജനപ്രതിനിധികളുടെ പ്രതിനിധികൾക്കും തുല്യമായ പ്രാതിനിധ്യം അനുവദിയ്ക്കുന്ന എൻ ജെ ഏ സി, ജഡ്ജിമാർ മാത്രമുള്ള കൊളീജിയത്തേക്കാൾ ജനാധിപത്യപരമാണ്. എൻ ജെ ഏ സി സമതുലിതമാണ്, കൊളീജിയമാകട്ടെ, ഏകപക്ഷീയവും. എൻ ജെ ഏ സി കോടതിയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും ഇല്ലാതാക്കുമെന്ന ആരോപണത്തിൽ കഴമ്പില്ല. എൻ ജെ ഏ സികൊണ്ടു ഗുണങ്ങളാണു കൂടുതൽ. ദോഷങ്ങൾ കുറവും. അതുകൊണ്ട്, എൻ ജെ ഏ സി തുടരുക തന്നെ വേണം.

സുനില്‍ എം എസ്




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.